പരസ്പരം പഴിചാരിയും കുറ്റംപറഞ്ഞും സമയം കളയേണ്ട സമയമല്ലിത്. കോവിഡിനെ നേരിടുന്നതിൽ ഇതുവരെ സംഭവിച്ച പരാജയങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടികൾക്കു തയാറാകണം.
ജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന വിമർശനങ്ങൾക്കിടെ, ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കേറ്റ തിരിച്ചടിയാണ്. മെഡിക്കൽ ഓക്സിജനും വെന്റിലേറ്ററുകളും അടക്കമുള്ള ആശുപത്രി സംവിധാനങ്ങൾ ഒരുക്കുന്നതിലും കോവിഡ് വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിലും കേന്ദ്രസർക്കാരിനു വീഴ്ചയുണ്ടായി എന്ന വിമർശനം പരക്കെയുണ്ട്. അതിനിടെയാണു രാജ്യവ്യാപകമായി ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനു പന്ത്രണ്ടംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
സംസ്ഥാനങ്ങൾക്കു ശാസ്ത്രീയവും യുക്തവും തുല്യവുമായ രീതിയിൽ ഓക്സിജൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സമിതിയുടെ രൂപവത്കരണം. രാജ്യത്തെ മുൻനിര വിദഗ്ധർ ടാസ്ക് ഫോഴ്സിന്റെ ഭാഗമാകുമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഉന്നതപീഠത്തെ ഇത്തരമൊരു ഇടപെടലിനു നിർബന്ധിതമാക്കിയതിന് ഉത്തരവാദി കേന്ദ്രസർക്കാരല്ലേ?
രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിരവധി കോവിഡ് രോഗികൾ പ്രാണവായു കിട്ടാതെ മരിച്ച സംഭവങ്ങൾ തുടർച്ചയായി ഉണ്ടായതു രാജ്യത്തെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഡൽഹിയിൽ മെഡിക്കൽ ഓക്സിജന്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയാണ് ഓക്സിജൻ ക്ഷാമത്തിനിടയാക്കിയതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കുറ്റപ്പെടുത്തുകയും ചെയ്തു.
രോഗികളുടെ പ്രാണൻ നിലനിർത്താൻ എവിടെനിന്നെങ്കിലും മോഷ്ടിച്ചോ പിടിച്ചുപറിച്ചോ എങ്കിലും ഓക്സിജൻ എത്തിച്ചുകൂടേയെന്ന ഡൽഹി ഹൈക്കോടതിയുടെ ചോദ്യത്തിൽ രാജ്യത്തിന്റെ മുഴുവൻ രോഷമാണു പ്രതിഫലിച്ചത്. ആവശ്യത്തിന് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും ആശുപത്രികളിൽ വെന്റിലേറ്ററുകൾ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനും നടപടിയെടുക്കണമെന്നു കഴിഞ്ഞ ഏപ്രിലിലെ ലോക്ക്ഡൗൺ കാലത്തുതന്നെ കേന്ദ്രസർക്കാരിന്റെ വിദഗ്ധസമിതി നിർദേശിച്ചിരുന്നതാണ്. പക്ഷേ, ഒരു തുടർനടപടിയുമുണ്ടായില്ല. ഈ പിടിപ്പുകേടിനു മറ്റാരെയാണു പഴിക്കേണ്ടത്? രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രതിസന്ധിയെ ഫലപ്രദമായി നേരിടുന്നതിനായാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടു മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയുടെ മുഖപത്രം സാമ്ന നടത്തിയിരിക്കുന്ന ചില പരാമർശങ്ങൾ ശ്രദ്ധേയമാണ്. കോവിഡിനെ ചെറുക്കാൻ ഇന്ത്യക്കു ചെറുരാജ്യങ്ങൾപോലും സഹായമെത്തിക്കുന്പോൾ ഡൽഹിയിൽ ശതകോടികളുടെ സെന്ട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതു തികഞ്ഞ വൈരുദ്ധ്യമാണെന്നു സാമ്ന വിമർശിച്ചു.
കേന്ദ്രം ഭരിച്ച മുൻ കോൺഗ്രസ് സർക്കാരുകൾ കൈക്കൊണ്ട നയങ്ങളുടെ ഭാഗമായി രൂപംകൊണ്ട സംവിധാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിലും മുന്നോട്ടുപോകാൻ രാജ്യത്തിനു ശക്തിയേകുന്നതെന്നു പത്രം ചൂണ്ടിക്കാട്ടി. അക്കാലത്തെ നയങ്ങളും തീരുമാനങ്ങളുംവഴി നടപ്പാക്കിയ വികസനപദ്ധതികളാണ് ഈ പ്രതിസന്ധിഘട്ടത്തിലും മുന്നേറാൻ രാജ്യത്തെ പ്രാപ്തമാക്കുന്നത്. അതേസമയം, ഇന്നത്തെ നയങ്ങളും തീരുമാനമില്ലായ്മകളും മൂലം രാജ്യം ഏറെ പിന്നോട്ടുപോയിരിക്കുന്നു. ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ ഇന്ത്യക്കും മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ട ഗതികേടിലാണ് കോവിഡ് പ്രതിസന്ധി നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപനം ലോകത്തിനു ഭീഷണിയാണെന്നു ലോകാരോഗ്യസംഘടനപോലും ആശങ്ക പ്രകടിപ്പിക്കുന്നു.
വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, പരസ്പരം പഴിചാരിയും കുറ്റംപറഞ്ഞും സമയം കളയേണ്ട സമയമല്ലിത്. ഇതുവരെ സംഭവിച്ച പരാജയങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് തിരുത്തൽ നടപടികൾക്കു തയാറാകണം. വെറും നാലുമണിക്കൂർ സമയത്തെ മുന്നറിയിപ്പു നൽകിയാണ് 2020 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകെ ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആ അടച്ചിടൽ കോവിഡിനെക്കാൾ വലിയ ദുരിതഫലങ്ങളുണ്ടാക്കി. രാജ്യത്തെ 50 ലക്ഷത്തോളം ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾ പൂട്ടിപ്പോയി. തൊഴിലില്ലായ്മ പെരുകി. പാത്രം കൊട്ടിയാലും ടോർച്ച് തെളിച്ചാലുമൊന്നും കൊറോണ പോകില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണു തുടക്കം മുതൽ ശാസ്ത്രീയമായ കോവിഡ് പ്രതിരോധമാർഗങ്ങൾ അവലംബിച്ചത്.
കോവിഡിന്റെ രണ്ടാം തരംഗത്തിലും രോഗവ്യാപനവും മരണവും സംബന്ധിച്ചു പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും പുറത്തുവരുന്ന കണക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല എന്ന് ആക്ഷേപമുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള പിഎം കെയേഴ്സ് ഫണ്ടിൽനിന്നുള്ള തുകവിതരണം നീതിപൂർവകമായല്ലെന്നു പല സംസ്ഥാനങ്ങളും പരാതിപ്പെടുന്നു. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവച്ച് കോവിഡ് പ്രിതരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കേണ്ട സമയമാണിത്.
കോവിഡിനെ നേരിടുന്നതിൽ രാഷ്ട്രീയം വേണ്ട
12:45 AM May 10, 2021 | Deepika.com