ഇത്രയധികം വ്യാജ വോട്ടുകൾ പട്ടികയിൽ ഇടംപിടിച്ചതു സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തുകയും തക്കതായ ശിക്ഷ ഉറപ്പാക്കുകയും വേണം.
വോട്ടർ പട്ടിക കുറ്റമറ്റതല്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ വ്യാപകമായി വ്യാജവോട്ടർമാർ കടന്നുകൂടിയിട്ടുണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ള വിഷയമാണ്. സംസ്ഥാനത്തുടനീളം വ്യാജവോട്ടർമാരെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. തെളിവുകൾ സഹിതം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയതിനെത്തുടർന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തിയ ഇടപെടലിൽ വ്യാജവോട്ടർമാരുടെ സാന്നിധ്യം തെളിയുകയും ചെയ്തു. 3.25 ലക്ഷത്തിലധികം ഇരട്ടവോട്ടുകൾ ഉണ്ടെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശരിയാണെങ്കിൽ ജനവിധി അട്ടിമറിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പരാതി കിട്ടിയപ്പോൾത്തന്നെ തെരഞ്ഞെടുപ്പു കമ്മീഷൻ അതു ഗൗരവത്തിലെടുക്കുകയും ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് തേടുകയും ചെയ്തു. കളക്ടർമാർ നടത്തിയ പരിശോധനയിൽ വ്യാജവോട്ടുകളുണ്ടെന്നു വ്യക്തമായി.
എല്ലാ തെരഞ്ഞെടുപ്പുകളിലും കേരളത്തിൽ കള്ളവോട്ട് എന്ന ആരോപണം ഉയരാറുണ്ട്. വടക്കൻ ജില്ലകളിൽനിന്നാണ് പരാതികൾ കൂടുതലായി ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കള്ളവോട്ട് സംബന്ധിച്ച നിരവധി പരാതികളും ആരോപണങ്ങളും ഉയർന്നിരുന്നു. കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന് ഒരു പോളിംഗ് ഓഫീസർ വെളിപ്പെടുത്തുകയുമുണ്ടായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഏരുവേശിയിലെ ഒരു ബൂത്തിൽ 58 കള്ളവോട്ടുകൾ നടന്നുവെന്നതു സംബന്ധിച്ച ഒരു കേസ് തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഇപ്പോഴും നടന്നുവരുന്നുണ്ട്. അവിടെ കള്ളവോട്ട് നടന്നുവെന്നു തെളിയുകയും പോളിംഗ് ഓഫീസർമാരെ പ്രതിചേർക്കുകയും ചെയ്തു. സ്ഥലത്തില്ലാതിരുന്ന സൈനികരടക്കമുള്ളവരുടെ വോട്ടുകളായിരുന്നു പോൾ ചെയ്തത്. എന്നാൽ, ഏഴു വർഷമായിട്ടും കേസിന് കാര്യമായ പുരോഗതിയില്ല. ഇതാണ് കള്ളവോട്ട് തെളിഞ്ഞാൽ പോലുമുള്ള അവസ്ഥ. അതിനാൽ വോട്ടർപട്ടികയിൽ വ്യാജവോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതു വ്യാപകമായ കള്ളവോട്ടിന് ഇടയാക്കുമെന്നത് തർക്കമറ്റ വസ്തുതയാണ്.
നിലവിൽ പുതിയ വോട്ടറാകാനുള്ളതും വിലാസം മാറാനുള്ളതുമായ അപേക്ഷകളിൽ പരിശോധന നടത്തുന്നത് ബിഎൽഒ എന്ന ബൂത്ത് ലെവൽ ഓഫീസർമാരാണ്. ഒരു ബൂത്തിന് ഒരു ഓഫീസറുണ്ട്. 1200-1300 വോട്ടർമാരാണ് സാധാരണയായി ഒരു ബൂത്തിലുണ്ടാവുക. ഇതിൽ പുതിയ അപേക്ഷകൾ ഇരുന്നൂറിൽ താഴെയാകും. അവരെ നേരിട്ടു ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചാണ് ബിഎൽഒമാർ തീരുമാനമെടുക്കേണ്ടത്. ഇത്തരമൊരു സംവിധാനത്തിൽ ഉണ്ടായ പിഴവുകളോ വീഴ്ചകളോ ആണ് വ്യാജ വോട്ടർമാർ ഇത്രമാത്രം പെരുകുന്നതിനു കാരണമായത്. സർക്കാർ സർവീസിലുള്ളവരും പൊതുമേഖലാ ജീവനക്കാരും റിട്ടയേഡ് ജീവനക്കാരുമെല്ലാമാണ് ബിഎൽഒമാർ. വർഷത്തിൽ 6000 രൂപയാണ് പ്രതിഫലം കിട്ടുന്നത്. 1200 രൂപ ഫോൺ അലവൻസുമുണ്ട്. നിലവിലെ ഈ സംവിധാനത്തിൽ അപാകതകളുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ടെക്നോളജി ഇത്രമാത്രം വികസിച്ചിരിക്കുന്ന ഇക്കാലത്ത് കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയാറാക്കുന്നതിന് വലിയ പ്രയാസമുണ്ടാകുമെന്നു കരുതാനാവില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വേറിൽ ഒരേ വിലാസം ഇരട്ടിച്ചുവരുന്നത് കണ്ടെത്താനാകുന്നില്ല. സോഫ്റ്റ്വേർ പരിഷ്കരണത്തിലൂടെ മറികടക്കാവുന്ന പ്രശ്നമാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പേരിലോ വിലാസത്തിലോ നേരിയ മാറ്റങ്ങൾ വരുത്തി ഇരട്ടവോട്ട് ചേർക്കുന്നതു തടയാനാവില്ല. ഇതു മറികടക്കണമെങ്കിൽ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ഒരു നിർദേശം. ബിഎൽഒമാരുടെ പരിശോധനയ്ക്കു പകരം നിശ്ചിത രേഖകൾ സമർപ്പിക്കാൻ കഴിയുന്ന സോഫ്റ്റ്വേർ ഉപയോഗിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കുകതന്നെ വേണം. 140 മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിക്കാനും കർശന നടപടിയെടുക്കാനുമുള്ള കമ്മീഷന്റെ തീരുമാനം സ്വാഗതാർഹമാണ്.
ആരെങ്കിലും ബോധപൂർവം വ്യാജമായി വിവരങ്ങൾ നൽകി ഇരട്ടവോട്ടുകൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ ക്രിമിനൽ കേസെടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും വേണം. ബിഎൽഒമാർ അടക്കമുള്ള ഉദ്യേഗസ്ഥർ അതിനു കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അവരും നിയമത്തിനു മുന്നിലെത്തണം. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ സംവിധാനങ്ങൾക്കുണ്ടാകുന്ന സാങ്കേതിക തകരാറിന്റെ പേരിൽ നിരപരാധികളെ ബലിയാടാക്കാനും പാടില്ല. താമസം മാറുന്നതുവഴി വോട്ട് മാറ്റേണ്ടിവരുന്നവരും പുതിയ വോട്ടർമാരും യഥാസമയം അപേക്ഷ നൽകി വോട്ട് ഉറപ്പുവരുത്തുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടണം. അതിനു തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടതില്ല. ഇത്രയധികം വ്യാജവോട്ടുകൾ പട്ടികയിൽ ഇടംപിടിച്ചതു സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തുകയും തക്കതായ ശിക്ഷ ഉറപ്പാക്കുകയും വേണം. വോട്ടർപട്ടിക കുറ്റമറ്റതല്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
വോട്ടർപട്ടിക കുറ്റമറ്റതാകണം
12:21 AM Mar 23, 2021 | Deepika.com