ബംഗാളിൽ ശേഷിച്ച നാലുഘട്ടം വോട്ടെടുപ്പ് സമാധാനപരമായി
നടക്കേണ്ടതു ജനാധിപത്യത്തിന്റെ നിലനിൽപിന് ആവശ്യമാണ്
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ സമാധാനപരമായി വോട്ടെടുപ്പു പൂർത്തിയായെങ്കിലും പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പു രംഗത്തുനിന്നു വരുന്ന വാർത്തകൾ ഒട്ടുംതന്നെ സന്തോഷകരമല്ല. എട്ടു ഘട്ടമായാണു ബംഗാളിലെ വോട്ടെടുപ്പ്. കഴിഞ്ഞ ശനിയാഴ്ച 44 സീറ്റുകളിലേക്കു നടന്ന നാലാംഘട്ട പോളിംഗിനിടെ വ്യാപക അക്രമമുണ്ടായി. കൂച്ച്ബെഹാർ മേഖലയിലെ സിതാൽകുച്ചിയിൽ ബിജെപി- തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്തു. ബംഗാളിൽ ഭരണം നിലനിർത്താനായി തൃണമൂൽ കോൺഗ്രസും അധികാരത്തിലേറാനായി ബിജെപിയും ജീവന്മരണ പോരാട്ടമാണു നടത്തുന്നത്. ഇതിനിടയിൽ രാഷ്ട്രീയ മര്യാദകളുടെ സകല സീമകളും പാർട്ടികൾ ലംഘിക്കുന്പോൾ അണികളെ അതു നയിക്കുന്നത് അക്രമത്തിലേക്കാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യമന്ത്രി മമത ബാനർജിക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തുന്ന നിലയിലേക്കു കാര്യങ്ങളെത്തി. മുക്കാൽ നൂറ്റാണ്ടുകാലത്തെ ജനാധിപത്യപാരന്പര്യമുള്ള രാജ്യത്തിന് അഭിമാനകരമല്ല ഇത്തരം കാര്യങ്ങൾ.
പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണു മമത ബാനർജിയുടെ ഒരു പ്രസ്താവന എന്നു വിലയിരുത്തിയാണു തെരഞ്ഞെടുപ്പു കമ്മീഷൻ അവർക്കു വിലക്ക് കല്പിച്ചത്. കേന്ദ്രസേനയ്ക്കെതിരേയും മുസ്ലിം വോട്ടിനെക്കുറിച്ചും മമത നടത്തിയ പരാമർശമാണു വിലക്ക് ഏർപ്പെടുത്താൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതേ മാനദണ്ഡം വച്ചാണെങ്കിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾക്കെതിരേയും വിലക്ക് ഏർപ്പെടുത്തേണ്ടതല്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിൽ പലവട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നിരുന്നു. അവരൊക്കെ ഒട്ടും മയമില്ലാതെയാണു മമതയെയും അവരുടെ ഭരണത്തെയും വിമർശിച്ചത്. ബിജെപിയുടെ പ്രചാരണംതന്നെ വർഗീയതയിലൂന്നിയാണെന്ന് എതിർകക്ഷികൾ കുറ്റപ്പെടുത്തുന്നു. എന്നിട്ടും ഒരു ദിവസത്തേക്കാണെങ്കിലും മമത ബാനർജിക്ക് പ്രചാരണവിലക്ക് ഏർപ്പെടുത്തിയത് കേന്ദ്ര ഭരണകക്ഷിയെ പ്രീതിപ്പെടുത്താനോ അല്ലെങ്കിൽ അവരുടെ സമ്മർദത്തിനു വഴങ്ങിയോ ആണെന്ന് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനൊക്കുമോ? പ്രചാരണവിലക്കിനെതിരേ വളരെ രൂക്ഷമായി പ്രതികരിച്ച മമത അതുമൊരു പ്രചാരണ ആയുധമാക്കാനുള്ള ശ്രമത്തിലാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മമത ബാനർജിയും സംസ്ഥാന ഭരണകൂടവും ശ്രമിച്ചേക്കുമെന്ന ബിജെപിയുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ബംഗാളിൽ പതിവിലേറെ കേന്ദ്രസേനയെ തെരഞ്ഞെടുപ്പു സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചത്. എന്നാൽ, കേന്ദ്രസേന ബിജെപിയുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നുവെന്നാണു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. സിതാൽകുച്ചിയിലെ ഒരു പോളിംഗ് ബൂത്തിൽ വോട്ടർ കുഴഞ്ഞുവീണതാണ് നാലുപേരുടെ മരണത്തിൽ കലാശിച്ച സംഭവങ്ങളുടെ തുടക്കം. ഇയാൾ തങ്ങളുടെ പ്രവർത്തകനാണെന്നു ബിജെപിയും തൃണമൂൽ കോൺഗ്രസും വാദിക്കുകയും സംഘടിച്ചെത്തിയ നാനൂറോളം പേർ ബൂത്തിനുമുന്നിൽ അക്രമം അഴിച്ചുവിടുകയുമായിരുന്നു. കേന്ദ്രസേന 15 റൗണ്ട് വെടിയുതിർത്തു. നാലു തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കേന്ദ്രസേനയാണ് അക്രമം അഴിച്ചുവിട്ടതെന്നു മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ദീദിയുടെ ഗുണ്ടായിസം ബംഗാളിൽ നടപ്പാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. ആരോപണ - പ്രത്യാരോപണങ്ങളിൽ കലുഷിതമായ അന്തരീക്ഷം അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന 29 വരെ ബംഗാളിൽ നിലനിൽക്കുമെന്ന ആശങ്കയുണ്ട്.
പോളിംഗ് ബൂത്തിനടുത്തു കൂട്ടംകൂടിയ വോട്ടർമാരും കേന്ദ്രസേനയും തമ്മിലുണ്ടായ കശപിശ ഒത്തുതീർക്കുന്നതിലുണ്ടായ പരാജയമാണു നാലുപേരുടെ ജീവഹാനിയിലേക്കു നയിച്ചത് എന്ന കാര്യം പ്രാഥമിക റിപ്പോർട്ടുകളെല്ലാം ശരിവയ്ക്കുന്നുണ്ട്. ഒരുപക്ഷേ, സംസ്ഥാന പോലീസായിരുന്നു സുരക്ഷാ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതെങ്കിൽ ഇത്തരം തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നു. കേന്ദ്രസേന എന്ന പേരിൽ എത്തുന്ന അന്യനാട്ടുകാർക്ക് ഓരോ പ്രദേശത്തെയും രീതികളും അടിസ്ഥാന യാഥാർഥ്യങ്ങളും അറിയില്ല എന്നതു വസ്തുതയാണ്. കേന്ദ്രസേന എന്ന ലേബലുള്ളതിനാൽ തങ്ങൾക്ക് ആരെയും എന്തും ചെയ്യാം എന്നൊരു ഹുങ്കും ചിലർക്കുണ്ടാകാം. കേന്ദ്രസേന നടത്തിയ വെടിവയ്പിനെ “വംശഹത്യ’’ എന്നു മമത ബാനർജി വിശേഷിപ്പിച്ചതിനു പല മാനങ്ങളുണ്ട്. തങ്ങൾ അധികാരത്തിലേറിയാൽ പശ്ചിമ ബംഗാളിൽ പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്നതു ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങുംവഴി മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടത് തെരഞ്ഞെടുപ്പു പ്രചാരണം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയായി പലരും കണ്ടു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി ജനക്കൂട്ടത്തിനിടയിൽ ആക്രമിക്കപ്പെട്ടിട്ടും തക്ക നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറായില്ല. അതേസമയം ഒരു പരാമർശത്തിന്റെപേരിൽ മമതയ്ക്ക് ഒരു ദിവസത്തെ വിലക്ക് ഏർപ്പെടുത്തി. ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കിയത് ബിജെപിക്കു വേണ്ടിയാണെന്ന മമതയുടെ ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ബംഗാളിൽ ശേഷിച്ച നാലുഘട്ടം വോട്ടെടുപ്പ് സമാധാനപരമായി നടക്കേണ്ടതു ജനാധിപത്യത്തിന്റെ നിലനിൽപിന് ആവശ്യമാണ്.
ബംഗാളിലെ പ്രചാരണം അതിരുവിടുമ്പോൾ
11:15 PM Apr 13, 2021 | Deepika.com