കേന്ദ്ര ആരോഗ്യമന്ത്രാലയം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. കോവിഡ് പ്രതിരോധ വാക്സിന്റെ ക്ഷാമം അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണം.
കോവിഡിന്റെ രണ്ടാം തരംഗത്തെ സർക്കാരും ജനങ്ങളും ഗൗരവത്തോടെ കാണാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനകൾ പല നടപടികളിൽനിന്നും പ്രതികരണങ്ങളിൽനിന്നും വ്യക്തമാണ്. കോവിഡ് വ്യാപനം തടയുന്നതിനു കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സർക്കാർ ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്കു രാത്രി കർഫ്യൂവും ഏർപ്പെടുത്തി. രാത്രി ഒന്പതു മുതൽ പുലർച്ചെ അഞ്ചുവരെയാണു കർഫ്യൂ. പൊതുഗതാഗതം തടയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കർഫ്യൂ പൊതുജനങ്ങൾക്കു പല അസൗകര്യങ്ങളും ഉണ്ടാക്കുമെന്ന് അനുമാനിക്കാവുന്നതേയുള്ളു. മഹാമാരിയെ നേരിടാനുള്ള യത്നത്തിൽ കുറെയൊക്കെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരുമെന്ന ബോധ്യം എല്ലാവർക്കുമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ അതിരുവിട്ട ഉദ്യോഗസ്ഥ കാർക്കശ്യത്തിനും പോലീസ് നടപടികൾക്കുമുള്ള ലൈസൻസായി മാറരുത് എന്നു മാത്രം. പൗരന്റെ മൗലിക സ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കിക്കൊണ്ടുവേണം നിയന്ത്രണങ്ങൾ നടപ്പാക്കാൻ. അത്തരം നിയന്ത്രണങ്ങളോടു പൊതുജനങ്ങളും സർവാത്മനാ സഹകരിക്കും.
പൊതുജനങ്ങൾ അനാവശ്യമായി വീടിനു പുറത്തിറങ്ങി കോവിഡ് വ്യാപനത്തിനിടയാക്കുന്നു എന്നൊരു വിമർശനം ചില പോലീസ് അധികാരികളും ആരോഗ്യപ്രവർത്തകരും ഉന്നയിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യങ്ങൾക്കായാണ് ഓരോരുത്തരും പുറത്തിറങ്ങുന്നത്. അത്യാവശ്യവും ആവശ്യവും അനാവശ്യവും തമ്മിൽ വേർതിരിച്ചറിഞ്ഞാൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിൽ സ്വയം പങ്കാളിയാകേണ്ടതുണ്ട് എന്ന ബോധ്യം ഇപ്പോൾ മിക്കവർക്കുമുണ്ട്. അതുകൊണ്ടാണല്ലോ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയാറായി മുന്നോട്ടുവരുന്നവരുടെ വലിയ തിരക്ക് ഉണ്ടാകുന്നത്. ആവശ്യത്തിനു വാക്സിൻ ലഭ്യമല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. രൂക്ഷമായ വാക്സിൻ ക്ഷാമമാണു നേരിടുന്നത്. സംസ്ഥാനത്ത് 1200 വാക്സിനേഷൻ ക്യാന്പുകൾ ഉണ്ടായിരുന്നതിൽ ഇരുനൂറോളം ക്യാന്പുകൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്.
അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ വേണമെന്നു കേരളം കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മേയ് ഒന്നുമുതൽ 18 വയസിനു മുകളിലുള്ളവർക്കുകൂടി വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ കൂടുതൽ വാക്സിൻ ആവശ്യമുണ്ട്. വാക്സിൻ ഉറപ്പുവരുത്തേണ്ടതു കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇക്കാര്യത്തിൽ ചില വിശദീകരണങ്ങളല്ലാതെ ഉറപ്പുകളൊന്നും കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടില്ല.
സ്വകാര്യ ആശുപത്രികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വാക്സിൻ നിർമാതാക്കളിൽനിന്നു നേരിട്ടു വാക്സിൻ വാങ്ങുന്നതിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. വാക്സിൻ നിർമാതാക്കൾ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി മുഖേന പുറത്തിറക്കുന്ന ഡോസുകളുടെ 50 ശതമാനം പൊതുവിപണിയിലും സംസ്ഥാന സർക്കാരുകൾക്കും വിൽക്കാമെന്നും തീരുമാനിച്ചു. ഇതിന്റെ വില വാക്സിൻ നിർമാതാക്കൾക്കു നിശ്ചയിക്കാം. വാക്സിൻ വിതരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു കേന്ദ്രസർക്കാരിനു സൗകര്യപൂർവം കൈകഴുകാൻ വഴിയൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന വിമർശനമുണ്ട്. നിർമാതാക്കളിൽനിന്നു നേരിട്ടു വാക്സിൻ വാങ്ങാൻ നിർബന്ധിതരായാൽ സംസ്ഥാന സർക്കാരുകൾ അതിന്റെ അധിക സാന്പത്തികഭാരംകൂടി താങ്ങേണ്ടിവരും. വാക്സിൻ വിതരണം നീതിപൂർവം നടക്കാത്ത സാഹചര്യവും ഉണ്ടാകാം. നിർമാതാക്കളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ വാക്സിൻ ലഭിക്കാം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽപോലും രാജ്യത്തെ ജനങ്ങളെ രണ്ടു തട്ടിലാക്കുന്ന സാഹചര്യങ്ങളുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്.
വാക്സിനേഷന്റെ കാര്യത്തിൽ മാത്രമല്ല, കോവിഡിനെ പ്രതിരോധിക്കുന്ന എല്ലാ കാര്യങ്ങളിലും കേന്ദ്രസർക്കാർ തികഞ്ഞ അലംഭാവമാണു കാട്ടിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനം ഉണ്ടായില്ല. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ബാക്കിയെല്ലാം സംസ്ഥാനങ്ങൾക്കു വിട്ടുകൊടുക്കുകയായിരുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് വാക്സിൻ ഇന്ത്യ കയറ്റുമതി ചെയ്തെന്നാണു കണക്ക്. ആഭ്യന്തര ഉപയോഗത്തിനു വേണ്ടത്ര വാക്സിൻ ഉത്പാദിപ്പിക്കാൻ കഴിയുമോയെന്നു കണക്കുകൂട്ടാതെയാണ് ഈ കയറ്റുമതി എന്ന വാദം ശക്തമാണ്. രാജ്യത്തെ പൗരന്മാരുടെ ജീവനെക്കാൾ പ്രാധാന്യം വിദേശരാജ്യങ്ങളുടെ പ്രീതിക്കു കേന്ദ്രസർക്കാർ നൽകിയെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് 10.2 ശതമാനം കൂടിയതു വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനു വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പുതുതായി 162 ഓക്സിജൻ നിർമാണ പ്ലാന്റുകൾക്ക് അനുമതി നൽകിയെങ്കിലും ഇതുവരെ തുടങ്ങിയതു 33 എണ്ണം മാത്രമാണ്. കോവിഡ് കുറേക്കാലംകൂടി ഇവിടെ നിൽക്കുമെന്നു കരുതേണ്ടിവരും. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. കോവിഡ് പ്രതിരോധ വാക്സിന്റെ ക്ഷാമം അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണം.
വാക്സിൻ ക്ഷാമം പരിഹരിക്കണം
11:28 PM Apr 20, 2021 | Deepika.com