സ്ത്രീകൾ വീടുകളുടെ അകത്തങ്ങളിലും അടുക്കളകളിലും അടച്ചിടപ്പെട്ടിരുന്ന കാലം കഴിഞ്ഞു. അവർ നാട്ടിലും വിദേശത്തും ഉദ്യോഗം കരസ്ഥമാക്കിയും സംരംഭങ്ങൾ നടത്തി വിജയിച്ചും സാന്പത്തിക സ്വാതന്ത്ര്യം നേടി കുടുംബത്തിന്റെ പ്രധാന താങ്ങായി മാറുന്ന പരിവർത്തനത്തിനു സമൂഹം സാക്ഷ്യംവഹിച്ചുവരികയാണ്.
ഇന്ന് അന്താരാഷ്ട്ര വനിതാദിനം. “നേതൃത്വത്തിൽ സ്ത്രീകൾ: കോവിഡനന്തര ലോകത്തിൽ തുല്യമായ ഭാവി കൈവരിക്കാൻ’’ എന്നതാണ് ഈ വർഷത്തെ വനിതാദിന ചർച്ചാവിഷയം. ഔപചാരികമായി ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണം നടന്നത് 1911-ലാണ്. 1967-ൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതോടെ അന്താരാഷ്ട്ര വനിതാദിനാചരണം സാർവത്രികമായി ആചരിക്കാൻ തുടങ്ങി. സ്ത്രീകളുടെ അവകാശങ്ങളും തുല്യതയും അംഗീകരിക്കുകയും അതു നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയുമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. വികസിത രാജ്യങ്ങളിലും ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവുമുള്ള സമൂഹങ്ങളിലും സ്ത്രീകളുടെ തുല്യത എല്ലാതലങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളവും ആ നിരയിലേയ്ക്കു വളരുകയാണ്. സ്കൂൾ- സർവകലാശാലാ പരീക്ഷകളിലും വിവിധ മത്സരപരീക്ഷകളിലും പെൺകുട്ടികൾ നേടുന്ന മികച്ച വിജയങ്ങളും ഉദ്യോഗങ്ങളിലെ വർധിച്ചുവരുന്ന സ്ത്രീസാന്നിധ്യവും അതിനു തെളിവാണല്ലോ. എല്ലാത്തരത്തിലും തുല്യതയായി എന്നല്ല. ഇനിയും വളരെയേറെ മുന്നേറാനുണ്ട്.
സ്ത്രീകൾ വീടുകളുടെ അകത്തളങ്ങളിലും അടുക്കളകളിലും അടച്ചിടപ്പെട്ടിരുന്ന കാലം കഴിഞ്ഞു. അവർ നാട്ടിലും വിദേശത്തും ഉദ്യോഗം കരസ്ഥമാക്കിയും സംരംഭങ്ങൾ നടത്തി വിജയിച്ചും സാന്പത്തിക സ്വാതന്ത്ര്യം നേടി കുടുംബത്തിന്റെ പ്രധാന താങ്ങായി മാറുന്ന പരിവർത്തനത്തിനു സമൂഹം സാക്ഷ്യംവഹിച്ചുവരികയാണ്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ 50 ശതമാനം സ്ത്രീ സംവരണം അധികാരപങ്കാളിത്തത്തിൽ സ്ത്രീകളുടെ തുല്യത ഉറപ്പാക്കുകയും പ്രാദേശിക സർക്കാരുടെ ഭരണനിർവഹണത്തിൽ പങ്കാളിത്തത്തിന്റെ പുതിയൊരു സംസ്കാരം കൊണ്ടുവരികയും ചെയ്തു.
സ്ത്രീകൾ ഇന്നു കൂടുതലായി രാഷ്ട്രീയരംഗത്തേക്കു കടന്നുവരുന്നുണ്ടെങ്കിലും സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും മതിയായ സ്ത്രീപ്രാതിനിധ്യം ആയിട്ടില്ല. അതുറപ്പാക്കുന്ന സ്ത്രീസംവരണ ബില്ലുകൾ രാഷ്ട്രീയ പാർട്ടികൾ എല്ലാം ചേർന്നു പരാജയപ്പെടുത്തുകയാണുണ്ടായത്. എങ്കിലും നിയമനിർമാണസഭകളിലും സ്ത്രീകൾക്കു തുല്യ പ്രാതിനിധ്യം ലഭിക്കുന്ന കാലം വിദൂരമല്ലെന്നു ചുറ്റുമുള്ള ലോകത്തേക്കു കണ്ണുതുറന്നു നോക്കുന്നവർക്കെല്ലാം മനസിലാകും.
ലോകഗതിയെയും സമൂഹത്തിന്റെ ജീവിതരീതിയെയും മനുഷ്യന്റെ മനോഭാവത്തെയുമെല്ലാം വലിയൊരളവോളം മാറ്റിമറിച്ച സംഭവമായിരുന്നു കോവിഡ്-19 മഹാമാരി. മരണത്തോടൊപ്പം സംഭ്രമവും വിതച്ച ഈ മഹാമാരിയുടെ ആദ്യനാളുകളിൽ ഇതിനെ എങ്ങനെ നേരിടണമെന്നറിയാതെ ലോകം പകച്ചുനിന്നു. കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ഏറ്റവും കാര്യക്ഷമവും വിജയകരവുമായ ചില മുന്നേറ്റങ്ങളുണ്ടായതു സ്ത്രീകളുടെ നേതൃത്വത്തിലാണ്. ജർമൻ ചാൻസലർ ആംഗല മെർക്കൽ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡെൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആ രാജ്യങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രശംസിക്കപ്പെട്ടു. കേരളത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും ഏറെ അഭിനന്ദനം നേടിയിരുന്നല്ലോ.
കോവിഡിനെതിരേയുള്ള മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകരിൽ നല്ലൊരു പങ്ക് സ്ത്രീകളായിരുന്നു. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ഒരു പഠനം പറയുന്നതു പലയിടത്തും ഇവർക്കു തുല്യവേതനം ലഭിച്ചില്ലെന്നാണ്. ഇത്തരം അസമത്വങ്ങൾ മാറണം. ശതമാനക്കണക്കെടുത്താൽ കോവിഡ് കാലത്ത് പുരുഷന്മാരെക്കാൾ കൂടുതൽ തൊഴിൽ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായതു സ്ത്രീകൾക്കാണ് എന്നാണു മറ്റൊരു പഠനം. പട്ടിണി രാജ്യങ്ങളിലും പട്ടിണിയുള്ള കുടുംബങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ ഭക്ഷണദാരിദ്ര്യം അനുഭവിക്കേണ്ടിവരുന്നതു സ്ത്രീകളാണ്.
ഇന്ത്യപോലുള്ള രാജ്യങ്ങളിൽ അടുക്കള ഭരണം ഇന്നും സ്ത്രീകളുടെ കുത്തകയാണല്ലോ. ഭാര്യയും ഭർത്താവും പുറത്തു ജോലിക്കു പോകുന്നവരായാലും സ്ത്രീകൾക്കു വീട്ടിലെ ജോലി കൂടി ചെയ്യണം. അങ്ങനെ ഇരട്ടിജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണു തൊഴിലെടുക്കുന്ന മിക്ക സ്ത്രീകളും. ഗൃഹഭരണം മാത്രം നടത്തുന്ന സ്ത്രീകളുടെ വലിയ അധ്വാനത്തിന്റെ മൂല്യം സമൂഹം ഇന്നും അംഗീകരിച്ചിട്ടില്ല. വീട്ടിൽ ചെയ്യുന്ന ജോലിക്കു സ്ത്രീകൾ പ്രതിഫലത്തിന് അർഹരാണെന്നു കോടതിവിധികൾ പോലും വന്നിരിക്കുന്നു. വിദ്യാഭ്യാസം കുറവുള്ള സ്ഥലങ്ങളിലും കുടുംബങ്ങളിലുമാണ് ഇന്നു സ്ത്രീകൾക്കു കൂടുതൽ അവഗണനകളും പീഡനങ്ങളും നേരിടേണ്ടിവരുന്നത്.
ഇന്ത്യയിൽ സ്ത്രീപീഡനങ്ങളും സ്ത്രീകളുടെ അവകാശനിഷേധങ്ങളും സംബന്ധിച്ച് ഏറ്റവും കൂടുതൽ വാർത്തകൾ വരുന്ന വടക്കൻ സംസ്ഥാനങ്ങളിൽ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയാണ് അതിനു പ്രധാന കാരണമെന്നു കാണാം. സാർവത്രിക വിദ്യാഭ്യാസം കൊണ്ടും അടിസ്ഥാന സൗകര്യവികസനം കൊണ്ടും മാത്രമേ ഇതിനു മാറ്റം വരൂ. അതേസമയം പുരോഗതി നേടിയ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കു കുറവൊന്നും വരുന്നില്ല എന്ന വസ്തുതയുമുണ്ട്. തൊഴിലിടങ്ങൾ പോലും സുരക്ഷിതമല്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ മനോഭാവം ഇനിയും വളരെയേറെ മാറേണ്ടതുണ്ട്.
തുല്യത ഉറപ്പാക്കാൻ മനോഭാവം മാറണം
01:25 AM Mar 08, 2021 | Deepika.com