സാധാരണ ജനങ്ങൾക്കു പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെങ്കിലും നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കോവിഡ് വൈറസിന്റെ ഭീഷണിയെ അതിജീവിച്ചേ പറ്റൂ.
പശ്ചിമബംഗാളിൽ എട്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരിഭ്രാന്തി പടർത്തിയ ഒരു തെരഞ്ഞെടുപ്പു പ്രക്രിയ സമാപനഘട്ടത്തിലേക്കു നീങ്ങുകയാണ്. പശ്ചിമബംഗാൾ, ആസാം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച പുറത്തുവരുന്നതോടെ ഒന്നര മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് മാമാങ്കത്തിനു സമാപനമാകും. ജനാധിപത്യത്തിന്റെ ഉത്സവം എന്ന നിലയിൽ തെരഞ്ഞെടുപ്പുകൾ ആഘോഷവേളകളാണെങ്കിലും കോവിഡ് മഹാമാരിയുടെ അതിവ്യാപനം ഈ തെരഞ്ഞെടുപ്പിനെ ഭീതിജനകമാക്കി. ആളകലം പാലിക്കുകയും സന്പർക്കം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രാഥമികതത്ത്വം എന്നിരിക്കെ ബംഗാളിലെ തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കിയതും രാഷ്ട്രീയപാർട്ടികൾ ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ചു തെരഞ്ഞെടുപ്പു റാലികൾ നടത്തിയതും വലിയ വിമർശനത്തിനിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പു കോലാഹലങ്ങളെല്ലാം അവസാനിച്ചത് ആശ്വാസകരംതന്നെ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണു രാജ്യത്തു കോവിഡ് വ്യാപനം അതിതീവ്രമായത്. ഈ സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ ശേഷിച്ച ഘട്ടങ്ങൾ ഒറ്റ ദിവസമായി നടത്തണമെന്നു നിർദേശങ്ങൾ ഉയർന്നിരുന്നെങ്കിലും ഇലക്ഷൻ കമ്മീഷൻ അതു ചെവിക്കൊണ്ടില്ല. ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷതയെയും സ്വതന്ത്രാധികാരത്തെയും സംശയിക്കുന്നതിന് ഇതു കാരണമായി. ബിജെപിയെ സഹായിക്കുന്നതാണ് ഇലക്ഷൻ കമ്മീഷന്റെ നിലപാടെന്നു പല പാർട്ടികളും വിമർശിച്ചു. തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനു രാഷ്ട്രീയപാർട്ടികൾ വൻതോതിൽ കള്ളപ്പണം ഒഴുക്കുന്നു എന്ന് ആരോപണമുള്ളതാണ്. കള്ളപ്പണം പിടിക്കുന്നതിന് ഈ തെരഞ്ഞെടുപ്പുകാലത്ത് ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ ഊർജിതമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം പണം അങ്ങനെ പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, കള്ളപ്പണവേട്ടയിൽ തങ്ങളെ മാത്രമാണു ലക്ഷ്യംവച്ചതെന്നാണു ബിജെപി ഇതര പാർട്ടികളുടെ ആരോപണം. ആസാമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽനിന്നു വോട്ടിംഗ് യന്ത്രം പിടിച്ച സംഭവവും വലിയ വിവാദമായി. തെരഞ്ഞെടുപ്പു പ്രക്രിയയുടെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും നിഷ്പക്ഷതയെ സംശയിക്കാനുതകുന്ന സംഭവങ്ങളുണ്ടാകുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് ആവശ്യമാണ്. തെരഞ്ഞെടുപ്പുകൾ നിശ്ചിത സമയത്തു നടക്കുകയും വേണം. കോവിഡ് മഹാമാരി പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ വോട്ടെടുപ്പ് തീയതി അല്പം മാറ്റുന്നതു ന്യായീകരിക്കാമെങ്കിലും അതൊരു കീഴ്വഴക്കമാക്കി മറ്റു നിസാര കാരണങ്ങളുടെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പുകൾ സൗകര്യപൂർവം നീട്ടിവയ്ക്കുന്ന സ്ഥിതി ഉണ്ടാകുന്നതും ജനാധിപത്യത്തിന് അപകടം തന്നെ. കോവിഡ് കാലത്തും പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ ഉത്സാഹത്തോടെ സഹകരിക്കുന്ന പൗരന്മാരെ ഒരുതരത്തിലും പഴിചാരാൻ ആർക്കും അവകാശമില്ല. എന്നാൽ, രാഷ്ട്രീയപാർട്ടികൾ കുറേക്കൂടി ഉത്തരവാദിത്വബോധത്തോടെയായിരുന്നില്ലേ പ്രവർത്തിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. ആളകലം പാലിക്കണമെന്ന നിർദേശം പ്രചാരണത്തിൽ ഒരു പാർട്ടിയും പിന്തുടർന്നില്ല. തെരഞ്ഞെടുപ്പു റാലികളിലും റോഡ് ഷോകളിലും പരമാവധി ആളെക്കൂട്ടി പ്രചാരണം കൊഴുപ്പിക്കാനായിരുന്നു മത്സരം. അതു കോവിഡ് വ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തൽ ഇപ്പോൾ എല്ലാവരും നടത്തുന്നുണ്ട്. കോവിഡ് വ്യാപനകാലത്തു നടന്ന വോട്ടെടുപ്പ് എന്ന നിലയിലായിരിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിൽ അടയാളപ്പെടുക.
നാളെ നടക്കുന്ന വോട്ടെണ്ണലിനു കർശനനിയന്ത്രണങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തെത്തുടർന്ന് ആൾക്കൂട്ടങ്ങളോ ആഘോഷപ്രകടനങ്ങളോ അനുവദിക്കില്ലെന്നു സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകുമെന്നു കരുതാം. പരിശോധിക്കുന്നവരിൽ നാലിലൊന്നു പേർക്കു കോവിഡ് എന്ന അതീവ ഗുരുതരസ്ഥിതിയിലാണു കേരളം. ഈ സന്ദിഗ്ധഘട്ടത്തെ അതിജീവിക്കാൻ സർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചേ മതിയാവൂ. ചൊവ്വാഴ്ച മുതൽ അടുത്ത ഞായറാഴ്ചവരെ വാരാന്ത കർഫ്യൂവിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ഇതു പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെങ്കിലും നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. മനുഷ്യരാശിയെ വെല്ലുവിളിച്ചു വിളയാട്ടം നടത്തുന്ന കോവിഡ് വൈറസിന്റെ ഭീഷണിയെ അതിജീവിച്ചേ പറ്റൂ. എല്ലാവരും സഹകരിക്കുക.
കോവിഡിനെതിരേ വിജയിച്ചേ പറ്റൂ
12:29 AM May 01, 2021 | Deepika.com