വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്നതും രാഷ്ട്രീയ പ്രതിയോഗികളെ ഏതു മാർഗം ഉപയോഗിച്ചും തകർക്കാൻ ശ്രമിക്കുന്നതും ഇന്ത്യൻ ജനാധിപത്യത്തിനു സംഭവിച്ച മൂല്യത്തകർച്ചയുടെ പലവിധ ലക്ഷണങ്ങളിൽ ചിലതുമാത്രം.
നാരദ ഒളികാമറ കേസിൽ പശ്ചിമബംഗാളിലെ രണ്ടു മന്ത്രിമാരും ഒരു എംഎൽഎയുമടക്കം നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തതു പുതിയ രാഷ്ട്രീയ വിവാദത്തിനു കാരണമായിരിക്കുന്നു. ബംഗാളിൽ ഭരണം പിടിക്കാൻ ബിജെപിക്കു കഴിയാത്തതിന്റെ അമർഷം തീർക്കാനാണു കേന്ദ്രത്തിന്റെ ഈ നീക്കം എന്ന ആക്ഷേപം ശക്തമാണ്. മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൽക്കത്തയിലെ സിബിഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമത ബാനർജി മണിക്കുറുകൾക്കുശേഷമാണ് അവിടെനിന്നു മടങ്ങിയത്. പഞ്ചായത്ത്- ഗ്രാമവികസന മന്ത്രി സുബ്രത മുഖർജി, ഗതാഗത മന്ത്രി ഫിർഹാദ് ഹക്കിം, മുൻ ഗതാഗതമന്ത്രിയും എംഎൽഎയുമായ മദൻ മിത്ര, തൃണമൂൽ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നശേഷം സീറ്റു ലഭിക്കാതെ പാർട്ടിവിട്ട മുൻ മന്ത്രിയും കോൽക്കത്ത മുൻ മേയറുമായ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്. നാലുപേർക്കും സിബിഐ പ്രത്യേക കോടതി നൽകിയ ജാമ്യം കൽക്കട്ട ഹൈക്കോടതി റദ്ദാക്കുകയും റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. സാങ്കേതിക ന്യായങ്ങൾ സിബിഐയുടെ ഭാഗത്തുണ്ടെങ്കിലും അറസ്റ്റിൽ രാഷ്ട്രീയലക്ഷ്യങ്ങൾ ആരോപിക്കാനിടയാക്കിയത് അതു നടത്തിയ സമയവും രീതിയുമാണ്.
“തെഹൽക’’ മാഗസിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങൾക്കു മുന്പു നടത്തിയ ഒളി കാമറ ഓപ്പറേഷനാണ് ഇപ്പോൾ തൃണമൂലിനെ കുടുക്കാനുള്ള മാർഗമായി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്നത്. കോടികളുടെ സാന്പത്തിക തട്ടിപ്പിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ തൃണമൂൽ എംപികൂടിയായ വ്യവസായി ഒളി കാമറ ഓപ്പറേഷനു പിന്നിലുണ്ടെന്നാണ് ആരോപണം. നേരത്തേ ജാർക്കണ്ഡ് മുക്തി മോർച്ചയുടെ ടിക്കറ്റിലാണ് ഈ വ്യവസായി രാജ്യസഭാംഗമാകുന്നത്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തൃണമൂൽ നേതാക്കളെ ബിജെപിയിലെത്തിക്കാൻ നീക്കം നടക്കുന്നതിനു മുന്പായിരുന്നു ഈ ഒളികാമറ ഓപ്പറേഷൻ. സാങ്കൽപിക കന്പനിയുടെ പ്രതിനിധികളെന്നപേരിൽ ഒളികാമറ സംഘം ബംഗാളിലെ പ്രമുഖ നേതാക്കളെയും ഉദ്യോഗസ്ഥരെയും സമീപിച്ചു കാര്യങ്ങൾ സാധിച്ചുകിട്ടാൻ കൈക്കൂലി നൽകി. തെഹൽക്കയ്ക്കുവേണ്ടിയാണ് ഒളികാമറ ഓപ്പറേഷൻ ആരംഭിച്ചതെങ്കിലും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് നാരദ ന്യൂസ് പോർട്ടലാണു ദൃശ്യങ്ങൾ പുറത്തുവിട്ടത്. 2017 ഏപ്രിലിൽ കോൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം 13 പേർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഇത്തവണ ബിജെപിയുടെ സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചു മമത ബാനർജി വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയതാണു പുതിയ ഒളിപ്പോരിനു തുടക്കമിട്ടത്.
ബംഗാളിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് ഒരു ദിവസം മുന്പ് എംഎൽഎമാരെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതാണ് ഇതിൽ രാഷ്ട്രീയക്കളി ഉണ്ടെന്ന ആരോപണത്തിനു ബലം പകരുന്നത്. ബംഗാളിലെ ഗവർണർ ബിജെപിക്കുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം പുതിയതല്ല. അറസ്റ്റിൽ പ്രതിഷേധിച്ചു സിബിഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമതയുടെ നടപടിയിൽ അതൃപ്തി അറിയിച്ച് ഗവർണർ ജഗ്ദീപ് ധൻകർ ട്വീറ്റ് ഇട്ടത് കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരും തമ്മിലുള്ള ബന്ധം സുഖകരമായി മുന്നോട്ടു പോകുന്നില്ലെന്നതിന്റെ സൂചനയാണ്. മന്ത്രിമാരുടെ അറസ്റ്റിന്റെ തുടർചലനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. 2019-ൽ ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ ഉദ്യോഗസ്ഥരെത്തിയപ്പോൾ മമത ഇതുപോലെ പ്രതിഷേധിച്ചിരുന്നു. കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനു തനിക്കൊട്ടും മടിയില്ലെന്ന നിലപാടാണ് തിങ്കളാഴ്ചത്തെ അവരുടെ പ്രതിഷേധത്തിലും പ്രതിഫലിച്ചത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ശാരദ, നാരദ കേസുകൾ മമതക്കെതിരേ ഉപയോഗിക്കാനാണു ബിജെപിയുടെ നീക്കമെങ്കിലും ഇത്തരം വിരട്ടലുകളിൽ താൻ പേടിക്കില്ലെന്നു മമത പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.
അന്വേഷണ ഏജൻസികളെയും നിയമപാലന സംവിധാനങ്ങളെയും ഉപയോഗിച്ചു രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ വർധിച്ചുവരുന്നതു ജനാധിപത്യത്തിന് ആപത്കരം തന്നെയാണ്. അത്തരം ശ്രമങ്ങൾ വിജയിച്ചാൽ ഇന്ന് ഒരു പാർട്ടി ചെയ്യുന്നതു നാളെ മറ്റൊരു പാർട്ടി ചെയ്യും. പക്ഷേ, ഇത്തരം നീക്കങ്ങളെ ജനങ്ങൾ ഒട്ടും അനുകൂലിക്കുന്നില്ല എന്നതിനു തെളിവാണ് ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ. കേരളത്തിൽ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനുവേണ്ടി എന്നു സംശയിക്കാവുന്ന തരത്തിലുള്ള അന്വേഷണം മാസങ്ങളോളം നടത്തി വലിയ വിവാദങ്ങളുണ്ടാക്കിയിട്ടും ജനങ്ങൾ അതു മുഖവിലയ്ക്കെടുത്തില്ലെന്നാണ് ഇലക്ഷൻ ഫലം തെളിയിച്ചത്. ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ കടുത്ത വിമർശകനായ കെ. രഘുരാമകൃഷ്ണരാജു എംപിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചതു രാഷ്ട്രീയ വിരോധം തീർക്കലിന്റെ മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി ഈ സംഭവത്തിൽ ഇടപെട്ടിരിക്കുകയാണ്. വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്നതും രാഷ്ട്രീയ പ്രതിയോഗികളെ ഏതു മാർഗം ഉപയോഗിച്ചും തകർക്കാൻ ശ്രമിക്കുന്നതും ഇന്ത്യൻ ജനാധിപത്യത്തിനു സംഭവിച്ച മൂല്യത്തകർച്ചയുടെ പലവിധ ലക്ഷണങ്ങളിൽ ചിലതുമാത്രം. ജനാധിപത്യ സംവിധാനത്തിൽ എതിർസ്വരങ്ങൾക്കും പ്രതിപക്ഷ നിലപാടുകൾക്കും സ്ഥാനമുണ്ടെന്ന് എല്ലാവരും മനസിലാക്കുന്നതു നന്ന്.
എതിർസ്വരങ്ങൾക്കു കൈയാമം വയ്ക്കരുത്
01:07 AM May 19, 2021 | Deepika.com