എന്തെല്ലാം സാങ്കേതിക ന്യായങ്ങൾ ചൂണ്ടിക്കാട്ടിയാലും, മന്ത്രി കുറ്റക്കാരനാണെന്നു ലോകായുക്തയുടെ വ്യക്തമായ വിധി വന്നുകഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമികമായി എന്ത് അവകാശമാണുള്ളത്്?
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും അദ്ദേഹം അധികാരത്തിൽ തുടരാൻ പാടില്ലെന്നുമുള്ള ലോകായുക്തയുടെ വിധി മന്ത്രിക്കസേര സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടിയുള്ളതാണെന്നു കരുതുന്ന എല്ലാ പൊതുപ്രവർത്തകർക്കുമുള്ള താക്കീതാണ്. മന്ത്രി ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നു സംശയത്തിനിട നൽകാത്തവിധം ലോകായുക്ത പ്രഖ്യാപിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ചതു മന്ത്രി രാജിവയ്ക്കുമെന്നാണ്. എന്നാൽ ലോകായുക്തവിധി വന്നിട്ടു ദിവസം രണ്ടു കഴിഞ്ഞിട്ടും അദ്ദേഹം അധികാരത്തിൽ തന്നെ തുടരുന്നു. ലോകായുക്ത വിധിക്കെതിരേ മന്ത്രി ഹൈക്കോടതിയെ സമീപിക്കുമെന്നാണു സൂചനകൾ. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണു ഭരണനേതൃത്വവും സ്വീകരിച്ചിരിക്കുന്നതെന്നാണു പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്. എന്തെല്ലാം സാങ്കേതിക ന്യായങ്ങൾ ചൂണ്ടിക്കാട്ടിയാലും, മന്ത്രി കുറ്റക്കാരനാണെന്നു ലോകായുക്തയുടെ വ്യക്തമായ വിധി വന്നുകഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമികമായി എന്ത് അവകാശമാണുള്ളത്്? എന്നാൽ, രാഷ്ട്രീയത്തിൽ ധാർമികതയ്ക്കു സ്ഥാനമില്ലാതായിട്ടു കാലം കുറെയായല്ലോ.
പൊതുപ്രവർത്തകരുടെ പേരിലുയരുന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും കേസ് പരിഗണിക്കുന്നതിനുമായി രൂപവത്കരിക്കപ്പെട്ട നീതിന്യായ സംവിധാനമാണു ലോകായുക്ത. ജുഡീഷൽ അധികാരത്തോടെ പ്രവർത്തിക്കുന്ന ലോകായുക്തയുടെ വിധി കോടതിവിധിയോളം തന്നെ ഗൗരവമുള്ളതാണ്. ഹൈക്കോടതിയിൽ അപ്പീൽ നൽകാമെങ്കിലും ലോകായുക്തയുടെ വിധിയെ മാനിക്കാതിരിക്കുന്നത് അഴിമതിക്കെതിരേയുള്ള നിയമസംവിധാനത്തെ ദുർബലപ്പെടുത്തും. ഭരണരംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിനു ലോകായുക്തയുടെ പ്രവർത്തനം വലിയതോതിൽ സഹായകമാകുന്നുണ്ട് എന്നതു വസ്തുതയാണ്. സമൂഹത്തിനു മാതൃക കാട്ടേണ്ട മന്ത്രിമാർ തന്നെ ലോകായുക്ത വിധിയെ മാനിക്കുന്നില്ലെന്നു വന്നാൽ സാധാരണ ജനങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിൽ എങ്ങനെ വിശ്വാസമുണ്ടാകും? മന്ത്രിക്കു സംശയത്തിന്റെ ആനുകൂല്യം നൽകാവുന്ന യാതൊരു പരാമർശവും ലോകായുക്ത വിധിയിലില്ല. ബന്ധുനിയമനത്തിൽ മന്ത്രിക്കെതിരേയുള്ള പരാതിയിൽ പറയുന്ന കാര്യങ്ങളെല്ലാം തെളിഞ്ഞതായി ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിപദവി സ്വകാര്യ താത്പര്യത്തിനായി ദുർവിനിയോഗം ചെയ്ത മന്ത്രി ജലീൽ സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയതായി ലോകായുക്ത നീരിക്ഷിച്ചു. തന്റെ ബന്ധുവിനെ നിയമിക്കാനായി തസ്തികയ്ക്കു വേണ്ട അടിസ്ഥാന യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തി. ഈ ബന്ധുവിന്റെ യോഗ്യതയ്ക്കനുസരിച്ച് യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാൻ ആവശ്യപ്പെട്ടു മന്ത്രി ന്യൂനപക്ഷ വികസന കോർപറേഷനു കത്തു നൽകിയ വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ കത്താണു ജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നതിനു തെളിവായി ലോകായുക്ത ചൂണ്ടിക്കാട്ടിയത്. മന്ത്രിക്കെതിരേ പരാതി നൽകിയതുമൂലം, തനിക്കുണ്ടായിരുന്ന ജോലിയിൽ നിന്നു പിരിയേണ്ടിവന്നതുൾപ്പെടെ ഒട്ടെറെ പീഡനങ്ങൾക്കു വിധേയനായതായി പരാതി നൽകിയയാൾ പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അധികാര സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരേ പരാതി നൽകുന്നവർ കടുത്ത പീഡനങ്ങളും സമ്മർദങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ഇതുമൂലം പരാതി നൽകാൻ ആളുകൾ തയാറാകുന്നില്ല എന്നതും ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും തഴച്ചുവളരാൻ കാരണമാകുന്നുണ്ട്. നമ്മുടെ ജനാധിപത്യവ്യവസ്ഥയ്ക്കു സംഭവിച്ച മൂല്യച്യുതിയുടെ ഒരു മുഖമാണിത്.
സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയ നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനു വിധേയനായ മന്ത്രിയാണു ജലീൽ. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന മാർക്ക് ദാന വിവാദത്തിലും മന്ത്രി ജലീലിനെതിരേ സ്വജനപക്ഷപാത ആരോപണം ഉയർന്നെങ്കിലും പല ന്യായങ്ങളും പറഞ്ഞ് അദ്ദേഹം തടി രക്ഷിച്ചു. ഏതു വിവാദത്തിലും ജലീലിനെ രക്ഷിക്കുന്ന സമീപനം ഭരണനേതൃത്വം സ്വീകരിച്ചതു പലരിലും അതൃപ്തിക്കിടയാക്കി. /”സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം’’’’ എന്ന ഒരു കോടതി പരാമർശത്തിന്റെ പേരിൽ ഒരു മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയ നാടാണിത്. ഇപ്പോൾ ജലീലീന്റെ കാര്യം വന്നപ്പോൾ പലരും മൗനം പാലിക്കുന്നു. അർഥഗർഭമായ ഈ മൗനം രാഷ്ട്രീയ ധാർമികതയുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പും കാപട്യവുമാണു പ്രതിഫലിപ്പിക്കുന്നത്. ഈ മന്ത്രിസഭയ്ക്ക് ഇനി കഷ്ടിച്ചു മൂന്നാഴ്ചയേ കാലാവധി ഉള്ളുവെങ്കിലും ലോകായുക്ത കുറ്റക്കാരനെന്നു വിധിച്ച ഒരാൾ മന്ത്രിസ്ഥാനത്തു തുടരുന്നതു തികച്ചും അനുചിതമാണ്.
ലോകായുക്ത വിധിയും ജലീലിന്റെ നിലപാടും
01:11 AM Apr 12, 2021 | Deepika.com