നിയമം ഉണ്ടായതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ തടയപ്പെടില്ല എന്നതാണ് അനുഭവപാഠം. നിയമങ്ങൾ അതിന്റെ യഥാർഥ ചൈതന്യത്തിൽ നടപ്പാക്കപ്പെടണം. പക്ഷേ ആദ്യം വേണ്ടതു മനുഷ്യന്റെ മനോഭാവം മാറുകയാണ്.
കേരളത്തിന്റെ സാംസ്കാരികോന്നതിയുടെ മേനിപറച്ചിലുകളുടെയെല്ലാം പൊള്ളത്തരം തുറന്നുകാട്ടിക്കൊണ്ട്, ക്രൂരമായ ബാലപീഡനത്തിന്റെ ഞെട്ടിക്കുന്ന നിരവധി വാർത്തകളാണു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾ വരെ മാനഭംഗത്തിനിരയായതിന്റെ വാർത്തകൾ അതിലുണ്ടായിരുന്നു. ഏതു ശിലാഹൃദയന്റെയും മനസിളക്കാൻ പോന്നവിധമുള്ള ക്രൂരപീഡനങ്ങൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആസാം സ്വദേശിനിയായ മൂന്നര വയസുകാരിക്കു നേരിട്ട പീഡനാനുഭവങ്ങൾ എടുത്തുപറയണം. ദൈവത്തിന്റെ സ്വന്തം നാട് എന്നു നാം അഭിമാനപൂർവം വിളിക്കുന്ന കേരളം ഇങ്ങനെ മാറിപ്പോയത് എന്തുകൊണ്ടാണ്? നമ്മുടെ കപടസദാചാരത്തിന്റെ മുഖം മൂടി പിച്ചിച്ചീന്തുന്ന സംഭവങ്ങൾ പലത് അടുത്ത കാലത്തുണ്ടായി. വാർത്തകളായി മാധ്യമങ്ങളിൽ വരാത്ത ഇത്തരം സംഭവങ്ങൾ അതിലേറെയുണ്ടാവും. അവയോടു പ്രതികരിക്കാൻപോലും തയാറാകാതെ തികഞ്ഞ നിസ്സംഗ മനോഭാവത്തിലേക്കു സമൂഹം മാറി എന്നതാണ് ഏറെ ഭയാനകം.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്ത് താമസിക്കുന്ന ആസാം സ്വദേശിയുടെ മൂന്നരവയസുള്ള മകളെ വയറുവേദനയെ തുടർന്നാണ് മാർച്ച് 27-ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ കൈയ്ക്കും കാലിനും വാരിയെല്ലിനുമൊക്കെ പൊട്ടലുണ്ടായതായി മെഡിക്കൽ ബോർഡ് കണ്ടെത്തി. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നു സംശയിക്കാനുതകുന്ന കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ കുട്ടിക്കുനേരേ പീഡനം വീട്ടിൽ ഉണ്ടായിട്ടില്ലെന്നു പിതാവ് പറയുന്നു. പക്ഷേ കുട്ടിയുടെ ശരീരത്തിലെ ക്ഷതങ്ങൾ ആ വാദങ്ങൾ സാധൂകരിക്കുന്നതല്ല. ഒരു പിഞ്ചുബാലികയ്ക്കു വീട്ടിനുള്ളിൽ പോലും സുരക്ഷിതത്വമില്ലെങ്കിൽ പിന്നെ അത് എവിടെ ലഭിക്കും? ഒരു ആസാമീസ് കുടിയേറ്റ തൊഴിലാളിയുടെ മകളായതുകൊണ്ട് ആ കുഞ്ഞിന്റെ ബാലാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമൊന്നും വില കല്പിക്കേണ്ടതില്ല എന്നാണോ? സമൂഹവും സർക്കാരും ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്കെതിരേയുള്ള അതിക്രമങ്ങൾ തടയാനും രാജ്യത്ത് ആവശ്യത്തിനു ചട്ടങ്ങളും നിയമങ്ങളുമുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ കടുത്ത ശിക്ഷകളോടെ പോക്സോ (പ്രൊട്ടെക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ്സ് ആക്ട്) നിയമവും പ്രാബല്യത്തിലാണ്. എന്നാൽ, കേരളത്തിൽ കുട്ടികളുടെ മേലുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരികയാണെന്നു കണക്കുകൾ പറയുന്നു. പോക്സോ കേസുകളുടെ ദുരുപയോഗവും കൂടിയിട്ടുണ്ട് എന്നതാണ് ഇതിന്റെ ഒരു മറുവശം.
2016-ൽ സംസ്ഥാനത്ത് 2122 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2019-ൽ അത് 3602 ആയി. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ കുറയ്ക്കാൻ പോക്സോ നിയമം സഹായിച്ചിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അതേസമയം വ്യക്തിവിരോധവും പകയും തീർക്കാനായി പോക്സോ നിയമം ദുരുപയോഗപ്പെടുത്തുന്ന പ്രവണതയും കൂടി വരികയാണ്. ചിലപ്പോഴൊക്കെ പോലീസും ഇതിനു കൂട്ടുനിൽക്കുന്ന അനുഭവവുമുണ്ട്. പോക്സോ കേസുകളെടുക്കുന്നതു വിവേകത്തോടെ വേണമെന്ന് കോടതിക്ക് ഓർമിപ്പിക്കേണ്ടി വന്ന സാഹചര്യവുമുണ്ടായി. നിയമം ഉണ്ടായതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ തടയപ്പെടില്ല എന്നതാണു അനുഭവപാഠം. നിയമങ്ങൾ അതിന്റെ യഥാർഥ ചൈതന്യത്തിൽ നടപ്പാക്കപ്പെടണം. പക്ഷേ ആദ്യം വേണ്ടതു മനുഷ്യന്റെ മനോഭാവം മാറുകയാണ്.
മുഖ്യധാരാ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ദുഃസ്വാധീനം സമൂഹത്തിലുണ്ടാക്കിയ ശൈഥില്യത്തിന്റെയും മൂല്യച്യുതിയുടെയും അനന്തരഫലം കൂടിയാണു ബാലപീഡനങ്ങളുടെ ഞെട്ടിക്കുന്ന എണ്ണപ്പെരുപ്പം. യാതൊരു നിയന്ത്രണവുമില്ലാതെ ലൈംഗികതയുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ആബാലവൃദ്ധം ജനങ്ങളുടെ പക്കലേക്കെത്തുകയാണ്. ഇവ മനുഷ്യന്റെ അധമവികാരങ്ങളെ ഇളക്കിവിടുന്നു. സിനിമകളിലെ സെക്സിന്റെയും വയലൻസിന്റെയും അതിപ്രസരം ഇത്തരം ചിന്തകൾക്കു കൂടുതൽ ഉദ്ദീപനം നൽകുന്നു. വികാരങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണെന്നുള്ള വിവേകം നഷ്ടപ്പെടുന്നവർക്കു കുഞ്ഞെന്നോ വൃദ്ധയെന്നോ മകളെന്നോ അമ്മയെന്നോ സഹോദരിയെന്നോ നോട്ടമുണ്ടാവില്ല. ദരിദ്ര പശ്ചാത്തലങ്ങളിൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങൾ മുതലുള്ള സ്ത്രീകളുടെ മാനം എറിഞ്ഞുടയ്ക്കപ്പെടാൻ എളുപ്പമാണെന്ന സാഹചര്യം ഇവിടുണ്ട്. ഇതിനു സമൂഹം മൊത്തത്തിൽ കുറ്റക്കാരാണെന്നു പറയണം. ലജ്ജാകരമായ ഈ അവസ്ഥയ്ക്കു സാമൂഹിക അധഃസ്ഥിതാവസ്ഥകൾ പരിഹരിക്കപ്പെട്ടാൽ കുറേ മാറ്റമുണ്ടായേക്കും. അതുമാത്രം പോരാ. നിയമവാഴ്ച ഉറപ്പാക്കപ്പെടണം. മാധ്യമങ്ങൾ നിയന്ത്രണം പാലിക്കണം. മകൾ, മകളാണെന്നതു മറക്കാതിരിക്കണം.
കുഞ്ഞുങ്ങൾക്കും മാനമുണ്ട്, അവകാശങ്ങളുമുണ്ട്
11:52 PM Apr 16, 2021 | Deepika.com