ജീവിതത്തിന്റെ സഹനരംഗങ്ങളിൽ തളർന്നുവീഴുന്നവരെ താങ്ങാനും അവരുടെ കുരിശു വഹിക്കലുകളിൽ പങ്കുചേരാനും അദൃശ്യമായൊരു ബലിഷ്ഠകരം കൂടെയുണ്ടെന്ന ആത്മധൈര്യമാണ് പീഡാനുഭവ സ്മരണകളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്കു പകർന്നുകിട്ടുന്നത്.
വിശുദ്ധ വാരത്തിലൂടെ കടന്നുപോവുകയാണു ക്രൈസ്തവലോകം. മാനവ വിമോചനത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഗാഥയാണ് ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള രക്ഷാകര ചരിതത്തിലൂടെ വിരചിതമായത്. പെസഹാദിനത്തിൽ ഈശോ ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ പുതിയ മാതൃക ലോകത്തിനു നൽകി. ഇസ്രയേൽ ജനത ഈജിപ്തിൽ അടിമത്വത്തിൽ കഴിഞ്ഞ നാളുകളിലാണ് ആദ്യത്തെ പെസഹാ ആചരണം. അതവർക്കു മോചനത്തിലേക്കുള്ള പടിവാതിൽ തുറന്നു. വാഗ്ദത്തഭൂമിയിലെത്തിയിട്ടും ഇസ്രയേൽ ജനത പെസഹാ ആചരണം തുടർന്നു. ഈശോ ശിഷ്യരുമൊത്തു പങ്കെടുത്ത അന്ത്യഅത്താഴമാണു പെസഹായ്ക്കു പുതിയ അർഥതലങ്ങൾ നൽകിയത്. സ്വയം പങ്കുവയ്ക്കലിന്റെ മഹത്തായ സന്ദേശം അതിലൂടെ ലോകത്തിനു ലഭിച്ചു. പാദക്ഷാളനത്തിന്റെ മാതൃക നേതൃത്വം എങ്ങനെയായിരിക്കണമെന്നതിന്റെ വ്യത്യസ്തമായൊരു വ്യാഖ്യാനവും കുരിശുമരണം വിമോചനത്തെപ്പറ്റിയുള്ള പരമ്പരാഗത ധാരണകളുടെ പൊളിച്ചെഴുത്തുമായിരുന്നു.
തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉയിർപ്പിലൂടെയും ഈശോ നൽകിയ സന്ദേശങ്ങൾ ആധുനിക ലോകത്തിനൊരു വെല്ലുവിളിയാണ്. ആ മാർഗത്തിൽ ചരിക്കാൻ അവിടുത്തെ പിൻചെല്ലുന്നവരിൽ എത്രപേർക്കു കഴിയുന്നുണ്ട്? തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർക്കുപോലും അതു സാധിച്ചില്ല. ശിഷ്യരിലൊരാൾ അവിടുത്തെ ഒറ്റിക്കൊടുത്തു. മറ്റൊരാൾ തള്ളിപ്പറഞ്ഞു. ശിഷ്യർ ചുറ്റുമുള്ളപ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം ദൈവപുത്രൻ അനുഭവിച്ചിരുന്നോ? ഒറ്റപ്പെടലിന്റെ വേദന ഇന്നത്തെ സമൂഹത്തിൽ കഴിയുന്ന എല്ലാവരുംതന്നെ അനുഭവിക്കുന്നുണ്ട്.
സ്നേഹപ്രകടനങ്ങളുടെ ആരവങ്ങൾക്കിടയിലും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. സഹായിക്കാനാളില്ലാതെ കാലിടറിപ്പോകുന്ന സാഹചര്യങ്ങൾ. സാന്ത്വനിപ്പിക്കാൻ ആരെങ്കിലുമുണ്ടായെങ്കിലെന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ. എന്നാൽ, അവിടെയൊന്നും നിരാശയ്ക്കു കീഴടങ്ങുകയല്ല വേണ്ടതെന്ന് ഈശോ ലോകത്തെ പഠിപ്പിക്കുന്നു. പടയാളികൾ പിടികൂടിയപ്പോൾ കൂടെയുള്ളവരെല്ലാം ഓടിപ്പോയപ്പോഴും ശിഷ്യപ്രമുഖർ തള്ളിപ്പറഞ്ഞപ്പോഴും അവരെ വെറുക്കാനോ തിരസ്കരിക്കാനോ അവിടുന്നു തയാറായില്ല. അവർക്കെല്ലാം രക്ഷയിലേക്കുള്ള വാതായനം അവിടുന്നു തുറന്നിട്ടു, കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും.
ഗെദ്സമെൻതൊട്ടു കാൽവരിവരെ ഈശോ അനുഭവിച്ച തീവ്രവേദനയും ആത്മസംഘർഷങ്ങളും ബൈബിളിൽ വിവരിക്കുന്നുണ്ട്. മനുഷ്യകുലത്തിന് മാനസാന്തരപാതയൊരുക്കുകയായിരുന്നു അവിടുന്ന്. കുരിശിന്റെ വഴികളെ മാനസാന്തരപാതയായി കാണുന്നവർക്കു പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകിട്ടുന്നു. ജീവിതത്തിന്റെ സഹനരംഗങ്ങളിൽ തളർന്നുവീഴുന്നവരെ താങ്ങാനും അവരുടെ കുരിശു വഹിക്കലുകളിൽ പങ്കുചേരാനും അദൃശ്യമായൊരു ബലിഷ്ഠകരം കൂടെയുണ്ടെന്ന ആത്മധൈര്യമാണ് പീഡാനുഭവ സ്മരണകളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്കു പകർന്നുകിട്ടുന്നത്. കുരിശിന്റെ ഭാരം താങ്ങാനാകാതെ തളർന്നുനീങ്ങിയ രക്ഷകനെയോർത്തു കണ്ണീർപൊഴിച്ച ജറുസലം പുത്രിമാരെ ദയാവായ്പോടെ നോക്കിയ ആ കണ്ണുകൾ ജീവിതവഴികളിൽ വീണുപോകുന്ന ഓരോരുത്തരുടെയുംമേൽ പതിയുന്നുണ്ട്. പക്ഷേ, അതറിയുന്നവരും മനസിലാക്കുന്നവരും ചുരുക്കം. കാൽവരിയിൽ ഉയർന്ന കുരിശ് രക്ഷയുടെ അടയാളമായി മാറി. ദുരിതപർവങ്ങളുടെ അവസാനം ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ തെളിയുമെന്ന പ്രത്യാശ പീഡാനുഭവവാരം ആചരിക്കുന്ന ഓരോ വിശ്വാസിയുടെയും ഉള്ളിൽ നിറയുന്നു.
സഹനത്തിന്റെ, ഒരുപാടു കുരിശിന്റെ വഴികൾ ഇന്നത്തെ മനുഷ്യന്റെ ജീവിതത്തിലുണ്ട്. കോവിഡ് മഹാമാരി ലോകത്തിനു നൽകിയത് ആത്മനിയന്ത്രണത്തിനുള്ള പുതിയ അനുഭവങ്ങളായിരുന്നല്ലോ. തങ്ങളുടെ ജീവിതശൈലികളെക്കുറിച്ചുള്ള പുനർവിചിന്തനത്തിനു കോവിഡ് നിയന്ത്രണങ്ങൾ പലർക്കും അവസരം നൽകി. ഈശോയുടെ പാത പിന്തുടർന്നു നിസ്വാർഥ സേവനങ്ങളിൽ ഏർപ്പെടുന്ന പലരും ഇന്ന് അവഹേളനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും പാത്രമാകുന്നുണ്ട്. കുരിശുമരണത്തിലൂടെ ഈശോ നൽകിയ രക്ഷയുടെ സന്ദേശം ഉൾക്കൊള്ളുന്നവർ അത്തരം സഹനങ്ങളെ ക്ഷമയോടെ നേരിടാൻ ശ്രമിക്കുന്നു. ഉത്ഥാനമെന്ന വിജയം അകലെയല്ല എന്ന വിശ്വാസം അവർക്കുണ്ട്. നിസ്വാർഥസേവനങ്ങളിലൂടെ അന്യന്റെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന ധാരാളം സുമനസുകൾ ഇന്നു സമൂഹത്തിലുണ്ട്. എന്നാൽ, അവരുടെ പേരുകളൊന്നും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു വരാറില്ല. അതേസമയം കപടനാട്യക്കാർ പലരും നന്മമരങ്ങളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ജീവിതം വഴിമുട്ടുന്നുവെന്നു തോന്നുന്ന സന്ദർഭങ്ങളിൽ തേങ്ങിക്കരഞ്ഞ അനുഭവങ്ങൾ ഏവർക്കുമുണ്ടാകാം. കുരിശുമരണത്തിന്റെ അവസാനം ഒരു ഉത്ഥാനമുണ്ട് എന്ന പ്രത്യാശ എല്ലാവരെയും നയിക്കട്ടെ.
പാദക്ഷാളനത്തിന്റെ സ്നേഹസന്ദേശം
12:14 AM Apr 01, 2021 | Deepika.com