സർക്കാർ തീരുമാനങ്ങൾ പലതും ഉത്തരവുകളായി ഇറങ്ങുന്പോൾ അവയിൽ വെള്ളംചേർക്കാനും ചില വ്യവസ്ഥകൾ നടപ്പാക്കാതിരിക്കാനും ശ്രമിക്കുന്ന പ്രവണത നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥർക്കുണ്ട്. ഇവിടെ അതു സംഭവിക്കരുത്.
ജനങ്ങളുടെ ആവലാതികൾക്കു പരിഹാരമുണ്ടാക്കേണ്ടതു സർക്കാരിന്റെ കടമയാണ് എന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്നതാണു സംസ്ഥാന മന്ത്രിസഭ ബുധനാഴ്ച കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങൾ. ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്ക് അവയിലൂടെ പരിഹാരമുണ്ടാവുകയാണ്. വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ നിർമാണം സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തുടങ്ങാൻ അനുമതി നൽകുന്ന തീരുമാനമാണ് അതിലൊന്ന്. സർക്കാർ ചുവപ്പുനാടയിൽ കുരുങ്ങി കെട്ടിടനിർമാണം തടസപ്പെടാവുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്രിസ്ത്യൻ മതവിഭാഗത്തിലെ നാടാർ സമുദായങ്ങൾക്കെല്ലാം ഒബിസി സംവരണം നൽകാനുള്ള മറ്റൊരു തീരുമാനത്തിലൂടെ അവർക്കു തുല്യനീതി ഉറപ്പാക്കപ്പെടുകയാണ്. എയ്ഡഡ് സ്കൂളുകളിൽ 3,441 അധ്യാപകർക്കു നിയമനാംഗീകാരം നൽകാനുള്ള സർക്കാർ തീരുമാനം വർഷങ്ങളായുള്ള ഇവരുടെ കാത്തിരിപ്പിനു വിരാമമുണ്ടാക്കും. പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം വരെ നീട്ടാനുള്ള തീരുമാനം സർക്കാർ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണ്. ഈ വിഷയങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനമെടുത്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
കെട്ടിടനിർമാണത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് അനുമതി വാങ്ങുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും ക്ലേശകരമായ കാര്യമാണ്. കൃത്യമായ അപേക്ഷയും മതിയായ രേഖകളുമുണ്ടായാലും ചില ഉദ്യോഗസ്ഥർ അനുമതി നൽകാതെ ബുദ്ധിമുട്ടിക്കും. ചിലർ കൈക്കൂലിക്കുള്ള സാധ്യതകൾ തേടും. വേറെചിലർ വെറുതെ വച്ചുതാമസിപ്പിക്കും. ഇത്ര ദിവസത്തിനകം അനുമതി കിട്ടുമെന്നതിന് ഒരുറപ്പും ഉണ്ടായിരുന്നില്ല. പണവും സ്വാധീനശക്തിയുമുള്ളവർ അനുമതി എങ്ങനെയെങ്കിലും സംഘടിപ്പിക്കും. ഇതൊന്നുമില്ലാത്ത വെറും സാധാരണക്കാർ വീടുവയ്ക്കാൻ പണവും നിർമാണസാമഗ്രികളും പണിയാൻ ആളെയും സംഘടിപ്പിച്ചാലും അനുമതി വൈകുന്നതു മൂലം അവർക്കു വലിയ ദുർച്ചെലവുകളും മനഃക്ലേശവുമൊക്കെ നേരിട്ടിരുന്നു. മന്ത്രിസഭയുടെ പുതിയ തീരുമാനത്തോടെ അതിനൊരു മാറ്റംവരികയാണ്. കെട്ടിടനിർമാണ അനുമതിക്കായി സ്ഥലം ഉടമയുടെയും ലൈസൻസിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ തദ്ദേശ സ്ഥാപന സെക്രട്ടറി നൽകുന്ന കൈപ്പറ്റ് സാക്ഷ്യപത്രം കെട്ടിടനിർമാണ പെർമിറ്റായി കണക്കാക്കി അഞ്ചു പ്രവൃത്തിദിവസത്തിനകം നിർമാണം തുടങ്ങാൻ അനുമതി നൽകുന്ന വിധത്തിലുള്ള നിയമഭേദഗതിക്കാണു സർക്കാർ ഒരുങ്ങുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമാണിതെന്നു പറയാം. ഇങ്ങനെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് മിക്ക വികസിത രാജ്യങ്ങളിലുമുള്ളത്. പുതിയ മാറ്റം ചിലരെങ്കിലും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ തെറ്റായ വിവരം നൽകുന്നവർക്കു പിഴ ഏർപ്പെടുത്തിയതും ഉചിതമായി.
പിന്നാക്കാവസ്ഥയിൽ കഴിയുന്ന നാടാർ സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജാതിമത പരിഗണന കൂടാതെ ഒബിസി സംവരണം അനുവദിക്കണം എന്നുള്ളത് ദീർഘകാല ആവശ്യമായിരുന്നു. പല മന്ത്രിസഭകളുടെ മുന്നിലും ഇതിനായുള്ള നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടെങ്കിലും അനുഭാവപൂർണമായ തീരുമാനം വന്നിരിക്കുന്നത് ഇപ്പോഴാണ്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണു ക്രിസ്ത്യൻ മതവിഭാഗത്തിലെ നാടാർ സമുദായങ്ങൾക്കെല്ലാം ഒബിസി സംവരണം നൽകാനുള്ള മന്ത്രിസഭയുടെ തീരുമാനം. നാടാർ സമുദായത്തിൽപ്പെട്ട ഹിന്ദു, എസ്ഐയുസി ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നിലവിലുള്ള സംവരണത്തെ ബാധിക്കാതെയാണ് ഇതു നടപ്പാക്കുക. പുതുതായി ഏതെങ്കിലും വിഭാഗത്തെ സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്പോൾ അതു ലഭിച്ചുകൊണ്ടിരുന്ന വിഭാഗങ്ങളിൽ ആശങ്കയും തെറ്റിദ്ധാരണയും പരത്താൻ പലരും ശ്രമിക്കാറുണ്ട്. നിലവിൽ ലഭിച്ചുകൊണ്ടിരുന്നവരുടെ ആനുകൂല്യങ്ങൾ കുറയും എന്ന മട്ടിലാകും തത്പരകക്ഷികൾ പ്രചാരണം നടത്തുക. വിവിധ വിഭാഗങ്ങളെ തമ്മിൽ തെറ്റിച്ച് തങ്ങളുടെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
സംവരേണതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്താൻ ഏതാനും മാസം മുമ്പു സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ ഇത്തരമൊരു പ്രചാരണത്തിനു ചിലർ ശ്രമിച്ചിരുന്നു. നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് പുതിയ തീരുമാനത്തിലൂടെ ഒരു നഷ്ടവും ഉണ്ടാവില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംവരണം ഒരു പൊള്ളുന്ന വിഷയമാണെന്ന് അറിഞ്ഞിട്ടും നീതിനിഷ്ഠമായ തീരുമാനമെടുക്കാൻ ധൈര്യംകാട്ടിയ സർക്കാരിനെ അഭിനന്ദിക്കണം.
എയ്ഡഡ് സ്കൂളുകളിലെ 3,441 അധ്യാപകർക്കു നിയമനാംഗീകാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം സംസ്ഥാനത്തെ കോർപറേറ്റ് മാനേജ്മെന്റുകളുടെ നേതൃത്വത്തിലുള്ള എയ്ഡഡ് സ്കൂളുകൾ ദീർഘകാലമായി നേരിട്ടിരുന്ന ഒരു പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുന്നതാണ്. 2016 ജനുവരി 29 മുതൽ നിയമിച്ച അധ്യാപകർക്കാണ് അംഗീകാരം ലഭിക്കുക. നിലവിലുള്ള സംരക്ഷിത അധ്യാപകരെ ഒരു സ്കൂളിൽ ഒന്ന് എന്ന കണക്കിൽ എയ്ഡഡ് സ്കൂളുകളിൽ പുനർവിന്യസിച്ച് സംരക്ഷണം നൽകുന്നതിനുള്ള നിബന്ധനകൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഈ തീരുമാനങ്ങൾ സംബന്ധിച്ച വ്യക്തമായ ഉത്തരവുകൾ ഉടൻ പുറത്തിറക്കി അവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ ജാഗ്രത കാട്ടണം. സർക്കാർ തീരുമാനങ്ങൾ പലതും ഉത്തരവുകളായി ഇറങ്ങുന്പോൾ അവയിൽ വെള്ളംചേർക്കാനും ചില വ്യവസ്ഥകൾ നടപ്പാക്കാതിരിക്കാനും ശ്രമിക്കുന്ന പ്രവണത നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥർക്കുണ്ട്. ഇക്കാര്യത്തിൽ അതു സംഭവിക്കരുത്. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം വരെ നീട്ടാനുള്ള തീരുമാനവും ഉദ്യോഗാർഥികൾക്കു നീതി നിഷേധിക്കപ്പെടരുത് എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് എന്നതിൽ തർക്കമുണ്ടാവില്ല.
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
12:37 AM Feb 05, 2021 | Deepika.com