രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രണംചെയ്യുന്നവർക്ക് ഒരുപക്ഷേ നേട്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും ഇരകളുടെ കുടുംബങ്ങൾക്ക് എന്നും കണ്ണീരും ദുരിതവും മാത്രമാണു ബാക്കി. എന്നിട്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നതാണു കേരളത്തിന്റെ ശാപം.
ഒരു വശത്തു രൂക്ഷമായ കോവിഡ് വ്യാപനഭീതിക്കിടെ മറുവശത്തു രാഷ്ട്രീയ അക്രമങ്ങളിലുണ്ടാകുന്ന വേലിയേറ്റം സംസ്ഥാനത്തെ ജനങ്ങളിൽ കൂടുതൽ അസ്വസ്ഥത വിതയ്ക്കുകയാണ്. ഏറെക്കുറെ പ്രശ്നരഹിതമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടെടുപ്പിനുംശേഷം കണ്ണൂർ ജില്ലയിൽ പാനൂരിനടുത്തു കടവത്തൂർ പുല്ലുക്കര മുക്കിൽപീടികയിൽ മൻസൂർ എന്ന യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകമാണു സമാധാനത്തിന്റെ ദുർബലമായ ചിറ തകർത്തത്. ഈ സംഭവം നേർക്കുനേർ പ്രസ്താവനകളും ആരോപണങ്ങളുമായി യുഡിഎഫിനെയും എൽഡിഎഫിനെയും പുതിയ പോർമുഖത്ത് അണിനിരത്തി. അതിനിടെ, കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ഉത്സവപ്പറന്പിലുണ്ടായ തർക്കത്തെത്തുടർന്ന് പത്താംക്ലാസുകാരൻ കുത്തേറ്റു മരിച്ച സംഭവം മറ്റൊരു രാഷ്ട്രീയ സംഘർഷത്തിനുകൂടി വഴിമരുന്നിടുകയാണോ എന്ന സംശയമുണരുന്നു. കൊല്ലപ്പെട്ട അഭിമന്യു എസ്എഫ്ഐ പ്രവർത്തകനാണെന്നും കൊലപാതകത്തിനുപിന്നിൽ ആർഎസ്എസ് ആണെന്നും സിപിഎം പറയുന്നു. എന്നാൽ, കൊലപാത കത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണു പോലീസ് നിലപാട്. പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും എല്ലാവരും ഒഴിഞ്ഞുനിൽക്കുന്നതാണ് അഭികാമ്യം.
ഇന്നലെ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണു തലേന്നുരാത്രി ഉത്സവപ്പറന്പിൽ ദാരുണമായി വധിക്കപ്പെട്ട അഭിമന്യു. വള്ളികുന്നം പടയണി വെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് ക്ഷേത്രത്തിനടുത്ത മൈതാനത്തുവച്ച് അഭിമന്യു കുത്തേറ്റു മരിക്കുന്നത്. ഈ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ വള്ളികുന്നം പഞ്ചായത്തിൽ സിപിഎം ആഹ്വാനപ്രകാരം ഹർത്താൽ ആചരിച്ചു. പ്രാദേശിക തർക്കങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബിജെപിയുടെ വിശദീകരണം. ഒരു ബാലന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു പല ന്യായീകരണങ്ങളും വിശദീകരണങ്ങളും നൽകാനുണ്ടെങ്കിലും ആത്യന്തികമായി നഷ്ടം വന്നിരിക്കുന്നത് അഭിമന്യുവിന്റെ കുടുംബത്തിനുതന്നെയാണ്. അഭിമന്യുവിന്റെ പിതാവ് അന്പിളികുമാർ ഗൾഫിൽ ജോലിക്കാരനായിരുന്നു. ഭാര്യ ബീനയ്ക്കു കാൻസർ ബാധ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടിലെത്തിയതായിരുന്നു അന്പിളികുമാർ. രോഗബാധയെത്തുടർന്നു ബീന മരിച്ചത് അടുത്തയിടെയാണ്. ആ ദുഃഖത്തിൽനിന്നു കുടുംബം കരകയറുംമുന്പാണ് ഇപ്പോൾ അഭിമന്യുവിന്റെ ദാരുണമരണം. ഇതുപോലെ എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആരുടെയൊ ക്കെയോ പകയിൽ തല്ലിക്കൊഴിക്കപ്പെടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രണംചെയ്യുന്നവർക്ക് ഒരുപക്ഷേ നേട്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും ഇരകളുടെ കുടുംബങ്ങൾക്ക് എന്നും കണ്ണീരും ദുരിതവും മാത്രമാണു ബാക്കി. എന്നിട്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നതാണു കേരളത്തിന്റെ ശാപം.
കണ്ണൂർ ജില്ലയിൽ തലശേരിക്കു സമീപം കതിരൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ രണ്ടു കൈപ്പത്തികളും തകർന്ന സംഭവം ബുധനാഴ്ച രാത്രിയുണ്ടായി. കതിരൂർ നാലാംമൈൽ പറന്പത്ത് കോളനിയിലെ നിജേഷ് (38) ഇരു കൈപ്പത്തികളും തകർന്ന് അതീവ ഗുരുതരാവസ്ഥയിൽ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നിജേഷും മറ്റു നാലുപേരും ചേർന്ന് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടതായി നാട്ടുകാർ പറയുന്നു. സ്വന്തം ജീവനെടുക്കുന്നവിധം അപകടം പിടിച്ച പണിയായിട്ടും ആളുകൾ ബോംബ് നിർമാണത്തിനു പോകുന്നത് എന്തുകൊണ്ടാണെന്നു സമാധാനകാംക്ഷികൾ ചിന്തിച്ചേക്കും. തങ്ങൾ വിശ്വസിക്കുന്ന പാർട്ടിയോടുള്ള കൂറുകൊണ്ടും നേതാക്കളുടെ ആജ്ഞ അക്ഷരംപ്രതി അനുസരിക്കാൻ തയാറുള്ളതുകൊണ്ടുമാണു പലരുമിതു ചെയ്യുന്നത്. നേതാക്കൾ പറയുന്നതു കണ്ണുമടച്ചു വിശ്വസിക്കുകയും അവർ പറയുന്നതെന്തും ചെയ്യുകയും ചെയ്യുന്ന പ്രവർത്തകരെ ഇപ്പോഴും കിട്ടുന്നു എന്നതാണു സംസ്ഥാനത്ത് അക്രമരാഷ്ട്രീയം അവസാനിക്കാത്തതിന് ഒരു കാരണം.
യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അനന്തര സംഭവങ്ങളുമായി ചേർത്തുവായിക്കുന്പോൾ കതിരൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനം കൂടുതൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷിനെ പിന്നീടു ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷിന്റെ മരണം കൊലപാതകമാണോ എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. മൻസൂർ വധക്കേസ് പ്രതികൾക്കു പ്രാദേശിക സഹായം ലഭിച്ചതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽനിന്നു സൂചന വന്നു. മൻസൂർ വധത്തെത്തുടർന്ന് കണ്ണൂരിൽ സമാധാനയോഗം വിളിച്ചെങ്കിലും യുഡിഎഫ് അതു ബഹിഷ്കരിക്കുകയാണുണ്ടായത്. സംശയത്തിന്റെ കനൽ ഇരുപക്ഷത്തും കെടാതെ കിടക്കുന്നു എന്നാണല്ലോ അതിൽനിന്നു വായിച്ചെടുക്കേണ്ടത്. കതിരൂരിലെ ബോംബ് നിർമാണശ്രമം ഇതിന്റെ തുടർച്ചയായി കരുതേണ്ടിവരില്ലേ? സമാധാനാന്തരീക്ഷം കൈവിട്ടുപോകാൻ സർക്കാർ അനുവദിച്ചുകൂടാ. രാഷ്ട്രീയ പാർട്ടികൾ വിവേകം കൈവിടാതെ, സമാധാനത്തിന്റെ പാതയിലേക്ക് അണികളെ പിന്തിരിപ്പിക്കണം.
ഈ കുടുംബങ്ങളുടെ കണ്ണീര് തുടയ്ക്കാൻ ആരുണ്ട്?
12:20 AM Apr 16, 2021 | Deepika.com