വാഗ്ദാനങ്ങളൊക്കെ യാഥാർഥ്യമാകുമെങ്കിൽ വികസനത്തിന്റെ പേരിലുള്ള രാഷ്ട്രീയ മത്സരം കേരളത്തിനു നല്ലതുതന്നെയാണ്. വികസന വാഗ്ദാനങ്ങൾ ജലരേഖകളായിപ്പോകുന്ന അനുഭവം പഴങ്കഥയായി മാറട്ടെ.
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെയാകെ വികസന മേഖലയിൽ വലിയ കുതിപ്പിനു കാരണമാകുമെന്നു പ്രതീക്ഷിക്കുന്ന നാലു സുപ്രധാന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി റിഫൈനറിയുടെ 6000 കോടി രൂപയുടെ വികസന പദ്ധതിയായ പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ സമുച്ചയം രാഷ്ട്രത്തിനു സമർപ്പിക്കലായിരുന്നു അതിൽ പ്രധാനം. കൊച്ചിയിൽ ‘സാഗരിക’ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ, ‘വിജ്ഞാൻ സാഗർ’ മറൈൻ എൻജിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, വെല്ലിംഗ്ടൺ ഐലൻഡിൽ നിന്നുള്ള റോ-റോ ജലയാന സർവീസ് എന്നിവയുടെ ഉദ്ഘാടനവും കൊച്ചി സൗത്ത് കോൾ ബെർത്ത് പുനരുദ്ധാരണം ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
കേരളത്തിന്റെ വികസനത്തിനു കേന്ദ്രം നൽകുന്ന സഹകരണത്തിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65,000 കോടി രൂപയും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതിയും രണ്ടാഴ്ച മുന്പ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞു തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലെ വോട്ടർമാരെ ആകർഷിക്കാനാണ് ഇപ്പോഴത്തെ ഉദ്ഘാടനവും ബജറ്റ് വാഗ്ദാനങ്ങളുമെന്നു വിമർശനം ഉണ്ടെങ്കിലും ഈ പദ്ധതികൾ സംസ്ഥാനത്തിന്റെ വ്യവസായ- സാന്പത്തിക വികസനത്തിനു സഹായകമാകുമെന്നു പ്രതീക്ഷിക്കാം.
കൊച്ചി റിഫൈനറിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ സമുച്ചയം പ്രതിവർഷം 4000 കോടി രൂപയുടെ വിദേശനാണ്യം കൊണ്ടുവരുമെന്നാണു കണക്കാക്കുന്നത്. പെയിന്റ്, സൗന്ദര്യ സംവർധക വസ്തുക്കൾ, മഷി എന്നിവ ഉൾപ്പെടെ നിരവധി വ്യവസായങ്ങൾക്ക് ഇതു പ്രയോജനകരമാകും. അക്രിലിക് ആസിഡ്, അക്രിലേറ്റ്സ് എന്നിവയുടെ ഉത്പാദനത്തിനു രാജ്യത്തെ ആദ്യ യൂണിറ്റായ ഇതിനെ ആത്മനിർഭർ ഭാരത് എന്ന ആശയത്തിന്റെ സാക്ഷാത്കാരവുമായി വിശേഷിപ്പിക്കാം. നിരവധി അനുബന്ധ വ്യവസായങ്ങളും ഇതോടനുബന്ധിച്ചു വരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും. കൊച്ചി കപ്പൽനിർമാണശാലയോടു ചേർന്നു സ്ഥാപിക്കപ്പെട്ടതും വിജ്ഞാൻ സാഗർ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതുമായ മറൈൻ എൻജിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി 114 വിദ്യാർഥികൾക്കു മെക്കാനിക്കൽ/ നേവൽ/ആർക്കിടെക്ചർ എൻജിനിയറിംഗ് പഠിക്കാൻ അവസരം ലഭിക്കും. മൂന്നര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ടിനായി 70,000 ചതുരശ്ര അടി വിസ്തൃതിയുള്ള കാന്പസാണ് ഒരുക്കിയിരിക്കുന്നത്. ഷിപ്പ്യാർഡിനകത്തു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മാരിടൈം പരിശീലന കേന്ദ്രം എന്ന നിലയിൽ ഇവിടെ വിദ്യാർഥികൾക്കു നിർമാണത്തിലിരിക്കുന്നതും അറ്റകുറ്റപ്പണിയിലുള്ളതുമായ കപ്പലുകളിൽ പരിശീലനത്തിന് അവസരം ലഭിക്കും.
അന്താരാഷ്ട്ര വിനോദസഞ്ചാരമേഖലയിൽ കൊച്ചിയുടെയും അതുവഴി കേരളത്തിന്റെയും സ്ഥാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണു പുതിയ സാഗരിക അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ. 25 കോടി രൂപ ചെലവിൽ നിർമിച്ച ഈ ടെർമിനലിൽ വലിയ വിനോദസഞ്ചാര കപ്പലുകൾക്കു നങ്കുരമിടാനാവും. പ്രതിവർഷം ഒരു ലക്ഷം അന്താരാഷ്ട്ര ക്രൂയിസ് സഞ്ചാരികൾക്കു സേവനം നൽകാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നാണു കണക്കുകൂട്ടൽ. എയർ കണ്ടീഷൻ ചെയ്ത ലോഞ്ച് ഹാളുകൾ, കസ്റ്റംസ് ക്ലിയറൻസിനായി 10 കൗണ്ടറുകൾ, 48 ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിങ്ങനെ വിപുലമായ സഞ്ചാരീസൗഹൃദ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരം കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതിലൂടെ വരുമാനം സമ്പാദിക്കാനും ലക്ഷ്യമിടുന്ന മേഖലകളിലൊന്നാണ്. കോവിഡിൽ തളർന്ന കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സാഗരിക ടെർമിനൽ സഹായകമാകുമെന്നു കരുതാം.
കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിനും ബോൾഗാട്ടിക്കും ഇടയിൽ ഏർപ്പെടുത്തുന്ന റോ-റോ യാനങ്ങൾ ചരക്കുനീക്കത്തിന്റെ യാത്രാദൈർഘ്യവും ചെലവും കുറയ്ക്കും. കൊച്ചി സൗത്ത് കോൾ ബെർത്ത് പുനരുദ്ധാരണത്തിലൂടെ ഫാക്ടിന്റെ അമോണിയ ഇറക്കുമതി 40 ആയിരം ടൺ എംടിയുവിൽ നിന്ന് 90 ആയിരം ടൺ എംടിയു ആയി വർധിക്കും. കൊച്ചിയിലെ തുറമുഖ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള കൂടുതൽ സൗകര്യങ്ങൾ വരുന്നതോടെ പ്രവർത്തനമികവ് ഉയരുകയും വികസനം വേഗത്തിലാവുകയും ചെയ്യും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിവിധ മുന്നണികൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന മറ്റു വിഷയങ്ങൾക്കൊപ്പം വികസനകാര്യവും ഇത്തവണ സജീവ ചർച്ചയാകുമെന്നു തീർച്ചയാണ്. നാട് നന്നാകാൻ വികസനത്തിലൂന്നിയുള്ള ചർച്ചകളും സംവാദങ്ങളുമാണ് വേണ്ടതും. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ഇക്കാര്യത്തിൽ യോജിപ്പുണ്ടാക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിനു നേട്ടമാകും. കേരളം കൂടുതൽ വളരും. ഇടതുപക്ഷ ജനാധിപത്യമുന്നണി ആരംഭിച്ച വികസന മുന്നേറ്റ ജാഥയിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. യുഡിഎഫ് നടത്തുന്ന ഐശ്വര്യകേരളയാത്രയിലും വികസനത്തെപ്പറ്റിയുള്ള വാഗ്ദാനങ്ങൾക്കു മുൻതൂക്കമുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ഉയർത്തിക്കാട്ടി ബിജെപിയും ജനങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുന്നു. വാഗ്ദാനങ്ങളൊക്കെ യാഥാർഥ്യമാകുമെങ്കിൽ വികസനത്തിന്റെ പേരിലുള്ള രാഷ്ട്രീയ മത്സരം കേരളത്തിനു നല്ലതുതന്നെയാണ്. വികസന വാഗ്ദാനങ്ങൾ ജലരേഖകളായിപ്പോകുന്ന അനുഭവം പഴങ്കഥയായി മാറട്ടെ.
കേരളം വളരട്ടെ
01:15 AM Feb 15, 2021 | Deepika.com