വാക്സിനു മുന്പിൽ കോവിഡ് കീഴടങ്ങി എന്നു തെളിയുന്നതുവരെ ആളകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകഴുകൽ എന്നീ ചര്യകൾ മുടക്കാൻ പാടില്ല.
കേരളവും മഹാരാഷ്ട്രയുമൊഴികെ രാജ്യത്തെല്ലായിടത്തും കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷമായി മഹാമാരി വ്യാപനത്തിൽ ജീവിതം താളംതെറ്റിയ ആളുകൾക്കെല്ലാം വലിയ ആശ്വാസം പകരുന്നതാണ്. രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ചൊവ്വാഴ്ച കേന്ദ്രസർക്കാർ അറിയിച്ചു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാഴ്ചയായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായ രാജ്യമാണ് ഇന്ത്യ. ലോകത്തു പത്തേമുക്കാൽ കോടിയോളം പേർക്കു കോവിഡ് പിടിപെടുകയും 23.5 ലക്ഷം പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഒരു കോടി ഒന്പതു ലക്ഷത്തോളം പേർക്കു കോവിഡ് ബാധിക്കുകയും 1.56 ലക്ഷം പേർ മരിക്കുകയും ചെയ്തു. ഇങ്ങനെ സംഹാരതാണ്ഡവമാടിയ കോവിഡിന്റെ പിടിയിൽനിന്നു രാജ്യം കരകയറുകയാണ് എന്ന വാർത്ത പ്രത്യാശയേകുന്നു.
അതേസമയം, ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിലാണ് എന്നത് ആശങ്കാജനകവുമാണ്. ഇന്ത്യയിലെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നു കണക്കുകൾ പറയുന്നു. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ ഭൂരിപക്ഷവും. ഇവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും കോവിഡ് കേസുകളും മരണങ്ങളും പതിവായി കുറയുകയാണെന്നു കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. 20.5 ലക്ഷം പേർക്കു രോഗം പിടിപെടുകയും അര ലക്ഷത്തിലേറെ പേർ മരിക്കുകയും ചെയ്ത മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ ഉണ്ടായതെങ്കിലും ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകളുണ്ടാകുന്നതു കേരളത്തിലാണ്.
ഏകദേശം 9.78 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് ഇപ്പോഴും അയ്യായിരത്തിനു മുകളിലാണു പ്രതിദിന കേസുകളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനവും. അതേസമയം അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 0.9 ശതമാനവും കർണാടകയിൽ 0.6 ശതമാനവും ആന്ധ്രയിൽ 0.3 ശതമാനവും മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതിലേക്കാണ് ഈ കണക്കുകളെല്ലാം വിരൽചൂണ്ടുന്നത്.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ അതിനെ നേരിടുന്നതിലും നിയന്ത്രിക്കുന്നതിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാകുകയും രാജ്യാന്തര പ്രശംസ നേടുകയും ചെയ്ത കേരളത്തിന് എന്തുപറ്റി? ഇവിടെ കോവിഡ് മരണനിരക്ക് താരതമ്യേന വളരെ കുറവായിരുന്നതുകൊണ്ട് ആളുകൾക്ക് അതേപ്പറ്റിയുള്ള പേടിയും തന്മൂലം കരുതലുകളും കുറഞ്ഞു എന്നതാണ് അടിസ്ഥാന കാരണം. കോവിഡിനൊപ്പം ജീവിച്ചേ പറ്റൂ എന്ന നിലയിലേക്കു കാര്യങ്ങളെത്തി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിക്കുകയും പ്രവർത്തനമേഖലകൾ തുറന്നിടുകയും സ്കൂളുകളിലും കോളജുകളിലും മുതിർന്ന ക്ലാസുകളിൽ പഠനം പുനരാരംഭിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ജനജീവിതം പഴയ തിരക്കിലേക്കു തിരിച്ചുപോയി.
പൊതു ഇടങ്ങളിലും ഓഫീസുകളിലും മാസ്ക് ധരിക്കൽ ഏറെക്കുറെ എല്ലാവരും പാലിക്കുന്നുണ്ടെങ്കിലും ആളകലം പാലിക്കൽ എന്ന പ്രമാണം മിക്കവരും മറന്നു. സാനിറ്റൈസർ ഉപയോഗിക്കലും സോപ്പിട്ടു കൈകഴുകലും തീരെ കുറഞ്ഞു. ആരാധനാലയങ്ങളിൽ മാത്രമാണ് ഇപ്പോൾ ആൾക്കൂട്ടമില്ലാത്തത് എന്നു പറയാം. ജാഗ്രതക്കുറവിന്റെ വിലയാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. അതു വലിയ വിലയുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് കേരളത്തിൽ കോവിഡ് വ്യാപനം വലിയ തോതിലാകാൻ ഇടയാക്കി. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള വാശിയിൽ എല്ലാ പാർട്ടികളും പ്രചാരണത്തിൽ നിയന്ത്രണങ്ങളെല്ലാം മറന്നു. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാർക്ക് അതിൽ ഉത്തരവാദിത്വമുണ്ട്. ഇനി നിയമസഭാ തെരഞ്ഞെടുപ്പു വരികയാണ്. അതിലെ പ്രചാരണം തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ വീറും വാശിയും നിറഞ്ഞതായിരിക്കും. ഇപ്പോൾതന്നെ വിവിധ പാർട്ടികൾ നടത്തുന്ന സമ്മേളനങ്ങളിലും ജാഥകളിലും എന്തു വലിയ ജനക്കൂട്ടമാണ്? കാര്യങ്ങൾ കൈവിട്ടുപോയശേഷം പരസ്പരം പഴിപറഞ്ഞിട്ട് എന്തു കാര്യം? എല്ലാക്കാര്യത്തിലും സർക്കാരിനെയോ അധികൃതരെയോ മാത്രം കുറ്റം പറയുന്നതിലും അർഥമില്ല. മലപ്പുറം ജില്ലയിലെ രണ്ടു സ്കൂളുകളിലായി 201 കുട്ടികൾക്കും 72 ജീവനക്കാർക്കും കോവിഡ് പിടിപെട്ടു. അതിനു സർക്കാരാണ് ഉത്തരവാദിയെന്നു സാമാന്യബോധമുള്ള ആരും പറയില്ല. ഇതുതന്നെയാണ് എല്ലായിടത്തെയും സ്ഥിതി. കോവിഡിനോടുള്ള സമീപനത്തിൽ ലാഘവത്വം വെടിഞ്ഞ് കുറേക്കൂടി ജാഗ്രത പുലർത്താൻ എല്ലാവരും തയാറാകണം.
കോവിഡ് വാക്സിൻ വിതരണം ചെയ്തു തുടങ്ങിയതു പ്രതീക്ഷയുണർത്തുന്നുണ്ടെങ്കിലും അത് എല്ലാവരിലുമെത്താൻ സമയമെടുക്കും. ഇന്ത്യയിൽ 130 കോടി ജനങ്ങളുള്ളതിൽ ഇതുവരെ കോവിഡ് വാക്സിൻ നൽകിയത് 63 ലക്ഷത്തോളം പേർക്കാണ്. വാക്സിനു മുന്പിൽ കോവിഡ് കീഴടങ്ങി എന്നു തെളിയുന്നതുവരെ ആളകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകഴുകൽ എന്നീ ചര്യകൾ മുടക്കാൻ പാടില്ല. പ്രമുഖ അമേരിക്കൻ ബിസിനസ് പ്രതിഭ ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടിയതുപോലെ ആഗോള സഹകരണത്തിന്റെ കരുത്തിൽ കോവിഡും കീഴടങ്ങും എന്നതിൽ സംശയമൊന്നുമില്ല.
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
12:52 AM Feb 11, 2021 | Deepika.com