എന്തു സാങ്കേതിക പ്രശ്നത്തിന്റെ പേരിലായാലും റേഷൻ
കാർഡ് റദ്ദാക്കി പാവങ്ങളുടെ അന്നം മുട്ടിച്ച് അവരെ പട്ടിണിക്കിടുന്ന നടപടി ജനക്ഷേമം ഉന്നംവയ്ക്കുന്ന ഒരു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ റേഷൻ കാർഡുകൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് ഉദ്യോഗസ്ഥതലത്തിലായാലും ഭരണനേതൃത്വ തലത്തിലായാലും അക്ഷന്തവ്യമായ വീഴ്ചയാണത്.
ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ മൂന്നുകോടി റേഷൻ കാർഡുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയ നടപടി അതീവഗൗരവമുള്ളതാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു വിശദീകരണം തേടിയ സുപ്രീംകോടതി, ഇതിനെ നിസാരമായി സമീപിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ അവകാശമാക്കിയ ഇന്ത്യയിൽ ആധാറിന്റെ പേരിൽ റേഷൻ റദ്ദാക്കിയതിനെതിരേ ജാർഖണ്ഡ് സ്വദേശി നൽകിയ ഹർജിയിലാണു രാജ്യത്തെ പരമോന്നത കോടതിയുടെ നടപടി. റേഷൻ കാർഡുകൾ റദ്ദാക്കിയതിനെത്തുടർന്നു പട്ടിണിമരണങ്ങൾ വ്യാപകമായെന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നു സൗജന്യനിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിനുവേണ്ട രേഖയാണു റേഷൻ കാർഡ്. സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങൾക്കാണ് അതുകൊണ്ട് ഏറ്റവും ആവശ്യം. എന്തു സാങ്കേതിക പ്രശ്നത്തിന്റെ പേരിലായാലും റേഷൻ കാർഡ് റദ്ദാക്കി പാവങ്ങളുടെ അന്നം മുട്ടിച്ച് അവരെ പട്ടിണിക്കിടുന്ന നടപടി ജനക്ഷേമം ഉന്നംവയ്ക്കുന്ന ഒരു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ റേഷൻ കാർഡുകൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് ഉദ്യോഗസ്ഥ തലത്തിലായാലും ഭരണനേതൃത്വ തലത്തിലായാലും അക്ഷന്തവ്യമായ വീഴ്ചയാണത്.
ജാർഖണ്ഡിൽ സന്തോഷി എന്ന പതിനൊന്നു വയസുകാരി പട്ടിണിമൂലം മരിച്ച സംഭവത്തിലാണ് അമ്മ കോയിലിദേവി സുപ്രീംകോടതിയെ സമീപിച്ചത്. 2017-ൽ തങ്ങളുടെ റേഷൻ കാർഡ് റദ്ദാക്കിയതാണെന്നും അതേത്തുടർന്ന് അന്നുമുതൽ പട്ടിണിയിലാണെന്നും ഹർജിയിൽ അവർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ, ഛത്തീസ്ഗഡ്, ബംഗാൾ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ റേഷൻ ലഭിക്കാത്തതിന്റെ പേരിൽ നിരവധി പട്ടിണിമരണങ്ങൾ ഉണ്ടായതായി ഹർജിയിൽ പറയുന്നു. ബിജെപിയോ അതിന്റെ സഖ്യകക്ഷികളോ ഭരിക്കുന്ന സർക്കാരുകളാണ് ഇതിൽ പലതും. ആദിവാസി മേഖലകളിലാണ് ഇങ്ങനെ കൂടുതൽ പട്ടിണിമരണങ്ങൾ ഉണ്ടായിട്ടുള്ളത്. മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടും റേഷൻ കാർഡും പാചകവാതക കണക്ഷനും എന്നുവേണ്ട മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നയം കൊണ്ടുവന്നതു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ്. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ഈ നയം ഫലപ്രദമായി നടപ്പാക്കാനാകുന്നില്ലെന്നും അതിന്റെ പേരിൽ പാവം ജനങ്ങൾ ബലിയാടാകേണ്ടിവരുന്നുവെന്നുമുള്ള അവസ്ഥയ്ക്കു മറ്റാരെയാണു ബിജെപിക്കു പഴിക്കാനാവുക?
ഇന്ത്യയിൽ ആധാർ കാർഡ് നിലവിൽ വന്നിട്ട് ഒരു പതിറ്റാണ്ടോളമായി. രാജ്യത്തെ 130 കോടി ജനങ്ങളിൽ ഏതാണ്ട് 90 ശതമാനത്തിനും ഇന്ന് ആധാർ കാർഡുണ്ട്. ആധാർ കാർഡ് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നു പരാതിപ്പെട്ടുള്ള ഹർജി 2018-ൽ സുപ്രീംകോടതി തള്ളിയിരുന്നു. അതിന്മേലുള്ള റിവ്യു പെറ്റീഷനും 2021 ജനുവരിയിൽ നിരസിച്ചു. എന്നാൽ അതിനർഥം ആധാറുമായി ബന്ധിപ്പിക്കണമെന്നു നിബന്ധനയുള്ള കാര്യങ്ങളെല്ലാം തികച്ചും സാങ്കേതികമായി മാത്രം നോക്കിക്കാണണം എന്നല്ല. സാങ്കേതികത്തകരാറുകൾ മൂലമോ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകൊണ്ടോ ഏതെങ്കിലും വിഷയത്തിൽ ആധാർബന്ധനം നടന്നില്ലെങ്കിൽ അതിന് ഉപഭോക്താവ് കഠിനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് ജനാധിപത്യ സങ്കൽപ്പങ്ങൾക്കുതന്നെ നിരക്കാത്തതാണ്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ അവയ്ക്കു പരിഹാരം കണ്ടെത്തി ജനങ്ങൾക്ക് ഇത്തരം സേവനങ്ങൾ ലഭിക്കുന്നു എന്നുറപ്പാക്കുകയാണു സർക്കാരിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ചുമതല. അല്ലാതെ സേവനംതന്നെ നിർത്തലാക്കി തങ്ങളുടെ പണി എളുപ്പമാക്കുകയല്ല. ഏതെങ്കിലും രാഷ്ട്രീയനേതാവിന്റെയോ ഉദ്യോഗസ്ഥന്റെയോ റേഷൻ കാർഡിന് ആധാർ ബന്ധിപ്പിക്കലിന് എന്തെങ്കിലും തടസം നേരിട്ടിരുന്നെങ്കിൽ അവ റദ്ദാക്കപ്പെടുമായിരുന്നോ? ഇല്ലെന്നു തീർച്ചയാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യുമായിരുന്നു. പാവപ്പെട്ടവരോട് എന്തുമാകാമല്ലോ.
ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കരുതെന്നു സുപ്രീംകോടതി കേന്ദ്രസർക്കാരിനു വ്യക്തമായ നിർദേശം നൽകിയിട്ടുള്ളതാണ്. കേന്ദ്രസർക്കാർ അതു സമ്മതിച്ചതുമായിരുന്നു. കോടതികൾ എന്തുപറഞ്ഞാലും ഇപ്പോഴും സർക്കാർ കാര്യങ്ങൾ നടക്കുന്നതു മുറപോലെയാണ്, എന്നുപറഞ്ഞാൽ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നതുപോലെ. ജാർഖണ്ഡിൽനിന്ന് ഒരു സ്ത്രീ ഹർജിയുമായി കോടതിയെ സമീപിച്ചതുകൊണ്ടു മാത്രമാണ് മൂന്നുകോടി റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടതിന്റെയും അതുമൂലമുള്ള പട്ടിണിമരണങ്ങളുടെയും നടുക്കുന്ന വിവരങ്ങൾ രാജ്യം അറിഞ്ഞത്. ഇപ്പോഴും ജനങ്ങളിൽ വലിയൊരു വിഭാഗം നിരക്ഷരരായിട്ടുള്ള നാടാണ് ഇന്ത്യ. സാങ്കേതിക സാക്ഷരതയുള്ളവരുടെ എണ്ണം വീണ്ടും ചുരുങ്ങും. ജനങ്ങൾക്ക് അർഹമായ സേവനങ്ങൾ നൽകുന്പോൾ സാങ്കേതികതയെക്കാൾ മാനുഷികതയ്ക്കായിരിക്കണം പരിഗണന. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിക്കു മുന്നോടിയായിട്ടാണ് റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇന്ത്യയിൽ 23.58 കോടി റേഷൻ കാർഡുകളുള്ളതിൽ 89 ശതമാനം മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. അല്ലാത്തവരുടെ അന്നം മുടക്കുന്നതും അതിന്റെ പേരിൽ പാവങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നതും മഹാക്രൂരതയാണ്. തെറ്റുതിരുത്തൽ നടപടി ഉടനുണ്ടാകണം.
റേഷൻ കാർഡ് - ആധാർ ബന്ധനം മരണക്കുരുക്കാകരുത്
12:28 AM Mar 20, 2021 | Deepika.com