കോവിഡിനെ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ ജീവൻ മാത്രമല്ല ജീവിതവും സംരക്ഷിക്കപ്പെടണം.
മരണതാണ്ഡവമാടുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ ഒരു വീഴ്ചയും പാടില്ലെന്ന കാര്യത്തിൽ രാജ്യത്തിപ്പോൾ ഏകാഭിപ്രായമുണ്ട്. കേരളത്തിലെ കോവിഡ് സാഹചര്യം എങ്ങനെ നേരിടണം എന്നതിനെപ്പറ്റി ചർച്ചചെയ്യാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലും അഭിപ്രായ ഐക്യം പ്രകടമായി. രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം ആളുകൾ തമ്മിലുള്ള സന്പർക്കം ഒഴിവാക്കുകയും ആളകലം പാലിക്കുകയും ചെയ്യുകയാണെന്നു വിദഗ്ധർ നിർദേശിക്കുന്ന സാഹചര്യത്തിൽ അടച്ചിടലാണ് ഏറ്റവും നല്ല പ്രതിരോധമാർഗമെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ, പണിശാലകളുടെയും പ്രവർത്തനമണ്ഡലങ്ങളുടെയും സന്പൂർണ അടച്ചിടൽ സാന്പത്തികമേഖലയുടെ നട്ടെല്ലൊടിക്കുമെന്നും അതു കോവിഡ് രോഗബാധപോലെതന്നെ വലിയ ആഘാതമേൽപ്പിക്കുന്ന ദുരിതങ്ങൾ സമ്മാനിക്കുമെന്നും കഴിഞ്ഞ വർഷത്തെ അനുഭവങ്ങളിൽനിന്നു മനസിലാക്കിയതാണ്. അതിനാൽ ഇക്കുറി കേരളത്തിൽ സന്പൂർണ അടച്ചിൽ വേണ്ടെന്ന് ഇന്നലെ സർവകക്ഷിയോഗം തീരുമാനിച്ചു. പക്വതയോടെയുള്ള ഈ തീരുമാനത്തെ വിവേകമതികളെല്ലാം സ്വാഗതംചെയ്യും. ശനി, ഞായർ ദിവസങ്ങളിലെ മിനി ലോക്ക്ഡൗൺ തുടരാനും തീരുമാനിച്ചിട്ടുണ്ട്. പലർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും ഈ നിയന്ത്രണങ്ങളോടു സഹകരിക്കാൻ ജനങ്ങളും തയാറാകും.
കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കണക്കിലെടുത്തു പൂർണ ലോക്ക്ഡൗൺ വേണമെന്ന് ചില ആരോഗ്യവിദഗ്ധർ നിർദേശിച്ചിരുന്നു. ആ നിർദേശം അതേപടി അംഗീകരിച്ചാൽ സംസ്ഥാനത്തിന്റെ സാന്പത്തികമേഖല പൂർണമായി തകരുമെന്ന അഭിപ്രായം സാന്പത്തിക വിദഗ്ധരും മുന്നോട്ടുവച്ചു. തൊഴിൽമേഖല നിശ്ചലമായാൽ ജനജീവിതത്തിൽ അതു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ ലോക്ക്ഡൗണിൽ രാജ്യത്തു ലക്ഷക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടമായി. നഗരങ്ങളിൽ തൊഴിൽ ചെയ്തുവന്ന ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ വിശപ്പടക്കാൻ ഭക്ഷണംപോലും കിട്ടാതെവന്നപ്പോൾ സ്വന്തം ഗ്രാമങ്ങളിലേക്കു പലായനം ചെയ്ത ഉത്തരേന്ത്യയിലെ കാഴ്ച കരളലിയിക്കുന്നതായിരുന്നു. അവരുടെ കുടുംബങ്ങളെല്ലാം പട്ടിണിയിലായി. അധികാരികൾ നിസംഗതയോടെ നോക്കിനിൽക്കുകയായിരുന്നെന്ന്
വിമർശനമുണ്ട്. കോവിഡിനെ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ ജീവൻ മാത്രമല്ല ജീവിതവും സംരക്ഷിക്കപ്പെടണം. ആ ദിശയിലുള്ളതാണ് ഇന്നലത്തെ സർവകക്ഷിയോഗ തീരുമാനങ്ങൾ.
കടക്കെണിയിലായ സംസ്ഥാനമാണെങ്കിലും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ കേരളത്തിനു കഴിയുമെന്ന ആത്മവിശ്വാസം സർക്കാരിനൊപ്പം ജനങ്ങളും പങ്കുവയ്ക്കുന്നു. വാക്സിനേഷൻ അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലായാലും ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിലായാലും അതു പ്രകടമാണ്. സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കും നീണ്ടനിരയും ഈ മഹാമാരിയെ നേരിടുന്നതിനുള്ള ജനങ്ങളുടെ സഹകരണവും ഇച്ഛാശക്തിയുമാണു കാണിക്കുന്നത്. വാക്സിൻ നിർമാണ കന്പനികൾ ഉയർന്ന വില ഈടാക്കിയാലും കേരളത്തിൽ സൗജന്യമായിത്തന്നെ വാക്സിൻ നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനവും വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായി കരുതാം. വാക്സിൻ ചലഞ്ചിൽ അണിചേരുന്ന സുമനസുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഭാവനകൾ കേരളീയരുടെ സന്മനോഭാവത്തിന്റെയും അഭിമാനബോധത്തിന്റെയും നിദർശനമാണ്. തന്റെ ആകെയുള്ള സന്പാദ്യമായ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്ത ബീഡിത്തൊഴിലാളിയുടെ മാതൃക ആർക്കു മറക്കാനാവും?
രാജ്യത്തെ മൊത്തത്തിലെടുക്കുന്പോൾ സ്ഥിതിഗതികൾ തികച്ചും ആശങ്കാജനകമാണ്. ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. രോഗവ്യാപന കുതിപ്പ് മേയ് മധ്യംവരെ തുടരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് ഇപ്പോഴത്തേതുപോലെ പ്രതിദിനം 22 ലക്ഷം എന്ന തോതിൽ തുടർന്നാൽ അടുത്ത വർഷം അവസാനമായാൽപോലും രാജ്യത്ത് അതു പൂർത്തിയാക്കാനാവില്ല എന്നാണു റിപ്പോർട്ട്. വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളണം. ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ഓക്സിജൻ ക്ഷാമം ഒരാഴ്ച കഴിഞ്ഞിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടായ രാജ്യത്താണു രോഗികൾ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചത്. ആശുപത്രികളിൽനിന്ന് ആംബുലൻസുകളിൽ കുത്തിനിറച്ചു കൊണ്ടുപോയ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ശ്മശാനങ്ങളിൽ സ്ഥലമില്ലായിരുന്നു. മൃതദേഹത്തോടു കാണിക്കേണ്ട ആദരവിനെപ്പറ്റി വാചാലരാകാറുള്ളവർ മൗനം പാലിച്ചു. കോവിഡിനുമുന്പിൽ ഭരണയന്ത്രം സ്തംഭിച്ചുനിൽക്കുന്ന കാഴ്ചയാണ് പലയിടത്തും. എന്നിട്ടും രാഷ്ട്രീയ മുതലെടുപ്പു ശ്രമങ്ങൾക്കു യാതൊരു കുറവുമില്ല എന്നതാണു നമ്മുടെ മറ്റൊരു ദുരന്തം.
ജാഗ്രത തുടരാം ജീവൻ രക്ഷിക്കാം
12:14 AM Apr 27, 2021 | Deepika.com