മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം വിജയിക്കേണ്ടതു ലോകത്തിൽ പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.
പട്ടാള ഭരണത്തിൻകീഴിലായ മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭങ്ങളും അതിനെ അടിച്ചമർത്താനുള്ള പട്ടാള നടപടികളും തുടരുകയാണ്. മ്യാൻമറിലെ ജനകീയ പ്രക്ഷോഭകാരികൾക്കുനേരേ പട്ടാളം ശനിയാഴ്ച നടത്തിയ വെടിവയ്പിൽ പന്ത്രണ്ടുപേരാണു മരിച്ചത്. സൈനിക ഭരണകൂടം നടത്തിയ വെടിവയ്പുകളിൽ ഇതുവരെ 70 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻസ്ലേയിലാണു ശനിയാഴ്ച വലിയ പ്രതിഷേധവും അതിനെ അടിച്ചമർത്താൻ സൈന്യത്തിന്റെ കിരാത നടപടികളുമുണ്ടായത്. മ്യാൻമറിലെ സൈനിക നടപടികളുടെ ക്രൂരതകളും മരണവിവരങ്ങളും പുറംലോകം അറിയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സൈനിക ഭരണകൂടം പറയുന്നതിലും വളരെയധികം കൂടുതലാകാനാണു സാധ്യതയെന്നു റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഓംഗ്സാൻ സൂചി അടക്കമുള്ള ജനാധിപത്യ നേതാക്കളെ തടവിലാക്കി മ്യാൻമറിൽ പട്ടാളം അധികാരം പിടിച്ചത്. മുന്പും പട്ടാളഭരണത്തിന്റെ ക്രൂരതകൾ ദീർഘനാൾ അനുഭവിക്കേണ്ടിവന്നിട്ടുള്ള മ്യാൻമർ ജനത, ജീവൻതന്നെ നഷ്ടമായേക്കാം എന്നറിഞ്ഞിട്ടും സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിലിറങ്ങി. ഇതിനകം രണ്ടായിരത്തോളംപേർ തടവിലായി. പക്ഷേ ഭയന്നു പിന്മാറാൻ മ്യാൻമർ ജനത തയാറല്ല.
പട്ടാളത്തിന്റെ തോക്കുകൾക്കു നേരേ വിരിമാറു കാട്ടാനുള്ള ചങ്കൂറ്റം അവർ പ്രകടിപ്പിക്കുന്നു. പ്രതിഷേധക്കാർക്കു നേരേ വെടിയുതിർത്ത പട്ടാളക്കാരോട് അതു നിർത്തണമെന്ന് മുട്ടുകുത്തിനിന്നു യാചിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ലോകമനഃസാക്ഷിയെത്തന്നെ പിടിച്ചുലച്ചു. കച്ചിൻ ജില്ലയിലെ മ്വത്ക്വാന എന്ന സ്ഥലത്തു പ്രതിഷേധക്കാർക്കു നേരേ സൈന്യം വെടിയുതിർത്തപ്പോഴാണു സിസ്റ്റർ ആൻ റോസ്നു തവങ്ങ് എന്ന കത്തോലിക്കാ കന്യാസ്ത്രീ ധൈര്യപൂർവം മുന്നോട്ടുവന്നു സുരക്ഷാസേനാംഗങ്ങളോടു യാചിച്ചത്. അതു സൈനികരുടെ മനസും ഇളക്കി. കരുണയ്ക്കായി യാചിച്ച കന്യാസ്ത്രീക്കു മുന്നിൽ രണ്ടു സൈനികരും മുട്ടുകുത്തി. ഒടുവിൽ നിലത്തു ചുംബിച്ചാണ് മൂന്നുപേരും എഴുന്നേറ്റത്. പ്രതിഷേധവുമായി ധൈര്യപൂർവം മുന്നോട്ടുവരുന്ന സാധാരണക്കാരും കുട്ടികളും അടക്കമുള്ള ജനങ്ങളും അവർക്കു സാന്ത്വനവുമായി പിന്നിലുള്ള സിസ്റ്റർ ആൻ റോസിനെപ്പോലുള്ളവരും ഇന്നത്തെ മ്യാൻമറിന്റെ കണ്ണീർചിത്രങ്ങളാണ്.
തോക്കു കണ്ട് പേടിക്കുകയും വെടിയുണ്ട കണ്ടു പതറുകയും ചെയ്യാത്ത ജനാധിപത്യ പ്രക്ഷോഭ നേതാക്കളെ മറ്റുവിധത്തിൽ പീഡിപ്പിച്ചു ജയിലിലടയ്ക്കാനാണു പട്ടാള ഭരണകൂടത്തിന്റെ ശ്രമം. പ്രമുഖ നേതാവ് ഓംഗ് സാൻ സൂചിയെ അഴിമതി ആരോപണത്തിൽ കുടുക്കി തളയ്ക്കാനാണു ശ്രമം. ഓംഗ് സാൻ സൂചി ആറുലക്ഷം ഡോളറും നാലര ലക്ഷം ഡോളർ വിലവരുന്ന സ്വർണവും അനധികൃതമായി കൈപ്പറ്റിയെന്നാണു പട്ടാള ഭരണകൂടത്തിന്റെ ആരോപണം. ഫെബ്രുവരി ഒന്നിനു സൂചിയെ തടവിലാക്കി അധികാരം പിടിച്ച പട്ടാളം, അവർക്കെതിരേ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണമാണിത്. തടവിലാക്കപ്പെട്ട പ്രസിഡന്റ് വിൻമിന്റും നിരവധി കാബിനറ്റ് മന്ത്രിമാരും അഴിമതി നടത്തിയെന്നും പട്ടാളവൃത്തങ്ങൾ ആരോപിച്ചെങ്കിലും ഇതിനൊന്നും തെളിവ് നൽകിയിട്ടില്ല. അനധികൃതമായി റേഡിയോ ഉപകരണം കൈവശം വച്ചു, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് സൂചിക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മ്യാൻമറിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മുന്പും തടവറജീവിതവും പ്രവാസജീവിതവും നയിച്ചിട്ടുള്ള സൂചി പട്ടാളത്തിന്റെ പുതിയ സമ്മർദങ്ങളെയും ധൈര്യപൂർവം നേരിടുമെന്നാണു ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.
ഏകാധിപത്യ ഭരണകൂടങ്ങൾ വാഴ്ച നടത്തുന്ന മറ്റു രാജ്യങ്ങളിലെന്നപോലെ മ്യാൻമറിലും മാധ്യമസ്വാതന്ത്ര്യം കൂച്ചുവിലങ്ങിനുള്ളിലാണ്. കഴിഞ്ഞയാഴ്ച രണ്ടു മാധ്യമപ്രവർത്തകരെ അറസ്റ്റുചെയ്ത സൈനിക ഭരണകൂടം രണ്ടു മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. മ്യാൻമറിൽ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തറിയുന്നതു മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിലൂടെ തടയാമെന്നാകും പട്ടാള ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ, സൈന്യം നടത്തുന്ന റെയ്ഡുകളുടെയും മറ്റ് അതിക്രമങ്ങളുടെയും വാർത്തകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും പുറംലോകം അറിയുകയും ചെയ്യുന്നുണ്ട്. പ്രതിഷേധക്കാരെ അക്രമത്തിലൂടെ നേരിടുന്ന പട്ടാള ഭരണകൂടത്തിന്റെ നടപടിയെ അപലപിച്ച് യുഎൻ രക്ഷാസമിതി പ്രസ്താവന പുറത്തിറക്കിയെങ്കിലും പട്ടാള ഭരണകൂടത്തിന് കുലുക്കമില്ല. പട്ടാള അട്ടിമറിക്കെതിരായ പരാമർശം ചൈനയുടെയും റഷ്യയുടെയും എതിർപ്പിനെത്തുടർന്നാണ് യുഎന്നിന്റെ പ്രസ്താവനയിൽ ഉൾപ്പെടുത്താതിരുന്നത്. ഇത്തരം വൻശക്തികളുടെ പിന്തുണയാണ് മ്യാൻമർ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ഏകാധിപത്യ ഭരണകൂടങ്ങളുടെ പിൻബലം. അതിനാൽ മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം വിജയിക്കേണ്ടതു ലോകത്തിൽ പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.
മ്യാൻമറിൽ തല്ലിക്കൊഴിക്കപ്പെടുന്ന ജനാധിപത്യ സ്വപ്നങ്ങൾ
01:57 AM Mar 15, 2021 | Deepika.com