കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്. പാടത്തു കെട്ടിക്കിടക്കുന്ന നെല്ലു സംഭരിക്കാൻ അടിയന്തര നടപടി വേണം.
കോവിഡ് അതിവ്യാപനത്തിന്റെ ഭീതിയിൽ സാധാരണ ജനങ്ങളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളും മുഴുകിക്കഴിയുന്പോൾ, അധ്വാനിച്ചുണ്ടാക്കിയ കാർഷികോത്പന്നങ്ങൾ വിൽക്കാൻ കഴിയാതെയും ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കാതെയും വിഷമിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ അധികൃതശ്രദ്ധയിൽപ്പെടാതെ വിസ്മരിക്കപ്പെട്ടുപോവുകയാണ്. നെൽകർഷകരും പച്ചക്കറി കർഷകരും നാണ്യവിളകൾ കൃഷികൾ ചെയ്യുന്ന കർഷകരുമെല്ലാം വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി തകർത്തുപെയ്ത വേനൽമഴ നെൽകർഷകരെയും പച്ചക്കറി കർഷകരെയുമാണു വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് സർക്കാർ ആഹ്വാനംകേട്ട് ധാരാളംപേർ പച്ചക്കറി കൃഷിക്കിറങ്ങി. എന്നാൽ, ഇപ്പോൾ മരച്ചീനിക്കും മിക്ക പച്ചക്കറികൾക്കും കർഷകർക്കു മുടക്കുമുതൽപോലും കിട്ടാത്ത അവസ്ഥയാണ്. താങ്ങുവിലയ്ക്കു പച്ചക്കറികൾ സംഭരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതു കാര്യമായി പ്രായോഗിക പഥത്തിലെത്തിയിട്ടില്ല. കൊയ്തുകൂട്ടിയ നെല്ല് വിൽക്കാനാകാതെ നശിക്കുന്നതു കാണേണ്ടിവരുന്ന നെൽകർഷകർ അഭിമുഖീകരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
നെല്ലിനു ന്യായവില കർഷകർക്കു ലഭ്യമാക്കാൻ കുറേനാളായി സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. കർഷകരിൽനിന്നു സപ്ലൈക്കോക്കുവേണ്ടി നെല്ലു സംഭരിക്കേണ്ടതു മില്ലുകാരാണ്. എന്നാൽ, അടുത്തയിടെ മില്ലുകാരുടെ നിഷേധാത്മക നയംമൂലം കുട്ടനാടിന്റെ പല ഭാഗങ്ങളിലും പാടത്തു നെല്ലു കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി. അന്പലപ്പുഴ വടക്കു പഞ്ചായത്തിലെ നാലുപാടം, പുന്നപ്ര തെക്കു പഞ്ചായത്തിലെ വെട്ടിക്കരി, പൊന്നാകരി തുടങ്ങിയ പാടശേഖരങ്ങളിൽ നെല്ലു കെട്ടിക്കിടക്കുന്നു. മൂന്നു മില്ലുകാർ സംഭരണത്തിനായി എത്തിയെങ്കിലും പത്തു ശതമാനം കിഴിവു വേണമെന്ന അവരുടെ ആവശ്യം അംഗീകരിക്കാൻ കർഷകർ തയാറായില്ല. ഈർപ്പവും കറവലും ഇല്ലാത്തതും പതിരിന്റെ അംശം കുറവുള്ളതുമായ നെല്ലിനു നാലു ശതമാനത്തിൽ കൂടുതൽ കിഴിവു നൽകേണ്ടതില്ലെന്നു പാഡി ക്വാളിറ്റി കൺട്രോളർ നടത്തിയ പരിശോധനയ്ക്കുശേഷം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറു ശതമാനംവരെ കിഴിവു നൽകാൻ കർഷകർ തയാറായി. പത്തു ശതമാനം കിഴിവു വേണമെന്ന ആവശ്യത്തിൽ മില്ലുടമകൾ ഉറച്ചുനിന്നതോടെ സംഭരണം തടസപ്പെട്ടു. സംഭരണത്തിൽ കർഷകരെ സഹായിക്കേണ്ട സർക്കാരിന്റെ പ്രതിനിധിയായ പാഡി ഓഫീസർമാർ പലപ്പോഴും മില്ലുടമകൾക്കു സഹായകമായ നിലപാടാണ് എടുക്കുന്നതെന്നു കർഷകർക്കു പരാതിയുണ്ട്.
കൃഷിയിറക്കാൻ നെൽകർഷകർക്ക് ഏക്കറിന് 25,000 രൂപ മുതൽ 30,000 രൂപ വരെ ചെലവുവരും. കൊയ്ത്തു നടത്താൻ യന്ത്രവാടക മണിക്കൂറിന് ഏകദേശം 1700 രൂപയാകും. യന്ത്രം നിലങ്ങളിൽ താഴ്ന്നാൽ കർഷകർ അധിക തുക നൽകണം. ഇത്രയേറെ കഷ്ടപ്പാടുകളും സാന്പത്തികനഷ്ടങ്ങളും സഹിച്ചു കൊയ്തെടുക്കുന്ന നെല്ല് വിൽക്കാൻ പറ്റുന്നില്ല എന്നു വന്നാലോ? സർക്കാരിന്റെ അടിയന്തര ഇടപെടൽ ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമാണ്. എന്നാൽ, തെരഞ്ഞെടുപ്പുകളുടെയും കോവിഡ് പ്രതിരോധത്തിന്റെയുമൊക്കെ ബഹളങ്ങളിൽ മുഴുകിയിരിക്കുന്ന ഉദ്യോഗസ്ഥർ കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നേയില്ല. കുട്ടനാട്ടിൽ കാവാലം കൃഷിഭവൻ പരിധിയിലെ കൂവക്കാട്, കായൽത്തുരം, കണിയാർകാട് പാടശേഖരങ്ങളിലെ വിളവെടുത്ത നെല്ല് സംഭരണം നടക്കാതെ ഒരാഴ്ചയിലേറെയായി പാടത്തു കെട്ടിക്കിടക്കുന്നു.
വിവരമറിയിച്ചിട്ടും കൃഷിവകുപ്പ് അധികൃതരോ സപ്ലൈകോ അധികൃതരോ ഇവിടേക്ക് എത്തിനോക്കുകപോലും ചെയ്തിട്ടില്ലെന്നു കർഷകർ പരാതിപ്പെടുന്നു. കോട്ടയം ജില്ലയിൽ മാഞ്ഞൂർ കൃഷിഭവനു കീഴിലെ പാണ്ഡൻകരി- രാമൻകരി പാടശേഖരത്തെ കൊയ്തെടുത്ത 300 ടൺ നെല്ല് കർഷരും മില്ലുകാരും തമ്മിലുള്ള കിഴിവുതർക്കത്തെത്തുടർന്നു കെട്ടിക്കിടക്കുകയാണ്. മില്ലുകാർ എട്ടു ശതമാനം കിഴിവ് ആവശ്യപ്പെടുന്പോൾ നാലു ശതമാനം കിഴിവ് നൽകാനേ കർഷകർ തയാറുള്ളു.
ഈ വർഷത്തെ നെല്ലു സംഭരണത്തിനുള്ള ക്വോട്ട കഴിഞ്ഞെന്നും ഗോഡൗണുകളിൽ സ്ഥലമില്ലെന്നും മറ്റുമുള്ള വാദങ്ങൾ നിരത്തി കർഷകരെ സമ്മർദത്തിലാക്കാൻ സ്വകാര്യ മില്ലുകാർ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്. വായ്പയെടുത്തും സ്വർണം പണയംവച്ചും മറ്റുമാണു പല കർഷകരും കൃഷിയിറക്കിയത്. നെല്ലു കയറിപ്പോകാതെ വന്നാൽ ഇവരെല്ലാം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാകും. പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കാനാവാതെ വന്നാൽ അതു കേടുകൂടാതെ സൂക്ഷിക്കാൻ കർഷകർ വീണ്ടും പണം മുടക്കണം. വല്ലാത്തൊരു ഗതികേടാണിത്. മില്ലുകാർ സംഘടിതരാണ്. കൂട്ടായി ആലോചിച്ചാണ് അവർ വിലയും തൂക്കവും കിഴിവുമെല്ലാം നിശ്ചയിക്കുന്നത്. അസംഘടിതരായ കർഷകർക്ക് അവരുടെ തന്ത്രങ്ങളിൽനിന്നു രക്ഷ ലഭിക്കണമെങ്കിൽ സർക്കാരിന്റെ ശക്തമായ സംരക്ഷണം ലഭിക്കണം. പാഡി ഓഫീസർമാരും മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നവിധത്തിൽ നിലകൊള്ളാൻ സർക്കാരിൽനിന്നു നിർദേശങ്ങൾ ഉണ്ടാകണം. പുതിയ സർക്കാർ വരുന്നതുവരെയുള്ള ഇടവേളയിൽ കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്. പാടത്തു കെട്ടിക്കിടക്കുന്ന നെല്ലു സംഭരിക്കാൻ അടിയന്തര നടപടി വേണം.
കർഷകരുടെ അധ്വാനഫലം ചവിട്ടിമെതിക്കരുത്
12:56 AM Apr 26, 2021 | Deepika.com