നിരാശയുടെ ഗർത്തങ്ങളിൽ വീണുപോയവർക്ക് ഉയിർപ്പുതിരുനാൾ നൽകുന്ന പ്രത്യാശ പുതുജീവിതത്തിന്റേതാണ്. ആണിപ്പഴുതുകളുടെ മുദ്രയുള്ള ഒരു കരം ഏതു പ്രതിസന്ധിയിലും നമ്മുടെ നേരേ നീളുന്നുണ്ടെന്ന വിശ്വാസം മരണത്തെ മാത്രമല്ല, മരണത്തോളമെത്തുന്ന ഏതു ഭയത്തെയും കീഴടക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു.
മരിച്ച ഒരാൾ ജീവിക്കുക എന്നത് ഏതുകാലത്തും ഒരദ്ഭുതമാണ്. രണ്ടായിരം വർഷം മുമ്പു നടന്ന ആ അദ്ഭുതം മനുഷ്യവംശത്തിന്റെ പ്രയാണഗതി തിരിച്ചുവിട്ടു. ക്രൈസ്തവവിശ്വാസികൾ ഇന്നു ദൈവപുത്രന്റെ ഉയിർപ്പുതിരുനാൾ ആഘോഷിക്കുമ്പോൾ ചരിത്രത്തെ രണ്ടായി പകുത്ത ഒരു മനുഷ്യന്റെ സ്നേഹവിപ്ലവം ലോകത്തിനു നൽകിയ പുതിയ തത്വസംഹിത ഭൂമിയിലെ ജീവിതം കൂടുതൽ പ്രതീക്ഷാനിർഭരമാക്കിയതിന്റെ ആഹ്ലാദം എല്ലായിടത്തുമുണ്ട്. ജീവനിലേക്കു വഴികാട്ടുന്ന പ്രത്യാശയുടെ ഉയിർത്തെഴുന്നേൽപ്പാണ് ഈസ്റ്റർ. ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും, എന്നിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കില്ല എന്ന ഈശോയുടെ അരുളപ്പാട് എല്ലാ ക്രൈസ്തവർക്കുമുള്ള വിശ്വാസ സന്ദേശമാണ്. താൻ ദൈവപുത്രനാണെന്ന് ഈശോ പറഞ്ഞപ്പോൾ വിശ്വസിക്കാതിരുന്നവരും അവിടുന്ന് ഉയിർത്തെഴുന്നേറ്റപ്പോൾ വിശ്വസിച്ചു. ഈശോ മരണത്തെ കീഴടക്കിയതിന്റെ ഉദ്ഘോഷണമാണു പുനരുത്ഥാനം. ദൈവത്തിന്റെ ശക്തിയുടെയും കൃപയുടെയും തെളിവുമാണത്. വിശ്വാസിക്ക് അതു ജീവിതത്തെ നവീകരിക്കുന്നതിനുള്ള പ്രത്യാശ നൽകുന്നു.
ദൈവപുത്രനായ ഈശോ എന്തിനു മരണത്തിനു കീഴടങ്ങി എന്നൊക്കെയുള്ള സ്വാഭാവിക ചിന്തകൾ സാധാരണ മനുഷ്യരുടെ മനസിൽ കടന്നുവന്നിട്ടുണ്ടാവാം. ഇത്തരം യുക്തിവിചാരങ്ങൾക്കപ്പുറമാണു ദൈവിക പദ്ധതികളുടെ മാനങ്ങൾ. കുരുടനു കാഴ്ച കൊടുക്കുകയും മുടന്തനെ നടത്തുകയും മരിച്ചവനെ കുഴിമാടത്തിൽനിന്നു ജീവിപ്പിക്കുകയും ചെയ്ത ഈശോ നിന്ദ്യമായ കുരിശുമരണം ഏറ്റുവാങ്ങിയപ്പോൾ അവിടത്തെ ദൈവത്വത്തിൽ സംശയിച്ചവരുണ്ടാകാം. കേവലമർത്യരായ സ്വന്തം ശിഷ്യന്മാർപോലും ചഞ്ചലരായി ഓടിപ്പോയില്ലേ. എല്ലാത്തരം സംശയങ്ങൾക്കുമുള്ള ഉത്തരമായിരുന്നു മൂന്നാംനാളിലെ ഉയിർത്തെഴുന്നേല്പ്. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പാപമില്ലാത്ത ഒരു കുഞ്ഞാട് ബലിയർപ്പിക്കപ്പെടണമെന്ന തിരുവെഴുത്ത് അങ്ങനെ പൂർത്തിയാക്കപ്പെട്ടു. ആദിയിൽ ദൈവത്തിന്റെ പ്രതിരൂപമായി വചനം ഉദ്ഭവിച്ചു. ആദത്തിന്റെ പാപത്തിലൂടെ സംഭവിച്ച പറുദീസ നഷ്ടം ദൈവത്തിന്റെ മനുഷ്യാവതാരത്തിലൂടെ സ്വർഗത്തിന്റെ വീണ്ടെടുക്കലിനു വഴിതുറന്നു. ഉത്ഥാനരഹസ്യങ്ങൾ പിന്തുടരുന്ന വിശ്വാസിക്കു ഭൂമിയിൽനിന്നു സ്വർഗത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടുകയാണ്.
മരണത്തിലേക്കുള്ള യാത്രയാണ് ഓരോ മനുഷ്യജീവിതവും എന്ന ചിന്തയെ നിത്യജീവനിലേക്കുള്ള യാത്രയാണതെന്ന് ഈശോ രൂപാന്തരപ്പെടുത്തി. മരണത്തെ ഭയപ്പെട്ടു കഴിയുന്നവരാണു ഭൂരിഭാഗംപേരും. എന്തുവന്നാലും ആസ്വദിക്കണം എനിക്കു മുന്തിരിച്ചാറുപോലുള്ള ജീവിതം എന്ന തത്വത്തെ മുറികെപ്പിടിച്ചു കഴിയുന്നവർക്കു മരണത്തിൽ ഭയമുണ്ടാവുക സാധാരണം. സ്വന്തം ഉത്തരവാദിത്വങ്ങൾ മറന്ന് ജീവിക്കുന്നവർക്കും ഭൂമിയിലെ കാലാവധി തീരുകയാണ് എന്ന തോന്നലുണ്ടാകുന്പോൾ ആശങ്ക ജനിക്കും. എന്നാൽ, ജഡികാഭിലാഷങ്ങളുടെ പൂർത്തീകരണം മാത്രമല്ല "സ്വത്വ'സാക്ഷാത്കാരം എന്ന ബോധ്യം പേറുന്നവർക്ക് അത്തരം ഭീതിയില്ലാതെ വിവിധ ജീവിതാവസ്ഥകളിലൂടെ കടന്നുപോകാൻ കഴിയും. മണ്ണിൽനിന്നു ജനിച്ച മനുഷ്യൻ മണ്ണടിഞ്ഞാലും ആത്മാവ് ഇവിടെ സമാധിയാകുന്നില്ല. പരമശക്തിയിൽ സാഫല്യമടയാനുള്ള അതിന്റെ തീർഥയാത്ര അവസാനിക്കുന്നതു ദൈവസന്നിധിയിലാണ്. മോക്ഷമുക്തിയുടെ അവാച്യനിർവൃതിയിലേക്ക് ഓരോ മനുഷ്യാത്മാവും എത്തുന്നതിനുള്ള വീഥിയൊരുക്കലാണ് പുനരുത്ഥാനത്തിലൂടെ ഈശോ നിർവഹിച്ചത്. നിത്യജീവന്റെ മഹത്വത്തിലേക്കു പ്രവേശിക്കാൻ മർത്യന് അങ്ങനെ അവസരമൊരുങ്ങി.
ഈശോയുടെ പുനരുത്ഥാനം ക്രൈസ്തവവിശ്വാസത്തിന്റെ ആണിക്കല്ലാണ്. ഉത്ഥിതനായ ഈശോയെ നേരിൽകാണാനുള്ള ഭാഗ്യം ആദ്യം ലഭിച്ചതു മൂന്നുവർഷം അവിടുത്തോടൊപ്പം നടന്ന ശിഷ്യന്മാർക്കല്ല, കല്ലറയിൽ സുഗന്ധദ്രവ്യങ്ങൾ അർപ്പിക്കാൻ ചെന്ന സ്ത്രീകളിലൊരാൾക്കാണ്. ഒരാഴ്ച മുന്പ് ജറുസലേം നഗരവീഥികളെ പ്രകന്പനം കൊള്ളിച്ചു കടന്നുപോയ ഓശാനവിളികളുടെ ആരവങ്ങളൊക്കെ അരിമത്തിയാക്കാരന്റെ ശവക്കല്ലറയുടെ മൂകതയിൽ അടക്കപ്പെട്ടുപോയിരുന്നു. പക്ഷേ ഈശോയുടെ പുനരുത്ഥാനം അവിടന്ന് പ്രവർത്തിച്ച ഏത് അദ്ഭുതത്തെക്കാളും വലിയ അദ്ഭുതമായി മാറി. ചുങ്കക്കാർക്കും പാപികൾക്കും എന്നുവേണ്ട അനുതപിക്കുന്ന ഏതൊരാൾക്കും സ്വർഗരാജ്യത്തിൽ സ്ഥാനമുണ്ടെന്ന് ഉറപ്പാക്കപ്പെട്ടു. നിരാശയുടെ ഗർത്തങ്ങളിൽ വീണുപോയവർക്ക് ഉയിർപ്പുതിരുനാൾ നൽകുന്ന പ്രത്യാശ പുതുജീവിതത്തിന്റെതാണ്. ആണിപ്പഴുതുകളുടെ മുദ്രയുള്ള ഒരു കരം ഏതു പ്രതിസന്ധിയിലും നമ്മുടെ നേരേ നീളുന്നുണ്ടെന്ന വിശ്വാസം മരണത്തെ മാത്രമല്ല, മരണത്തോളമെത്തുന്ന ഏതു ഭയത്തെയും കീഴടക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു. അതാണല്ലോ ജീവനിലേക്കുള്ള വഴിയും.
പ്രത്യാശയുടെ ഉയിർപ്പും ജീവനിലേക്കുള്ള വഴിയും
12:02 AM Apr 04, 2021 | Deepika.com