രണ്ടു മഹാപ്രളയങ്ങളെയും നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയുമൊക്കെ നേരിട്ട കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയെയും നേരിടാനുള്ള കെല്പുണ്ട്. അതിനു സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം.
കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തിന്റെയും അതിനെ നേരിടാനുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെയും ഇടയിൽ പെരുമഴകൂടി വന്നതു സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും പലയിടങ്ങളിലും ജനജീവിതം തീർത്തും ദുസ്സഹമാക്കി.
തീരപ്രദേശത്തു നിന്നു കടലാക്രമണത്തിന്റെ വാർത്തകൾ വരുന്നു. ലക്ഷദ്വീപിനടുത്ത് അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രത പ്രാപിച്ചു കർണാടകതീരത്തു ചുഴലിക്കാറ്റാകുമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകുമെന്നാണു പ്രവചനം. മഴ ശക്തമായ സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണസേനയുടെ ഒന്പതു സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. ആവശ്യമായ മുൻകരുതൽ നടപടികൾക്കു സംസ്ഥാനസർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. പെരുമഴയും വെള്ളക്കെട്ടു ഭീഷണിയും ജനങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടുകളും കൃഷിക്കു നാശവും ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം.
അതിതീവ്രമഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളുമുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തി. പെരുമഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറ ണാകുളത്തും കോഴിക്കോട്ടുമൊക്കെ തീരമേഖലയിൽ കടൽക്ഷോഭമുണ്ടായി. കടലാക്രമണത്തെ തുടർന്നു പലയിടത്തും കടൽഭിത്തിയും വീടുകളും തകർന്നു. പല പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്യാന്പുകൾ സജ്ജീകരിക്കാനും ക്രമീകരണങ്ങളുണ്ടായി. കുട്ടനാട്ടിൽ പലയിടത്തും മടവീഴ്ചയുണ്ടായതു കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കൊയ്തെടുക്കാനുള്ള നെല്ല് വെള്ളപ്പൊക്കത്തിൽ നശിച്ചുപോകുമോയെന്ന ഭീതിയിലാണു കർഷകർ. ഇക്കാര്യത്തിൽ അധികൃതരുടെ സത്വര നടപടികൾ ഉണ്ടായില്ലെങ്കിൽ കർഷകരുടെ അധ്വാനം വൃഥാവിലാകും.
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുക കോവിഡിന്റെ പശ്ചാത്തലത്തിൽ അധികൃതർക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്കൂളുകൾ പലതും കോവിഡ് കെയർ സെന്ററുകളായി മാറ്റിയിട്ടുള്ള സാഹചര്യത്തിൽ വെള്ളപ്പൊക്ക ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ വേറെ കെട്ടിടങ്ങൾ കണ്ടെത്തണം. കോവിഡ് പരിശോധന നടത്തിയശേഷം രോഗബാധിതരെയും അല്ലാത്തവരെയും വെവ്വേറെ ക്യാന്പുകളിൽ താമസിപ്പിക്കണം. അവർക്കു ഭക്ഷണവും മരുന്നുമൊക്കെ കണ്ടെത്തണം. ഇതിനൊക്കെ ആൾശേഷിയും പണവും ആവശ്യമാണ്. റവന്യൂ അധികൃതരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ് ഇതെല്ലാമെന്നു പറഞ്ഞു സർക്കാരിനു മാറിനിൽക്കാനാവില്ല. ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള പണം തദ്ദേശസ്ഥാപനങ്ങൾക്ക് അടിയന്തരമായി അനുവദിക്കണം. കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും തദ്ദേശസ്ഥാപനങ്ങളുടെ വിഭവശേഷി കാര്യമായി തകർത്തിട്ടുണ്ട്.
തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ഇപ്പോഴത്തെ പെരുമഴ. കുറെ വർഷങ്ങളായി കാലംതെറ്റിയാണു മഴയും വേനലും വരുന്നത് എന്നതു വിസ്മരിക്കുന്നില്ല. പ്രകൃതിക്ഷോഭവും ദുരന്തങ്ങളും ഏതു സമയത്തുമുണ്ടാകാം എന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെട്ടു മനുഷ്യജീവിതം ക്രമീകരിക്കേണ്ട സ്ഥിതി എത്തിയിരിക്കുന്നു. ഈ വേനൽക്കാലത്ത് ഈ മാസം 12 വരെ സംസ്ഥാനത്തു പെയ്തത് 39 ശതമാനം അധികമഴയാണ്. ഈ ദിവസങ്ങളിലെ പെരുമഴയുടെ കണക്കുകൂടി കൂട്ടുന്പോൾ ശതമാനം വീണ്ടും ഉയരും. രണ്ടു മഹാപ്രളയങ്ങളെയും നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയുമൊക്കെ നേരിട്ട കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയെയും നേരിടാനുള്ള കെല്പുണ്ട്. അതിനു സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും മുന്പിൽ പകച്ചുനിൽക്കാതെ അവയെ ധൈര്യപൂർവം നേരിട്ടാണു മനുഷ്യൻ ഇന്നത്തെ വളർച്ച നേടിയത്. ഇനിയും നാം മുന്നോട്ടുതന്നെ പോകും.
പേമാരി ഭീഷണിയെയും ഒറ്റക്കെട്ടായി നേരിടാം
12:50 AM May 15, 2021 | Deepika.com