പ്രചാരണവേദിയിൽ വിവാദങ്ങൾ മേൽക്കൈ നേടുന്പോൾ നാടിന്റെ വികസന വിഷയങ്ങളാണു തമസ്കരിക്കപ്പെടുന്നത്. വിവാദങ്ങളുടെ പുറകേ പോയി വഞ്ചിതരായാൽ നാടിന്റെ
വികസനമാണു തടസപ്പെടുക.
കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണം അതിന്റെ മൂർധന്യത്തിലേക്കു കടന്നിരിക്കുകയാണ്. ഓരോ വോട്ടിനും വേണ്ടി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സകല അടവുകളും പയറ്റുന്നു. എതിരാളികൾക്കു നേരേ സകല ആയുധങ്ങളും പ്രയോഗിക്കുന്നു. യുദ്ധമര്യാദകൾ മറന്നുള്ള ആക്രമണങ്ങൾ കൂടിവരുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള പ്രചാരണ ചട്ടങ്ങൾ പാലിക്കാൻ പലർക്കും വൈമുഖ്യം. വ്യക്തിപരമായ അധിക്ഷേപങ്ങളും ഹീനമായ വ്യക്തിഹത്യകളും ചിലർ മുഖ്യ പ്രചാരണതന്ത്രമാക്കുന്നു. ഇതിനിടയിൽ പച്ചയായ വർഗീയ നിലപാടുകളും പുറത്തേക്കു വരുന്നുണ്ട്. ആരോപണ-പ്രത്യാരോപണങ്ങൾകൊണ്ട് അന്തരീക്ഷം നിറയുന്പോൾ സത്യമേത്, കള്ളമേത് എന്നു തിരിച്ചറിയാൻ സാധാരണക്കാർ വിഷമിക്കുന്ന സ്ഥിതിയുമുണ്ട്. ശരിയായ വിലയിരുത്തലിനും തെരഞ്ഞെടുപ്പിനുമുള്ള അവസരം സമ്മതിദായകർക്കു നിഷേധിക്കപ്പെടുന്നു എന്നതാണ് ഇതിന്റെയൊക്കെ ഫലം.
പരന്പരാഗത പ്രചാരണ മാർഗങ്ങൾക്കു പുറമേ സമൂഹമാധ്യമങ്ങളും ഇന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിനു വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പെരുമാറ്റച്ചട്ടങ്ങളോ ധാർമികതയോ നൈതികതയോ ഒന്നും അവിടെ ആവശ്യമില്ലെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പുപോര് അരങ്ങുതകർക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാൻ പ്രധാന പാർട്ടികൾക്കെല്ലാം ശക്തമായ സൈബർ വിംഗ് തന്നെയുണ്ട്. അതിനെന്തെങ്കിലും കുറവുണ്ടെങ്കിൽ അതു നികത്താൻ സഹയാത്രികരുടെ നീണ്ടനിരയും. മര്യാദകളുടെ സകല സീമകളും ലംഘിച്ചാണു പലരും സമൂഹമാധ്യമങ്ങളിൽ എതിരാളികൾക്കു നേരേ ആരോപണങ്ങളും അസഭ്യവർഷങ്ങളും വ്യക്തിഹത്യയും നടത്തുന്നത്. പെരുംനുണകൾ സത്യങ്ങളാണെന്ന മട്ടിൽ എഴുതിവിടുന്പോൾ വായിക്കുന്ന ചില നിഷ്കളങ്കരെങ്കിലും അതു വിശ്വസിച്ചുപോകും. ഏതെങ്കിലും സ്ഥാനാർഥിയോ നേതാവോ പറയുന്ന കാര്യത്തിലെ ഭാഗം വളച്ചൊടിച്ച് അയാളെ സമൂഹമധ്യത്തിൽ അപഹാസ്യനാക്കുന്ന സൈബർ കുറ്റങ്ങളും കൂടിവരുന്നു. എതിരാളിയെ തോൽപ്പിക്കാൻവേണ്ടി വസ്തുതകൾ വക്രീകരിച്ച് വർഗീയ ധ്രുവീകരണത്തിനു വരെ ശ്രമിക്കുന്ന അപകടകരമായ പ്രവണതകളും വർധിക്കുന്നുണ്ട്. ഇതിനൊക്കെ കടിഞ്ഞാണിട്ടേ പറ്റൂ.
പ്രചാരണവേദിയിൽ വിവാദങ്ങൾ മേൽക്കൈ നേടുന്പോൾ നാടിന്റെ വികസന വിഷയങ്ങളാണു തമസ്കരിക്കപ്പെടുന്നത്. അടുത്ത അഞ്ചു വർഷത്തേക്കു തങ്ങളുടെ പ്രദേശത്തെയും സംസ്ഥാനത്തെയും നയിക്കാൻ ആരെ തെരഞ്ഞെടുക്കണമെന്നാണു സമ്മതിദായകർക്കു തീരുമാനിക്കാനുള്ളത്. അത് ഏറ്റവും യോഗ്യരായ ആളുകളെ തന്നെയായിരിക്കണം. വിവാദങ്ങളുടെ പുറകേ പോയി വഞ്ചിതരായാൽ നാടിന്റെ വികസനമാണു തടസപ്പെടുക. ജനക്ഷേമവും സാമൂഹിക സുരക്ഷിതത്വവും ക്രമസമാധാനപാലനവും അടിസ്ഥാനസൗകര്യ വികസനവുമാണ് ഒരു സംസ്ഥാന സർക്കാരിന്റെ പ്രാഥമിക ചുമതലകൾ. നാടിന്റെ സംസ്കൃതിയും തനതു ജീവിതശൈലികളും കാത്തുസൂക്ഷിക്കപ്പെടണം. തങ്ങളുടെ ഭരണത്തിൽ ലക്ഷ്യമിടുന്ന അജൻഡകളും മുൻഗണനകളും വിവരിക്കുന്ന പ്രകടനപത്രിക സംസ്ഥാനത്തെ മൂന്നു മുന്നണികളും ജനങ്ങൾക്കു മുന്പാകെ അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനപത്രികകൾ വെറും വാഗ്ദാനപത്രികകളായി മാറുന്നതാണു മുൻ അനുഭവങ്ങളെങ്കിലും അവയിലെ നിർദേശങ്ങൾ ഒരു താരതമ്യപഠനത്തിനു ജനങ്ങൾക്ക് അവസരം നൽകുന്നുണ്ട്. പ്രത്യയശാസ്ത്ര നിലപാടുകളുടെയും പ്രവർത്തനശൈലികളുടെയും കാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തമ്മിലുള്ള വ്യത്യാസങ്ങൾ നേർത്തുവരുന്ന സാഹചര്യത്തിൽ പ്രകടനപത്രികയുടെ പ്രാധാന്യം വർധിക്കുന്നു. എന്നാൽ, വിവാദങ്ങളെക്കൊണ്ടു കളംനിറയ്ക്കാൻ തത്പരകക്ഷികൾ ശ്രമിക്കുന്പോൾ വിഷയസംവാദത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്.
വോട്ടെടുപ്പിന് ഇനി ആറു ദിവസം മാത്രം. സ്ഥാനാർഥികളും പാർട്ടികളും അവസാനതന്ത്രങ്ങൾ പുറത്തെടുക്കുന്ന ദിനങ്ങളാണിനി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടപാലനത്തിന്റെ പാളം തെറ്റാതിരിക്കാൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോടതിയുമൊക്കെ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ പിഴവുകളുണ്ടെന്നും പലർക്കും ഇരട്ടവോട്ടുണ്ടെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ഗൗരവമായെടുത്ത് ഇലക്ഷൻ കമ്മീഷൻ നടപടികൾ സ്വീകരിച്ചുവരുന്നതു സമ്മതിദായകർക്കു തെരഞ്ഞെടുപ്പിലുള്ള വിശ്വാസം നിലനിർത്താൻ സഹായിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം, റേഷനരി വിതരണം എന്നിങ്ങനെ വോട്ടർമാരെ സ്വാധീനിക്കുന്ന വലുതും ചെറുതുമായ എല്ലാ വിഷയങ്ങളെയും വിടാതെപിടിച്ച്, കൊണ്ടും കൊടുത്തും മുന്നേറുന്ന മുന്നണികൾ അവസാന ലാപ്പിലെത്തുന്പോൾ എന്താണു പുറത്തെടുക്കുകയെന്നു പ്രവചിക്കുക അസാധ്യം. മാതൃകാപരമായ തെരഞ്ഞെടുപ്പു പ്രവർത്തനം കാഴ്ചവച്ചു രാജ്യത്തിന്റെ പ്രശംസ നേടിയിട്ടുള്ള കേരളത്തിന്റെ പാരന്പര്യം നിലനിർത്തുകതന്നെ വേണം.
വിവാദങ്ങൾക്കു മേൽക്കൈ; വികസനസംവാദം പിന്നോട്ട്
11:39 PM Mar 30, 2021 | Deepika.com