പൗരന്റെ അവകാശങ്ങൾക്കു മുകളിലല്ല ഭരണകൂടത്തിന്റെയും പോലീസിന്റെയും
അധികാരങ്ങളെന്നു കോടതിക്ക് ഓർമപ്പെടുത്തേണ്ടിവരുന്നതു മഹാകഷ്ടമാണ്.
ഡൽഹിയിലെ കർഷകസമരത്തെ പിന്തുണച്ച് സന്ദേശമയച്ചു എന്നതിന്റെ പേരിലുള്ള ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്കു ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ നടത്തിയ നിരീക്ഷണങ്ങൾ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. പൗരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതും അവയ്ക്കു കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന ഭരണകൂട അധികാരപ്രമത്തതയെ രൂക്ഷമായി വിമർശിക്കുന്നതുമാണു കോടതിയുടെ പരാമർശങ്ങൾ. സർക്കാർ നയത്തെ വിമർശിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്നും വിയോജിപ്പുകളുടെ പേരിൽ ആരെയും ജയിലിലടയ്ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ നയങ്ങൾ വസ്തുനിഷ്ഠമാക്കാനുള്ള നിയമപരമായ മാർഗങ്ങളാണു വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെന്ന കോടതി നിരീക്ഷണം സമരംചെയ്യുന്ന കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളെ പാടേ അവഗണിക്കുന്ന സർക്കാർ ഉൾക്കൊള്ളുമോ? അയ്യായിരം വർഷത്തെ പാരന്പര്യമുള്ള ഭാരതീയ സംസ്കാരം ഭിന്നാഭിപ്രായങ്ങളോടു മുഖം തിരിച്ചിട്ടില്ലെന്നും നിസ്സംഗതയും വിധേയത്വവുമുള്ളവരല്ല, മറിച്ച് ജാഗ്രതയും നിശ്ചയദാർഢ്യവുമുള്ള ജനതയാണ് ആരോഗ്യപരവും ഊർജസ്വലവുമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നുകൂടി കോടതി പറയുന്നു. കർഷകസമരത്തെയും അതുയർത്തിപ്പിടിക്കുന്ന തത്ത്വങ്ങളെയും പിന്തുണയ്ക്കുന്ന ദിഷ രവിയെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ നിലപാടുകളെ ശരിവയ്ക്കുന്നതല്ലേ ഈ നിരീക്ഷണം?
കർഷകസമരത്തെ പിന്തുണച്ചു പ്രശസ്ത സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗേറ്റ തുൻബർഗ് പങ്കുവച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ടാണു ബംഗളുരുവിൽ വിദ്യാർഥിനിയായ ദിഷ രവിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഖലിസ്ഥാൻവാദികളുടെ ഗൂഢാലോചനയുടെ ഭാഗമായ ടൂൾകിറ്റിൽ ദിഷ മാറ്റംവരുത്തി പ്രചരിപ്പിച്ചു എന്നാണു പോലീസിന്റെ ആരോപണം. ഒരു വിഷയം വിശദീകരിക്കുന്ന ഡിജിറ്റൽ മാർഗനിർദേശങ്ങളാണു ടൂൾകിറ്റ് എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. കർഷകസമരത്തിനു പിന്തുണയേകി പ്രചരിച്ച ടൂൾ കിറ്റ് ഒരു ഗൂഗിൾ ഡോക്യുമെന്റായിരുന്നു. പ്രക്ഷോഭത്തിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെ, സമരത്തിൽ പങ്കെടുക്കേണ്ടതെങ്ങനെ, ഏതൊക്കെ തരത്തിൽ സമരപരിപാടികൾക്കു പ്രചാരണം നൽകണം, ആഭ്യന്തര- ആഗോളതലത്തിൽ എങ്ങനെ പിന്തുണ നൽകണം, സോഷ്യൽ മീഡിയയിൽ എങ്ങനെ പ്രചാരണം നടത്തണം എന്നൊക്കെയാണ് ആ ടൂൾ കിറ്റിലുള്ളത്. അതു പങ്കുവച്ചതിനു പോലീസ് കേസെടുത്തതു രാജ്യദ്രോഹ പ്രവൃത്തിയായി ചിത്രീകരിച്ചതും. ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ചു പ്രവർത്തിക്കാൻ നല്ല സാമർഥ്യമുള്ളവരാണ് ഈ രാജ്യത്തെ പോലീസുകാർ. അതിനു നൈതികതയോ ധാർമികതയോ നിയമംതന്നെയോ അവർക്കു പ്രശ്നമല്ല. ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ച് നിയമത്തെയും ചട്ടങ്ങളെയും വളച്ചൊടിക്കാം. ഭരണകൂടാധികാരത്തിന്റെ ബലിഷ്ഠ കരത്തിനുള്ളിൽ ഞെരിഞ്ഞമരാനെ സാധാരണക്കാർക്കു കഴിയൂ. നീതിപീഠം മാത്രമാണ് അവരുടെ രക്ഷയ്ക്കെത്താനുണ്ടാവുക. അതും എല്ലായ്പ്പോഴും സംഭവിക്കണമെന്നുമില്ല.
ദിഷ രവിക്കു ജാമ്യം അനുവദിച്ചുകൊണ്ടു കോടതി ചൂണ്ടിക്കാട്ടിയ വസ്തുതകൾ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെപ്പറ്റിയുള്ള ഓർമപ്പെടുത്തലാണ്. കോടതി വ്യക്തമാക്കിയ കാര്യങ്ങളിൾ ചിലത് ഇങ്ങനെ. വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കുന്നതും നിരുപദ്രവകരമായ ടൂൾകിറ്റ് തയാറാക്കുന്നതും ഈ രാജ്യത്തു കുറ്റകരമല്ല. ആഗോളതലത്തിൽ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. നിയമപരമായ ആശയവിനിമയങ്ങൾക്കു ഭൂപ്രദേശങ്ങൾകൊണ്ട് അതിരുകെട്ടാനാവില്ല. ഭാവിയിൽ തെളിവുകിട്ടുമെന്ന പ്രതീക്ഷയുടെ പേരിൽ പോലീസിനു പൗരന്റെ സ്വാതന്ത്ര്യം ഹനിക്കാൻ അവകാശമില്ല. അപര്യാപ്തവും അപൂർണവുമായ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ല. കോടതി പറഞ്ഞ ഈ കാര്യങ്ങൾ ഭരണകർത്താക്കളും പോലീസും കേൾക്കുന്നുണ്ടാവുമോ? ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള ധൈര്യവും ആർജവവും ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിനു നഷ്ടപ്പെട്ടിട്ടില്ല എന്നതിൽ നമുക്ക് ആശ്വസിക്കാം.
തന്റെ വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെയുള്ള അന്വേഷണ വിവരങ്ങളും സ്വകാര്യ സംഭാഷണങ്ങളും പോലീസ് ചോർത്തിനൽകുന്നതു തടയണം എന്നാവശ്യപ്പെട്ടു ദിഷ രവി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗൗരവമേറിയ ഒരു വിഷയമാണ് അതിലൂടെ ദിഷ നീതിപീഠത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വാർത്താപ്രാധാന്യം കിട്ടുന്ന കേസുകളിൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അന്വേഷണ ഏജൻസികൾ കുറ്റാരോപിതരെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്ന പ്രവണത കൂടിവരികയാണ്. കേസുമായി യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ വിവരങ്ങളും അങ്ങനെ നൽകും. ഇങ്ങനെ മാധ്യമങ്ങളിൽ വാർത്ത വരുത്തിയും മാധ്യമവിചാരണ സംഘടിപ്പിച്ചും കുറ്റാരോപിതരെ പൊതുജനമധ്യത്തിൽ അവഹേളന പാത്രങ്ങളാക്കി തങ്ങളുടെ കേസ് സ്ഥാപിക്കാനാണു ചില അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും ശ്രമിക്കുന്നത്. തെളിവില്ലെങ്കിലും മാധ്യമചർച്ചകളിലൂടെ രൂപീകരിക്കപ്പെടുന്ന പൊതുബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പല നിരപരാധികളും കുറ്റവാളികളായി സ്ഥാപിക്കപ്പെടുന്നു. പിന്നീടു കോടതി വെറുതെവിട്ടാലും അവർക്കുണ്ടാകുന്ന മാനഹാനിക്കും മറ്റു പലവിധ നഷ്ടങ്ങൾക്കും പരിഹാരമുണ്ടാകുന്നില്ല. ആരുടെയെങ്കിലും താത്പര്യനിവൃത്തിക്കുവേണ്ടി നിരപരാധികളെ വേട്ടയാടുന്ന അന്വേഷണ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഈ പ്രവണത വർധിക്കാൻ കാരണം. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചാണു ദിഷ രവിയെ അറസ്റ്റ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഡൽഹി വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൗരന്റെ അവകാശങ്ങൾക്കു മുകളിലല്ല ഭരണകൂടത്തിന്റെയും പോലീസിന്റെയും അധികാരങ്ങളെന്നു കോടതിക്ക് ഓർമപ്പെടുത്തേണ്ടിവരുന്നതു മഹാകഷ്ടമാണ്.
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
12:12 AM Feb 25, 2021 | Deepika.com