പ്രഫഷണൽ കോഴ്സുകളിൽ ചേരാൻ തയാറെടുക്കുന്ന പ്ലസ്ടു വിദ്യാർഥികൾക്കാണു പരീക്ഷ നീണ്ടുപോകുന്നതു കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുക. പ്ലസ്ടു പരീക്ഷ കഴിഞ്ഞതിനുശേഷം എൻട്രൻസ് പരീക്ഷയ്ക്കു തയാറെടുക്കാം എന്നു കരുതിയിരുന്നവരുടെ പദ്ധതികൾ താളംതെറ്റും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ വാർഷിക പരീക്ഷകൾ മാറ്റിവയ്ക്കാൻ അനുമതിതേടി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകിയതിനെത്തുടർന്നുള്ള അവ്യക്തത വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാർഥികൾ മോഡൽ പരീക്ഷ എഴുതി പരീക്ഷാ കലണ്ടർ പ്രകാരം ഈ മാസം 17 മുതൽ നടക്കേണ്ട വാർഷിക പരീക്ഷയ്ക്കായി തയാറെടുപ്പു നടത്തിവരികയായിരുന്നു. അധ്യാപകർക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ളതിനാൽ അതുസംബന്ധിച്ച പരിശീലനപരിപാടികളും മറ്റും പരീക്ഷാനടത്തിപ്പിനെ ബാധിക്കുമെന്നു ചില അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു പരീക്ഷ മാറ്റിവയ്ക്കാനുള്ള ആലോചന സർക്കാരിനുണ്ടായത്. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിനാണ്. പരീക്ഷ മാറ്റിവച്ചാൽ ഏപ്രിൽ പകുതിക്കുശേഷമേ വീണ്ടുമതു നടക്കാൻ സാധ്യതയുള്ളു. ഒരു മാസത്തെ കാലതാമസം പരീക്ഷാഫലപ്രഖ്യാപനത്തെയും കുട്ടികളുടെ എൻട്രൻസ് പരീക്ഷാ തയാറെടുപ്പിനെയും ഉപരിപഠന സാധ്യതകളെയുമൊക്കെ ബാധിക്കുമോ എന്നാണ് ആശങ്ക.
കോവിഡ്-19 മഹാമാരി ഈ അധ്യയനവർഷം വിദ്യാർഥികളുടെ പഠനത്തെ ആകെ താളംതെറ്റിച്ചുവെന്ന് എല്ലാവർക്കുമറിയാം. എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു ക്ലാസിലിരുന്നു പഠനം നടത്താൻ കഴിഞ്ഞത് രണ്ടു മാസമാണ്. ഓൺലൈൻ ക്ലാസുകളിലൂടെ നടന്ന പഠനത്തിനു പല ന്യൂനതകളുമുണ്ടായിരുന്നു. അത് ആരുടെയെങ്കിലും കുഴപ്പംകൊണ്ടല്ല. അധ്യാപകർക്കും വിദ്യാർഥികൾക്കും ഓൺലൈൻ പഠനം പുതിയൊരു അനുഭവമായിരുന്നു. പഴയ ബോധനരീതിയിൽനിന്നു പുതിയതിലേക്കു മാറിയതിന്റെ ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമൊക്കെ എല്ലാ തലങ്ങളിലും ഉണ്ടായതു സ്വാഭാവികം. സിലബസ് പൂർത്തിയാക്കാനും കഴിയുമായിരുന്നില്ല.
ഇതൊക്കെ എല്ലാവർക്കും അറിവുള്ളതിനാൽ പരീക്ഷയുടെ ചോദ്യപേപ്പറും മൂല്യനിർണയവുമൊക്കെ കൂടുതൽ അയവുള്ളതാകുമെന്ന പ്രതീക്ഷയോടെയാണ് ഇക്കൊല്ലം കുട്ടികൾ പരീക്ഷയെഴുതാൻ പോകുന്നത്. ഇങ്ങനെ ആകെ ആശയക്കുഴപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ പരീക്ഷ സമയത്തു നടക്കുമോ, അതോ മാറ്റിവയ്ക്കുമോ എന്ന ആകാംക്ഷ ഉണ്ടാകുന്നതു കുട്ടികളുടെ പ്രകടനത്തെ ബാധിക്കുമെന്നു തീർച്ചയാണ്.
ഗുരുമുഖത്തുനിന്നു വിദ്യ അഭ്യസിക്കുന്ന പരമ്പരാഗത രീതിയാണ് നാം ഇത്രനാളും പിന്തുടർന്നുവന്നത്. അധ്യാപകരും വിദ്യാർഥികളും നേരിട്ടു സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്ന സന്പ്രദായത്തിൽനിന്നു വ്യത്യസ്തമായി പുതിയ സാങ്കേതിക സംവിധാനത്തിലൂടെയുള്ള പഠനവും അതിനുശേഷമുള്ള പരീക്ഷയും പൊതുവിദ്യാഭ്യാസ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്നു പറയാറായിട്ടില്ല. ഓൺലൈൻ രീതിയിലുള്ള പഠനം 30 ശതമാനം കുട്ടികൾ മാത്രമാണു കാര്യക്ഷമമായി നടത്തിയിട്ടുള്ളതെന്നു ചില പഠനങ്ങൾ പറയുന്നു. ഈ വർഷം ജനുവരി മുതലെങ്കിലും എസ്എസ്എൽസിക്കും പ്ലസ്ടുവിനും നേരിട്ടുള്ള അധ്യയനം സംഘടിപ്പിച്ചതു വലിയ ആശ്വാസമായാണു ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കളും കണ്ടത്. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടേണ്ടതിന്റെ ആവശ്യകത അധ്യാപകരും രക്ഷിതാക്കളുമൊക്കെ കുട്ടികൾക്കു പറഞ്ഞു മനസിലാക്കിക്കൊടുക്കാറുണ്ട്. അതുകൊണ്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയെഴുതാൻ പോകുന്ന കുട്ടികൾക്ക് കൂടുതൽ സമ്മർദങ്ങളുണ്ടാകും. നന്നായി പഠിക്കുന്ന കുട്ടികൾക്കാണ് ഇത്തരത്തിൽ കൂടുതൽ മാനസിക സമ്മർദവും ആശങ്കയുമൊക്കെ ഉണ്ടാവുക. പരീക്ഷ സംബന്ധിച്ച അവ്യക്തത അവരിൽ പലരുടെയും ഉറക്കം കെടുത്തും.
പ്രഫഷണൽ കോഴ്സുകളിൽ ചേരാൻ തയാറെടുക്കുന്ന പ്ലസ്ടു വിദ്യാർഥികൾക്കാണു പരീക്ഷ നീണ്ടുപോകുന്നതു കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുക. പ്ലസ്ടു പരീക്ഷ കഴിഞ്ഞതിനുശേഷം എൻട്രൻസ് പരീക്ഷയ്ക്കു തയാറെടുക്കാം എന്നു കരുതിയിരുന്നവരുടെ പദ്ധതികൾ താളംതെറ്റും.
സ്കൂളിലെ അവസാനവർഷ പരീക്ഷയ്ക്കുശേഷം കുട്ടികൾക്കായി പരിശീലന പരിപാടികളും അവധിക്കാല ക്യാന്പുകളുമൊക്കെ വിവിധ ഏജൻസികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിവുണ്ട്. അതൊക്കെ അനിശ്ചിതത്വത്തിലാവുമെന്ന സംശയവും ന്യായമുള്ളതാണ്. മോഡൽ പരീക്ഷ പൂർത്തിയായശേഷവും വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നത് കുട്ടികൾക്ക് അധിക സമ്മർദമുണ്ടാക്കുമെന്നും പരീക്ഷകൾ മാർച്ച് 31-നു പൂർത്തിയാകുന്നതിനാൽ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണു ചില അധ്യാപക സംഘടനകളുടെ നിലപാട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കുന്നതു പോലുള്ള കാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതു തെരഞ്ഞെടുപ്പു കമ്മീഷനാണ്. പരീക്ഷ എന്നു നടക്കുമെന്ന അവ്യക്തത മാറ്റി വിദ്യാർഥികളുടെ ആശങ്ക അകറ്റാനുള്ള തീരുമാനം ഉടനുണ്ടാകണം.
പരീക്ഷയിലെ അവ്യക്തത നീട്ടിക്കൊണ്ടുപോകരുത്
12:07 AM Mar 10, 2021 | Deepika.com