കർഷകസമരത്തിനു ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണ, രാജ്യത്തിന്റെ സൽപ്പേരു കളങ്കപ്പെടുത്താൻ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന സർക്കാർ അനുകൂലികളുടെ നിലപാട് അപക്വവും ഖേദകരവുമാണ്.
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു രണ്ടുമാസമായി ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരുടെ നിലപാടുകൾക്കു രാജ്യത്തിനകത്തും പുറത്തും പിന്തുണ ഏറിവരുന്നതു കേന്ദ്രസർക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ടോ? ചില പ്രതികരണങ്ങളിൽനിന്നും സർക്കാരിന്റെ നടപടികളിൽനിന്നും അങ്ങനെ വേണം മനസിലാക്കാൻ. കരീബിയൻ ദ്വീപായ ബാർബഡോസിൽ ജനിച്ച് അമേരിക്കയിൽ ജീവിച്ചുവരുന്ന പ്രശസ്ത പോപ്പ് ഗായിക റിഹാന, സ്വീഡൻകാരിയായ യുവ പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തുൻബർഗ് തുടങ്ങിയവർ സമരത്തെ പിന്തുണച്ച് രംഗത്തു വന്നതിനെത്തുടർന്നുണ്ടായ ചില പ്രതികരണങ്ങൾ പരിഭ്രാന്തിയുടെ ലക്ഷണങ്ങളുള്ളതാണ്. കർഷകസമരത്തെ പിന്തുണച്ചു ഗ്രെറ്റ ട്വിറ്ററിൽ പോസ്റ്റിട്ടതിനെതിരേ ഡൽഹി പോലീസ് കേസെടുത്തു. ഗ്രെറ്റയ്ക്കെതിരേ വ്യക്തിപരമായി കേസെടുത്തിട്ടില്ല എന്നാണു പോലീസ് ഭാഷ്യം. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്ന വാദവുമായി ചില സിനിമാതാരങ്ങളും ക്രിക്കറ്റ് കളിക്കാരും രംഗത്തുവരികയും ചെയ്തു. ഇന്ത്യയിൽ നടക്കുന്ന ഒരു കാര്യത്തെക്കുറിച്ചും പുറത്തുള്ളവർക്ക് അഭിപ്രായം പറയാൻ പാടില്ലെന്നാണോ? അങ്ങനെയെങ്കിൽ പുറത്തെ കാര്യങ്ങളിൽ ഇന്ത്യക്കാരും മൗനം പാലിക്കേണ്ടിവരില്ലേ? ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യാവകാശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമൊക്കെ പിന്നെ എന്താണു വില?
ലോകം ഒരു ആഗോളഗ്രാമമായി മാറിക്കഴിഞ്ഞു. ഈ ഭൂമുഖത്തു നടക്കുന്ന ഏതു സംഭവവും നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും അറിയും. സമൂഹമാധ്യമങ്ങളിലൂടെ അവയെപ്പറ്റി അഭിപ്രായം പറയുകയും ചെയ്യും. അങ്ങനെയാണ് ഇറാക്കിലെ യുദ്ധക്കെടുതികളും സിറിയയിൽനിന്നുള്ള അഭയാർഥിപ്രവാഹവും ആഫ്രിക്കയിലെ പട്ടിണിമരണങ്ങളും അർമേനിയയിലെ വംശഹത്യയും അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളുമൊക്കെ മറ്റു രാജ്യങ്ങളിലുള്ളവരുടെയും വേദനയായി മാറുന്നത്. അമേരിക്കയിലെ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയിഡ് പോലീസുകാരന്റെ ബൂട്ടിനടിയിൽ ശ്വാസംമുട്ടി മരിച്ചപ്പോൾ ലോകം മുഴുവൻ പ്രതികരിച്ചു. അമേരിക്കയുടെ ആഭ്യന്തരകാര്യം മാത്രമായി അതിനെ ആരും കണ്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിലെ നാസി കോൺസെൻട്രേഷൻ ക്യാന്പുകളിൽ നടന്ന ക്രൂരതകളറിഞ്ഞു ലോകം പ്രതികരിച്ചപ്പോഴാണ് മനുഷ്യാവകാശ സംരക്ഷണത്തിനു പുതിയ പ്രമാണങ്ങളുണ്ടായത്. അവകാശനിഷേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും പീഡനങ്ങളും എവിടെ നടന്നാലും മാനവികത വറ്റാത്ത ഹൃദയങ്ങളുള്ളവർ അതിൽ പ്രതികരിക്കും. അതിൽ ദേശവ്യത്യാസമോ പൗരത്വഭേദമോ വിഷയമാക്കേണ്ടതില്ല. അവകാശപോരാട്ടങ്ങളും സഹനസമരങ്ങളും നടത്തുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ദേശവിരുദ്ധരോ രാജ്യദ്രോഹികളോ ആയി കാണേണ്ടതുമില്ല.
ലോകത്തെവിടെയായാലും കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു സമാന സ്വഭാവങ്ങളുണ്ട് എന്നതുകൊണ്ടാണ് ഇന്ത്യയിലെ കർഷകസമരത്തിനു വിദേശത്തുനിന്നു പിന്തുണ ലഭിക്കുന്നത്. കാർഷികമേഖല കൈയടക്കാൻ വരുന്ന വൻകിട കോർപറേറ്റുകളുടെ കുതന്ത്രങ്ങളാണ് ഇന്നു പല രാജ്യങ്ങളിലെയും കർഷകർ നേരിടുന്ന മുഖ്യപ്രശ്നം. ജനാധിപത്യ സർക്കാരുകൾപോലും ഇത്തരം കുത്തകകളുടെ സ്വാധീനങ്ങൾക്കു വഴങ്ങി അവർക്കനുകൂലമായ നിയമനിർമാണങ്ങൾ നടത്തുന്നു. അമേരിക്കയിലെ കാർഷികമേഖലയുടെ 70 ശതമാനത്തോളം ഇന്നു കോർപറേറ്റുകളുടെ നിയന്ത്രണത്തിലായത് അങ്ങനെയാണ്. കൈയൂക്കുള്ളവരുടെ മുഷ്കിനു മുന്പിൽ പാവം കർഷകർ അടിയറവു പറയേണ്ടിവരുന്നു. എങ്കിലും ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ഉള്ളിടത്ത് ചെറുത്തുനില്പിന്റെ പ്രതിഷേധ സ്വരങ്ങളുയരും. സമാധാനപരമായ സമരങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും കർഷകസമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നതു ശ്രദ്ധേയമാണ്. ഇതിനെ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായി കാണാമോ? ജോ ബൈഡന് അധികാരം കൈമാറുന്നതിനെതിരേ ഡോണൾഡ് ട്രംപിന്റെ അനുകൂലികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ കയറി കലാപമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരികൾതന്നെ അതിനെതിരേ പ്രതികരിച്ചിരുന്നു. അത് അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്ന് ആരും കരുതിയില്ല.
കർഷകസമരത്തിനു ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണ, രാജ്യത്തിന്റെ സൽപ്പേരു കളങ്കപ്പെടുത്താൻ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന സർക്കാർ അനുകൂലികളുടെ നിലപാട് അപക്വവും ഖേദകരവുമാണ്. കങ്കണ റണാവത്തിനെപ്പോലുള്ള ബിജെപി അനുഭാവികളായ ബോളിവുഡ് നടിമാർ കർഷകസമരത്തെ തള്ളിപ്പറയുന്നതും സമരത്തെ അനുകൂലിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതും മനസിലാക്കാം. എന്നാൽ, രാജ്യാന്തര കളിക്കാരനായ സച്ചിൻ തെണ്ടുൽക്കറെപ്പോലുള്ളവർ ഇന്ത്യയുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്നു കർഷകസമരത്തെ പിന്തുണച്ചവരെപ്പറ്റി പറയുന്പോൾ അദ്ദേഹത്തിനെന്തുപറ്റി എന്ന സംശയമാണ് ഉണരുക. കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാരന്റെ പിന്തുണകൊണ്ടുകൂടി വളർന്ന് ഇപ്പോൾ പഞ്ചനക്ഷത്ര സൗകര്യങ്ങളിൽ അഭിരമിക്കുന്ന ക്രിക്കറ്റ് താരങ്ങൾക്കും സിനിമാതാരങ്ങൾക്കുമൊന്നും സമരംചെയ്യുന്ന കർഷകരുടെ വേദന അറിയേണ്ട കാര്യമില്ലായിരിക്കാം. ഏതായാലും, സാമൂഹിക പ്രശ്നങ്ങളിൽ ഇവരൊക്കെ നിലപാടു സ്വീകരിക്കുന്നത് എങ്ങനെയാണെന്നു വ്യക്തമായി. സമരക്കാരെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ അവരെ പിന്തുണയ്ക്കുന്നവരെയും കേസുകളിൽ കുടുക്കി നിശബ്ദരാക്കാനാണു സർക്കാരിന്റെ നീക്കമെന്ന് ഓരോരോ നടപടികൾ സൂചിപ്പിക്കുന്നു. ശത്രുസൈന്യത്തെയെന്നപോലെ കർഷകസമരക്കാരെ നേരിടാൻ ഡൽഹി അതിർത്തിയിലെ റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകളും കൂർത്ത കന്പികളും സ്ഥാപിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാവും? കർഷകർ ശത്രുക്കളോ രാജ്യദ്രോഹികളോ അല്ല എന്നു സർക്കാർ മനസിലാക്കണം. വിമർശനങ്ങൾ രാജ്യത്തിനെതിരായ ഗൂഢാലോചനയല്ലെന്നും തിരിച്ചറിയണം.
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
12:31 AM Feb 06, 2021 | Deepika.com