പരിസ്ഥിതിയെ മാനിക്കാതെയുള്ള വികസനമാണ് ഉത്തരാഖണ്ഡിലുണ്ടായതുപോലുള്ള ദുരന്തങ്ങൾക്കു കാരണമെന്നു പൊതുവേ പറയാറുണ്ടെങ്കിലും കൃത്യമായ നിഗമനങ്ങളിലെത്തേണ്ടത് ഭാവിയിൽ ഇവ ആവർത്തിക്കുന്നതു തടയാനാവശ്യമാണ്.
ഹിമാലയ സാനുക്കളിലെ മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തിൽ 26 പേർ മരിക്കുകയും ഇരുന്നൂറോളംപേരെ കാണാതാവുകയും ചെയ്ത ദുരന്തം രാജ്യത്തെ വേദനിപ്പിച്ചു. പ്രസിദ്ധ തീർഥാടന കേന്ദ്രമായ ജോഷിമഠിനു സമീപം നന്ദാദേവി ഗ്ലേസിയറിന്റെ ഒരുഭാഗം ഇടിഞ്ഞതിനെത്തുടർന്നുണ്ടായ അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഋഷിഗംഗ വൈദ്യുതപദ്ധതിയുടെ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ്. മഞ്ഞുമല ഇടിച്ചിലിനു കാരണമായി ആഗോളതാപനം അടക്കം പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വിദഗ്ധർക്ക് ഏകാഭിപ്രായമില്ല എന്നാണു പുറത്തുവന്ന പല വിശകലനങ്ങളും സൂചിപ്പിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയേറെ വികസിച്ചിട്ടും പ്രപഞ്ചത്തിലെ പ്രഹേളികകളും പ്രകൃതിയിലെ പ്രതിഭാസങ്ങളും പലതും മനസിലാക്കുന്നതിൽ പൂർണമായി വിജയി ക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. പരിസ്ഥിതിയെ മാനിക്കാതെയുള്ള വികസനമാണ് ഉത്തരാഖണ്ഡിലുണ്ടായതുപോ ലുള്ള ദുരന്തങ്ങൾക്കു കാരണമെന്നു പൊതുവേ പറയാറുണ്ടെങ്കിലും കൃത്യമായ നിഗമനങ്ങളിലെത്തേണ്ടത് ഭാവിയിൽ ഇവ ആവർത്തിക്കുന്നതു തടയാനാവശ്യമാണ്.
മഞ്ഞ് മൂടിക്കിടക്കുന്ന വലിയ പർവതശിഖരങ്ങളിലെല്ലാം ഹിമപാതം ഉണ്ടാകാറുണ്ട്. ഹിമാലയത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ മൂലമാണ് വലിയതോതിൽ മഞ്ഞുമല ഇടിയുന്നതും അതു വൻ ദുരന്തങ്ങളിലേക്കു നയിക്കുന്നതും. ദക്ഷിണേന്ത്യയിലെ സഹ്യപർവത മലനിരകൾപോലെ ഉറപ്പുള്ള പാറകൾകൊണ്ടു ബലവത്താക്കപ്പെട്ടതല്ല ഹിമാലയൻ നിരകൾ. കനത്ത മഴയോ മഞ്ഞുവീഴ്ചയോ മൂലം ഉണ്ടാകുന്ന ചെറിയ സമ്മർദത്തിൽ ഇടിഞ്ഞുവീഴും എന്നതാണ് ഇവിടത്തെ മലകളുടെ പ്രത്യേകത. ഏകദേശം അഞ്ചുകോടി വർഷങ്ങൾക്കു മുന്പാണു ഹിമാലയപർവതം രൂപപ്പെട്ടത് എന്നാണു നിഗമനം. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതുമൂലം ഭൂപ്രതലത്തിൽ സൃഷ്ടിക്കപ്പെടുന്ന കാന്തികമണ്ഡലത്തിന്റെ പ്രഭാവത്താൽ ഭൂകവചത്തിലെ ഭാഗങ്ങൾക്കു ചലിക്കാനുള്ള സമ്മർദം ഉണ്ടാകുന്നുണ്ട്. ഭൂമിയുടെ പ്രാരംഭ കാലത്തുണ്ടായിരുന്ന ഗോണ്ട്വാനലാൻഡിൽനിന്ന് ഇന്ത്യ-ഓസ്ട്രേലിയ പ്ലേറ്റ് വേർപെട്ട് വടക്കുദിശയിലേക്കു നീങ്ങിയെന്നും പിന്നീട് അതിൽനിന്ന് ഇന്ത്യൻ പ്ലേറ്റ് വേർപിരിഞ്ഞു പ്രയാണം തുടർന്ന് യൂറേഷ്യ ഭൂഖണ്ഡവുമായി കൂട്ടിയിടിച്ചപ്പോൾ തിങ്ങിഞെരുങ്ങി ഹിമാലയപർവതം രൂപപ്പെട്ടു എന്നുമാണ് ഭൗമശാസ്ത്ര വിശദീകരണം. ഇടിയുടെ ആഘാതം ഇനിയും നിലച്ചിട്ടില്ലാത്തതിനാൽ എവറസ്റ്റ് അടക്കമുള്ള കൊടുമുടികളുടെ ഉയരം കൂടിവരുന്നതായും ഭൗമശാസ്ത്രജ്ഞർ നിരീക്ഷണങ്ങളിലൂടെ കണ്ടുപിടിച്ചു. പൊടിയുന്ന പാറകളാണ് ഹിമാലയപർവതത്തിലുള്ളത് എന്നതിനാൽ ഇവിടെ മലയിടിച്ചിൽ സ്വാഭാവികം.
ഉയരമുള്ള പർവതശിഖരങ്ങളിൽ മഞ്ഞ് കുമിഞ്ഞുകൂടുന്പോഴാണ് ഗ്ലേസിയർ (ഹിമാനി) ഉണ്ടാകുന്നത്. മഞ്ഞുപാളികൾക്കു മുകളിൽ വീണ്ടും മഞ്ഞു വീഴുന്പോൾ അതുറച്ചു കട്ടിയുള്ളതായി മാറുന്നു. ഭാരം കൂടുന്പോൾ ഹിമാനി സാവധാനം ചലിക്കുന്നു. ഹിമാലയത്തിൽ 8,000 ഹിമാനി തടാകങ്ങളെങ്കിലും ഉണ്ടെന്നാണു കണക്കാക്കുന്നത്. അവയുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിദഗ്ധമതം. മഞ്ഞുമല ഇടിച്ചിൽ മൂലം അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും ഇതു വർധിപ്പിക്കുന്നു. ഹിമാലയൻ പ്രദേശങ്ങളിലെ ജനവാസമേഖലകളിൽ കല്ലും തടിയുംകൊണ്ടുള്ള നിർമിതികളാണ് പരന്പരാഗതമായി ഉണ്ടായിരുന്നത്. കോൺക്രീറ്റും സിമന്റും ഉപയോഗിച്ചുള്ള നിർമാണങ്ങൾ വർധിച്ചതു ചൂടു കൂടാൻ കാരണമായി. താപനില ഉയർന്നപ്പോൾ മഞ്ഞുമല ഉരുകി വിള്ളലുണ്ടാവുകയും ഒരു ഭാഗം അടർന്നുമാറി പ്രളയമുണ്ടാവുകയും ചെയ്തതാകാമെന്നാണ് നിഗമനം. ഈ വെള്ളപ്പാച്ചിലിൽ ഋഷിഗംഗ സ്വകാര്യ ജലവൈദ്യുത പദ്ധതി പൂർണമായി തകർന്നു. അവിടെ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കാണാതായത്. ഹിമാലയത്തിൽ ഗംഗയുടെ കൈവഴികളായ അളകനന്ദ, മന്ദാകിനി, ഭാഗീരഥി നദികളിൽ ഒട്ടേറെ അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളുമുണ്ട്. ഭൂപ്രകൃതിക്കു ഹാനികരമാകാത്തവിധംവേണം ഓരോ പ്രദേശത്തും പദ്ധതികൾ തുടങ്ങാനെന്ന വലിയ പാഠമാണ് ഉത്തരാഖണ്ഡിലുണ്ടായ ദുരന്തം നൽകുന്നത്.
എന്നാൽ, ദുരന്തങ്ങളിൽനിന്ന് ഒരുപാഠവും പഠിക്കുന്നില്ല എന്നതാണു നമ്മുടെ കുഴപ്പം. 2013-ൽ ഉത്തരാഖണ്ഡിലുണ്ടായ വലിയ പ്രളയദുരന്തത്തിൽ 5,700 പേരാണ് മരിച്ചത്. അന്നു രണ്ടായിരത്തിലധികം വീടുകൾ ഒഴുകിപ്പോയി. നൂറിലധികം പാലങ്ങളും ആയിരത്തിലധികം റോഡുകളും തകർന്ന് ആ പ്രദേശത്തെ ഗതാഗതസംവിധാനമാകെ തകരാറിലായി. പലയിടത്തും പുനർനിർമാണം പൂർത്തിയായിവരുന്നതേയുള്ളൂ. അതിനിടെയാണു പുതിയ ദുരന്തം ഉത്തരാഖണ്ഡ് എന്ന ദേവഭൂമിയെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. പ്രകൃതിയോടു ചേർന്ന് ജീവിക്കാൻ മനുഷ്യൻ പഠിക്കണം എന്ന സന്ദേശം ഇത്തരം ദുരന്തങ്ങളിൽ നിന്നു വായിച്ചെടുക്കാം. എല്ലാ ദുരന്തങ്ങളും മനുഷ്യനിർമിതമാണ് എന്നർഥമില്ല. അല്ലാത്തവയുമുണ്ട്. വലിയ പർവതശിഖരങ്ങളിലും വനാന്തരങ്ങളിലും മേഘസ്ഫോടനങ്ങളും മിന്നൽപ്രളയവുമുണ്ടാകുന്പോൾ അതിനു കാരണം കാട് വെട്ടിത്തെളിച്ചതാണ് എന്നു പറയുന്നത് പരിഹാസ്യമാണ്. കഴിഞ്ഞവർഷം മൂന്നാറിലെ പെട്ടിമുടിയിൽ മനുഷ്യർ കയറിയിട്ടില്ലാത്ത ഉൾക്കാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും ചില പരിസ്ഥിതി മൗലികവാദികൾ അത്തരം ആരോപണം ഉന്നയിച്ചിരുന്നു. പ്രപഞ്ചവും പ്രകൃതിയും ഉള്ളിലൊളിപ്പിച്ച നിഗൂഢതകൾ പലതും മനസിലാക്കാൻ മനുഷ്യന് ഇനിയും കഴിഞ്ഞിട്ടില്ല. തന്റെ നിസാരത മനസിലാക്കി പ്രകൃതിക്കു കീഴ്പ്പെട്ടു ജീവിക്കുകയാണ് മനുഷ്യൻ ചെയ്യേണ്ടത്.
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
12:07 AM Feb 09, 2021 | Deepika.com