തെരുവുമാലിന്യങ്ങൾ നിർമാർജനം ചെയ്താൽ തന്നെ അലഞ്ഞുതിരിയുന്ന നായകളുടെ എണ്ണത്തിൽ കുറവു വരും. പൗരന്മാരുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
നായ കുറുകെ ചാടിയതിനെതുടർന്നു സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന ഗർഭിണിയായ നഴ്സ് മരിച്ച ദാരുണസംഭവം കഴിഞ്ഞദിവസം പാലായ്ക്കുസമീപം ചേർപ്പുങ്കലിലുണ്ടായി. തെരുവുനായ്ക്കളുടെ ശല്യം മൂലം ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നുമാത്രമല്ല, ഇത്തരം അപകടങ്ങൾ കൂടിവരികയുമാണ്. പലരും മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രാത്രികാലങ്ങളിലാണു തെരുവുനായ്ക്കളുടെ ശല്യം കൂടുതൽ. തെരുവുനായ ഭീതി മൂലം രാത്രിയിൽ ഒറ്റയ്ക്കു കാൽനടയാത്ര ഏറെക്കുറെ അസാധ്യമായിട്ടുണ്ട്. തെരുവുനായ ആക്രമണത്തിന്റെയും അവ മൂലമുണ്ടാകുന്ന അപകടങ്ങളുടെയും വാർത്തകൾ അപ്പപ്പോൾ മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുംതന്നെ ഉണ്ടാകാറില്ല. മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ ഇപ്പോൾ ധാരാളമുള്ളതുകൊണ്ട് നടപടിയെടുക്കാൻ അധികൃതർക്കു മടിയാണ്. ഏതെങ്കിലും നടപടി എടുത്താൽ മൃഗസ്നേഹികൾ ഇളകും. നാട്ടിൽ ഇന്നു മനുഷ്യനെക്കാൾ വില മൃഗങ്ങൾക്കാണെന്നു തോന്നിപ്പോകുന്ന സ്ഥിതി.
പണ്ടു ജയിംസ് ബോണ്ട് സിനിമകളിലും മറ്റുമാണു നായകൾ മനുഷ്യനെ കടിച്ചുകീറി കൊല്ലുന്ന ദൃശ്യങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ നമ്മുടെ നാട്ടിൽ അതു സംഭവിക്കുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ കുറ്റിപ്പുറത്തു ഭാരതപ്പുഴയുടെ തീരത്തുകൂടെ നടന്ന ഒരു ഗൃഹനാഥനെ തെരുവുനായ്ക്കൾ ആക്രമിച്ചു കടിച്ചുകൊന്ന വാർത്ത വന്നിരുന്നു. അതിനുമുമ്പ് ഒരു വൃദ്ധയ്ക്കുനേരേ ഇതുപോലെ തെരുവുനായ ആക്രമണം ഉണ്ടായ വാർത്തയും കേരളം ഞെട്ടലോടെ കേട്ടതാണ്.
തെരുവുനായകളെ പേടിച്ചു താൻ വഴിനടത്തം നിർത്തിയെന്നു കേരളത്തിലെ ഒരു മുൻ ഡിജിപി തന്നെ പറഞ്ഞു. ആക്രമിക്കാൻ വരുന്ന നായയെ വടികൊണ്ടു നേരിട്ടാൽ നമുക്കെതിരേ കേസുവരുന്ന കാലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ മാറണമെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞതു വേണ്ടപ്പെട്ടവർ കേട്ടിരുന്നെങ്കിൽ! മൃഗങ്ങൾ മനുഷ്യനു ഹാനികരമായി മാറിയാൽ മനുഷ്യനു സംരക്ഷണം കൊടുക്കുന്ന നിയമവ്യവസ്ഥ ഉണ്ടാകണം. പക്ഷേ, വിവേകത്തിന്റെ സ്വരങ്ങൾക്കൊന്നും ഇന്നു സമൂഹം വിലകൊടുക്കുന്നില്ല. തീവ്രവാദ നിലപാടുകൾക്കാണ് ഇന്ന് ആധിപത്യം. നായസ്നേഹികളുടെ കാരുണ്യപ്രവൃത്തികൾക്കു മാധ്യമങ്ങളിൽ നല്ല പബ്ലിസിറ്റി കിട്ടുന്നതു കൊണ്ട് ആക്രമണകാരികളായ തെരുവുനായകൾക്കെതിരേ എന്തെങ്കിലും നടപടിയെടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അതിനെതിരേ പ്രതിഷേധമുയർത്തി അവരെ പിന്തിരിപ്പിക്കും.
മൃഗങ്ങളോടു ക്രൂരത കാട്ടണമെന്നോ തെരുവുനായ്ക്കളെയെല്ലാം കൊന്നുതള്ളണമെന്നോ അല്ല. വളർത്തുനായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോയ സംഭവം കേരളത്തിലുണ്ടായതു നമുക്കു നാണക്കേടായി. അത്തരം ക്രൂരതകൾ തീർച്ചയായും സംഭവിക്കാൻ പാടില്ല. പക്ഷേ ആക്രമണകാരികളായ തെരുവുനായ്ക്കളിൽനിന്നു മനുഷ്യനു സംരക്ഷണം ലഭിക്കുകതന്നെ വേണം. ഏതാനും വർഷം മുന്പു കേരളത്തിൽ തെരുവുനായശല്യം അസഹ്യമായപ്പോൾ അതിനെ നേരിടാൻ പലയിടത്തും ജനങ്ങൾതന്നെ മുന്നോട്ടുവരികയുണ്ടായി.
ചിലയിടത്തു തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്തു. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവർ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായപ്പോൾ മിണ്ടാതിരിക്കുകയും നിസഹായരായ മനുഷ്യരെ തെരുവുനായ്ക്കൾ കടിച്ചുകൊന്നപ്പോൾ പ്രതികരിക്കാതിരിക്കുകയും ചെയ്ത ചില കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ അപ്പോൾ രംഗത്തുവന്നു. അതോടെ സംസ്ഥാന സർക്കാരും നിലപാടു മാറ്റി. തെരുവുനായശല്യത്തിനെതിരേ രംഗത്തിറങ്ങിയ മനുഷ്യസ്നേഹികൾക്കെതിരേ കേസ് വന്നു. തെരുവുനായ്ക്കളെ കൊല്ലരുതെന്നും വന്ധ്യംകരിച്ച് പ്രത്യേക സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കണമെന്നുമാണു സർക്കാർ നിർദേശം. എന്നാൽ, അതൊന്നും നടപ്പാകുന്നില്ലെന്നോ അല്ലെങ്കിൽ അവ ഫലപ്രദമല്ലെന്നോ ഉള്ളതിന്റെ തെളിവാണു തെരുവുകളിൽ കാണുന്ന നായക്കൂട്ടങ്ങൾ.
ഭക്ഷ്യാവശിഷ്ടങ്ങള് തെരുവുകളിലേക്കു വലിച്ചെറിയുന്നതും അവിടെ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതുമാണു തെരുവുനായകളുടെ എണ്ണം വർധിക്കാൻ കാരണമെന്നു വിദഗ്ധർ പറയുന്നു. അങ്ങനെയെങ്കിൽ തെരുവുനായ ശല്യം വർധിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിനുമാണ്. തെരുവുമാലിന്യങ്ങൾ നിർമാർജനം ചെയ്താൽതന്നെ അലഞ്ഞുതിരിയുന്ന നായകളുടെ എണ്ണത്തിൽ കുറവു വരും. പൗരന്മാരുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കാനും വന്ധ്യംകരിച്ച് അവയുടെ എണ്ണം കുറയ്ക്കാനും നടപടിയെടുക്കണം. വളർത്തുനായ്ക്കൾക്കു ലൈസൻസ് വേണമെന്ന വ്യവസ്ഥ കർക്കശമാക്കി അവയും തെരുവിൽ അലയുന്ന സാഹചര്യം ഒഴിവാക്കണം. ഏതാനും വർഷം മുന്പ് കേരളത്തിൽ തെരുവുനായശല്യം രൂക്ഷമായപ്പോൾ, കേരള ടൂറിസത്തെ ബഹിഷ്കരിക്കുക എന്നൊരു പ്രചാരവേല വിദേശത്തു നടന്നിരുന്നു. തെരുവുനായകൾ വിദേശ ടൂറിസ്റ്റുകൾക്കു ഭീതിയാണെങ്കിൽ നാടിന് അപമാനമാണെന്നു സർക്കാർ തിരിച്ചറിയണം.
മനുഷ്യജീവനേക്കാൾ വില തെരുവുനായ്ക്കൾക്കോ?
01:11 AM Mar 22, 2021 | Deepika.com