സെക്രട്ടേറിയറ്റ് നടയിൽ ഉദ്യോഗാർഥികളുടെ സമരം തുടരുകയാണ്. രാഷ്ട്രീയം മാറ്റിവച്ച് വിഷയത്തിന്റെ മെരിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് എല്ലാവരും തയാറായാൽ പ്രശ്നപരിഹാരം സാധ്യമായേക്കും.
പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തണം, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണം തുടങ്ങിയ ആവശ്യങ്ങളുമായി തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി ചർച്ചയ്ക്കു സർക്കാർ തയാറായതു നന്നായി. സർക്കാരിനെ പ്രതിനിധാനം ചെയ്ത് ഉദ്യോഗസ്ഥരാണു ചർച്ച നടത്തിയത് എന്നതിനാൽ സമരക്കാർക്ക് ഉറപ്പൊന്നും നൽകിയില്ല. ഉറപ്പു കിട്ടുംവരെ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. താത്കാലിക നിയമനം ലഭിച്ച പലരെയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിന്റെയും ഇതിൽ സ്വജനപക്ഷപാതമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിനിറങ്ങിയത്.
എന്നാൽ, അപ്രായോഗികമായ ആവശ്യങ്ങൾ പലതുമുന്നയിച്ച് ഉദ്യോഗാർഥികളുടെ ചില കൂട്ടായ്മകൾ നടത്തുന്ന സമരത്തിനു പിന്നിൽ ചിലരുടെ രാഷ്ട്രീയ അജൻഡയുണ്ട് എന്നാണു സർക്കാരിന്റെ സംശയം. ശത്രുപക്ഷത്തെന്നപോലെ പരസ്പരം സംശയത്തോടെ നിറയുറപ്പിച്ചിരുന്ന സർക്കാരും ഉദ്യോഗാർഥികളും ചർച്ചാമേശയിലേക്കെത്തിയത് പ്രതീക്ഷയുണർത്തുന്ന കാര്യമാണ്. രാഷ്ട്രീയം മാറ്റിവച്ച് വിഷയത്തിന്റെ മെരിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് എല്ലാവരും തയാറായാൽ പ്രശ്നപരിഹാരം സാധ്യമായേക്കും.
ആകർഷകമായ ശന്പളവും സ്ഥിരനിയമനവുമുള്ള സർക്കാർ ജോലി ഇന്നു കേരളത്തിലെ ചെറുപ്പക്കാരിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നമാണ്. പിഎസ്സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണപ്പെരുപ്പത്തിൽനിന്നുതന്നെ അതു മനസിലാക്കാം. പ്രഫഷണൽ കോഴ്സുകളിലെ പ്രവേശനപരീക്ഷയ്ക്കു തയാറെടുക്കുന്ന അതേ ഗൗരവത്തോടെയും അർപ്പണബുദ്ധിയോടെയുമാണു പലരും പിഎസ്സി പരീക്ഷയെഴുതാൻ പരിശീലനം നേടുന്നതും പരീക്ഷയിൽ മുന്നിലെത്താൻ കഠിനാധ്വാനം ചെയ്യുന്നതും. ഒഴിവുകൾ വരുന്ന മുറയ്ക്കു മാത്രമാണു നിയമനം എന്നതിനാൽ പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയാലും എല്ലാവർക്കും ഉദ്യോഗം ലഭിക്കില്ല.
ഒഴിവുകളുടെ അഞ്ചിരട്ടിയെങ്കിലും ആളുകൾ ഓരോ റാങ്ക് ലിസ്റ്റിലുമുണ്ടാകും. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമുന്പ് തങ്ങളുടെ നിയമനം നടക്കണമെന്നു ലിസ്റ്റിലുള്ള ഓരോ ഉദ്യോഗാർഥിയും ആഗ്രഹിക്കും. കോവിഡ് മഹാമാരിമൂലം സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ട സാഹചര്യത്തിൽ ഈ സാന്പത്തികവർഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലും പുതിയ ആളുകളെ നിയമിക്കുന്നതിലും സ്വാഭാവികമായ കാലതാമസമുണ്ടായി. അതിനാൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഒരുവിഭാഗം ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. എന്നാൽ, അങ്ങനെ നീട്ടുന്നത് ഇനി പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവരെ ബാധിക്കുമെന്നതിനാൽ അതപ്പടി അംഗീകരിക്കാൻ സർക്കാരിനു കഴിയില്ല. റാങ്ക് ലിസ്റ്റിലുള്ളവർക്കെന്നപോലെ പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവർക്കും പ്രായപരിധിയുടെ പ്രശ്നം വരാം. ഉദ്യോഗാർഥികളോട് അനീതി കാണിച്ചിട്ടില്ലെന്നും ഈ സർക്കാരിന്റെ കാലത്ത് പിഎസ്സി 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നുവത്രെ. ഈ സർക്കാർ വന്നശേഷം 1,57,909 നിയമന ശിപാർശകൾ പിഎസ്സി നൽകി. 44,000 പുതിയ തസ്തികൾ സൃഷ്ടിക്കുകയും ചെയ്തു. 2016-2020 കാലയളവിൽ 19,120 എൽഡി ക്ലാർക്ക് നിയമനങ്ങൾ നടത്തി. 2011-2016 കാലത്ത് ഇത് 17,711 മാത്രമായിരുന്നു. പോലീസിൽ ഈ സർക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങൾ നടത്തിയപ്പോൾ മുൻ സർക്കാരിന്റെ കാലത്ത് അത് 4,791 ആയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സെക്രട്ടേറിയറ്റ് നടയിലെ ഉദ്യോഗാർഥികളുടെ സമരം സർക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ സമരമായി രൂപാന്തരപ്പെടുകയാണോ എന്നു സംശയം തോന്നാവുന്ന വിധത്തിലുള്ള രംഗങ്ങളും അരങ്ങേറി. ഉദ്യോഗാർഥികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ എംഎൽഎയും കെ.എസ്. ശബരീനാഥൻ എംഎൽഎയും നിരാഹാരസമരം ആരംഭിച്ചതോടെ സർക്കാരും നിലപാട് കടുപ്പിച്ചു. സമരം സമാധാനമാർഗം വിട്ട് അക്രമത്തിലേക്കു നീങ്ങുകയും പോലീസ് ശക്തമായി സമരക്കാരെ നേരിടുകയും ചെയ്തതോടെ തലസ്ഥാനനഗരം യുദ്ധക്കളം പോലെയായി. ഇതിനിടെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു നിർത്തിവയ്ക്കുന്നതായും പിഎസ്സി റാങ്ക് ലിസ്റ്റുകളിലുള്ളവരെ നിയമിക്കാൻ 3051 തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചതായും സർക്കാർ അറിയിച്ചു. ഉദ്യോഗാർഥികളുടെ സമരം നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കരുതെന്നും എത്രയും വേഗം സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ചർച്ചയ്ക്കു വഴിയൊരുങ്ങിയത്.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്), സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ഹോൾഡർമാരുടെ പ്രതിനിധികളുമായിട്ടായിരുന്നു ശനിയാഴ്ച സർക്കാരിന്റെ ചർച്ച. കാര്യങ്ങൾ മനസിലാക്കിയാണ് സർക്കാർ പ്രതിനിധികൾ സംസാരിച്ചതെന്നും പ്രതീക്ഷയുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ പ്രതിനിധികൾ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷാ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് മൂന്നുവരെ നീട്ടിയിട്ടുണ്ടെന്നും അതിൽ, മേയ് മാസങ്ങളിൽ റിട്ടയർമെന്റ് മൂലമുണ്ടാകുന്ന ഒഴിവുകളിൽ ഈ ലിസ്റ്റിൽനിന്നു നിയമനം നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർചർച്ചകളിലൂടെ ഉദ്യോഗാർഥികളുടെ സംശയം നീക്കാനും ന്യായമായ ആവശ്യങ്ങളിൽ പരിഹാരമുണ്ടാക്കാനും സർക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കാം.
സമരം തീർക്കാൻ ചർച്ച തുടരണം
11:59 PM Feb 21, 2021 | Deepika.com