ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവർത്തനച്ചെലവ് കുറവുള്ളതും മലിനീകരണം തീരെയില്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങളുടെയും ഇന്ധനക്ഷമത കൂടുതലുള്ള സിഎന്ജി വാഹനങ്ങളുടെയുമൊക്കെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതു നല്ലതാണ്. എന്നാലതു പാവപ്പെട്ടവരെയും പരിമിത വരുമാനക്കാരെയും കൂടുതൽ ഞെരുക്കിക്കൊണ്ടാവരുത്.
ഇരുപതുവർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള ചരക്കുവാഹനങ്ങളും കണ്ടംചെയ്യണമെന്ന കേന്ദ്രബജറ്റിലെ നിർദേശം പഴയവാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ വലിയ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുകയാണ്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കുകയാണു കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ലക്ഷ്യമായി പറയുന്നത്. എന്നാൽ, പഴയ വാഹനങ്ങളുടെ വില്പനമൂല്യം ഇല്ലാതാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും പ്രകടമായ ഫലം. പഴയ വാഹനവുമായുള്ള വൈകാരിക ബന്ധത്തിന്റെ പേരിൽ അതു വില്ക്കാതെ സൂക്ഷിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷം ഒഴികെ പഴയ വാഹനങ്ങളുള്ളവരെല്ലാം തീർത്തും സാധാരണക്കാരോ പാവപ്പെട്ടവരോ ആണ്. നിലവിലുള്ള പഴയ വാഹനം ഉപയോഗിക്കാനാവാതെവരികയും അതിനു വിലയില്ലാതാവുകയും പുതിയതു വാങ്ങാൻ പണമില്ലാതിരിക്കുകയും ചെയ്യുന്നത് അവർക്ക് എത്ര വലിയ ബുദ്ധിമുട്ടുകളും മനഃക്ലേശവുമാണു സൃഷ്ടിക്കുകയെന്നതു സർക്കാരിനു പ്രശ്നമല്ലായിരിക്കാം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചതിനപ്പുറം വാഹനം പൊളിക്കൽ നയത്തിന്റെ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. വലിയ ജനരോഷം ഭയന്ന് ഈ നയം സർക്കാർ ഉടൻ നടപ്പാക്കിയേക്കില്ല എന്നും സൂചനയുണ്ട്. ജനതാത്പര്യംകൂടി കണക്കിലെടുത്തേ ഇക്കാര്യത്തിൽ അന്തിമതീരുമാനം സർക്കാർ കൈക്കൊള്ളുകയുള്ളൂ എന്നു പ്രതീക്ഷിക്കാം.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനാണു പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം ആവിഷ്കരിച്ചതെന്നാണു കേന്ദ്രസർക്കാർ പറയുന്നതെങ്കിലും ഇന്ത്യയിലെ വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അതെന്നു സംശയിക്കുന്നവർ ഏറെയുണ്ട്. ഈ നയം നടപ്പാക്കിയാൽ ഇന്ത്യയിലെ വാഹന നിർമാണ വ്യവസായം ഇപ്പോഴത്തെ 4.5 ലക്ഷം കോടി രൂപയിൽനിന്ന് ആറു ലക്ഷം കോടി രൂപയായി വളരുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ചൂണ്ടിക്കാണിച്ചിരുന്നു. പഴയ വാഹനം നിരത്തിലിറക്കാൻ സാധിക്കാത്ത സാഹചര്യം വന്നാൽ അത്യാവശ്യക്കാർക്കു പുതിയ വാഹനം വാങ്ങാതെ പറ്റില്ലല്ലോ. പണമുള്ളവർക്ക് ഇതു പ്രശ്നമല്ല. എന്നാൽ, കാലപ്പഴക്കംചെന്ന പഴയ വാഹനം ഒരു വിലയും കിട്ടാതെയോ അല്ലെങ്കിൽ തുച്ഛവിലയ്ക്കോ ഒഴിവാക്കേണ്ടിവരുന്ന സാധാരണക്കാരൻ എന്തുചെയ്യും? വികസിത രാജ്യങ്ങളിലെ മാനദണ്ഡങ്ങൾ ഇവിടെയും പ്രാബല്യത്തിലാക്കുന്പോൾ രാജ്യത്തെ സാഹചര്യങ്ങളും ജനങ്ങളുടെ ധനസ്ഥിതിയുംകൂടി കണക്കിലെടുക്കണം. നിശ്ചിത കാലപരിധി കഴിയുന്ന വാഹനങ്ങൾ ഉടൻ പൊളിക്കണമെന്നു പുതിയ നിർദേശത്തിൽ പറയുന്നില്ല. അവ ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയമാക്കണമെന്നാണു നിർദേശം. ഈ പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങളേ പൊളിക്കേണ്ടതുള്ളൂ. നല്ലനിലയിൽ പരിപാലിക്കുന്ന വാഹനങ്ങൾക്കു കുഴപ്പം ഉണ്ടായേക്കില്ല. എന്നാൽ, നിശ്ചിത കാലപരിധിക്കു ശേഷവും നിരത്തിലിറക്കാൻ അനുവദിക്കുന്ന വാഹനങ്ങൾക്ക് 25 ശതമാനംവരെ ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ നിർദേശമുണ്ട്. തീർത്തും സാധാരണക്കാർക്കു താങ്ങാൻ കഴിയുന്നതല്ല ഇതൊന്നും. ചുരുക്കത്തിൽ പഴയ വാഹനമുള്ളവരുടെ മുന്നിലുള്ളത് അത്ര നല്ല ഭാവിയല്ല.
ലോകത്തിലെ അഞ്ചാമത്തെ വലിയ വാഹന വ്യവസായമാണ് ഇന്ത്യയിലേത്. 2020-ൽ ഇവിടെ 34 ലക്ഷം യാത്രാവാഹനങ്ങളും 2.1 കോടി ഇരുചക്രവാഹനങ്ങളും നിർമിക്കുകയും മൊത്തം 2.15 കോടി വാഹനങ്ങൾ വിൽക്കുകയും ചെയ്തുവെന്നാണു കണക്ക്. അതിന്റെ പത്തു മടങ്ങിലധികം വാഹനങ്ങൾ നിരത്തിലുണ്ടാവും. ഇന്ത്യയിൽ ആദ്യമായി ഒരു കാർ നിരത്തിലിറങ്ങുന്നത് 1897-ലാണ്. 1930 വരെ ഇവിടേക്കു കാറുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു. അംബാസഡർ കാറുകൾ നിർമിക്കുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 1942-ൽ സ്ഥാപിക്കപ്പെട്ടു. അതായിരുന്നു രാജ്യത്തെ ആദ്യത്തെ സ്വദേശി വാഹന നിർമാണശാല. 1992-ലെ സാന്പത്തിക ഉദാരവത്കരണ നയത്തെത്തുടർന്നു ധാരാളം വിദേശകന്പനികളും ഇന്ത്യയിൽ വന്നു വാഹന നിർമാണം തുടങ്ങി. ജനങ്ങളുടെ ക്രയശേഷി കൂടിയതോടെ ഇവിടത്തെ വാഹന നിർമാണ-വിപണന വ്യവസായം കുതിച്ചു. കോവിഡ് മഹാമാരിയാണ് അതിനു വലിയൊരു തിരിച്ചടിയായത്. വാഹന വ്യവസായത്തിന്റെ വളർച്ചയ്ക്കു വീണ്ടും ഗതിവേഗം നൽകാനുള്ള പദ്ധതികളുടെ ഭാഗമാണ് നിർദിഷ്ട വാഹനം പൊളിക്കൽ നയം എന്നു കരുതാനാണു ന്യായമേറെ. വാഹനം പൊളിക്കൽ വ്യവസായത്തിലേക്കു പുതുതായി 10,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നും 50,000 പേർക്കു തൊഴിൽ ലഭിക്കുമെന്നും സർക്കാർ പറയുന്നു.
ഈ നയം കർക്കശമാക്കി നടപ്പാക്കിയാൽ കേരളത്തിൽത്തന്നെ 11 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിൽനിന്നു പിൻവലിക്കേണ്ടിവരും. ഈ വാഹനങ്ങളെല്ലാം എവിടെക്കൊണ്ടുചെന്നു തള്ളും? അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി കൊണ്ടുവരുന്ന നയം പുതിയതരത്തിലുള്ള മലിനീകരണത്തിന് ഇടയാക്കരുത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവർത്തനച്ചെലവ് കുറവുള്ളതും മലിനീകരണം തീരെയില്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങളുടെയും ഇന്ധനക്ഷമത കൂടുതലുള്ള സിഎന്ജി വാഹനങ്ങളുടെയുമൊക്കെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതു നല്ലതാണ്. എന്നാലതു പാവപ്പെട്ടവരെയും പരിമിത വരുമാനക്കാരെയും കൂടുതൽ ഞെരുക്കിക്കൊണ്ടാവരുത്. കുടുംബം പുലർത്താനായി പഴയ വാഹനങ്ങൾ ഓടിക്കുന്ന ടാക്സിക്കാരും ഓട്ടോക്കാരുമൊക്കെ ധാരാളമുണ്ട്. കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം അടഞ്ഞപ്പോൾ സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി അത്യാവശ്യ യാത്രകൾ നടത്തുന്നവരും നിരവധി. പഴയ വാഹനങ്ങൾ നിരത്തിലിറക്കാനാവില്ല എന്ന സ്ഥിതി വന്നാൽ ഇവരൊക്കെ എന്തുചെയ്യും? വരുമാന ദാരിദ്ര്യമുള്ളവർ എങ്ങനെ പുതിയ വാഹനം വാങ്ങും? യാഥാർഥ്യബോധം ഉൾക്കൊണ്ടു മാത്രമേ വാഹനം പൊളിക്കൽ നയത്തിന്റെ മാർഗനിർദേശങ്ങളും പ്രവർത്തനപരിപാടിയും സർക്കാർ തയാറാക്കാവൂ.
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
12:50 AM Feb 12, 2021 | Deepika.com