മറുതന്ത്രം മെനയാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ല എന്ന അവസ്ഥ ബിജെപി പരമാവധി മുതലെടുക്കുന്നു. മഹാരാഷ്ട്രയിൽ മാത്രമാണു ബിജെപി തന്ത്രങ്ങൾ ഫലിക്കാതെ പോയത്. അതിനു നന്ദി പറയേണ്ടതു ശിവസേനയ്ക്കും ശരദ്പവാറിനുമാണ്.
എംഎൽഎമാരുടെ കൂറുമാറ്റവും രാജിയും സംഘടിപ്പിച്ച് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി. ചൊവ്വാഴ്ച ഒരു കോൺഗ്രസ് എംഎൽഎകൂടി നിയമസഭാംഗത്വം രാജിവച്ചതോടെ പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലായി. അംഗബലം 28 ആയി ചുരുങ്ങിയ നിയമസഭയിൽ ഇപ്പോൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും 14 പേർ വീതമാണുള്ളത്. ഇനി മന്ത്രിസഭയെ മറിച്ചിടാൻ വളരെ എളുപ്പം. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയായി നിലകൊണ്ട് നാരായണസ്വാമി സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്ന ലഫ്. ഗവർണർ കിരൺ ബേദിയെ മാറ്റി തമിഴ്നാട്ടുകാരിയായ തെലുങ്കാന ഗവർണർ തമിഴ്സൈ സൗന്ദർരാജനു പുതുച്ചേരിയുടെ താത്കാലിക ചുമതല നൽകിയിരിക്കുകയാണ്. മൂന്നു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന പുതുച്ചേരിയിൽ എങ്ങനെയും ഭരണം നേടുകയാണു ബിജെപിയുടെ ലക്ഷ്യമെന്നു വ്യക്തം.
പോണ്ടിച്ചേരി എന്നു മുന്പ് അറിയപ്പെട്ടിരുന്ന പുതുച്ചേരി 1954 വരെ ഫ്രഞ്ച് കോളനിയായിരുന്നു. വെറും 492 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 14 ലക്ഷം ജനസംഖ്യയുമുള്ള പുതുച്ചേരി കേന്ദ്രഭരണപ്രദേശം തമിഴ്നാടിന്റെ വടക്കുകിഴക്കൻ തീരത്തുള്ള പോണ്ടിച്ചേരി, കാരക്കൽ പ്രദേശങ്ങളും വടക്കൻ കേരളതീരത്തുള്ള മാഹിയും ആന്ധ്ര തീരത്തുള്ള യാനവും അടങ്ങിയതാണ്. ഒരു ചെറിയ ജില്ലയുടെ മാത്രം വലിപ്പവും ജനസംഖ്യയുമുള്ള പുതുച്ചേരിക്കു രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത് ഈ കേന്ദ്രഭരണപ്രദേശത്ത് രാഷ്ട്രീയാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തി അധികാരത്തിലേറുന്ന ഒരു മന്ത്രിസഭ ഉള്ളതുകൊണ്ടാണ്.
കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ചുവടുറപ്പിക്കാൻ കഴിയാത്ത ബിജെപി പുതുച്ചേരിയിൽ ഭരണം പിടിക്കാനായാൽ അതൊരു വലിയ നേട്ടമായി കാണുന്നു. അതിനുള്ള കരുനീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ അവിടത്തെ സംഭവ വികാസങ്ങൾ. പരന്പരാഗതമായി കോൺഗ്രസിനു സ്വാധീനശക്തിയുള്ള പുതുച്ചേരിയിൽ 2016-ലെ തെരഞ്ഞെടുപ്പിൽ അവർ 15 സീറ്റുകളിൽ ജയിച്ച് ഏറ്റവും വലിയ കക്ഷിയായി ഡിഎംകെയുടെ പിന്തുണയോടെ മന്ത്രിസഭ രൂപവത്കരിക്കുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട മുപ്പതംഗങ്ങളും മൂന്നു നോമിനേറ്റഡ് അംഗങ്ങളും ഉൾപ്പെട്ടതാണു പുതുച്ചേരി നിയമസഭ. നാലു കോൺഗ്രസ് അംഗങ്ങൾ നിയമസഭാംഗത്വം രാജിവയ്ക്കുകയും ഒരു കോൺഗ്രസ് എംഎൽഎയെ സ്പീക്കർ അയോഗ്യനാക്കുകയും ചെയ്തതോടെ ഇപ്പോൾ സഭയുടെ അംഗബലം 28 ആയി കുറഞ്ഞു. എൻ.ആർ കോൺഗ്രസ്-7, അണ്ണാ ഡിഎംകെ-4, ബിജെപി-3 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ കക്ഷിനില. മാഹിയിൽനിന്നു ജയിച്ച എൽഡിഎഫ് സ്വതന്ത്രൻ വി. രാമചന്ദ്രന്റെ പിന്തുണ കോൺഗ്രസ്- ഡിഎംകെ സഖ്യത്തിനാണ്. സർക്കാർ രാജിവയ്ക്കില്ലെന്നു മുഖ്യമന്ത്രി വി. നാരായണസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറ്റ അനുയായി ആയിരുന്ന എ. ജോൺകുമാർ ആണ് ചൊവ്വാഴ്ച രാജിവച്ച കോൺഗ്രസ് എംഎൽഎ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി. വൈദ്യലിംഗം രാജിവച്ച ഒഴിവിൽ എംഎൽഎ ആയ ജോൺകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വഴി കുടുക്കുകയായിരുന്നു എന്നാണ് ആരോപണം. ഒറ്റ നന്പർ ലോട്ടറി, കുടുംബ ട്രസ്റ്റ്, വിദേശ ഫണ്ട്, അവിഹിത സ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ കേസന്വേഷണ നീക്കം ജോൺകുമാറിനു ഭീഷണിയായി. ബിജെപി പാളയത്തിലെത്തിയതോടെ അദ്ദേഹം ഇഡി ഭീഷണിയിൽനിന്നു രക്ഷപ്പെട്ടു. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിനു ബലം പകരുന്നതാണു പുതുച്ചേരിയിലെ സംഭവവികാസങ്ങളും.
എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ച് ബിജെപി മന്ത്രിസഭ രൂപവത്കരിച്ച സംസ്ഥാനങ്ങൾ ഒന്നും രണ്ടുമൊന്നുമല്ല. കർണാടകയും മധ്യപ്രദേശും അരുണാചൽപ്രദേശും മികച്ച ഉദാഹരണങ്ങൾ. ഗോവയിലും മണിപ്പൂരിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ കക്ഷിയായത് കോൺഗ്രസാണെങ്കിലും ആ പാർട്ടിയിൽനിന്ന് എംഎൽഎമാരെ അടർത്തിയെടുത്തു ബിജെപി മന്ത്രിസഭ രൂപീകരിച്ചു. അവസരങ്ങളുടെ കലയായ രാഷ്ട്രീയത്തിൽ അധികാരം പിടിക്കാൻ രാഷ്ട്രീയ ധാർമികതയും നൈതികതയും ബിജെപി ഒരു തടസമായി കാണുന്നില്ല. ജനഹിതവും പ്രശ്നമാക്കുന്നില്ല. കൂറുമാറ്റത്തിലൂടെ സൃഷ്ടിക്കുന്ന സർക്കാരുകളെ നിലനിർത്താനുള്ള വൈഭവവും വിഭവശേഷിയും കാലുമാറി വരുന്ന എംഎൽഎമാരെ പിന്നീടു തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചെടുക്കാനുള്ള സംഘടനാ കാര്യക്ഷമതയും അവർക്കുണ്ട്. കർണാടകയിൽ കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്കു പോയ 12 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായി. മധ്യപ്രദേശിൽ ആറു കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 22 എംഎൽഎമാരാണു കമൽനാഥ് സർക്കാരിനെ മറിച്ചിട്ട് ബിജെപിയിലെത്തിയത്. മറുതന്ത്രം മെനയാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ല എന്ന അവസ്ഥ ബിജെപി പരമാവധി മുതലെടുക്കുന്നു.
മഹാരാഷ്ട്രയിൽ മാത്രമാണു ബിജെപി തന്ത്രങ്ങൾ ഫലിക്കാതെ പോയത്. അതിനു നന്ദി പറയേണ്ടതു ശിവസേനയ്ക്കും ശരദ്പവാറിനുമാണ്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ കൊട്ടാരവിപ്ലവം തകർക്കാനും കോൺഗ്രസിനായി. ഈ അനുഭവങ്ങൾ ഉണ്ടായിട്ടും ബിജെപിയുടെ ആക്രമണനീക്കങ്ങൾക്കു തടയിടാൻ എന്തുകൊണ്ടു കഴിയുന്നില്ല എന്നു കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
12:04 AM Feb 18, 2021 | Deepika.com