ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകതന്നെ വേണം. എന്നാലത് ജനങ്ങളുടെ ദുരിതങ്ങൾ വല്ലാതെ കൂട്ടുന്ന വിധത്തിലാകാതിരിക്കാൻ ശ്രദ്ധിക്കണം.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ പ്രാദേശികമായ കണ്ടെയ്ൻമെന്റ് തന്ത്രത്തിന് ഊന്നൽ നല്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം പരിഗണനാർഹമാണ്. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണു പ്രധാനമന്ത്രി നിർദേശംവച്ചത്.
കഴിഞ്ഞ വർഷം രാജ്യത്തു കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വേണ്ടത്ര ആലോചനയില്ലാതെ വെറും നാലു മണിക്കൂർ നേരത്തെ മാത്രം മുന്നറിയിപ്പു നല്കി പ്രഖ്യാപിച്ച ദേശീയ ലോക്ഡൗൺ രാജ്യത്തിന്റെ സാന്പത്തികരംഗത്തെ തകരാറിലാക്കി എന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുടെ പുതിയ നിർദേശം ശ്രദ്ധിക്കപ്പെടും.
കേരളമടക്കം കോവിഡ് വ്യാപനം കൂടുതലുള്ള മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലാണിപ്പോൾ. സംസ്ഥാനത്തെ നാലു ജില്ലകൾ ഇന്നു മുതൽ ട്രിപ്പിൾ ലോക്ഡൗണിലുമാണ്. കോവിഡ് വ്യാപനം തടയാൻ കർക്കശ നിയന്ത്രണങ്ങൾ വേണമെന്നു പല ആരോഗ്യവിദഗ്ധരും പോലീസ് അധികാരികളും പറയുന്നു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നിർദേശം ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളിൽ ആറു മുതൽ എട്ടുവരെ ആഴ്ച ലോക്ഡൗൺ തുടരണമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നിർദേശിച്ചിരുന്നു. രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്നാണ് ഐസിഎംആർ പറയുന്നത്. രാജ്യത്തെ ജില്ലകളിൽ നാലിൽ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിനു മുകളിലാണ്. ഇങ്ങനെ രാജ്യത്തിന്റെ മുക്കാൽ ഭാഗവും ഒന്നര മുതൽ രണ്ടു വരെ മാസം അടച്ചിട്ടാൽ അതു സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ധർ ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ രാജ്യത്തെ 50 ലക്ഷം സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ പൂട്ടിപ്പോയി. രണ്ടരക്കോടി കുടുംബങ്ങളുടെ വരുമാനത്തെ അതു ബാധിച്ചിട്ടുണ്ട്. ലോക്ഡൗൺ രാജ്യത്തെ 50 ലക്ഷം കർഷകരുടെ എങ്കിലും വരുമാനം ഇല്ലാതാക്കിയതായി മറ്റൊരു കണക്കും പറയുന്നു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കണം. അതോടൊപ്പം പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതവും സംരക്ഷിക്കപ്പെടണം.
കോവിഡ് പ്രതിരോധത്തിനു ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി സർക്കാരിനെ ഉപദേശിക്കാൻ കെല്പുള്ള സ്ഥാപനം പൂനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണെന്നു പലരും ചൂണ്ടിക്കാട്ടുന്നു. അതിനുപകരം ഐസിഎംആർ എന്ന ഗവേഷണ സ്ഥാപനത്തെ ചുമതലയേല്പിച്ചത് സർക്കാരിന് അനുകൂലമായ ഉപദേശം കിട്ടുമെന്നു കരുതുന്നതുകൊണ്ടാണെന്നു വിമർശനമുണ്ട്.
കോവിഡിന്റെ ആദ്യവ്യാപനത്തിനുശേഷം സർക്കാരും ഭരണസംവിധാനവും ജനങ്ങളും അലംഭാവം കാട്ടിയെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വിമർശനവും ശ്രദ്ധേയമായി. വിവേകപൂർവം ചിന്തിക്കുന്ന പലരും പറയാനാഗ്രഹിച്ചതും എന്നാൽ എതിരഭിപ്രായങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടതന്ത്രങ്ങളിൽ ഭയന്നു പറയാതിരുന്നതുമായ കാര്യങ്ങളാണു ബിജെപി സർക്കാരിന്റെ നയങ്ങളെ നിയന്ത്രിക്കുന്ന സംഘടനയുടെ തലവൻ തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്.
രാജ്യം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്കു കാരണം ഈ അലംഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ശ്രദ്ധ ഭാവിയിലേക്കു കേന്ദ്രീകരിക്കണമെന്നും വീഴ്ചകളിൽനിന്നു പാഠം ഉൾക്കൊണ്ട് കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു ഡൽഹിയിൽ പോസ്റ്റർ പതിപ്പിച്ച 15 പേരെ അറസ്റ്റ് ചെയ്ത ദിവസം തന്നെയായിരുന്നു മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവനയും. കോവിഡ് പ്രതിസന്ധി കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതു ശരിയായ വിധത്തിലല്ലെന്നു പലരും കരുതുന്നു. എന്നാൽ, അതിനെ വിമർശിക്കാൻ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണിന്ന്. സർക്കാരിനെ വിമർശിക്കുന്നതാണെങ്കിൽ കവി സച്ചിദാനന്ദനെപ്പോലുള്ള പ്രമുഖർ ഇടുന്ന പോസ്റ്റ് പോലും സോഷ്യൽ മീഡിയയിൽനിന്നു നീക്കംചെയ്യുന്ന കാലമാണിത്.
കേരളത്തിൽ ആദ്യം ഒന്പതു ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ ഒരാഴ്ചത്തേക്കുകൂടി നീട്ടി. സംസ്ഥാനത്തു രോഗബാധിതരുടെ പ്രതിദിന എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നതു സൂചിപ്പിക്കുന്നതു ലോക്ഡൗൺ ഫലം കാണുന്നുണ്ടെന്നാണ്. പൂർണഫലം അറിയാൻ രണ്ടാഴ്ച പിടിക്കുമെന്നും അധികൃതർ പറയുന്നു. പക്ഷേ ലോക്ഡൗണിനിടെ പേമാരി കൂടെവന്നതു സാധാരണ ജനങ്ങളുടെ കഷ്ടപ്പാട് വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറിത്താമസിക്കേണ്ടി വരുന്നവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. കോവിഡ് ഭീതിമൂലം വീടിനു പുറത്തിറങ്ങാനും വയ്യ, വെള്ളപ്പൊക്കം മൂലം പോകാതിരിക്കാനും വയ്യ എന്ന സ്ഥിതിയിലാണു പലരും. ഈ സാഹചര്യത്തിൽ ദുരിതബാധിതരോടു പരമാവധി കാരുണ്യത്തോടും സഹാനുഭൂതിയോടുംകൂടി പെരുമാറാൻ അധികൃതർ തയാറാകണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകതന്നെ വേണം. എന്നാലത് ജനങ്ങളുടെ ദുരിതങ്ങൾ വല്ലാതെ കൂട്ടുന്ന വിധത്തിലാകാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രാദേശികമായ കണ്ടെയ്ൻമെന്റ് തന്ത്രങ്ങൾ മതിയാവില്ലേ?
12:14 AM May 17, 2021 | Deepika.com