കോവിഡ് കാലത്ത് സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. പെട്രോൾ, ഡീസൽ വിലകൾ റോക്കറ്റുപോലെ കുതിച്ചുയരുകയുമാണ്. പക്ഷേ സർക്കാരും റെയിൽവേ അധികൃതരും സാധാരണ ജനങ്ങളുടെ ദുരിതം കാണുന്നേയില്ല.
രാജ്യത്തു ട്രെയിൻ സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാത്തതു യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 2020 മാർച്ചിലാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ജനസന്പർക്കവും രോഗവ്യാപനവും തടയുകയായിരുന്നു ലക്ഷ്യം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ ട്രെയിൻ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചു. ചരക്കുതീവണ്ടി സർവീസ് ഏറെക്കുറെ പൂർണതോതിലായിട്ടുണ്ടെങ്കിലും യാത്രാവണ്ടികളുടെ സർവീസ് പഴയപടിയായില്ല. ചുരുക്കം ചില എക്സ്പ്രസ് ട്രെയിനുകളും സ്പെഷൽ ട്രെയിനുകളുമാണു കേരളത്തിൽ ഓടുന്നത്. ഇതുമൂലം യാത്രക്കാർക്കു പൊതുവേയും, പതിവുയാത്രക്കാർക്കു പ്രത്യേകിച്ചും, വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവന്നി രിക്കുന്നത്. മുതിർന്ന പൗരന്മാർക്കടക്കം ടിക്കറ്റ് ചാർജിൽ കിട്ടിയിരുന്ന ഇളവുകളൊന്നും സ്പെഷൽ ട്രെയിനുകളിൽ നൽകുന്നുമില്ല.
ബസ്ചാർജുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിൽ കുറഞ്ഞ യാത്രാനിരക്കിൽ സഞ്ചരിക്കാൻ കഴിയുന്നതു ട്രെയിനുകളിലാണ്. ദീർഘദൂര യാത്രകൾക്കു കൂടുതൽ സൗകര്യപ്രദവും ട്രെയിനുകൾ തന്നെ. എന്നാൽ, മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കു മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്ന ചുരുക്കംചില ട്രെയിനുകളിൽപോലും കയറാനൊക്കൂ. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ഈ നിയന്ത്രണം. പെട്ടെന്ന് ഒരത്യാവശ്യത്തിനു ട്രെയിനിൽ പോകണമെന്നു വിചാരിച്ചാൽ നടക്കില്ല. ജോലിക്കും ബിസിനസിനും മറ്റുമായി അല്പം ദൂരെയുള്ള നഗരങ്ങളിലേക്കു ദിവസവും ട്രെയിനിൽ യാത്രചെയ്തിരുന്നവർ ബുദ്ധിമുട്ടിലായി. യാത്രക്കൂലി ഇളവുള്ള സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരായിരുന്നു അവരിൽ ഭൂരിഭാഗവും. എല്ലാ സ്റ്റോപ്പിലും നിർത്തുന്ന പാസഞ്ചർ ട്രെയിനുകളുടെ സർവീസ് കേരളത്തിൽ പുനരാരംഭിക്കാത്തതു നഗരവാസികളല്ലാത്തവർക്കു കൂടുതൽ പ്രയാസങ്ങളുണ്ടാക്കുന്നു. സ്വന്തം ഇരുചക്രവാഹനത്തെയോ കാറിനെയോ ആശ്രയിക്കേണ്ട ഗതികേടിലായി പലരും. യാത്രച്ചെലവിൽ ഭീമമായ വർധനയാണ് ഇതുമൂലമുണ്ടാകുന്നത്. കോവിഡ് കാലത്ത് സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. പെട്രോൾ, ഡീസൽ വില റോക്കറ്റുപോലെ കുതിച്ചുയരുകയുമാണ്. പക്ഷേ സർക്കാരും റെയിൽവേ അധികൃതരും സാധാരണ ജനങ്ങളുടെ ദുരിതം കാണുന്നേയില്ല.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും എടുത്തുകളഞ്ഞിട്ടുണ്ട്. കോവിഡിനൊപ്പം ജീവിക്കുക എന്ന നിലയിലേക്കു കാര്യങ്ങളെത്തി. മറ്റെല്ലാ മേഖലയിലും പ്രവർത്തനം പുനരാരംഭിക്കാമെങ്കിൽ ഗതാഗതരംഗത്തു മാത്രം കൂടുതൽ നിയന്ത്രണങ്ങൾ എന്തിനാണ്? പാസഞ്ചർ ട്രെയിനുകൾ പൂർണമായി പുനരാരംഭിക്കുന്നതിനെപ്പറ്റി ആലോചന നടത്തണം. ഇന്നിപ്പോൾ സാധാരണക്കാർക്ക് എന്തെങ്കിലും അത്യാവശ്യത്തിന് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ വളരെ വിഷമിക്കും. എല്ലാവർക്കും കാറിൽ യാത്രചെയ്യാൻ പറ്റില്ലല്ലോ. അതിനു സാധിക്കുമെങ്കിൽതന്നെ വലിയ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിച്ചു പൊതുഗതാഗതത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? സർവീസുകളെല്ലാം പുനരാരംഭിക്കുന്നതു ട്രെയിനുകളിൽ വലിയ തിരക്കിനും അതുവഴി രോഗവ്യാപനത്തിനും കാരണമാകും എന്നാണ് ആശങ്കയെങ്കിൽ, ആളകലം പാലിക്കുന്ന വിധത്തിൽ യാത്രക്കാരുടെ എണ്ണം ക്രമീകരിച്ചു ടിക്കറ്റ് നൽകാനുള്ള സംവിധാനം ഏർപ്പെടുത്താവുന്നതേയുള്ളൂ. എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോണുള്ള ഇക്കാലത്ത് അതിനുള്ള ക്രമീകരണത്തിനു വലിയ ബുദ്ധിമുട്ടുണ്ടാവില്ല.
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ നെറ്റ്വർക്കുകളിൽ ഒന്നാണ് ഇന്ത്യയുടെത്. 1,15,000 കിലോമീറ്റർ ദൈർഘ്യത്തിൽ പാതശൃംഖലയുള്ള റെയിൽവേ ദിവസേന 12,617 പാസഞ്ചർ ട്രെയിനുകളും 7,421 ചരക്കുവണ്ടികളും കോവിഡിനുമുമ്പ് ഓടിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഏപ്രിൽ മാസത്തോടെ ട്രെയിൻ സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുമെന്നു ചില റിപ്പോർട്ടുകൾ വന്നെങ്കിലും റെയിൽവേ അധികൃതർ അതു നിഷേധിച്ചു. ആകെയുള്ള ട്രെയിൻ സർവീസുകളുടെ 65 ശതമാനം ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നു റെയിൽവേ പറയുന്നു. ജനുവരിയിൽ 250 സർവീസുകൾ പുനരാരംഭിച്ചു. ബാക്കിയുള്ളവയും ക്രമേണ പുനരാരംഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും അത് എന്നാണെന്നു വ്യക്തമാക്കുന്നില്ല. കോവിഡ് മൂലം ട്രെയിൻ സർവീസുകൾ നിർത്തിവച്ചതോടെ 2020 -ൽ റെയിൽവേയുടെ വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 36,993 കോടി രൂപയുടെ കുറവു വന്നതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചിരുന്നു. ട്രെയിൻ ഇല്ലാത്തതു മൂലം ജനങ്ങൾക്കുണ്ടായ നഷ്ടം അതിന്റെ പല മടങ്ങാണ്. പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സർക്കാർ തയാറാകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ യാത്രക്കാർ തയാറാകും.
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
01:02 AM Feb 20, 2021 | Deepika.com