വൻകിട കോർപറേറ്റുകളെയും സ്വകാര്യ കുത്തകകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു ബാങ്ക് സ്വകാര്യവത്കരണനീക്കമെങ്കിൽ അത് അപകടകരമാണ്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായി അഖിലേന്ത്യാ തലത്തിൽ ബാങ്ക് ജീവനക്കാർ സമരം നടത്തുകയാണ്. സ്വകാര്യവത്കരണ തീരുമാനത്തിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ തുടരുമെന്നും പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. രണ്ടു ദിവസത്തെ ബാങ്ക് സമരം ബിസിനസ് സമൂഹത്തെ മാത്രമല്ല പൊതുജനങ്ങളെയും ബാധിക്കുന്നുണ്ട്. അതിനപ്പുറം അതു രാജ്യത്തിന്റെ സാന്പത്തികമേഖലയിൽ തളർച്ചയുണ്ടാക്കുന്നു എന്നതാണു കൂടുതൽ ഗുരുതരം. എന്നാൽ, സമരം ചെയ്യുന്ന ബാങ്ക് ജീവനക്കാർ പറയുന്ന കാര്യങ്ങൾ അവഗണിച്ചു തള്ളാവുന്നതുമല്ല. ഇന്ത്യപോലെ സമ്മിശ്ര സന്പദ്ഘടനയുള്ളതും ജനങ്ങളിൽ ഭൂരിഭാഗവും സാധാരണക്കാരോ പാവപ്പെട്ടവരോ ആയിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് പൊതുമേഖല ശക്തമായി നിലനിൽക്കേണ്ടത് ആവശ്യംതന്നെയാണ്.
2021-22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ടു ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്നും ഈ ബാങ്കുകളെ പിന്നീടു കണ്ടെത്തുമെന്നും അന്നു മന്ത്രി അറിയിച്ചു. അതോടെ എല്ലാ പൊതുമേഖലാ ബാങ്കുകളിലെയും ജീവനക്കാർ ആശങ്കയിലായി. നേരത്തേ 14 പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിക്കുകയും ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും എൽഐസിക്കു വിൽക്കുകയും ചെയ്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ വെള്ളാനകളാണെന്നും അവയെ സ്വകാര്യവത്കരിച്ചാൽ കാര്യക്ഷമത കൂടുമെന്നുമുള്ള വാദം മുൻനിർത്തിയാണു ബാങ്കുകളെയും സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നത്. ലാഭമോ നഷ്ടമോ എന്നു മാത്രം നോക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ അത്തരം വാദങ്ങൾക്കു ന്യായമുണ്ടാകാം. എന്നാൽ, രാജ്യത്തിന്റെ കാതൽമേഖലയായ സന്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ബാങ്കുകളുടെ കാര്യത്തിൽ ലാഘവത്തോടെയുള്ള സമീപനം പാടില്ല. വൻകിട കോർപറേറ്റുകളെയും സ്വകാര്യ കുത്തകകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു ബാങ്ക് സ്വകാര്യവത്കരണനീക്കമെങ്കിൽ അത് അപകടകരമാണ്.
പൗരന്മാരുടെ സ്ഥിതിസമത്വം ഉറപ്പാക്കിക്കൊണ്ടു രാഷ്ട്രപുരോഗതി കൈവരിക്കുക എന്ന ലക്ഷ്യം നേടുന്നതിനു പശ്ചാത്തലമൊരുക്കുന്നതിനും രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയുടെ കടിഞ്ഞാൺ സ്വകാര്യ കുത്തകകളുടെ കൈയിൽനിന്ന് ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് 1969-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ 14 സ്വകാര്യബാങ്കുകൾ ദേശസാത്കരിച്ചത്. പിന്നീട് 1980-ൽ ആറു ബാങ്കുകൾകൂടി ദേശസാത്കരിക്കപ്പെട്ടു. ഈ പൊതുമേഖലാ ബാങ്കുകളാണ് ഇന്നു രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിനും പണം കടം കൊടുക്കുന്നതിനുമൊക്കെ പൊതുമേഖലാ ബാങ്കുകൾക്കു വ്യക്തമായ വ്യവസ്ഥകളും നിബന്ധനകളുമുണ്ട്. മതിയായ ഈടിലേ വായ്പ കൊടുക്കാവൂ എന്നാണു നിബന്ധന. അതേസമയം ഈ ബാങ്കുകൾ വൻകിട കോർപറേറ്റുകളുടെ നിയന്ത്രണത്തിലെത്തിയാൽ രാജ്യത്തെ കോടിക്കണക്കായ സാധാരണക്കാരുടെ സഹസ്രകോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങൾ ഇവർക്കു യഥേഷ്ടം കൈകാര്യം ചെയ്യാൻ അവസരമൊരുങ്ങുമെന്നാണു പലരും ആശങ്ക പ്രകടിപ്പിക്കുന്നത്. നിയന്ത്രണം കൈയിൽ കിട്ടുന്നവർക്കു നിബന്ധനകളൊക്കെ കാറ്റിൽ പറത്താൻ വളരെ എളുപ്പമാണ്. ശതകോടികൾ വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയുടെയും നീരവ് മോദിയുടെയുമൊക്കെ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ടല്ലോ. രാജ്യത്തെ 15 പ്രമുഖ ദേശസാത്കൃത ബാങ്കുകളിൽ 2,426 അക്കൗണ്ടുകളിൽ മാത്രമായി 1,47,350 കോടി രൂപ കിട്ടാക്കടമായുണ്ട് എന്നാണു കണക്ക്. രാജ്യത്തിന്റെ സന്പത്ത് ഏതാനും വൻകിടക്കാർക്കു കൊള്ളയടിക്കാൻ അവസരമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണെന്നു സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണു ബാങ്കുകൾ പ്രവർത്തിക്കുന്നതെങ്കിലും അതിനെ നിയന്ത്രിക്കുന്നവരുടെ കടിഞ്ഞാൺ രാഷ്ട്രീയക്കാരുടെ കൈയിലാണ്.
ബാങ്ക് സ്വകാര്യവത്കരണം വന്നാൽ തങ്ങളുടെ ജോലിസ്ഥിരതയും പല ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ എന്നതാവും ജീവനക്കാരുടെ മുഖ്യ ആശങ്ക. എന്നാൽ, സമൂഹത്തിന്റെ ആശങ്ക, പൊതുജനങ്ങൾക്കു ബാങ്കിൽനിന്ന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ പലതും ഇല്ലാതാകുമോ എന്നതാണ്. ലയനങ്ങളിലൂടെ ബാങ്ക് ശാഖകളുടെ എണ്ണം കുറഞ്ഞപ്പോൾതന്നെ അവരത് അനുഭവിക്കുന്നുണ്ട്. പലയിടത്തും ബാങ്ക് ഇടപാടുകൾ നടത്താൻ കൂടുതൽ സമയമെടുക്കുന്നു. ലാഭക്ഷമത കുറവുള്ള ഗ്രാമീണശാഖകൾ പലതും പൂട്ടിയപ്പോൾ ഇടപാടുകാരുടെ ബുദ്ധിമുട്ട് വർധിച്ചതിനോടൊപ്പം ആ നാടിന്റെ പ്രാദേശിക വികസനവും തടസപ്പെടുകയാണ്. ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ സമഗ്രപുരോഗതിയും ലക്ഷ്യംവയ്ക്കാതെ വൻകിടക്കാരുടെ ലാഭം മാത്രം നോക്കിയുള്ള ഉദാരവത്കരണ സാന്പത്തിക നയങ്ങളുടെ ഫലമാണിതെല്ലാം. വൻകിട കോർപറേറ്റുകളുടെ കൈയിലെ പാവകളാണ് ഇന്നു പല രാജ്യങ്ങളിലെയും സർക്കാരുകളുമെന്ന് അവിടങ്ങളിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. നിലനിൽപ്പിനുവേണ്ടി ഡൽഹിയിൽ മാസങ്ങളായി സമരംചെയ്യുന്ന കർഷകരുടെ മുറവിളി കേൾക്കാത്തവർ സംഘടിതരായ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധസ്വരങ്ങൾ ചെവിക്കൊള്ളുമോ? കാതൽമേഖലകളുടെയെല്ലാം നിയന്ത്രണം സ്വകാര്യ കുത്തകകളുടെ കൈയിലമർന്നാൽ പിന്നീടു ദുഃഖിക്കേണ്ടിവരുമെന്നാണു പല വികസ്വര രാജ്യങ്ങളിലെയും അനുഭവങ്ങൾ പഠിപ്പിക്കുന്നത്.
പൊതുമേഖലാ ബാങ്കുകൾ എന്തിനു നിലനിൽക്കണം?
12:09 AM Mar 16, 2021 | Deepika.com