വോട്ടു ചെയ്യാനെത്തുന്ന പൗരന്മാരെല്ലാം പോളിംഗ് ബൂത്തിൽനിന്നു മടങ്ങുന്നത് തങ്ങളുടെ കടമ നിർവഹിച്ചു എന്ന സംതൃപ്തി നിഴലിക്കുന്ന മുഖവുമായിട്ടാകണം.
കേരളജനത ഇന്നു വിധിയെഴുതുകയാണ്. അടുത്ത അഞ്ചുവർഷം സംസ്ഥാനം ആരു ഭരിക്കണമെന്ന വിധിയെഴുത്ത്. സമ്മർദങ്ങൾക്കും ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ തീരുമാനമെടുക്കാനുള്ള അവസരം സമ്മതിദായകനു ലഭിക്കണം. അതിനു സാഹചര്യമൊരുക്കേണ്ടതു തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയാണ്. ഇന്നത്തെ ഒരു ദിവസം വോട്ടറാണു യജമാനൻ. പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർക്ക് അന്തസോടെയും അസൗകര്യങ്ങളില്ലാതെയും വോട്ടുചെയ്യാൻ കഴിയണം. സുഗമമായ വോട്ടെടുപ്പിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അത് അങ്ങനെതന്നെയാവട്ടെ. വോട്ട് ചെയ്യാനെത്തുന്ന പൗരന്മാരെല്ലാം പോളിംഗ് ബൂത്തിൽനിന്നു മടങ്ങുന്നത് തങ്ങളുടെ കടമ നിർവഹിച്ചു എന്ന സംതൃപ്തി നിഴലിക്കുന്ന മുഖവുമായിട്ടാകണം.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും അത്യന്തം വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന മൂന്നു രാഷ്ട്രീയ മുന്നണികൾക്കും ഇതു നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും വിഷയംകൂടിയാണല്ലോ. കൊട്ടിക്കലാശം വിലക്കിയിരുന്നെങ്കിലും റോഡ് ഷോ എന്ന പേരിലും മറ്റും അതു മിക്കയിടങ്ങളിലും നടന്നു. അതിനാൽ പ്രചാരണരംഗത്തെ വാശി പോളിംഗ് ബൂത്തിന്റെ പടിവാതിൽക്കൽവരെയുണ്ടാകും എന്നു കരുതണം. വോട്ടെടുപ്പിനെ അതൊന്നും ബാധിക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതു തെരഞ്ഞെടുപ്പു കമ്മീഷന്റെയും ക്രമസമാധാനപാലനം പോലീസിന്റെയും ഉത്തരവാദിത്വമാണ്.
നിയമസഭാ തെരഞ്ഞെടുപ്പു സുരക്ഷാ ക്രമീകരണങ്ങൾക്കായി 24,788 സ്പെഷൽ പോലീസ് ഓഫീസർമാർ അടക്കം 59,292 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 തെരഞ്ഞെടുപ്പു സബ് ഡിവിഷനുകളായി തിരിച്ചാണു ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷ ഏർപ്പെടുത്തുന്നത്. വോട്ടെടുടുപ്പു ദിവസം ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നതും വോട്ടർമാരെ തടയുന്നതും കണ്ടെത്താൻ ഡ്രോൺ സംവിധാനം വിനിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഇതൊക്കെ സഹായിക്കട്ടെ. തെരഞ്ഞെടുപ്പ് അക്രമങ്ങൾ വളരെ അപൂർവമായിട്ടേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. ആ പാരന്പര്യം നിലനിർത്താൻ ഇത്തവണയും കഴിയണം.
വോട്ടർപട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപം ഇത്തവണ ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയെങ്കിലും പരിശോധനയിൽ 38,856 പേരുകൾ മാത്രമാണു കണ്ടെത്തിയതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഒരാൾ ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം, വോട്ടർപട്ടികയിൽ ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ പോളിംഗ് ബൂത്തിൽ എടുക്കണം, സത്യപ്രസ്താവന എഴുതി വാങ്ങണം, വിരലിൽ പുരട്ടിയ മഷി ഉണങ്ങാതെ പുറത്തുവിടരുത് തുടങ്ങിയ നിർദേശങ്ങളും ഹൈക്കോടതി മുന്നോട്ടുവച്ചു. പോളിംഗ് ഏജന്റുമാർ തമ്മിൽ ഇരട്ടവോട്ട് സംബന്ധിച്ചു നീളുന്ന തർക്കങ്ങളും വാദപ്രതിവാദങ്ങളും പോളിംഗ് ബൂത്തിലുണ്ടായാൽ അതു വോട്ടെടുപ്പിനെ ബാധിക്കാനിടയുണ്ട്. ഇരട്ടവോട്ട് തടയണം, എന്നാൽ അതിന്റെ പേരിൽ അർഹരായ ആർക്കും വോട്ട് നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ഗ്രാമമുഖ്യന്മാരാണ് ആ ഗ്രാമത്തിലുള്ളവർ ആർക്ക് വോട്ട് ചെയ്യുണമെന്നു തീരുമാനിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാർക്ക് ഇതൊക്കെ കേൾക്കുമ്പോൾ അദ്ഭുതം തോന്നാം. കഴിഞ്ഞയാഴ്ച ആസാമിൽ വോട്ടിംഗ് യന്ത്രം ഒരു സ്ഥാനാർഥിയുടെ വണ്ടിയിൽനിന്നു കണ്ടെടുത്ത സംഭവമുണ്ടായി. ജനാധിപത്യത്തിനു കടുത്ത ഭീഷണിയാണ് ഇത്തരം സംഭവങ്ങൾ. കള്ളവോട്ട് സംബന്ധിച്ച പരാതികൾ ഇവിടെയും ഉണ്ടാകാറുണ്ട്. അത്തരം പ്രവണതകൾ ശക്തമായി തടയണം. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വോട്ടെടുപ്പ്. അതിനാൽ പോളിംഗ് ബൂത്തിൽ ചെന്നാൽ പലവിധ അധിക നടപടിക്രമങ്ങളുണ്ട്. ഇതൊക്കെ കർക്കശമായി പാലിക്കേണ്ടതുണ്ടെങ്കിലും വോട്ടർമാരെ പോളിംഗ് ബൂത്തിൽനിന്ന് അകറ്റിനിർത്തുന്ന വിധത്തിലുള്ള സർക്കാർ മുറകളായി മാറരുത്. എല്ലാവർക്കും സൗകര്യം ലഭിക്കാനായി വോട്ടെടുപ്പു രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഉത്സവമായി ഈ തെരഞ്ഞെടുപ്പും നമുക്ക് ആഘോഷിക്കാം.
സമാധാനപരമായി പോളിംഗ് നടക്കട്ടെ
11:44 PM Apr 05, 2021 | Deepika.com