ബൗദ്ധിക സ്വത്തവകാശ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് വാക്സിൻ നിർമാണത്തിനു കൂടുതൽ കന്പനികൾക്ക് അനുമതി നൽകണം. അപ്പോൾ എത്രയുംവേഗം എല്ലാവരിലും വാക്സിൻ
എത്തിക്കാൻ കഴിയും.
കോവിഡ് വാക്സിൻ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെ, സംസ്ഥാനത്തു പതിനെട്ടിനും നാല്പത്തഞ്ചിനും മധ്യേ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്നലെ ആരംഭിച്ചു. അതേസമയം മുതിർന്നവരുടെ വാക്സിനേഷൻ പകുതിപോലുമായിട്ടുമില്ല. ജനുവരി 16-ന് ആരോഗ്യപ്രവർത്തകർക്കു കുത്തിവയ്പ് നൽകിയാണ് വാക്സിനേഷൻ തുടങ്ങിയത്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എന്നു ലഭിക്കുമെന്നതിൽ പലർക്കും ആശങ്കയുണ്ട്. ഒന്നാം ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ. രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി നീട്ടിയതു വാക്സിൻ ലഭ്യമല്ലാത്തതുകൊണ്ടാണോ എന്ന സംശയം പൊതുവേയുണ്ട്. എന്നാൽ, നിർമാണ കന്പനികളിൽനിന്നു വിലകൊടുത്തു വാങ്ങിയായാലും എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശയ്ക്കു വകനൽകുന്നതാണ്. കേരളം നേരിട്ടുവാങ്ങുന്ന കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകളുടെ ഓരോ ബാച്ച് സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിലെ അതിതീവ്ര രോഗവ്യാപനം വാക്സിനേഷൻ അത്യാവശ്യമാണ് എന്ന ബോധ്യം എല്ലാവരിലുംതന്നെ ഉണ്ടാക്കിയിട്ടുണ്ട്. ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 20 ശതമാനവും പ്രതിദിന മരണങ്ങൾ നാലായിരത്തോളവുമാണ്. രാജ്യത്തു സൗജന്യവും സാർവത്രികവുമായ കൂട്ട വാക്സിനേഷൻ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനു കത്തു നൽകി. ഈ പശ്ചാത്തലത്തിലാണു കേരളത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ വാക്സിൻ നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം പ്രാധാന്യമർഹിക്കുന്നത്. വാക്സിന്റെ ദൗർലഭ്യമാണ് ഇപ്പോഴത്തെ പ്രശ്നം. കേരളം ആവശ്യപ്പെടുന്ന അളവിൽ വാക്സിൻ കേന്ദ്രസർക്കാരോ നിർമാണ കന്പനികളോ നൽകുന്നില്ല. ലോക്ഡൗൺ കാലത്തുപോലും വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കോവിഡിനെക്കുറിച്ചു ജനങ്ങൾക്കുള്ള ഉത്കണ്ഠയുടെയും വാക്സിനേഷൻ അതിനു നല്ല പ്രതിരോധമാണെന്ന വിശ്വാസത്തിന്റെയും പ്രതിഫലനമാണ്.
വാക്സിനേഷൻ ഇപ്പോഴത്തെ രീതിയിലാണു മുന്നോട്ടുപോകുന്നതെങ്കിൽ രണ്ടു വർഷംകൊണ്ടുപോലും പൂർത്തിയാകില്ലെന്നു കേരള ഹൈക്കോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. താരതമ്യേന തൃപ്തികരമായി വാക്സിനേഷൻ നടക്കുന്ന കേരളത്തിലെ കാര്യമാണിത്. അപ്പോൾ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതിയോ? വാക്സിൻ ലഭ്യമല്ലാതിരിക്കെ, കുത്തിവയ്പെടുക്കാൻ നിർദേശിക്കുന്ന കോളർ ട്യൂൺ ഫോണിൽ എന്തിനാണു തുടരുന്നതെന്നു ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടു രോഷത്തോടെ ചോദിച്ചിരുന്നു. വാക്സിൻ ലഭ്യത ഉറപ്പുവരുത്തുന്നതിലും നീതിപൂർവമായി അതു വിതരണംചെയ്യുന്നതിലും കേന്ദ്ര സർക്കാരിനു വീഴ്ചയുണ്ടായി എന്ന വിമർശനം ശക്തമാണ്. ഇന്ത്യയിൽ വാക്സിൻ നിർമാണത്തിനുള്ള അവകാശം രണ്ടു സ്വകാര്യ കന്പനികൾക്കായി പരിമിതപ്പെടുത്തിയതാണു വാക്സിൻ ക്ഷാമത്തിനു പ്രധാനകാരണം. പുര കത്തുന്പോൾ വാഴ വെട്ടുന്നു എന്നു പറഞ്ഞതുപോലെ, അവർ കോവിഡ് മഹാമാരിയെ കൊള്ളലാഭമെടുക്കാനുള്ള അവസരമാക്കി മാറ്റുകയാണെന്ന ചിന്ത ജനങ്ങളിൽ രൂഢമൂലമായുണ്ട്. അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ ചെയ്തതുപോലെ ബൗദ്ധിക സ്വത്തവകാശ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് വാക്സിൻ നിർമാണത്തിനു കൂടുതൽ കന്പനികൾക്ക് അനുമതി നൽകണം. അപ്പോൾ എത്രയുംവേഗം എല്ലാവരിലും വാക്സിൻ എത്തിക്കാൻ കഴിയും.
കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ 84 ദിവസം കഴിഞ്ഞു മതിയെന്നാണു പുതിയ പ്രഖ്യാപനം. കോവാക്സിന് ഇത്രയും നീണ്ട ഇടവേള നിർദേശിച്ചിട്ടുമില്ല. ഇടവേള നീളുന്നതു വാക്സിൻ എടുക്കുന്നവരുടെ പ്രതിരോധശേഷി കൂട്ടുമെന്ന വിദഗ്ധാഭിപ്രായപ്രകാരം എന്ന വിശദീകരണമുണ്ടെങ്കിലും വാക്സിൻ ക്ഷാമം മൂലമാണോ അതെന്ന സംശയം ഉള്ളവരുമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകണം. ഈ വർഷം അവസാനിക്കുന്പോഴേക്കും രാജ്യത്ത് 216 കോടി ഡോസ് വാക്സിൻ ലഭ്യമാക്കുമെന്നാണു കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. ഇവിടെ 145.5 കോടി ഡോസ് നിർമിക്കുമെന്നും ബാക്കി പുറത്തുനിന്നു ലഭ്യമാക്കുമെന്നുമാണു വിശദീകരണം. രാജ്യത്തു വാക്സിൻ ക്ഷാമമുള്ളപ്പോൾ അതു കയറ്റുമതി ചെയ്യാനെടുത്ത സർക്കാർ തീരുമാനത്തിനെതിരെയുള്ള വിമർശനവും അതുസംബന്ധിച്ച വിവാദങ്ങളും അവസാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ 24 പേർ അറസ്റ്റിലായി. മുന്പു സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇതു രാഷ്്ട്രീയ മുതലെടുപ്പിനുള്ള സമയമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുന്നതും അനുവദിക്കാനാവില്ല. സാർവത്രിക വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം.
വാക്സിൻ ലഭ്യത ഉറപ്പുവരുത്തണം
11:53 PM May 17, 2021 | Deepika.com