ഗംഗാ ശുചീകരണ പദ്ധതി പൂർത്തിയാക്കിയിരുന്നെങ്കിൽ മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിടുന്ന സാഹചര്യം തടയപ്പെടുമായിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് ഈ വീഴ്ചയ്ക്ക് ഉത്തരവാദികൾ.
രാജ്യത്തു കോവിഡ് രണ്ടാംതരംഗം അതിതീവ്രമായി തുടരുന്നതിനിടെ ഉത്തർപ്രദേശിലും ബിഹാറിലും ഗംഗാനദിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകിനടക്കുന്നതു കണ്ടെത്തിയത് അസ്വസ്ഥതയും ആശങ്കയും സൃഷ്ടിക്കുന്നു. ഉത്തർപ്രദേശ് അതിർത്തിയോടു ചേർന്നു ബിഹാറിലെ ബക്സർ ജില്ലയിൽ ഗംഗാനദിയിൽനിന്നു ജീർണിച്ച 71 മൃതദേഹങ്ങൾ കണ്ടെത്തിയതു ജില്ലാ അധികൃതർ കരയ്ക്കടുപ്പിച്ചു സംസ്കരിച്ചെന്നാണു വാർത്ത. ഒരു ആംബുലൻസിൽ നിന്നു മൃതദേഹങ്ങൾ ഗംഗാനദിയിലേക്കു വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കോവിഡ് ബാധിതരുടെയാണോ ഈ മൃതദേഹങ്ങൾ? ഇത്തരം എത്ര മൃതദേഹങ്ങൾ ഗംഗയിലേക്കു തള്ളിയിട്ടുണ്ടാവും? കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരത്തിനു കർക്കശമായ നിബന്ധനകളുള്ള രാജ്യത്താണിതു സംഭവിച്ചിരിക്കുന്നത്. മൃതദേഹത്തോടു കാണിക്കേണ്ട ആദരവിനെപ്പറ്റി പലരോടും പറഞ്ഞിട്ടു കാര്യമില്ലായിരിക്കാം. ഇത്തരം പ്രവൃത്തികൾ രോഗവ്യാപനത്തിനിടയാക്കുമെന്ന കാര്യംപോലും ആരും ഗൗനിക്കുന്നില്ല എന്നതാണു മഹാകഷ്ടം!
ഉത്തർപ്രദേശിലെ ഗാസിപ്പൂരിലും മൃതദേഹങ്ങൾ ഗംഗയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. യുപിയിലെതന്നെ ഹാമിർപുർ ജില്ലയിൽ ഞായറാഴ്ച ഇങ്ങനെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ശ്മശാനങ്ങൾ നിറഞ്ഞതിനെത്തുടർന്ന് മൃതദേഹങ്ങൾ നദിയിൽ ഉപേക്ഷിച്ചതാകാമെന്നു വിലയിരുത്തൽ. കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിനു നല്ല ചെലവുണ്ട്. ലോക് ഡൗൺ കാലത്തു വേലയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കു താങ്ങാൻ പറ്റുന്നതല്ല ഈ തുക. ഇങ്ങനെ നിവൃത്തികേടുകൊണ്ടു മൃതദേഹങ്ങൾ നദിയിൽ തള്ളുന്നവരുണ്ടാകാം. ഏതായാലും ഉത്തർപ്രദേശ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങളുടെ യഥാർഥ കണക്കുകൾ പുറത്തുവിടുന്നില്ല എന്നുള്ള ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും മൃതദേഹങ്ങൾ മറവുചെയ്യുന്നതിലുമൊക്കെ ഗുരുതരമായ ആസൂത്രണപ്പിഴവുകളും വീഴ്ചകളും സംഭവിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ഡൽഹിയിലെ പൊതുശ്മശാനങ്ങളിൽ ദഹിപ്പിക്കാനിടയില്ലാതെ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ രാജ്യത്തെ നാണംകെടുത്തിയത് ആരും മറന്നിട്ടില്ല. ഇന്ത്യ നേടിയ പുരോഗതിയെപ്പറ്റിയും സർക്കാരിന്റെ വികസനനേട്ടങ്ങളെപ്പറ്റിയുമുള്ള വീന്പുപറച്ചിലുകൾ ഇത്തരം ക്രൂര യാഥാർഥ്യങ്ങൾക്കു മുന്പിൽ നിഷ്പ്രഭമാവുകയാണ്.
പുണ്യനദിയായ ഗംഗയുടെ തീരത്തു മൃതദേഹങ്ങൾ ദഹിപ്പിച്ചാൽ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണു ഹൈന്ദവ വിശ്വാസം. ഹരിദ്വാർ പോലുള്ള സ്ഥലങ്ങളിൽ ഗംഗാതീരത്തു പ്രത്യേക ശ്മശാന ഘട്ടങ്ങളുണ്ട്. അവിടങ്ങളിൽ പാതികരിഞ്ഞ മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിടുന്നതും സാധാരണം. ഗംഗയെ വലിയതോതിൽ മലിനപ്പെടുത്തുന്നതിന് ഇതും കാരണമാകുന്നുണ്ട് എന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നു കേന്ദ്രസർക്കാർ വിപുലമായ ഗംഗാ ശുചീകരണ പദ്ധതിതന്നെ തയാറാക്കിയിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇതിനായുള്ള നടപടികൾ ആരംഭിച്ചതാണ്. നരേന്ദ്ര മോദി സർക്കാർ 2015- ൽ ഗംഗാ ശുചീകരണത്തിനായി പ്രത്യേക വകുപ്പുതന്നെ രൂപീകരിക്കുകയും കേന്ദ്രബജറ്റിൽ 28,790 കോടി രൂപ വകയിരുത്തുകയുംചെയ്തു. 2020 ഡിസംബർ 31-നകം ഗംഗാ ശുചീകരണ പദ്ധതികൾ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതുവരെ പൂർത്തിയായതു പദ്ധതിയുടെ 37 ശതമാനം മാത്രമാണ്. ഗംഗാ ശുചീകരണത്തിനായി 310 പദ്ധതികൾ ആവിഷ്കരിച്ചതിൽ നടപ്പായതു 116 എണ്ണം. 28,790 കോടി രൂപയിൽ ചെലവായത് 8353 കോടി രൂപ. കാര്യക്ഷമതയ്ക്ക് ഇതിൽപ്പരം തെളിവു വേണ്ടല്ലോ!
ഗംഗയിലേക്കു മലിനജലം ഒഴുക്കിവിടുന്നതു തടയുന്നതിനു സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും മറ്റു സംവിധാനങ്ങളും ഉണ്ടാക്കുക, ഗംഗയിലെ സ്നാനഘട്ടങ്ങളും ശ്മശാനസ്ഥലങ്ങളും പരിഷ്കരിക്കുക, നദിയുടെ കരകൾ ഭിത്തികെട്ടി ബലപ്പെടുത്തുക, ജലോപരിതലം ശുചീകരിക്കുക എന്നിവയായിരുന്നു ഗംഗാ ശുചീകരണ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർക്കണ്ഡ്, പശ്ചിമബംഗാൾ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ആയിരം കിലോമീറ്റർ ദൈർഘ്യത്തിൽ ഗംഗ ഒഴുകുന്ന സംസ്ഥാനമായ ഉത്തർപ്രദേശ് പൂർത്തിയാക്കിയത് 50 പദ്ധതികളിൽ16 എണ്ണം മാത്രം. ഗംഗാ ശുചീകരണ പദ്ധതി പൂർത്തിയാക്കിയിരുന്നെങ്കിൽ മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിടുന്ന സാഹചര്യം തടയപ്പെടുമായിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് ഈ വീഴ്ചയ്ക്ക് ഉത്തരവാദികൾ. രോഗവാഹികളായ മൃതദേഹങ്ങൾ നദിയിലേക്ക് ഒഴുക്കിവിടുന്നതു തെറ്റാണെന്ന പൗരബോധം ജനങ്ങളിൽ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. പൗരധർമത്തെക്കുറിച്ചു ബോധവത്കരണം നടത്തേണ്ട ചുമതലയും സർക്കാരിനുതന്നെ.
ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്പോൾ
12:39 AM May 13, 2021 | Deepika.com