റേഷൻകടകൾ വഴിയുള്ള അരിവിതരണം ഒരു തെരഞ്ഞെടുപ്പു വിഷയമായി മാറ്റിയിരിക്കുകയാണ് ഇവിടത്തെ രാഷ്ട്രീയകക്ഷികൾ
രളീയരുടെ മുഖ്യ ഭക്ഷണമാണ് അരി. മലയാളിയും അരിയും തമ്മിലുള്ള ദൃഢബന്ധം സൂചിപ്പിക്കുന്നവിധത്തിൽ, ‘അരിയാഹാരം കഴിക്കുന്നവരാരും ഇതു വിശ്വസിക്കില്ല’ എന്നു പറയുന്ന ഒരു ശൈലി തന്നെ രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ കേരളീയനു ചോറുണ്ണണമെങ്കിൽ ഇന്നു തമിഴ്നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ അരി വരണം. നാട്ടിൽ അരി കിട്ടാനില്ലാതെ പട്ടിണി കിടക്കേണ്ടിവന്ന നാളുകൾ പഴയ തലമുറക്കാരുടെ ഓർമയിലുണ്ടാവും. അന്ന് അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ഗോതന്പും പാൽപ്പൊടിയും കഴിച്ചാണു പലരും വിശപ്പടക്കിയത്. ഭക്ഷ്യക്ഷാമം കൊടുന്പിരിക്കൊണ്ട നാളുകളിൽ ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം സർക്കാർ തന്നെ ഹൈറേഞ്ചിലേക്കും മലബാറിലേക്കും കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. അങ്ങനെ കുടിയേറിയവർ പ്രതികൂല അവസ്ഥകളോടു പൊരുതി മണ്ണിൽ കപ്പ നട്ടു. കപ്പയും വിശപ്പടക്കാൻ പറ്റിയ വിഭവമാണെന്നു കേരളം തിരിച്ചറിഞ്ഞു. അങ്ങനെയാണു നാടിന്റെ പട്ടിണി മാറിയത്. എങ്കിലും അരിയാഹാരത്തോടുള്ള പ്രിയം മലയാളികൾക്കു മാറിയില്ല.
അരി ഇന്നൊരു രാഷ്ട്രീയ ആയുധം കൂടിയാണ്. റേഷൻകടകൾ വഴിയുള്ള അരിവിതരണം ഒരു തെരഞ്ഞെടുപ്പു വിഷയമായി മാറ്റിയിരിക്കുകയാണ് ഇവിടത്തെ രാഷ്ട്രീയകക്ഷികൾ. വെള്ള, നീല റേഷൻകാർഡുകൾക്കു സ്പെഷൽ അരി വിതരണം നടത്തുന്നതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വെള്ള, നീല റേഷൻ കാർഡുകൾക്കു പത്തു രൂപ നിരക്കിൽ 15 കിലോ വീതം അരി നൽകാനുള്ള സർക്കാർ തീരുമാനം തടഞ്ഞുകൊണ്ടാണു തെരഞ്ഞെടുപ്പ് കമ്മീഷൻ സിവിൽ സപ്ലൈസ് വകുപ്പിനു കത്തു നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് ഇപ്പോൾ അരിവിതരണംനടത്തുന്നതെന്നാണു പ്രതിപക്ഷ നേതാവിന്റെ ആരോപണം. അരിവിതരണത്തിനു ഫെബ്രുവരി രണ്ടിന് ഉത്തരവിറക്കിയെങ്കിലും എഫ്സിഐയ്ക്കു പണം അടയ്ക്കാൻ വൈകിയതുകൊണ്ടാണു വിതരണം താമസിച്ചതെന്നാണു സർക്കാരിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്പേ ഉത്തരവിറങ്ങിയതിനാൽ വിതരണം തടയാൻ പാടില്ല എന്നാണു സർക്കാരിന്റെ വാദം. ഇതിൽ കൂടുതൽ ന്യായം ഏതു വാദത്തിനാണെങ്കിലും കാർഡുടമകൾക്ക് അർഹതപ്പെട്ട റേഷൻ മുടങ്ങി എന്നതു വസ്തുതയാണ്. സങ്കുചിത രാഷ്ട്രീയക്കളിയുടെ പേരിൽ സാധാരണക്കാരുടെ അന്നം മുട്ടിക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാനുള്ള സാമാന്യബുദ്ധി പൊതുജനത്തിനുമുണ്ട് എന്നു രാഷ്ട്രീയക്കാർ മനസിലാക്കണം.
ഈ മാസം 25 മുതൽ നടത്താനിരുന്ന ഈസ്റ്റർ- വിഷു കിറ്റ് വിതരണത്തിന് ഏർപ്പെടുത്തിയ സ്റ്റേ സർക്കാരിന്റെ വിശദീകരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചിട്ടുണ്ട്. വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ ആറിനു ശേഷമേ കിറ്റ് വിതരണം പാടുള്ളുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് നൽകിയ പരാതിയെത്തുടർന്നായിരുന്നു സ്റ്റേ. ഏപ്രിൽ 14-നാണു വിഷു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. എന്നാൽ, കിറ്റ് വിതരണം പുതിയ പദ്ധതിയല്ലെന്നു സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനു മറുപടി നൽകി. ഈസ്റ്റർ, വോട്ടെടുപ്പിനു മുന്പ് ഏപ്രിൽ നാലിനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേ പിൻവലിച്ച സാഹചര്യത്തിൽ ഇന്നു മുതൽ കിറ്റ് വിതരണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പ്രളയകാലത്തും പിന്നീടു കോവിഡ് കാലത്തും നടത്തിയ ഭക്ഷ്യകിറ്റ് വിതരണം എൽഡിഎഫ് സർക്കാരിനു ജനങ്ങളുടെ വലിയ അനുഭാവം നേടിക്കൊടുത്തിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കിറ്റ് വിതരണം നടത്തി കൂടുതൽ പേരുടെ പിന്തുണ നേടുക എന്നൊരു ലക്ഷ്യം സർക്കാരിന് ഉണ്ടായിരുന്നിരിക്കാം. അതിനു തടയിടാൻ പ്രതിപക്ഷവും ശ്രമിച്ചു. ഇത്തരം ജീവൽപ്രശ്നങ്ങളിലെ രാഷ്ട്രീക്കളികളിൽ അതു ബാധിക്കുന്നവർ എങ്ങനെയാണു പ്രതികരിക്കുകയെന്നു പ്രവചിക്കുക അസാധ്യം.
സൗജന്യ അരിവിതരണത്തിന്റെ രാഷ്ട്രീയനേട്ടം ആദ്യം മനസിലാക്കിയ സംസ്ഥാനങ്ങളിലൊന്ന് തമിഴ്നാടാണ്. റേഷൻ കാർഡ് ഉടമകൾക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതി 2008 സെപ്റ്റംബർ 15ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിഎം. കരുണാനിധി പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാന്പാറും അഞ്ചു രൂപയ്ക്ക് ഊണും നൽകുന്ന പദ്ധതി 2013-ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചതും വലിയ ഹിറ്റായി.
ഇത്തരം പദ്ധതികളിലൂടെയാണു ജയലളിതയും കരുണാനിധിയുമൊക്കെ ജനഹൃദയങ്ങളിൽ കുടിയേറിയത്. പിന്നീടു കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളും സൗജന്യ അരി പദ്ധതി നടപ്പാക്കി. തീരെ പാവപ്പെട്ടവർക്കു തീർത്തും സൗജന്യമായും അല്ലാത്തവർക്കു സൗജന്യ നിരക്കിലുമൊക്കെ അരി ലഭ്യമായപ്പോൾ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ ചില രൂപങ്ങൾ ആവിഷ്കൃതമാവുകയായിരുന്നു. കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകെ മാതൃകയായി. ഇത്തരം പദ്ധതികളുടെ തുടർച്ചയായിരുന്നു ദുരിതകാലത്തെ കിറ്റ് വിതരണവും. വിശക്കുന്നവനു ഭക്ഷണമാണു ദൈവം എന്നൊരു ചൊല്ലുണ്ട്. വിശപ്പിനെ രാഷ്ട്രീയ ആയുധമാക്കുന്നതും വോട്ടുനേടാനുള്ള ഉപാധിയാക്കുന്നതും, ഭരണപക്ഷമോ പ്രതിപക്ഷമോ ആകട്ടെ, മര്യാദയല്ല. ആത്യന്തികമായി, വിതരണം ചെയ്യപ്പെടുന്ന അരി ഒരു രാഷ്ട്രീയപാർട്ടിയുടെയും സ്വകാര്യസ്വത്തല്ല, പൊതുഖജനാവിന്റെ ഭാഗമാണ്, ജനങ്ങളുടെ തന്നെ സന്പാദ്യമാണ്.
അരിയുടെ രാഷ്ട്രീയം
11:59 PM Mar 28, 2021 | Deepika.com