ജീവനു വിലപേശി കൊള്ളലാഭമെടുക്കുന്ന മരുന്നു കുത്തകകളെ നിലയ്ക്കുനിർത്താനുള്ള ആർജവം സർക്കാർ കാട്ടാത്തതെന്താണ്?
കോവിഡ് മഹാമാരി ഒരു ദേശീയ ദുരന്തമായി മാറുന്പോൾ മൂകസാക്ഷിയായി ഇരിക്കാനാവില്ലെന്നു രാജ്യത്തെ ഉന്നത നീതിപീഠം കേന്ദ്ര സർക്കാരിനു വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. അതീവ രോഗവ്യാപനം ഇന്ത്യയിൽ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടും ഒരു ദേശീയ കോവിഡ് പ്രതിരോധനയം സ്വീകരിക്കാൻ കഴിയാത്ത കേന്ദ്രസർക്കാരിന്റെ നടപടിയിലുള്ള അതൃപ്തി രേഖപ്പെടുത്തലായും സുപ്രീംകോടതി നടപടിയെ കാണാം. മെഡിക്കൽ ഓക്സിജൻ, വാക്സിൻ, മരുന്നുകളടക്കമുള്ള അവശ്യസാധനങ്ങൾ എന്നിവയുടെ വിതരണവും കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യലും സംബന്ധിച്ച് ഒരു “ദേശീയ പദ്ധതി’’ കേന്ദ്രസർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നുവെന്നു കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ, അഞ്ചുദിവസം കഴിഞ്ഞു കേസ് പരിഗണിച്ചപ്പോഴും ഇത്തരമൊരു പദ്ധതി സമർപ്പിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞില്ല. സർക്കാരിന്റെ കാര്യക്ഷമതയും പ്രതിബദ്ധതയും എത്രയുണ്ടെന്ന് ഇതിൽനിന്നു സുപ്രീംകോടതി വായിച്ചെടുത്തിട്ടുണ്ടാവാം. കോവിഡ് പ്രതിസന്ധി നേരിട്ടു കൈകാര്യം ചെയ്യുന്നതു സംസ്ഥാന സർക്കാരുകളാണ്. കോവിഡുമായി ബന്ധപ്പെട്ടു ഹൈക്കോടതികളിലുള്ള വ്യവഹാരങ്ങൾ തടയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതു സംസ്ഥാനങ്ങൾക്കു ഗുണകരമായി വരാം.
വാക്സിൻ വിലയുടെ കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടതും ജനങ്ങൾക്കു പ്രയോജനകരമായിത്തീരുമെന്നു കരുതണം. സംസ്ഥാനങ്ങൾ വാങ്ങുന്ന കോവിഷീൽഡിന്റെ വില ഇന്നലെ 100 രൂപ കുറയ്ക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് തയാറായി. രാജ്യത്തു കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന രണ്ടു സ്വകാര്യ കന്പനികളും വാക്സിന് അമിതവില ഈടാക്കി കൊള്ളലാഭമെടുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ശക്തമാണ്. കോവിഡ് വാക്സിന് നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുന്നതിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഡ്രഗ്സ് കൺട്രോൾ നിയമം അനുസരിച്ചുള്ള അധികാരം ഉപയോഗിക്കുകയെന്നു ചോദിച്ചിരുന്നു. പശ്ചിമബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതുപോലെ സ്വതന്ത്ര ഇന്ത്യയുടെ 73 വർഷവും വിവിധ വാക്സിനുകൾക്കു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരേ വില ആയിരുന്നു. ജനങ്ങൾക്ക് അവ സൗജന്യമായി നൽകുകയും ചെയ്തു. മഹാമാരി വന്നപ്പോൾ ആ നയം മാറി.
സ്വകാര്യ മരുന്നുകന്പനികൾക്ക് വാക്സിൻ വില നിർണയിക്കാൻ അധികാരം നൽകുന്നതാണു കേന്ദ്രസർക്കാരിന്റെ നിലവിലുള്ള നയം. കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 150 രൂപയ്ക്കു വാക്സിൻ നൽകുന്പോൾ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും (അതിപ്പോൾ 300 രൂപയാക്കി) സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ വിൽക്കുമെന്നു പറയുന്നതു സംസ്ഥാനങ്ങൾക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത അസ്ട്രാസെനക്ക വാക്സിന്റെ സാങ്കേതികവിദ്യ സൗജന്യമായി കിട്ടുന്നത് ഉപയോഗിച്ചാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിൻ നിർമിക്കുന്നത്. ഒരു ഡോസ് കോവിഷീൽഡ് ഉത്പാദിപ്പിക്കാൻ 150 രൂപയിൽ താഴെയെ ചെലവുവരൂ. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കു വിൽക്കുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ വാക്സിൻ പല രാജ്യങ്ങളിലേക്കും കയറ്റിഅയയ്ക്കുന്നത്. യൂറോപ്യൻ യൂണിയന് 2.15 മുതൽ 3.5 വരെ ഡോളറിനും (ഏകദേശം 160 മുതൽ 260 വരെ രൂപ) ബ്രിട്ടനു മൂന്നു ഡോളറിനും (224 രൂപ) ബ്രസീലിനു 3.15 ഡോളറിനും (235 രൂപ) അമേരിക്കയ്ക്കു നാലു ഡോളറിനും (298 രൂപ) ആണ് ഇന്ത്യ വാക്സിൻ വിൽക്കുന്നത്. രാജ്യത്തെ പൗരന്മാർ അതിലും കൂടിയ വില നൽകണം. ജീവനു വിലപേശി കൊള്ളലാഭമെടുക്കുന്ന മരുന്നു കുത്തകകളെ നിലയ്ക്കുനിർത്താനുള്ള ആർജവം സർക്കാർ കാട്ടാത്തതെന്താണ്?
ഇന്ത്യയിൽ കോവിഡിന്റെ അതിവ്യാപനത്തിൽ ലോകാരോഗ്യസംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. ദരിദ്രരാജ്യങ്ങൾക്കു കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവാക്സ് പദ്ധതിയും ഇതോടെ പ്രതിസന്ധിയിലായി.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 92 രാജ്യങ്ങൾക്കു വാക്സിൻ ലഭ്യമാക്കാനാണു കോവാക്സ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിൽനിന്നു വാക്സിൻ ലഭിക്കാത്തതുമൂലം ഒന്പതുകോടി ഡോസിന്റെ കുറവുവരും. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ രണ്ടു സ്വകാര്യ കന്പനികളുടെ വാക്സിനെ മാത്രം ആശ്രയിച്ചാൽ ഇന്ത്യയിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ ഇപ്പോഴത്തെ നിലയിൽ വർഷങ്ങളെടുക്കുമെന്നാണ് നിഗമനം. ഇറക്കുമതി വാക്സിൻ കൊണ്ട് ആ കുറവു നികത്താൻ കഴിയില്ല. കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കു വാക്സിൻ ഉത്പാദനത്തിന് അനുമതി നൽകാൻ സർക്കാർ തയാറാവുകയാണു വേണ്ടത്. സ്വന്തമായി വാക്സിൻ ഉത്പാദനത്തിനുള്ള സാധ്യത കേരളവും തേടുന്നുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ കഴിയുമോയെന്നാണു പരിശോധിക്കുന്നത്. രാജ്യത്തു കൂടുതൽ വാക്സിൻ ഉത്പാദനത്തിന് അനുമതി നൽകിയാൽ വാക്സിൻ ക്ഷാമത്തിനു പരിഹാരമാകും. വിലയും കുറയും. സ്വകാര്യ കുത്തക കന്പനികളുടെ കൊള്ളലാഭേച്ഛയ്ക്കു കൂട്ടുനിൽക്കണോ സാധാരണ ജനങ്ങൾക്ക് ആശ്വാസമേകണോ എന്നു തീരുമാനിക്കേണ്ടതു കേന്ദ്ര സർക്കാരാണ്.
വാക്സിൻ നയത്തിൽ മാറ്റം വേണം
12:17 AM Apr 29, 2021 | Deepika.com