വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ആൾക്കൂട്ടവും ആഹ്ലാദപ്രകടനവും അനുവദിക്കില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഈ വിവേകം നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിൽ കോവിഡ് വ്യാപനം എത്രയോ കണ്ടു നിയന്ത്രിക്കാമായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിലെ അതിതീവ്ര രോഗവ്യാപനത്തിൽ രാജ്യത്തെ സാധാരണ ജനങ്ങൾ അതീവ പരിഭ്രാന്തരാണെങ്കിലും ഈ സാഹചര്യത്തിനു വഴിതെളിച്ച ഉന്നതതല വീഴ്ചകളെപ്പറ്റി സംസാരിക്കാൻ ആരും തയാറല്ല. രോഗവ്യാപനനിരക്ക് കുറയ്ക്കുന്നതിന് ഉത്തരവുകൾ അനുസരിച്ചും നിയന്ത്രണങ്ങൾ പാലിച്ചും എല്ലാവരും സഹകരിക്കുക എന്നതാണ് ഉന്നതതല നിർദേശം. ജനങ്ങളുടെ സഞ്ചാരത്തിനും ഉപജീവനമാർഗത്തിനുമൊക്കെ ഇപ്പോഴത്തെ കടുത്ത നിയന്ത്രണങ്ങൾ പലവിധ തടസങ്ങൾ സൃഷ്ടിക്കുന്പോൾ, ഇവയൊക്കെ നടപ്പാക്കുന്ന ഔദ്യോഗിക പരിവേഷമുള്ളവർക്ക് എല്ലാ നിയന്ത്രണങ്ങളെയും മറികടക്കാൻ പഴുതുകളുണ്ട് എന്ന വസ്തുതയുമുണ്ട്. പ്രതികരണശേഷിയുള്ളവരെ ഇതൊക്കെ അസ്വസ്ഥമാക്കുന്നു. ഈ പശ്ചാത്തലത്തിൽ, കോവിഡ് രണ്ടാംതരംഗത്തിന് ഉത്തരവാദികളായ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം അനീതിക്കെതിരേ പ്രതികരിക്കുന്ന നീതിപീഠം ഇവിടെയുണ്ട് എന്ന ചെറിയ ആശ്വാസം ജനങ്ങൾക്കു നൽകുന്നുണ്ട്.
രാജ്യത്തു കോവിഡ് രണ്ടാം തരംഗത്തിനു പൂർണ ഉത്തരവാദി തെരഞ്ഞെടുപ്പു കമ്മീഷനാണെന്നാണു മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ഏറ്റവും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്നാണു കോടതി തെരഞ്ഞെടുപ്പു കമ്മീഷനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്കു റാലികളും യോഗവും നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകുകവഴി രോഗം പടർത്തിയെന്നും കോടതി പറഞ്ഞു.
പലരും പറയാനാഗ്രഹിച്ച കാര്യങ്ങളാണു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷനെ നട്ടെല്ലുള്ള സ്ഥാപനമാക്കിയ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷന്റെ കാര്യശേഷിയുടെ പത്തിലൊന്ന് ഇപ്പോഴുള്ളവർക്കില്ലെന്നു കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. ഭരണതലത്തിലെ വീഴ്ചയും പിടിപ്പുകേടും നിരുത്തരവാദപരമായ പ്രവർത്തനവും ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെങ്കിലും അവസാനം അതിനു പിഴ നൽകേണ്ടിവരുന്നതു സാധാരണ ജനങ്ങളാണല്ലോ. ഔദ്യോഗിക ഭാഷയിലുള്ള വിശദീകരണങ്ങൾ നൽകി രക്ഷപ്പെടാൻ ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും കഴിയും. ഇതുകണ്ടു സഹികെട്ടു കോടതികൾ ചിലപ്പോൾ രൂക്ഷമായ വിമർശനങ്ങൾ നടത്താറുണ്ടെങ്കിലും ആരെയും ശിക്ഷിക്കാറില്ല. ഇതാണു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങൾ പോലും തികഞ്ഞ ലാഘവബുദ്ധിയോടെ കൈക്കൊള്ളാൻ പലരെയും പ്രേരിപ്പിക്കുന്നതും.
തമിഴ്നാട്, കേരളം, ആസാം, പശ്ചിമബംഗാൾ, പുതുച്ചേരി നിയമസഭകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്. ഇതിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും പുതുച്ചേരിയിലെയും വോട്ടെടുപ്പ് ഈ മാസം ആറിനു പൂർത്തിയായി. വേണമെന്നുണ്ടെങ്കിൽ ആസാം, ബംഗാൾ എന്നിവിടങ്ങളിലെയും വോട്ടെടുപ്പ് ഒറ്റദിവസംകൊണ്ടു പൂർത്തിയാക്കാമായിരുന്നു. പക്ഷേ, എട്ടു ഘട്ടമായാണു ബംഗാളിൽ വോട്ടെടുപ്പു നടക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിലെ അവസാനത്തെ നാലുഘട്ടം വോട്ടെടുപ്പ് എങ്കിലും ഒന്നിച്ചു നടത്തണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷൻ വഴങ്ങിയില്ല. ഈ ദുശ്ശാഠ്യം എന്തിനായിരുന്നെന്നു സാധാരണക്കാർ സംശയിക്കുന്നു. വോട്ടെടുപ്പു സുഗമമായി നടത്താൻ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ബിജെപിയെ സഹായിക്കാൻവേണ്ടിയാണ് എന്നാണു മറ്റു കക്ഷികളുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമൊക്കെ ബംഗാളിൽ പല തവണ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നു. ഇവരുടെയും മറ്റു കക്ഷികളുടെ പ്രമുഖ നേതാക്കളുടെയുമെല്ലാം തെരഞ്ഞെടുപ്പു യോഗങ്ങളിൽ വലിയ ആൾക്കൂട്ടമാണുണ്ടായത്. ഒരിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. എന്നിട്ടിപ്പോൾ വീടിനു പുറത്തിറങ്ങരുതെന്നും ആളകലം പാലിക്കണമെന്നുമൊക്കെ ജനങ്ങളെ ഉപദേശിക്കുകയാണ്.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വീഴ്ച വരുത്തിയതായി നേരത്തേ കൽക്കട്ട ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. അതിനു പിന്നാലെയാണു മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളാൻ ഭരണകൂടത്തിലെ വിവിധ നിർവഹണവിഭാഗങ്ങൾ തയാറാകണം. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ആൾക്കൂട്ടവും ആഹ്ലാദപ്രകടനവും അനുവദിക്കില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം പരിമിതപ്പെടുത്തുമെന്നും കേരള സർക്കാരും അറിയിച്ചിട്ടുണ്ട്. ഈ വിവേകം നേരത്തേ പ്രകടിപ്പിച്ചിരുന്നെങ്കിൽ കോവിഡ് വ്യാപനം എത്രയോ കണ്ടു നിയന്ത്രിക്കാമായിരുന്നു. കൊണ്ടാലേ പഠിക്കൂവെന്നു ഭരണാധികാരികൾ വാശിപിടിച്ചാൽ പാവം ജനങ്ങൾ എന്തുചെയ്യും?
കൊണ്ടാലേ പഠിക്കൂവെന്നു വാശിപിടിച്ചാൽ
11:44 PM Apr 27, 2021 | Deepika.com