ബൂത്തുപിടിത്തവും കള്ളവോട്ടുംപോലുള്ള തെരഞ്ഞെടുപ്പ് അതിക്രമങ്ങൾ അരങ്ങേറുന്പോൾ പോളിംഗ് ഉദ്യോഗസ്ഥർ പലർക്കും മൂകസാക്ഷികളായി നിൽക്കേണ്ടിവരുന്നത് അവർക്കു ജീവനിൽ കൊതിയുള്ളതുകൊണ്ടും മതിയായ സംരക്ഷണം ലഭിക്കാത്തതുകൊണ്ടുമാണ്. വോട്ടെടുപ്പു തീർത്തും സുതാര്യവും കുറ്റമറ്റതുമാക്കാൻ ഇലക്ഷൻ കമ്മീഷൻ കൈക്കൊള്ളുന്ന ഏതു നടപടിയും സ്വാഗതം ചെയ്യപ്പെടും.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്. കള്ളവോട്ട് തടയാൻ എല്ലാ ക്രമീകരണവും ഉണ്ടാകുമെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നു. പോളിംഗ് ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും ബൂത്തുകളിൽ മിണ്ടാപ്രാണികളെപ്പോലിരുന്ന് കള്ളവോട്ടിന് ഒത്താശ ചെയ്യരുതെന്നുമാണു മീണയുടെ നിർദേശം. കള്ളവോട്ടിന് ഒത്താശ ചെയ്യുന്നവർക്കെതിരേ സസ്പെൻഷനും മറ്റു നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പുകൾ ജനഹിതം അറിയാനുള്ള പ്രക്രിയയാണ്. അതു സ്വതന്ത്രമായി നടന്നാലേ ജനഹിതത്തിന്റെ കൃത്യമായ വിവരം പുറത്തുവരൂ. അതുകൊണ്ടു വോട്ടെടുപ്പു തീർത്തും സുതാര്യവും കുറ്റമറ്റതുമാക്കാൻ ഇലക്ഷൻ കമ്മീഷൻ കൈക്കൊള്ളുന്ന ഏതു നടപടിയും സ്വാഗതം ചെയ്യപ്പെടും.
കള്ളവോട്ടിനെയും ആൾമാറാട്ടത്തെയുംപറ്റിയുള്ള ആക്ഷേപങ്ങൾ കേരളത്തിലെ ചില സ്ഥലങ്ങളിൽനിന്ന് ഉയരാറുണ്ടെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇവിടത്തെ സ്ഥിതി എത്രയോ ഭേദമാണെന്നു പറയേണ്ടിവരും. പല സംസ്ഥാനങ്ങളിലും ബൂത്തുപിടിത്തവും കള്ളവോട്ടും സാധാരണമാണ്. അധികാരികളുടെ ഒത്താശയോടെയുള്ള ഒരുതരം ശാസ്ത്രീയമായ ബൂത്തുപിടിത്തമാണു പലയിടങ്ങളിലും നടക്കുന്നത് എന്നതിനാൽ അതേപ്പറ്റി പരാതിയോ കേസോ ഒന്നും ഉണ്ടാകാറില്ല. അതിനാൽ തെരഞ്ഞെടുപ്പ് അതിക്രമം നടന്നതായി വാർത്തയും വരാറില്ല. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും ഗ്രാമമുഖ്യന്മാരും ജാതിമേധാവികളുമാണ് ഏതു പാർട്ടിക്കും സ്ഥാനാർഥിക്കുമാണു വോട്ട് ചെയ്യണമെന്നതു നിശ്ചയിക്കുന്നത്. അവരെ സ്വാധീനിക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ഉറപ്പിക്കാം. സാധാരണ സമ്മതിദായകർ വെറും നോക്കുകുത്തികളായി മാറുന്നു. അവർക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുന്നതുപോലും പലപ്പോഴും മറ്റു ചിലരാണ്. പോളിംഗ് ബൂത്തിൽ നടക്കുന്നതൊന്നും പുറംലോകം അറിയാറില്ല. അടിത്തട്ടിൽ സംഘടനാ സംവിധാനമില്ലാത്ത കോൺഗ്രസിനെപ്പോലുള്ള പാർട്ടികൾ ഉത്തരേന്ത്യയിൽ പരാജയപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്. കേഡർ സംവിധാനമുള്ള പാർട്ടികൾക്കേ ഇത്തരം പ്രദേശങ്ങളിൽ വോട്ടെടുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയൂ.
ബൂത്തുപിടിത്തവും കള്ളവോട്ടുംപോലുള്ള തെരഞ്ഞെടുപ്പ് അതിക്രമങ്ങൾ അരങ്ങേറുന്പോൾ പോളിംഗ് ഉദ്യോഗസ്ഥർ പലർക്കും മൂകസാക്ഷികളായി നിൽക്കേണ്ടിവരുന്നത് അവർക്കു ജീവനിൽ കൊതിയുള്ളതുകൊണ്ടും മതിയായ സംരക്ഷണം ലഭിക്കാത്തതുകൊണ്ടുമാണ്. തെരഞ്ഞെടുപ്പ് അക്രമങ്ങൾക്കു മനഃപൂർവം കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ കേരളത്തിൽ വിരളമായേ ഉണ്ടാവൂ. ജീവഭയംകൊണ്ട് അതിക്രമങ്ങൾക്കുനേരേ കണ്ണടയ്ക്കുന്നവരാണു ബഹുഭൂരിപക്ഷവും. മുൻകാലങ്ങളിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കു നേരിടേണ്ടിവന്നിട്ടുള്ള ഭീഷണികളും മർദനങ്ങളുമൊക്കെ അതിക്രമങ്ങൾ കണ്ടാലും നിർവികാരരായി അടങ്ങിയിരിക്കാൻ മിക്കവരെയും പ്രേരിപ്പിക്കുന്നു. പോളിംഗ് ഉദ്യോഗസ്ഥർക്കു തെരഞ്ഞെടുപ്പു സമയത്തും ശേഷവും സംരക്ഷണമുണ്ടായിരിക്കുമെന്നു ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. കള്ളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥർക്കു ഭീഷണിയുണ്ടെന്നു പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞു സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാൽ പരാതി നൽകാമെന്നും അദ്ദേഹം പറയുന്നു. കള്ളവോട്ട് തടയുന്നതിനു ധൈര്യപൂർവം നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകരാൻ ഈ വാക്കുകൾക്കു കഴിയട്ടെ.
സന്പൂർണ സാക്ഷരത അവകാശപ്പെടുന്ന സംസ്ഥാനമാണു കേരളമെങ്കിലും ഇവിടത്തെ ചില ബൂത്തുകളിൽ നൂറുശതമാനം പോളിംഗ് നടന്നുവെന്നു കേൾക്കുന്പോൾ സാമാന്യബോധമുള്ളവരുടെയെല്ലാം നെറ്റിചുളിയും. അങ്ങേയറ്റം പാർട്ടിക്കൂറുള്ള വോട്ടർമാരുള്ള സ്ഥലങ്ങളിൽപോലും വോട്ടുചെയ്യാത്ത ഒരാളെങ്കിലും കാണില്ലേ? തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കണമെങ്കിൽ പോളിംഗ് തികച്ചും സത്യസന്ധമായാണ് നടന്നതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. അത് ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും പോളിംഗ് ഉദ്യോഗസ്ഥരുമാണ്. അതേസമയം മറ്റൊരു കാര്യവും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കാര്യങ്ങളുടെയെല്ലാം നിയന്ത്രണം ഉദ്യോഗസ്ഥർക്കായി. ഉദ്യോഗസ്ഥരുടെ അമിതാധികാരപ്രവണത തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉണ്ടാകാൻ പാടില്ല. ഇലക്ഷൻ പ്രചാരണം മുതൽ ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സമ്മതിദായകരുടെയും സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനുള്ള നടപടികളുടെ പേരിൽ ഉദ്യോഗസ്ഥ തേർവാഴ്ച ഉണ്ടാകുന്നതും ജനാധിപത്യത്തിനു ഗുണകരമല്ല.
ജനഹിതം അട്ടിമറിക്കുന്ന പണികൾ വേണ്ട
10:20 PM Mar 01, 2021 | Deepika.com