സൈനിക അട്ടിമറിയെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിട്ടുള്ളതിനാൽ മ്യാൻമറിനെതിരേ വീണ്ടും ഉപരോധം വന്നേക്കാം. ഉപരോധം വന്നാൽ ദരിദ്രരാജ്യമായ മ്യാൻമറിന്റെ പുരോഗതി വീണ്ടും തടയപ്പെടും.
ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടില്ലാത്ത മ്യാൻമർ ജനത വീണ്ടും പട്ടാളഭരണത്തിന്റെ അടിമത്തനുകത്തിൽ പൂട്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തു ഭരണത്തിനു നേതൃത്വം നല്കിയിരുന്ന നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) നേതാവ് ഓങ് സാൻ സൂചി, പ്രസിഡന്റ് വിൻമിന്റ് തുടങ്ങിയവർ അറസ്റ്റിലായി. മ്യാൻമറിൽ ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും സൈന്യം അറിയിച്ചു.
ഔദ്യോഗിക മാധ്യമങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കപ്പെട്ടു. ഏഷ്യൻ രാജ്യങ്ങളിലാണെങ്കിലും ലാറ്റിനമേരിക്കയിലാണെങ്കിലും ആഫ്രിക്കയിലാണെങ്കിലും വ്യവസ്ഥാപിത ഭരണകൂടങ്ങളെ അട്ടിമറിച്ച് അധികാരത്തിലേറുന്നവർ ആദ്യം ചെയ്യുന്നത് വിവരാവകാശം നിഷേധിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടുകയുമാണ്. പൗരനു സ്വാതന്ത്ര്യവും അവകാശങ്ങളും നഷ്ടപ്പെടുന്നു. ഏകാധിപത്യ ഭരണത്തിൽ പൗരൻ തൃണതുല്യനാണ്.
മ്യാൻമറിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അധികാരം ഏറ്റെടുക്കാനിരിക്കെയായിരുന്നു പട്ടാള അട്ടിമറി. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചിയുടെ എൻഎൽഡി വലിയ ഭൂരിപക്ഷം നേടി വിജയിച്ചിരുന്നെങ്കിലും വോട്ടെടുപ്പിൽ കൃത്രിമങ്ങൾ നടന്നു എന്നാണു പട്ടാളത്തിന്റെ ആരോപണം. ജനപിന്തുണകൊണ്ടു മാത്രമാണു 476 സീറ്റിൽ 396-ഉം ഭരണകക്ഷി നേടിയതെന്നു പ്രതിപക്ഷം വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പു ക്രമക്കേടു സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണ് ഭരണം ഏറ്റെടുക്കുന്നതെന്ന വിശദീകരണമാണു സൈന്യം നൽകിയത്. പ്രതിപക്ഷ പാർട്ടികൾ പട്ടാളഭരണകൂടത്തെ പിന്തുണയ്ക്കുന്നു. മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ പ്രതീകമാണ് ഓങ് സാൻ സൂചി. അഞ്ചു പതിറ്റാണ്ട് പട്ടാള ഭരണത്തിലായിരുന്ന മ്യാൻമറിൽ തെരഞ്ഞെടുപ്പു നടന്നതും ജനാധിപത്യ ഭരണകൂടം അധികാരത്തിലേറിയതുമൊക്കെ അന്താരാഷ്ട്ര പിന്തുണയോടെ അവർ നടത്തിയ ധീരോദാത്തമായ ചെറുത്തുനില്പിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ്. എന്നാൽ, അധികാരത്തിലേറിയതോടെ ഓങ് സാൻ സൂചിയിലും ഏകാധിപത്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി വിമർശകർ പറയുന്നു.
മ്യാൻമറിലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്ന ആരോപണത്തിൽ എത്രമാത്രം കഴന്പുണ്ട് എന്നു വ്യക്തമല്ല. എന്നാൽ, ജനാധിപത്യം വേരുറപ്പിച്ച രാജ്യങ്ങളിൽ പോലും തെരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ കാട്ടി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഭരണാധികാരികളുടെ എണ്ണം കൂടിവരികയാണ് എന്നതു വസ്തുതയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമങ്ങൾ നടന്നു എന്നാരോപിച്ച് അധികാരമൊഴിയാതിരിക്കാൻ ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾ ലോകം കണ്ടതാണല്ലോ. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ശക്തമായ ജനാധിപത്യ കാഴ്ചപ്പാടുകളുള്ള രാജ്യങ്ങളിൽ ഇത്തരം വിവാദങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകാൻ ഭരണസംവിധാനത്തിനു കഴിവുണ്ട്. ദുർബലമായ ജനാധിപത്യ പാരന്പര്യമുള്ള രാജ്യങ്ങൾ പരാജയപ്പെട്ടുപോകുന്നു. ഭരണാധികാരികളുടെ ചെറിയ തെറ്റുകൾക്കു രാജ്യംതന്നെ വലിയ വില കൊടുക്കേണ്ടിവരുന്നു. മ്യാൻമറും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങളിൽ പട്ടാളം പിടിമുറുക്കുന്നത് അങ്ങനെയാണ്. പട്ടാളം ഒരിക്കൽ അധികാരത്തിന്റെ രുചിയറിഞ്ഞാൽ പിന്നീടവർ കാത്തിരിക്കുകയും അവസരം വരുന്പോൾ ചാടിവീഴുകയും ചെയ്യും. അതുകൊണ്ട് തെരഞ്ഞെടുപ്പും മറ്റു ജനാധിപത്യ പ്രക്രിയകളും വളരെ സുതാര്യമായും ആക്ഷേപരഹിതമായും പൂർത്തിയാക്കേണ്ടതു രാഷ്ട്രത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ്. ഈ പാഠമാണു മ്യാൻമറിന്റെ അനുഭവം അതുപോലുള്ള മറ്റു രാജ്യങ്ങൾക്കു നല്കുന്നത്.
1962 മുതൽ അര നൂറ്റാണ്ട് സൈനികഭരണത്തിന്റെ കഷ്ടതകൾ അനുഭവിച്ച ചരിത്രം മ്യാൻമറിനുണ്ട്. ഇക്കാലത്തു പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നതു മാത്രമല്ല, ലോകരാജ്യങ്ങളുടെ ഉപരോധങ്ങൾ രാജ്യത്തെ തളർത്തുകയും ചെയ്തു. 2007-ലെ ജനാധിപത്യ പ്രക്ഷോഭത്തെത്തുടർന്ന് 2010-ലാണ് സൈന്യത്തിനു മേൽക്കോയ്മയുള്ള ജനാധിപത്യ ഭരണകൂടം മ്യാൻമറിൽ നിലവിൽ വന്നത്. ഈ പരീക്ഷണം പത്തു വർഷംകൊണ്ട് സൈന്യം അവസാനിപ്പിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളുടെ ജനാധിപത്യപ്രശ്നങ്ങളിൽ അമേരിക്ക അടുത്തകാലത്തായി വലിയ ഇടപെടൽ നടത്താത്തതുകൊണ്ടും ചൈനയുമായി മ്യാൻമർ നല്ല ബന്ധം സ്ഥാപിച്ചതുകൊണ്ടും ലോകത്തിന്റെ ശ്രദ്ധ കോവിഡ് പ്രശ്നങ്ങളിൽ ആയതുകൊണ്ടും എളുപ്പത്തിൽ അട്ടിമറി നടത്താമെന്നു സൈനികനേതൃത്വം കണക്കുകൂട്ടിയിട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ. മ്യാൻമറിലെ പട്ടാളഭരണകൂടവുമായി മുന്പും സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള അയൽരാജ്യങ്ങൾക്ക് ഇപ്പോഴത്തെ അട്ടിമറിയിലും വലിയ ഉത്കണ്ഠയൊന്നും ഉണ്ടാകാൻ ഇടയില്ല. എന്നാൽ, സൈനിക നടപടിയെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിട്ടുള്ളതിനാൽ മ്യാൻമറിനെതിരേ വീണ്ടും ഉപരോധം വന്നേക്കാം. അന്താരാഷ്ട്ര ഉപരോധം വന്നാൽ ദരിദ്രരാജ്യമായ മ്യാൻമറിന്റെ പുരോഗതി വീണ്ടും തടയപ്പെടും. സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടി ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം നിലനിർത്താനും പിടിക്കാനും ശ്രമിക്കുന്ന വികസ്വര രാജ്യങ്ങളിലെ നേതാക്കളും അത്തരക്കാരെ പിന്തുണയ്ക്കുന്ന ജനങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നതാണു ഖേദകരം.
മ്യാൻമറിന്റെ ദുർവിധി
12:09 AM Feb 03, 2021 | Deepika.com