മുന്നണികളും രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും എങ്ങനെയൊക്കെ ശ്രമിച്ചാലും ആർക്ക് വോട്ടു ചെയ്യണമെന്നു തീരുമാനമെടുക്കേണ്ടതു ജനങ്ങളാണ്. സമ്മതിദായകർക്ക് വളരെ അപൂർവമായി മാത്രം ലഭിക്കുന്ന അവസരമാണു വന്നിരിക്കുന്നത്. അങ്ങേയറ്റം പക്വതയോടും
വിവേകത്തോടുംകൂടി തീരുമാനമെടുക്കേണ്ട സന്ദർഭം.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള ഒരു മാസം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചൂടേറിയ ദിനങ്ങൾ. പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞു. കേരളത്തിൽ അതിശക്തമായ മത്സരമാണ് ഉണ്ടാവുകയെന്നു തീർച്ചയാണ്. തുടർഭരണത്തിനായി എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും സംസ്ഥാനത്തു സ്വാധീനം ഉറപ്പിക്കാൻ എൻഡിഎയും കിണഞ്ഞുശ്രമിക്കും. ജനാധിപത്യത്തിന്റെ ശക്തി ഒരിക്കൽക്കൂടി പ്രകടമാക്കുന്ന ഈ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തേണ്ടതു പല രാഷ്ട്രീയ പാർട്ടികൾക്കും അസ്തിത്വത്തിന്റെ പ്രശ്നംകൂടിയാണ്; ചിലർക്കു കണക്കുതീർക്കലിന്റെയും. അതുകൊണ്ടു കോവിഡ് പശ്ചാത്തലത്തിലാണെങ്കിലും നിയന്ത്രണങ്ങൾ മറന്നുകൊണ്ടുള്ള തെരഞ്ഞെടുപ്പുയുദ്ധമാകും ഇവിടെ നടക്കുകയെന്നു കരുതാനാണു ന്യായം. പക്ഷേ, മുന്നണികളും രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും എങ്ങനെയൊക്കെ ശ്രമിച്ചാലും ആർക്ക് വോട്ടു ചെയ്യണമെന്നു തീരുമാനമെടുക്കേണ്ടതു ജനങ്ങളാണ്. സമ്മതിദായകർക്ക് വളരെ അപൂർവമായി മാത്രം ലഭിക്കുന്ന അവസരമാണു വന്നിരിക്കുന്നത്. അങ്ങേയറ്റം പക്വതയോടും വിവേകത്തോടുംകൂടി തീരുമാനമെടുക്കേണ്ട സന്ദർഭം.
കേരളത്തെ സംബന്ധിച്ചു മാത്രമല്ല രാജ്യത്തെ സംബന്ധിച്ചും വളരെ നിർണായകമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ഷൻഫലം ദേശീയ രാഷ്ട്രീയത്തെപ്പോലും സ്വാധീനിക്കും. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലക ആയിത്തീരുകയും ചെയ്യുമത്. കേന്ദ്ര ഭരണകക്ഷിയായ ബിജെപി രാഷ്ട്രജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പിടിമുറുക്കിവരികയും അതിനു ബദലായി നിൽക്കേണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദുർബലമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ്. അഞ്ചുസംസ്ഥാനങ്ങളിൽ ആസാമിലൊഴികെ മറ്റൊരിടത്തും കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു സാധ്യതയില്ല. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മുഖ്യ മത്സരം. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന സിപിഎമ്മും കോൺഗ്രസും ബംഗാളിൽ സഖ്യത്തിലാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയും കോൺഗ്രസ്- സിപി.എം സഖ്യവും തമ്മിൽ ത്രികോണ പോരാട്ടമാണവിടെ. തമിഴ്നാട്ടിൽ ഡിഎംകെ- കോൺഗ്രസ് സഖ്യം എഡിഎംകെയോട് ഏറ്റുമുട്ടുന്നു. പുതുച്ചേരിയിലും ഡിഎംകെ- കോൺഗ്രസ് സഖ്യവും എൻഡിഎയും തമ്മിലാവും പ്രധാന മത്സരമെന്നാണു കണക്കുകൂട്ടൽ. എന്നാൽ, ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയുടെ പ്രകടനത്തിന്റെ ഏറ്റക്കുറച്ചിലുകൾ തെരഞ്ഞെടുപ്പുഫലത്തെ മാറ്റിമറിച്ചേക്കാം.
കേരളത്തിലെ പ്രധാന കക്ഷികളായ സിപിഎമ്മിനെയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. സിപിഎമ്മിന് ഇപ്പോൾ കേരളത്തിൽ മാത്രമാണു ഭരണം. ആറു പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസിന് ഇന്ന് അധികാരമുള്ളതു മൂന്നു സംസ്ഥാനങ്ങളിൽ മാത്രം. കോൺഗ്രസ് മുക്ത ഭാരതത്തിനായി കരുക്കൾ നീക്കുന്ന ബിജെപി തന്ത്രങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ എല്ലായിടത്തുമുണ്ട്. അതുകൊണ്ട് സിപിഎമ്മിനും കോൺഗ്രസിനും ഈ തെരഞ്ഞെടുപ്പിൽ ജയിച്ചേ പറ്റൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ എൽഡിഎഫ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്പേ തകർന്നു. എന്നാൽ, രണ്ടുമാസം മുന്പു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി അവർ ശക്തമായ തിരിച്ചുവരവു നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്നു വ്യത്യസ്തമായി മുന്നണികളിലെ കക്ഷിബന്ധങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. കേരള കോൺഗ്രസ്-എം പിളരുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഔദ്യോഗിക വിഭാഗം എൽഡിഎഫിൽ വരികയുംചെയ്തു. ലോക് താന്ത്രിക് ജനതാദളും ഇപ്പോൾ എൽഡിഎഫിലാണ്. ഇത്തരം മാറ്റങ്ങളും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പുഫലം എന്തായിരിക്കുമെന്നു പ്രവചിക്കുക ദുഷ്കരമാക്കുന്നു.
രാഷ്ട്രീയസന്ദേശ യാത്രകൾ നടത്തി കേരളത്തിലെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പു പ്രചാരണം ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി എൽഡിഎഫും സർക്കാരിനെതിരേ വന്ന അഴിമതി ആരോപണങ്ങൾ ചർച്ചയാക്കി യുഡിഎഫും തങ്ങളുടെ പ്രത്യേക പ്രചാരണ വിഷയങ്ങളിലൂന്നി എൻഡിഎയും വോട്ടുതേടുന്നു. സാധാരണ വോട്ടർമാരെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന ജീവൽപ്രശ്നങ്ങൾ വേറെയുണ്ട്. തെറ്റായ സാന്പത്തികനയങ്ങളുടെയും കോവിഡ് പ്രത്യാഘാതങ്ങളുടെയും ഫലമായി വരുമാനവും തൊഴിലും നഷ്ടപ്പെട്ടവർ ഏറെയാണ്. കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ഡൽഹിയിൽ സമരംചെയ്യുന്ന കർഷകരോട് അനുഭാവമുള്ളവരാണു കേരളീയരേറെയും. ഉദാരവത്കരണ നയങ്ങളുടെ ഫലമായി ഉത്പന്നവില തകർന്നടിഞ്ഞു കുത്തുപാളയെടുത്ത കർഷകർ അടക്കമുള്ളവർക്ക് തങ്ങളെ സാന്ത്വനിപ്പിക്കുകയും താങ്ങുകയും ചെയ്യുന്ന സഹായഹസ്തങ്ങളാണു വേണ്ടത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, സാന്പത്തിക വളർച്ചയിലെ അസന്തുലിതാവസ്ഥ, വികസനസമീപനങ്ങളിലെ ഏകപക്ഷീയ നിലപാടുകൾ, പൗരാവകാശങ്ങൾ കവർന്നെടുക്കുന്ന അമിതാധികാര പ്രവണത, വർഗീയത വളർത്തി നിക്ഷിപ്ത താത്പര്യങ്ങൾ നേടാനുള്ള നീക്കങ്ങൾ എന്നിവയോടൊക്കെയുള്ള കൃത്യമായ പ്രതികരണത്തിനു നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് അവസരം നൽകുന്നു. ജനാധിപത്യ സംവിധാനത്തിൽ, രാഷ്ട്രത്തിന്റെ യഥാർഥ യജമാനന്മാർ പൗരജനങ്ങളാണ്. അവർക്കു തങ്ങളുടെ അധികാരം വിനിയോഗിക്കാനുള്ള സുവർണാവസരം ഒരിക്കൽക്കൂടി വന്നിരിക്കുന്നു.
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
01:03 AM Feb 27, 2021 | Deepika.com