ജീവനുവേണ്ടി ജനം നെട്ടോട്ടമോടുന്പോൾ രക്ഷിക്കേണ്ട സർക്കാർതന്നെ കോവിഡ് പ്രതിരോധ വാക്സിനു വലിയ വില നിശ്ചയിച്ച് അവരെ പിടിച്ചുപറിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്?
കോവിഡ് മഹാമാരിയിൽ ജീവാപായ ആശങ്കയിലും സർക്കാർ നിയന്ത്രണങ്ങളുടെ കഷ്ടപ്പാടുകളിലും വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണു കോവിഡ് പ്രതിരോധ വാക്സിൻ സംസ്ഥാന സർക്കാരുകൾ വലിയ വിലകൊടുത്തു വാങ്ങണമെന്ന കേന്ദ്രസർക്കാർ തീരുമാനം. കോവിഡ് രണ്ടാംതരംഗത്തിലെ അതിതീവ്ര വ്യാപനം സൃഷ്ടിച്ച പരിഭ്രാന്തിയിൽ കഴിയുന്ന സാധാരണ ജനങ്ങൾ പ്രതിരോധ വാക്സിൻ സ്വീകരിക്കാനായി കൂട്ടത്തോടെ ആശുപത്രികളിലും ക്യാന്പുകളിലുമെത്തുന്പോഴാണ് വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ നയംമാറ്റം.
സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾ ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾ ഡോസിന് 600 രൂപയും നൽകി വാങ്ങണമെന്നാണു പുതിയ നിർദേശം. കേന്ദ്രസർക്കാരിനു തുടർന്നും ഡോസിന് 150 രൂപ നിരക്കിൽ വാക്സിൻ ലഭിക്കും. മറ്റൊരു സ്വകാര്യ കന്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിൻ വാക്സിനും ഇതേ നിരക്കിൽ വില നൽകേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ. ജനക്ഷേമമോ ജനതാത്പര്യമോ നോക്കാതെയുള്ള തീരുമാനമാണിതെന്നു പറയേണ്ടിവരും. ജീവനുവേണ്ടി ജനം നെട്ടോട്ടമോടുന്പോൾ രക്ഷിക്കേണ്ട സർക്കാർതന്നെ അവരെ പിടിച്ചുപറിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്?
ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുമയും കൃത്യമായ തയാറെടുപ്പുംകൊണ്ടു നമുക്കു കോവിഡിനെ മറികടക്കാമെന്നു പറഞ്ഞിരുന്നു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്സിൻ നല്കുന്നതു തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതിനു പിറ്റേന്നാണു സംസ്ഥാനങ്ങൾ ഉയർന്ന വില നൽകി വാക്സിൻ വാങ്ങണമെന്ന തീരുമാനം വരുന്നത്. ജനങ്ങൾക്കു സൗജന്യമായി വാക്സിൻ നൽകണമെങ്കിൽ അതിന്റെ ചെലവു മുഴുവൻ സംസ്ഥാനങ്ങളുടെ ചുമലിലേക്കു വരികയാണ് ഇതിലൂടെ. ഈ ദുരിതകാലത്ത് അതിന്റെ ചെലവുകൂടി വഹിക്കാൻ പാവപ്പെട്ട ആളുകൾക്കു കഴിയില്ല. പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് മേയ് ഒന്നുമുതൽ വാക്സിൻ നൽകുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
18-45 പ്രായത്തിലുള്ള 40 കോടി ആളുകൾ രാജ്യത്തുണ്ട്. ഒരാൾക്കു രണ്ടു ഡോസിന് 800 രൂപ എന്നു കണക്കാക്കിയാൽപോലും ഇവർക്കു വാക്സിൻ നൽകാൻ 32,000 കോടി രൂപ സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും. തിടുക്കത്തിലുള്ള ജിഎസ്ടി ഏർപ്പെടുത്തലും കോവിഡ് ലോക്ക്ഡൗണും വഴി സാന്പത്തികമായി നടുവൊടിഞ്ഞ സംസ്ഥാനങ്ങൾക്ക് ഈ അധികച്ചെലവുകൂടി താങ്ങാൻ കഴിയില്ല. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ അതിനുവേണ്ട പ്രയത്നങ്ങളും സാന്പത്തികച്ചെലവുകളും സംസ്ഥാനങ്ങളുടെമേൽ കെട്ടിവയ്ക്കുന്നതു തികഞ്ഞ അനീതിയാണ്.
വാക്സിൻ നിർമാണ കന്പനികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള സാഹചര്യമാണ് പുതിയ നയത്തിലൂടെ കേന്ദ്രസർക്കാർ സൃഷ്ടിച്ചിരിക്കുന്നത് എന്ന വിമർശനവും തള്ളിക്കളയാനാവില്ല. വാക്സിൻ ഉത്പാദനത്തിനു സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,500 കോടി രൂപയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും കേന്ദ്രസർക്കാർ നേരത്തേ അനുവദിച്ചിരുന്നു. പേരുകേട്ടാൽ പൊതുമേഖലാ സ്ഥാപനങ്ങളാണെന്നു തോന്നുമെങ്കിലും സ്വകാര്യ കന്പനികളാണ് ഇവ രണ്ടും. 130 കോടി ജനങ്ങളുള്ള ഇന്ത്യയിലെ പകുതിപ്പേർക്കെങ്കിലും വാക്സിൻ വിറ്റാൽ എത്ര വലിയ ലാഭമായിരിക്കും ഈ കന്പനികളുടെ പണപ്പെട്ടിയിലേക്കു വീഴുക? സ്വകാര്യ കന്പനികളുടെ കണ്ണ് ലാഭത്തിൽ മാത്രമായിരിക്കും.
എന്നാൽ, ജനക്ഷേമം ഉറപ്പുവരുത്തേണ്ട സർക്കാർ കണക്കിലെടുക്കേണ്ടതു ജനതാത്പര്യമാണ്. രാജ്യത്തെ ചില പൊതുമേഖലാ ഫാർമസ്യൂട്ടിക്കൽ കന്പനികൾക്കു വാക്സിൻ നിർമാണത്തിനു ശേഷിയുണ്ടായിരുന്നിട്ടും സർക്കാർ അവയെ പ്രോത്സാഹിപ്പിച്ചില്ല എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ജീവൻരക്ഷാ മരുന്നുകളുടെ നിർമാണമേഖല പണ്ടേ വലിയ കച്ചവടരംഗമാണ്. ഇപ്പോൾ കോവിഡ് വാക്സിനും അവരുടെ കച്ചവടം കൊഴുപ്പിക്കാനുള്ള ഉപാധിയാകുന്നുണ്ടെങ്കിൽ മഹാകഷ്ടംതന്നെ. പണത്തിനു പകരമായി നെഞ്ചിലെ ഒരു റാത്തൽ മാംസം ചോദിക്കുന്ന ഷേക്സ്പിയർ കഥാപാത്രം ഷൈലോക്ക് ഈ വാക്സിൻ കച്ചവടക്കാരെക്കാൾ എത്രയോ ഭേദം!
കേന്ദ്രസർക്കാർ പിന്മാറിയാലും കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണംചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ആശ്വാസകരമാണ്. കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ അവസാനമാർഗമായേ ഉപയോഗിക്കൂ എന്ന മോദിയുടെ പ്രസ്താവനയിൽ എല്ലാവരും ആശ്വാസം കൊണ്ടിരുന്നു. കാരണം, കഴിഞ്ഞ ലോക്ക്ഡൗൺ ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന്റെ ദുരിതങ്ങൾ എല്ലാവരും അനുഭവിച്ചതാണല്ലോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം വാക്സിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന ആശങ്ക വിദഗ്ധർക്കുണ്ട്. കോവിഷീൽഡിന്റെ വില ഇപ്പോൾ സംസ്ഥാനങ്ങൾക്ക് 266 ശതമാനവും സ്വകാര്യ ആശുപത്രികൾക്ക് 400 ശതമാനവും കണ്ടാണു വർധിച്ചിരിക്കുന്നത്. വാക്സിന്റെ ആവശ്യകത ലഭ്യതയെക്കാൾ കൂടുതലായി വന്നാൽ വില വീണ്ടും കൂടാം.
കേന്ദ്രബജറ്റിൽ കോവിഡ് വാക്സിൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക സംസ്ഥാനങ്ങൾക്കു സൗജന്യനിരക്കിൽ വാക്സിൻ വിതരണംചെയ്യാനായി ഉപയോഗപ്പെടുത്തണം. ജനങ്ങളുടെ ആരോഗ്യപരിപാലനം സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പോളിയോ, ബിസിജി വാക്സിനുകൾ രാജ്യത്ത് ഇപ്പോഴും സൗജന്യമായാണ് നൽകുന്നത്. കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ജീവനിൽ ആശങ്കപ്പെടുന്ന പാവങ്ങളോടു കരുണ കാട്ടേണ്ടതു വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ്.
ഷൈലോക്ക് എത്ര ഭേദം!
11:44 PM Apr 22, 2021 | Deepika.com