തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അമൂല്യമായ സമയം പാർട്ടിയിലെ കലഹം തീർക്കാനും സീറ്റിനായി ബലപരീക്ഷണം നടത്താനും ചെലവഴിച്ചശേഷം സമ്മതിദായകരുടെ മുന്പിലേക്കു ചെന്നാൽ അവർ രണ്ടു കൈയും നീട്ടി സ്വീകരിക്കണമെന്നില്ല എന്നത് ആരും മറക്കരുത്.
ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന പഴയരീതികൾ വിട്ടു പുതിയ സമീപനമാകും ഇത്തവണ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നു രാഷ്ട്രീയ പാർട്ടികളും നേതാക്കളും പറഞ്ഞതുകേട്ടു സന്തോഷിച്ചവർക്കു സീറ്റുവിഭജനവും സ്ഥാനാർഥിനിർണയവും സംബന്ധിച്ച് അഭിപ്രായവ്യത്യാസമുള്ളവർ പുറത്തുപ്രകടിപ്പിക്കുന്ന പ്രതിഷേധങ്ങൾ കാണുമ്പോൾ ഒന്നും മാറിയിട്ടില്ലെന്ന സന്ദേശമാണു ലഭിക്കുന്നത്. സിപിഎമ്മിനു ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ ഭരണത്തുടർച്ച നേടുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയതു മുതൽ ശക്തി ക്ഷയിച്ചുവരുന്ന കോൺഗ്രസിനു പ്രതീക്ഷയുടെ പച്ചത്തുരുത്തുകളിലൊന്നായി ശേഷിച്ചിട്ടുള്ള കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുക യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്നമാണ്. കോൺഗ്രസ് മുക്ത ഭാരതത്തിനായി പരിശ്രമിക്കുന്ന ബിജെപിക്കു ദക്ഷിണേന്ത്യയിൽ ഇതുവരെ നേട്ടമുണ്ടാക്കാൻ കഴിയാത്ത സംസ്ഥാനമായ കേരളത്തിൽ ചുവടുറപ്പിക്കാൻ കഴിയണം. എന്നാൽ, പാർട്ടികളുടെ ഈ വിശാലലക്ഷ്യം മറന്നുള്ള സങ്കുചിത താത്പര്യങ്ങളാണു പല നേതാക്കളെയും പ്രവർത്തകരെയും നയിക്കുന്നതെന്നു സീറ്റു വിഭജനത്തെച്ചൊല്ലിയും സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയും ഉയർന്ന ചില അപസ്വരങ്ങൾ തെളിയിക്കുന്നു.
സീറ്റ് വിഭജനം ആദ്യം പൂർത്തിയാക്കിയതും സ്ഥാനാർഥി പ്രഖ്യാപനം ഏറെക്കുറെ മുഴുവനായി നടത്തിയിട്ടുള്ളതും ഇടതുമുന്നണിയാണ്. ചില സീറ്റുകളെച്ചൊല്ലി മുന്നണിയിലെ കക്ഷികൾ തമ്മിൽ വലിയ തർക്കങ്ങളുണ്ടെന്നു മാധ്യമങ്ങളിൽ വാർത്തകൾ വന്നെങ്കിലും കാര്യമായ പൊട്ടലും ചീറ്റലും കൂടാതെ സീറ്റ് പങ്കിടൽ പൂർത്തിയാക്കാൻ എൽഡിഎഫിനായി. സ്ഥാനാർഥി നിർണയത്തിലേക്കു വന്നപ്പോഴാണ് ചില അസ്വാരസ്യങ്ങളുണ്ടായത്. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് ഇക്കുറി സീറ്റു നൽകില്ലെന്ന് ആദ്യം സിപിഐയും പിന്നീടു സിപിഎമ്മും തീരുമാനിച്ചു. മുതിർന്ന മന്ത്രിമാർക്കുപോലും ഇക്കാര്യത്തിൽ ഇളവു നൽകില്ലെന്ന് സിപിഎം കർക്കശ നിലപാടു സ്വീകരിച്ചതോടെ പാർട്ടിക്കുള്ളിൽ ചില കോണുകളിൽനിന്നു മുറുമുറുപ്പുകൾ ഉയരുകയും അതിന്റെ പ്രതിധ്വനികൾ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളായും തെരുവിലെ ചുവരുകളിൽ പോസ്റ്ററുകളായും പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടു ടേം മതിയെന്ന നിബന്ധനയ്ക്കു പിന്നിൽ പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയ ബലാബല പരീക്ഷണങ്ങളാണെന്നും അതല്ലഎൽഡിഎഫ് സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽനിന്നു രക്ഷനേടാനുള്ള മറയാണെന്നും വ്യാഖ്യാനങ്ങളുണ്ടായി. എന്നാൽ, ഭാവിയിലേക്കു ചിന്തിക്കുന്ന ഒരു പാർട്ടി എന്ന നിലയിൽ സിപിഎമ്മിലെ തലമുറ മാറ്റത്തിനുള്ള വഴിയൊരുക്കലായിട്ടാണ് ഇതിനെ മറ്റു ചിലർ വിലയിരുത്തിയത്. സ്ഥാനാർഥിപ്പട്ടികയിൽ യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി സിപിഎം തങ്ങളുടെ നിലപാടിനു സാധൂകരണം നൽകുകയും ചെയ്തു.
എന്നാൽ, പൊന്നാനി മണ്ഡലത്തിൽ സിപിഎം പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരേ പാർട്ടിയിൽ കലാപക്കൊടി ഉയർന്നത് ശ്രദ്ധിക്കപ്പെട്ട സംഭവമായി. സ്ഥാനാർഥിത്വത്തിന്റെ പേരിൽ നിരവധി പാർട്ടിപ്രവർത്തകർ തെരുവിൽ പ്രകടനം നടത്തിയത് സിപിഎം പോലെ അച്ചടക്കമുള്ള ഒരു പാർട്ടിയിൽ മുന്പ് അധികം കേട്ടിട്ടില്ലാത്തതാണ്, വി.എസ്. അച്യുതാനന്ദന്റെ കാര്യത്തിൽ സംഭവിച്ചതൊഴിച്ചാൽ. ഇത്തരം പ്രതിഷേധപ്രകടനം നടത്തിയതിനും അതു വലിയ വാർത്തയായി അവതരിപ്പിച്ചതിനും പിന്നിൽ പാർട്ടിയിലെ അസംതൃപ്തർക്കൊപ്പം മറ്റു ചില നിക്ഷിപ്ത താത്പര്യക്കാരും ഉണ്ടാവാം. സിപിഎം ശക്തികേന്ദ്രമായി അറിയപ്പെടുന്ന കുറ്റ്യാടിയിൽ കേരള കോൺഗ്രസ്- എമ്മിനു സീറ്റ് നൽകിയതിനെതിരേ നടന്ന പ്രതിഷേധ പ്രകടനവും ചടയമംഗലം സീറ്റിൽ സിപിഐ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അവിടെ നടന്ന പ്രകടനങ്ങളുമെല്ലാം ചേർത്തുവായിച്ചാൽ അണികളുടെ പ്രതിഷേധത്തിനപ്പുറമുള്ള ചില തിരക്കഥകൾ ഇവയ്ക്കു പിന്നിലില്ലേ എന്നു സംശയിക്കാവുന്നതാണ്. വേറെ പല മണ്ഡലങ്ങളിലും ഇതുപോലെ എൽഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കെതിരേയും യുഡിഎഫ് പ്രഖ്യാപിക്കുമെന്നു കരുതുന്ന സ്ഥാനാർഥികൾക്കെതിരേയും പ്രതിഷേധ പോസ്റ്ററുകളിറങ്ങിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള ഇത്തരം വൈരം തീർക്കലുകളും കാര്യംനേടലുകളുമൊക്കെ തികച്ചും നിഷേധാത്മകവും ആപത്കരവുമായ പ്രവണതയാണ്.
ഇത്തവണ ഗ്രൂപ്പു താത്പര്യങ്ങൾ പരിഗണിക്കാതെ വിജയസാധ്യത മാത്രം നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം വൈകുന്നതിനു പ്രധാന കാരണം ഗ്രൂപ്പു താത്പര്യങ്ങളുടെ പേരിലുള്ള തർക്കങ്ങളാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പരിപാടികൾക്കു മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച പത്തംഗ സമിതിയെ നോക്കുകുത്തിയാക്കി ഗ്രൂപ്പുനേതാക്കളാണു തീരുമാനം എടുക്കുന്നതെന്ന് ആരോപിച്ചത് ആ സമിതിയിലെ അംഗങ്ങളായ പ്രമുഖ നേതാക്കൾതന്നെയാണ്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നു ഹൈക്കമാൻഡ് നിർബന്ധിക്കുന്പോൾ തങ്ങളുടെ വിശ്വസ്തർക്കു സീറ്റുറപ്പിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണു ഗ്രൂപ്പ് നേതാക്കൾ. വോട്ടർമാരുടെ മനം മടുപ്പിക്കുന്ന ഈ പ്രവൃത്തികളെല്ലാം ജനങ്ങൾ അറിയുകയും കാണുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് കോൺഗ്രസ് വിടുന്നതായുള്ള മുതിർന്ന നേതാവ് പി.സി. ചാക്കോയുടെ പ്രഖ്യാപനം.
കോൺഗ്രസിൽ പി.സി. ചാക്കോയുടെ ഇപ്പോഴത്തെ സ്വാധീനത്തെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവർ ഉണ്ടാകാമെങ്കിലും പ്രമുഖ നേതാക്കൾ പാർട്ടി വിടുന്പോൾ അത് അണികളിൽ ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസക്കുറവ് എന്താണ് ആരും കണക്കിലെടുക്കാത്തത്? തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അമൂല്യമായ സമയം പാർട്ടിയിലെ കലഹം തീർക്കാനും സീറ്റിനായി ബലപരീക്ഷണം നടത്താനും ചെലവഴിച്ചശേഷം സമ്മതിദായകരുടെ മുന്പിലേക്കു ചെന്നാൽ അവർ രണ്ടു കൈയും നീട്ടി സ്വീകരിക്കണമെന്നില്ല എന്നത് ആരും മറക്കരുത്.
സ്ഥാനാർഥിമോഹങ്ങളും തെരുവുനാടകങ്ങളും
12:07 AM Mar 12, 2021 | Deepika.com