കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം വിശപ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കുന്ന പൊതുവിതരണ സന്പ്രദായം
ദുർബലമാകാതെ നിലനിൽക്കേണ്ടത് ആവശ്യമാണ്.
പാവപ്പെട്ടവർ പട്ടിണി കിടന്നാലും വിശന്നു മരിച്ചാലും മുതലാളിത്ത സാന്പത്തിക നയങ്ങളുടെ പ്രയോക്താക്കൾക്കു പ്രശ്നമില്ല. സർക്കാരിന്റെയും വൻകിട കോർപറേറ്റുകളുടെയും ലാഭം എങ്ങനെ വർധിപ്പിക്കാം എന്നതു മാത്രമാണ് അവരുടെ ചിന്ത. ഭക്ഷ്യസബ്സിഡിയിൽ വലിയ കുറവുവരുത്താൻ കേന്ദ്ര നീതി ആയോഗ് ശിപാർശ നൽകിയിരിക്കുകയാണ്. ഈ ശിപാർശ നടപ്പായാൽ കേരളത്തിന്റെ റേഷൻ വിഹിതം ഗണ്യമായി കുറയും. ഭക്ഷ്യസബ്സിഡി ലഭിക്കുന്നവരുടെ എണ്ണം ഗ്രാമങ്ങളിൽ 15 ശതമാനവും നഗരങ്ങളിൽ 10 ശതമാനവും കുറയ്ക്കാനാണ് നീതി ആയോഗിന്റെ മാർഗനിർദേശം. ഇതു നടപ്പായാൽ ഗ്രാമങ്ങളിൽ ഭക്ഷ്യസബ്സിഡി ലഭിക്കുന്നവർ 75 ശതമാനത്തിൽ നിന്ന് 60 ആയും നഗരങ്ങളിലേത് 50 ശതമാനത്തിൽ നിന്ന് 40 ആയും കുറയും. ഭക്ഷ്യസബ്സിഡി കുറയ്ക്കുന്നതിലൂടെ ബജറ്റ് കണക്കിന്റെ സന്തുലനം മെച്ചപ്പെടുത്തിയെന്നു കേന്ദ്രസർക്കാരിനു മേനി നടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, സബ്സിഡിയിൽ നിന്നു പുറത്താക്കപ്പെടുന്നവരുടെ അന്നം മുട്ടിക്കുകയാണ് ചെയ്യുന്നത് എന്നതിൽ ഇത്തരം നിർദേശം വയ്ക്കുന്നവർക്ക് ഒരു ഉത്കണ്ഠയുമില്ലേ?
ഇന്ത്യയിൽ സർക്കാർ പദ്ധതികളുടെ ആസൂത്രണത്തിനായി ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കുന്പോൾ 1950ൽ സ്ഥാപിക്കപ്പെട്ട ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ രൂപം നൽകിയ നയരൂപീകരണ സ്ഥാപനമാണ് നീതി ആയോഗ്. കോൺഗ്രസിന്റെ സാന്പത്തിക - ആസൂത്രണ നയങ്ങൾ പൊളിച്ചടുക്കുകയാണ് അതിന്റെ മുഖ്യ രാഷ്ട്രീയ അജൻഡയെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രനിർമാണത്തിന്റെ സമസ്ത മേഖലകളിലും ബിജെപിനയങ്ങൾ നടപ്പാക്കുക എന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നീതി ആയോഗിനു പാവങ്ങളുടെ കഞ്ഞിയിൽ പാറ്റായിടണമെന്ന വാശി എന്തിനാണ്? കേരളം പോലെ ഭക്ഷ്യസ്വയംപര്യാപ്തതയില്ലാത്ത സംസ്ഥാനങ്ങൾക്കാണു നീതി ആയോഗിന്റെ പുതിയ ശിപാർശ നടപ്പായാൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാവുക. നിലവിലുള്ള റേഷന് വിഹിതം കിട്ടാൻ കേരളം പൊരുതേണ്ടിവരും. കേരളത്തിനു ലഭിക്കുന്നതിനെക്കാൾ കൂടുതൽ ഭക്ഷ്യധാന്യം ഭക്ഷ്യകമ്മിയില്ലാത്ത തമിഴ്നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങൾക്കു ലഭിക്കും. ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ഭക്ഷ്യസബ്സിഡിയിൽനിന്ന് ഒഴിവാക്കണമെന്നാണു നീതി ആയോഗ് ശിപാർശ ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഓരോ വർഷവും വർധിക്കുന്നുണ്ട്. കേന്ദ്രസഹായങ്ങൾ ലഭിക്കാൻ അതു തിരിച്ചടിയാകുന്നു എന്നു വരുന്നത് എത്ര കഷ്ടമാണ്? പുരോഗതിക്കു തടസം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണം.
ഇപ്പോൾ 130 കോടിയിലധികമുള്ള ഇന്ത്യയിലെ ജനങ്ങളിൽ മൂന്നിൽ രണ്ടുപേർക്കു സബ്സിഡി നിരക്കിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2013-ൽ യുപിഎ സർക്കാരിന്റെ കാലത്താണു കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് അർഹരായ ഓരോരുത്തർക്കും പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യം (അരി കിലോയ്ക്ക് മൂന്നു രൂപയ്ക്കും ഗോതന്പ് കിലോയ്ക്ക് രണ്ടു രൂപയ്ക്കും) ലഭിക്കുമായിരുന്നു. യുപിഎ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപോലെ ബൃഹത്തായ ഒരു ദാരിദ്ര്യനിർമാർജന പദ്ധതിയായിരുന്നു ഇതും. കോടിക്കണക്കിനു പാവങ്ങളുടെ വിശപ്പകറ്റാൻ ഈ പദ്ധതികളിലൂടെ സാധിച്ചു. എന്നാൽ, ഈ പദ്ധതികൾക്കു വേണ്ട പ്രചാരണം നൽകി രാഷ്ട്രീയമായി വിപണനം ചെയ്യാൻ കോൺഗ്രസിനു കഴിഞ്ഞില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതോടെ ഭക്ഷ്യസുരക്ഷാ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമം തുടങ്ങി. കേന്ദ്രബജറ്റിൽ ഭക്ഷ്യസബ്സിഡി വിഹിതം വെട്ടിക്കുറച്ചു. 2019-20-ൽ ഭക്ഷ്യസബ്സിഡി 1.51 ലക്ഷം കോടിയിൽ നിന്ന് 75,000 കോടി രൂപയായി. ഏകദേശം 50 ശതമാനം കുറവ്. ഈ സമീപനത്തിന്റെ തുടർച്ചയാണു നീതി ആയോഗിന്റെ പുതിയ ശിപാർശ. ജിഡിപിയുടെ ഒരു ശതമാനത്തോളം തുക പൊതുവിതരണ സമ്പ്രദായത്തിനായി ചെലവഴിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളിൽ 21 ശതമാനത്തിനും മതിയായ അളവിൽ പോഷകാംശമുള്ള ഭക്ഷണം ഇപ്പോഴും ലഭിക്കുന്നില്ല. 1973-74ൽ ജനസംഖ്യയുടെ 54.9 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്ന ഇന്ത്യയിൽ 2011-12-ൽ അത് 21.9 ശതമാനം ആയി കുറയ്ക്കാൻ കഴിഞ്ഞതു ഭക്ഷ്യസബ്സിഡിയിലൂടെയും പൊതുവിതരണ സന്പ്രദായത്തിലൂടെയുമാണ്.
രാജ്യത്തെ ഏറ്റവും ശക്തമായ പൊതുവിതരണ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. 1965-ൽ തന്നെ ഇവിടെ റേഷൻ സന്പ്രദായം തുടങ്ങി. കേരളത്തിൽ ഇപ്പോൾ 89.80 ലക്ഷം റേഷൻ കാർഡുകളുണ്ട്. ഇതിൽ 38.93 ലക്ഷം മുൻഗണനാ കാർഡുകളാണ്. രാജ്യത്തു പൊതുവിതരണ സന്പ്രദായം വേണ്ടത്ര ഫലപ്രദമാകാതെ വന്നതിനെത്തുടർന്ന് കേന്ദ്രസർക്കാർ 1997-ൽ ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിൽ ആളുകളെ തരംതിരിച്ചുള്ള പ്രത്യേക പൊതുവിതരണ സന്പ്രദായം കൊണ്ടുവന്നു. അതനുസരിച്ച് തീർത്തും പാവപ്പെട്ട അന്ത്യോദയ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ബിപിഎലുകാർക്കു കൂടിയ സബ്സിഡിയിലും എപിഎലുകാർക്കു കുറഞ്ഞ സബ്സിഡിയിലും ഭക്ഷ്യധാന്യങ്ങൾ നൽകിത്തുടങ്ങി. റേഷൻ കടയിൽ പോയി ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നത് അന്തസിനു കുറവായി സന്പന്നരും ഇടത്തരക്കാരുമൊക്കെ മുന്പു കരുതിയിരുന്നു. എന്നാൽ, വിലക്കയറ്റവും വരുമാനക്കുറവും മൂലം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലായപ്പോൾ റേഷൻ കടകൾ എല്ലാ വിഭാഗക്കാർക്കും ഒരു അത്താണിയായി മാറി. പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്താണു കൂടുതൽ പേർ റേഷൻ കടകളുടെ പ്രാധാന്യം മനസിലാക്കിയത്. സർക്കാർ നൽകിയ സൗജന്യ കിറ്റ് കോവിഡ് കാലത്തു ദുർബല വിഭാഗക്കാർക്കും ജോലിയും വരുമാനവും നഷ്ടപ്പെട്ടവർക്കുമെല്ലാം വലിയ അനുഗ്രഹമായിരുന്നു. ഇങ്ങനെ കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം വിശപ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കുന്ന പൊതുവിതരണ സന്പ്രദായം ദുർബലമാകാതെ നിലനിൽക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്റെ ഭക്ഷ്യവിഹിതം നിലനിർത്താനായി സംസ്ഥാനം ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം.
ജനം പട്ടിണി കിടന്നാലെന്ത്? നമ്മുടെ ലാഭം കൂട്ടണം !
12:37 AM Mar 04, 2021 | Deepika.com