ആശുപത്രികൾക്കു ചെലവിനനുസരിച്ചു ഫീസ് ഈടാക്കാൻ അവകാശമുണ്ട്. എന്നാൽ, കോവിഡ് മഹാമാരിയെ തങ്ങൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ചാകരക്കാലമായി കാണുന്നവർക്കെതിരേ ഒട്ടും മയമില്ലാത്ത സമീപനം സ്വീകരിക്കണം.
കോവിഡ് മഹാമാരി വലിയൊരു ദുരന്തഭീഷണിയായി സമൂഹത്തിനു മുന്പിൽ നിൽക്കുന്പോൾ അതിനെതിരേ പ്രതിരോധം ഒരുക്കാനുള്ള ജാഗ്രതയിലാണു ജനങ്ങളും സർക്കാരും. രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ പലതും സർക്കാർ കൈക്കൊണ്ടുവരുന്നു. എല്ലാ സർക്കാർ ആശുപത്രികളും ഈ മാസം 31 വരെ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനം അതിലൊന്നാണ്. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് അഞ്ച് വെന്റിലേറ്റർ കിടക്കകളും അടിയന്തരമായി സജ്ജീകരിക്കാൻ നിർദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒപി തുടങ്ങാൻ നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിരിക്കുന്നു.
ഒറ്റ ജീവൻപോലും നഷ്ടപ്പെടരുത് എന്ന നിശ്ചയദാർഢ്യത്തോടെ സർക്കാരിന്റെ വിവിധ സംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും സന്നദ്ധസേവനത്തിൽ മുഴുകിയിരിക്കുന്പോഴാണു കോവിഡ് രോഗികളെ ഞെക്കിപ്പിഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കാനുള്ള ചില സ്വകാര്യ ആശുപത്രികളുടെ ആർത്തിയെപ്പറ്റി വാർത്തകൾ പുറത്തുവന്നത്. കോവിഡ് രോഗബാധിതരെ സൗഖ്യപ്പെടുത്താൻ തികഞ്ഞ ആത്മാർഥതയോടെ ചികിത്സ നൽകുന്നവരാണ് ആതുരശുശ്രൂഷ സേവനവ്രതമായി എടുത്തിട്ടുള്ള ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും. എന്നാൽ, കോവിഡ് ചികിത്സയുടെ പേരിൽ ശരിക്കും തീവെട്ടിക്കൊള്ള നടത്തിവന്ന ചില സ്വകാര്യ ആശുപത്രികളുമുണ്ട് എന്ന കാര്യം നാണക്കേടോടെ അംഗീകരിക്കേണ്ടിവരും. ഒരാഴ്ചത്തെ കോവിഡ് ചികിത്സയ്ക്കു പത്തും പതിനഞ്ചും ലക്ഷം രൂപ വരെ ഈടാക്കിയിരുന്ന സ്വകാര്യ ആശുപത്രികളുണ്ട് എന്നത് അതിശയോക്തിയല്ല. കോവിഡ് രോഗിക്കു നൽകിയ കഞ്ഞിക്ക് 1,353 രൂപ ഈടാക്കിയ ഒരു സ്വകാര്യ ആശുപത്രിയുടെ ബിൽ കേരള ഹൈക്കോടതി തന്നെ ഉയർത്തിക്കാട്ടുകയുണ്ടായി. ആശുപത്രി ബില്ലിലെ അമിതതുക നൽകാനാവാതെ രോഗിക്കു ഡിസ്ചാർജ് വാങ്ങാൻ സാധിക്കാതിരുന്ന സംഭവവും കേരളത്തിലുണ്ടായി. കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളർച്ചയ്ക്കു സ്വകാര്യ ആശുപത്രികൾ നൽകിയിട്ടുള്ള മികച്ച സംഭാവനകളുടെ വില കളയാനേ ചില കഴുത്തറപ്പൻ ആശുപത്രികളുടെ പിടിച്ചുപറി സഹായിക്കൂ.
കോവിഡ് ചികിത്സയുടെ പേരിൽ ചില സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയടിക്കെതിരേ കേരള ഹൈക്കോടതി സ്വീകരിച്ച ശക്തമായ നിലപാട് കോവിഡ് ചികിത്സാനിരക്കുകൾ നിശ്ചയിക്കുന്നതിനു സർക്കാരിനു തീർച്ചയായും പ്രേരണയായിട്ടുണ്ടാവാം. കോവിഡ് ചികിത്സ ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാക്കണമെന്നു നിർദേശിച്ച കോടതി ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ അസാധാരണ നടപടികൾ വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു. രോഗി സന്പന്നനാണോ ആശുപത്രി ഫൈവ് സ്റ്റാറാണോ എന്നൊന്നും നോക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയിൽ ഹാജരാക്കപ്പെട്ട ഒരു ആശുപത്രി ബില്ലിൽ രണ്ടു ദിവസത്തെ പിപിഇ കിറ്റിന് 16,000-17,000 രൂപയും രണ്ടുദിവസത്തെ ഓക്സിജൻ ചാർജായി 45,000 രൂപയും ഈടാക്കിയിട്ടുണ്ട്. പത്തു പിപിഇ കിറ്റ് ഉപയോഗിച്ചിട്ട് 100 എണ്ണത്തിന്റെ ചാർജ് ഈടാക്കി. ഡോക്ടറുടെ ഒരു തവണത്തെ കൺസൾട്ടിംഗ് ഫീ 2000 രൂപ മുതൽ 4000 രൂപ വരെ. തങ്ങളുടെ പ്രിയപ്പെട്ട ആളുടെ ജീവൻ രക്ഷിക്കാനായി എത്ര വലിയ തുക മുടക്കാനും ആളുകൾ തയാറാകും. എന്നാൽ, മുകളിൽപ്പറഞ്ഞ വിധമുള്ള തുക നൽകാൻ കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ എത്ര പേർക്കു ശേഷിയുണ്ട്? ആശുപത്രികൾക്കു ചെലവിനനുസരിച്ചു ഫീസ് ഈടാക്കാൻ അവകാശമുണ്ട്. എന്നാൽ, കോവിഡ് മഹാമാരിയെ തങ്ങൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ചാകരക്കാലമായി കാണുന്നവർക്കെതിരേ ഒട്ടും മയമില്ലാത്ത സമീപനം സ്വീകരിക്കണം.
കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നേരത്തേ ആർടിപിസിആർ പരിശോധനാഫീസ് 1700 രൂപയിൽനിന്ന് 500 രൂപയാക്കിയതു ജനങ്ങൾക്കു വലിയ ആശ്വാസമായിരുന്നു. പ്രകൃതിക്ഷോഭങ്ങളും മഹാമാരിയുമൊക്കെ ഉണ്ടാകുന്പോൾ എല്ലാവരും ഒറ്റക്കെട്ടായാണ് അതിനെ നേരിടേണ്ടത്. മനുഷ്യത്വരഹിതമായ ചൂഷണത്തിനുള്ള അവസരമല്ല അത്. മരുന്നുപോലും ലഭ്യമല്ലാത്ത കോവിഡിനു മുന്പിൽ പകച്ചുനിൽക്കുന്ന മനുഷ്യൻ ആയുസ് നീട്ടിത്തരണേയെന്നു മനമുരുകി പ്രാർഥിക്കുന്പോൾ ജീവനു വിലപേശുന്നവർക്ക് ആതുരശുശ്രൂഷയിലെ ധാർമികതയെപ്പറ്റി പറയാൻ എന്തെങ്കിലും അവകാശമുണ്ടാകുമോ? ഒരു പാത്രം പാലിനെ മുഴുവൻ അശുദ്ധമാക്കാൻ ഒരു തുള്ളി വിഷത്തിനു കഴിയുന്നതുപോലെ ഒറ്റപ്പെട്ട ചില ആശുപത്രികളുടെ ലാഭക്കൊതി സ്വകാര്യ ആശുപത്രികൾക്കു മുഴുവൻ നാണക്കേടുണ്ടാക്കുന്ന സ്ഥിതി സൃഷ്ടിച്ചു. ഇതു കൊള്ളയടിക്കും പിടിച്ചുപറിക്കുമുള്ള സമയമല്ല. അതിജീവനത്തിനായി ഒന്നിച്ചുനിന്നു പൊരുതേണ്ട സമയമാണ്.
കോവിഡ് ചികിത്സാനിരക്ക് ഏകീകരിച്ചത് ആശ്വാസകരം
01:08 AM May 11, 2021 | Deepika.com