സമയപട്ടിക അനുസരിച്ച് അഡ്മിഷനോ പരീക്ഷയോ ഫലപ്രഖ്യാപനമോ സർട്ടിഫിക്കറ്റ് വിതരണമോ നടത്താറില്ല എന്നത് നമ്മുടെ സർവകലാശാലകളെക്കുറിച്ചു നാളുകളായുള്ള ആക്ഷേപമാണ്. പരീക്ഷാനടത്തിപ്പിലും അനുബന്ധ പ്രവർത്തനങ്ങളിലുമുള്ള സമയനിഷ്ഠയില്ലായ്മ വിദ്യാർഥികളുടെ നിലവാരത്തെ ബാധിക്കുന്നുണ്ട്.
വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റുകൾ നൽകുന്നതടക്കമുള്ള സേവനങ്ങൾ കാലതാമസം കൂടാതെ നിശ്ചിത സമയത്തു തന്നെ സർവകലാശാലകൾ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന ‘സിഎം അറ്റ് കാന്പസ്’ പരിപാടിയിൽ ‘നവകേരളം, യുവകേരളം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കവേയാണ് സർട്ടിഫിക്കറ്റുകൾ പഠിതാക്കളുടെ അവകാശമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. അവ നിശ്ചിത സമയത്തു ലഭ്യമാക്കുക ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴ്സ് ആരംഭിക്കൽ, പരീക്ഷ നടത്തൽ, ഫലം പ്രഖ്യാപിക്കൽ എന്നിവയിലൊന്നും കാലതാമസമുണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചു. മുഖ്യമന്ത്രിയുടെ ഈ നിർദേശം പാലിക്കാൻ നമ്മുടെ സർവകലാശാലകളും സർക്കാർ സംവിധാനങ്ങളും തയാറായാൽത്തന്നെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിനു നാണക്കേടുണ്ടാക്കുന്ന വലിയൊരു കളങ്കം മാറിക്കിട്ടും.
സമയപട്ടിക അനുസരിച്ച് അഡ്മിഷനോ പരീക്ഷയോ ഫലപ്രഖ്യാപനമോ സർട്ടിഫിക്കറ്റ് വിതരണമോ നടത്താറില്ല എന്നത് നമ്മുടെ സർവകലാശാലകളെക്കുറിച്ചു നാളുകളായുള്ള ആക്ഷേപമാണ്. പരീക്ഷാനടത്തിപ്പിലും അനുബന്ധ പ്രവർത്തനങ്ങളിലുമുള്ള സമയനിഷ്ഠയില്ലായ്മ വിദ്യാർഥികളുടെ നിലവാരത്തെ ബാധിക്കുന്നുണ്ട്. നമ്മുടെ സർവകലാശാലകൾ അന്താരാഷ്ട്ര നിലവാരത്തിന് അടുത്തെങ്ങുമെത്താത്തതിന്റെ അടിസ്ഥാന കാരണവും ഇതൊക്കെത്തന്നെയാവണം. പരീക്ഷകളും ഫലപ്രഖ്യാപനവും എന്നു നടത്തിയാലും സർവകലാശാലാ അധികൃതർക്ക് പ്രശ്നമില്ലായിരിക്കാം. പക്ഷേ, അതു വൈകിയാൽ എത്രയോ കുട്ടികൾക്കാണ് ഉന്നതപഠനത്തിനും ജോലിക്കുമുള്ള വാതായനങ്ങൾ അടയുന്നത്. ഒരു അധ്യയനവർഷം നീളുന്പോൾ ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷമാണു പലർക്കും നഷ്ടമാകുക. ഇതുമൂലമുണ്ടാകുന്ന അധികച്ചെലവുകൾ വഹിക്കേണ്ടിവരുന്നതും വിദ്യാർഥികളും രക്ഷിതാക്കളുമാണ്. കേരളത്തിലെ സർവകലാശാലകളിൽ കോഴ്സും പരീക്ഷയും എന്നു തീരും എന്ന് ഉറപ്പില്ലാത്തതുകൊണ്ട് അന്യസംസ്ഥാനങ്ങളിൽ ഉന്നതപഠനത്തിനു ചേരുന്നവരുമുണ്ട്. സാന്പത്തികശേഷിയുള്ളവർക്ക് അതു സാധ്യമാകുമായിരിക്കും. എന്നാൽ, പാവപ്പെട്ട വിദ്യാർഥികൾ എന്തുചെയ്യും? തുല്യനീതിക്കും തുല്യ അവസരങ്ങൾക്കും അവരും അർഹരാണ്.
പരീക്ഷാഫലപ്രഖ്യാപനം കഴിഞ്ഞാലും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ സർവകലാശാലകൾ വരുത്തുന്ന വലിയ കാലതാമസം വിദ്യാർഥികൾക്ക് ഏറെ മനഃക്ലേശത്തിനിടയാക്കുന്നുണ്ട്. ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ല എന്ന ഒറ്റക്കാരണത്താൽ ജോലി ലഭിക്കാതെപോയിട്ടുള്ളവർ നിരവധി. ഇവരുടെ കണ്ണീരിന് ഉത്തരം പറയാൻ സർവകലാശാലാ അധികൃതർ ബാധ്യസ്ഥരല്ലേ? കേരളത്തിനു പുറത്തുള്ള സർവകലാശാലകൾക്ക് കൃത്യസമയത്തുതന്നെ മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റുമക്കെ നൽകാൻ കഴിയുന്നുണ്ടെങ്കിൽ ഇവിടെ അതിന് എന്താണ് തടസം? ജീവനക്കാരുടെ കുറവും ജോലിത്തിരക്കുമാണു പലപ്പോഴും കാരണമായി പറയാറുള്ളത്. ഇത്തരം അവശ്യ കാര്യങ്ങൾ നിർവഹിക്കാൻ വേണ്ട ജീവനക്കാർ നമ്മുടെ എല്ലാ സർവകലാശാലകളിലുമുണ്ട് എന്നതാണു വസ്തുത. ഉദാസീനതയും മനസില്ലായ്മയും മാത്രമാണു പ്രശ്നം. സർവകലാശാലകൾ വിദ്യാർഥികൾക്കു വേണ്ടിയുള്ളതാണ്, ജീവനക്കാർക്കുവേണ്ടിയുള്ളതല്ല എന്ന കാര്യം പലരും മറന്നുപോകുന്നു. സമയത്തു പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും ആരുടെയും ഔദാര്യമല്ല. വിദ്യാർഥികളുടെ അവകാശങ്ങൾ ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തിനു വിടാൻ കഴിയില്ലെന്നും ഇതനുസരിച്ചു മാറേണ്ടവരെല്ലാം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞതു നല്ല സൂചനയായി എടുക്കാം. ജീവനക്കാരുടെ സംഘടിതശക്തിയിൽ ഓരോരോ സ്ഥാപനങ്ങളിൽ കാര്യങ്ങൾ തീരുമാനിക്കപ്പെട്ടിരുന്ന കാലം മാറുകയാണ്. വിദ്യാർഥി കേന്ദ്രീകൃതമായിത്തീരട്ടെ സർവകലാശാലകളിലെ എല്ലാ പ്രവർത്തനവും.
ഉന്നതവിദ്യാപീഠങ്ങൾ എന്ന നിലയിലുള്ള ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണോ നമ്മുടെ സർവകലാശാലകളിൽ നടക്കുന്നതെന്ന ഗൗരവമായ അവലോകനം നടത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. കേരളത്തിൽ അടുത്തകാലത്തായി കൂണുകൾ പോലെ ധാരാളം സർവകലാശാലകൾ മുളച്ചുപൊന്തിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെ ജ്ഞാനസന്പാദനത്തിനും ബൗദ്ധികവളർച്ചയ്ക്കുമുള്ള കേന്ദ്രങ്ങളെന്ന നിലയിൽ അവയുടെ സംഭാവനകൾ എത്രമാത്രമാണെന്നു പരിശോധിക്കേണ്ടതുണ്ട്. സ്വന്തക്കാർക്കു തൊഴിൽ നൽകാനുള്ള സ്ഥാപനങ്ങൾ മാത്രമായി അവയിൽ പലതിനെയും അധഃപതിപ്പിച്ചു എന്നതല്ലേ സത്യം? സർവകലാശാലകളിൽ നിയമനം നേടുന്ന സാധാരണ ജീവനക്കാരൻ മുതൽ വൈസ് ചാൻസലർ വരെയുള്ളവരെ ബന്ധപ്പെടുത്തി സ്വജനപക്ഷപാതത്തിന്റെ കഥകൾ വരുന്നു. അനർഹമായി നിയമനം നേടുന്നവർക്കു കാര്യപ്രാപ്തി മാത്രമല്ല ജോലിയോട് ആത്മാർഥതയും ഉണ്ടാവില്ല. കണ്ണൂർ സർവകലാശാലയുടെ ബികോം പരീക്ഷയുടെ ഉത്തരക്കടലാസ് കഴിഞ്ഞദിവസം വഴിയിൽനിന്നു കണ്ടെടുത്തു. വിദ്യാർഥിയുടെ ഭാവിനിർണയിക്കുന്ന ഉത്തരക്കടലാസ് പോലെ ഒരു സുപ്രധാന രേഖ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയാത്ത അധ്യാപകന് തന്റെ ജോലിയിൽ എന്ത് ഉത്തരവാദിത്വമാണ് അവകാശപ്പെടാനാവുക? കേരള സർവകലാശാലയിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ മാർക്ക് തിരിമറി നടത്തി വിദ്യാർഥികളെ ജയിപ്പിച്ചതിന് സെക്ഷൻ ഓഫീസർക്കെതിരേ കേസെടുത്തതും കഴിഞ്ഞ ദിവസമാണ്. ഇതൊക്കെയാണിവിടെ നടക്കുന്നത്. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടികളും അച്ചടക്ക കാര്യത്തിൽ നിഷ്കർഷതയുമുണ്ടായാലേ സർവകലാശാലകളുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകൂ. അല്ലെങ്കിൽ നഷ്ടം വരുത്തുന്ന സർക്കാർ കോർപറേഷനുകളുടെ ഗതിയാകും അവയ്ക്കും.
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
12:21 AM Feb 10, 2021 | Deepika.com