പൗരജനങ്ങളെ കണക്കിലെടുക്കാതെയുള്ള ഭരണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന വിമർശനം പണ്ടേയുണ്ട്. അതിനെ സാധൂകരിക്കുന്നതാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിലുള്ള പല നടപടികളും തീരുമാനങ്ങളും.
മെഡിക്കൽ ഓക്സിജന്റെ ക്ഷാമവും ആശുപത്രിക്കിടക്കകളുടെ അഭാവവും ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷമാക്കിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം സംബന്ധിച്ചു ബുധനാഴ്ച ഡൽഹി ഹൈക്കോടതിയിൽ മാരത്തൺ വാദം നടന്നു. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ കോടതി, യാചിച്ചോ കടംവാങ്ങിയോ തട്ടിയെടുത്തോ ഏതുവിധേനയും രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കണമെന്നു സർക്കാരിനോടു നിർദേശിച്ചു. അതിനിടയിൽ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി ഓക്സിജൻ വിതരണം, അവശ്യമരുന്നുകളുടെ ലഭ്യത, വാക്സിനേഷൻ നടപടികൾ, ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നിവയിൽ വിശദീകരണം തേടി കേന്ദ്രസർക്കാരിനു നോട്ടീസയച്ചു. ഓക്സിജൻ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു ദേശീയ പദ്ധതി രൂപവത്കരിക്കണമെന്നാണു സുപ്രീംകോടതിയുടെ നിർദേശം. നേരത്തേ കർഷകപ്രക്ഷോഭത്തിലെന്നപോലെ, ഇപ്പോൾ ഈ വിഷയത്തിലുള്ള സുപ്രീം കോടതിയുടെ ഇടപെടൽ ജനങ്ങൾക്കു ഗുണമായിത്തീരുമോ അതോ കേന്ദ്രസർക്കാരിനു രക്ഷയായിത്തീരുമോ എന്നൊക്കെ വിധി വന്നശേഷമേ പറയാനാവൂ. ഏതായാലും ഓക്സിജൻ പ്രതിസന്ധി വലിയ ചർച്ചയായി. കോവിഡ് രോഗികളുടെ ബന്ധുക്കൾതന്നെ എവിടെനിന്നെങ്കിലും ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് ആശുപത്രിയിലെത്തിക്കുന്ന കാഴ്ചയാണു കഴിഞ്ഞദിവസം ഡൽഹിയിൽ കണ്ടത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പരാജയപ്പെട്ടതിന് ഇതിൽക്കൂടുതൽ തെളിവു വേണോ?
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടു വർഷം ഒന്നു കഴിഞ്ഞു. ഗുരുതരമായി കോവിഡ് ബാധിച്ചവർക്ക് ആശുപത്രിയിൽ ഓക്സിജനും വെന്റിലേറ്ററും വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർക്കറിയാം. മെഡിക്കൽ ഓക്സിജന്റെ ലഭ്യത സുഗമമാക്കാൻ ഒരു വർഷം ധാരാളം മതിയായിരുന്നു. പക്ഷേ, വാചകമടിയല്ലാതെ കാര്യമൊന്നും നടന്നില്ല. ഇന്ത്യയിൽ പ്രതിദിനം 7,200 ടൺ ദ്രവ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട് എന്നാണു കണക്ക്. ഇത് ആവശ്യമുള്ളിടത്ത് ആവശ്യത്തിനനുസരിച്ച് ആശുപത്രികളിൽ എത്തിച്ചാൽ പ്രശ്നം പരിഹരിക്കാം. സർക്കാരിന് അതിനു സാധിക്കുന്നില്ല എന്നിടത്താണു പ്രശ്നം. ഈ പിടിപ്പുകേടിനു മറ്റാരെയാണു കുറ്റപ്പെടുത്തേണ്ടത്?
കോവിഡ് ഒന്നാം തരംഗത്തിൽ ഇന്ത്യയിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത പ്രതിദിനം 700 ടണ്ണിൽനിന്ന് 2,800 ടണ്ണായി കൂടി. രണ്ടാം തരംഗത്തിൽ അതു പ്രതിദിനം 5000 ടൺ ആയി ഉയർന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസതടസമുണ്ടാകുന്ന രോഗികളുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഇവർക്കെല്ലാം ഓക്സിജൻ വേണം. ഈ ഏപ്രിൽ രണ്ടാംവാരത്തോടെയാണ് സർക്കാരിനു കാര്യങ്ങൾ പിടികിട്ടിയത്. ഇക്കാര്യത്തിലുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കു പിഴയായി നൽകേണ്ടിവരുന്നതു കോവിഡ് രോഗികളുടെ ജീവനാണ്. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാതെ നിരവധി കോവിഡ് രോഗികൾ മരിച്ചു.
ഉത്പാദനകേന്ദ്രങ്ങളിൽനിന്ന് ആശുപത്രികളിലേക്കു വേണ്ടവിധം ഓക്സിജൻ എത്തുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നത്. ജാർക്കണ്ഡ്, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യത്തിലധികം ഓക്സിജൻ എത്തിച്ചപ്പോൾ കൂടുതൽ ഡിമാൻഡുള്ള ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് അളവ് എത്തിയുമില്ല. ഇന്ത്യ വർധിച്ച തോതിൽ കയറ്റുമതി നടത്തിയതാണ് ഇപ്പോഴത്തെ ഓക്സിജൻ പ്രതിസന്ധിക്ക് ഒരു കാരണമെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2020-21 സാന്പത്തികവർഷം മുൻവർഷത്തെക്കാൾ ഇരട്ടി അളവ് ഓക്സിജൻ ഇന്ത്യ കയറ്റുമതി ചെയ്തതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ ഇന്ത്യ 9,301 ടൺ ഓക്സിജൻ കയറ്റുമതി ചെയ്തു. മുൻവർഷം ഇത് 4,502 ടൺ ആയിരുന്നു. വ്യവസായ ആവശ്യത്തിനും മെഡിക്കൽ ആവശ്യത്തിനും ഉപയോഗിക്കാവുന്ന ദ്രവരൂപത്തിലുള്ള ഓക്സിജനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കോവിഡ് കാലത്തു പുതുതായി 162 ഓക്സിജൻ പ്ലാന്റുകൾ തുടങ്ങുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും പൂർത്തിയായത് 33 എണ്ണം മാത്രമാണ്. 50,000 ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യുമെന്നാണു സർക്കാർ ഇപ്പോൾ പറയുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഇനിയും പെരുകിയാൽ പ്രതിദിനം 6000-7000 ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണു കണക്ക്. അടിയന്തരമായി ടാങ്കറുകളും ട്രെയിനുകളും സജ്ജീകരിച്ച് ഓക്സിജൻ ലഭ്യത എല്ലായിടത്തും ഉറപ്പുവരുത്താൻ സർക്കാർ നടപടിയെടുക്കണം.
രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലധികമായിട്ടുണ്ട്. ഈ ഗുരുതര സ്ഥിതിവിശേഷത്തെ നേരിടുന്നതിനു സർക്കാരിന്റെ മുന്നിലുള്ള പദ്ധതി എന്താണെന്നതിനെപ്പറ്റി ജനങ്ങൾക്കു യാതൊരു രൂപവുമില്ല. ആളുകളുടെ പരിഭ്രാന്തി വർധിക്കാൻ ഇതുമൊരു കാരണമാണ്. കോവിഡിന്റെ തുടക്കത്തിൽ ഇന്ത്യയെ പ്രശംസിച്ച പല രാജ്യങ്ങളും ഇപ്പോഴത്തെ അവസ്ഥ കണ്ട് അന്പരക്കുകയും പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ 2020 ഏപ്രിൽ ഒന്നിന് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ 11 സംഘങ്ങളെ ചുതമലപ്പെടുത്തിയിരുന്നു. എന്തായിരുന്നു ഇവരുടെ പ്രവർത്തനം? ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഈ സംഘങ്ങൾ പരാജയപ്പെട്ടു എന്നല്ലേ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു മനസിലാക്കേണ്ടത്? മുൻകരുതലുകളില്ലാതെ ലോക്ക്ഡൗൺ നടപ്പാക്കിയതു മൂലം രാജ്യത്തിന്റെ സന്പദ്ഘടന തകർന്നതിന്റെ ദുരിതങ്ങൾ ജനങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പൗരജനങ്ങളെ കണക്കിലെടുക്കാതെയുള്ള ഭരണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന വിമർശനം പണ്ടേയുണ്ട്. അതിനെ സാധൂകരിക്കുന്നതാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിലുള്ള പല നടപടികളും തീരുമാനങ്ങളും.
പ്രാണവായു കിട്ടാതെ ജനം പിടയുന്പോൾ
11:56 PM Apr 23, 2021 | Deepika.com