റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു നടന്ന അനിഷ്ട സംഭവങ്ങൾ രാജ്യത്തിനു വലിയ നാണക്കേടായി. അവ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ദേശീയപതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയിൽ കർഷകസമരത്തിന്റെ മറവിൽ ചിലർ സിക്ക് പതാക ഉയർത്തിയതു തികച്ചും
അപലപനീയമാണ്.
റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലി അണപൊട്ടിയ കർഷകരോഷത്തിന്റെ ദൃഷ്ടാന്തമായി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു മാസത്തോളമായി വിവിധ കർഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ സമരം നടന്നുവരികയാണ്. ഡൽഹി നഗരത്തിലേക്കു കടക്കുന്നതിൽ നിന്നു സമരക്കാരെ അതിർത്തിയിൽ തടഞ്ഞുനിർത്തിയിരുന്ന കേന്ദ്രസർക്കാരും ഡൽഹി പോലീസും റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന നഗരത്തിനുള്ളിൽ ട്രാക്ടർ റാലി നടത്താൻ സമരക്കാർക്ക് ചില ഉപാധികളോടെ അനുമതി നൽകി.
എന്നാൽ, ട്രാക്ടറുകളുമായി നഗരത്തിനുള്ളിലേക്കു കടന്ന ചില പ്രതിഷേധക്കാർ പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് അനുവദനീയമല്ലാത്ത മേഖലകളിലേക്കു കടന്നുകയറിയതും തുടർന്നു പോലീസുമായുണ്ടായ ഏറ്റുമുട്ടലും കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു നടന്ന ഈ അനിഷ്ട സംഭവങ്ങൾ രാജ്യത്തിനു വലിയ നാണക്കേടായി. അവ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ദേശീയപതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയിൽ കർഷകസമരത്തിന്റെ മറവിൽ ചിലർ സിക്ക് പതാക ഉയർത്തിയതു തികച്ചും അപലപനീയമാണ്. അങ്ങേയറ്റം പ്രകോപനപരമായ ഈ നടപടിയെ, കർഷകസമരത്തെ പിന്തുണയ്ക്കുന്ന ആരും അനുകൂലിക്കുന്നില്ല. മുഗൾ ചക്രവർത്തിമാരുടെ പ്രധാന രാജധാനിയായിരുന്ന ചെങ്കോട്ടയിലെ ലാഹോറി ഗേറ്റിൽ 1947 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയ പതാക ഉയർത്തിയതു മുതൽ ഇതൊരു സ്മാരകം എന്നതിലുപരി ഒരു പ്രധാന ദേശീയ പ്രതീകംകൂടിയാണ്. അതിനുശേഷം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്നു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പതിവു തുടരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ഇവിടെ കർഷകറാലിയുടെ മറവിൽ ചിലർ കടന്നുകയറി വേറെ പതാക ഉയർത്താനിടയായ സാഹചര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. പഞ്ചാബി നടൻ ദീപ് സിംഗ് സിദ്ദുവാണ് ചെങ്കോട്ടയിൽ സിക്കുകാരുടെ നിഷാൻ സാഹിബ് പതാക ഉയർത്തിയതെന്നു പറയുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുരുദാസ്പുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ബോളിവുഡ് താരം സണ്ണി ദേവലിന്റെ മുഖ്യ പ്രചാരകനായിരുന്നു ഇദ്ദേഹം. ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയ സംഭവത്തെ അപലപിച്ച സണ്ണി ദേവൽ തനിക്കു ദീപ് സിംഗ് സിദ്ദുവുമായി ബന്ധമില്ലെന്നു പ്രസ്താവിച്ചിട്ടുണ്ട്. എന്തായാലും കർഷകസമരത്തെ സമൂഹമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ഗൂഢാലോചന ഡൽഹിയിൽ ചൊവ്വാഴ്ച നടന്ന അനിഷ്ടസംഭവങ്ങൾക്കു പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം.
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറിയതിനു സമാനമായി ജനാധിപത്യത്തിനു കളങ്കമുണ്ടാക്കിയിരിക്കുകയാണ് ട്രാക്ടർ റാലിയുടെ മറവിൽ ഡൽഹിയിലുണ്ടായ സംഘർഷം. രാജ്യതലസ്ഥാനത്ത് ഇത്ര ഗുരുതരമായ ക്രമസമാധാന തകർച്ചയുണ്ടായതിൽ ഇന്റലിജൻസ് വീഴ്ചയും ഭരണപരാജയവുമുണ്ട്. ഡൽഹിയുടെ അതിർത്തികളിൽ ലക്ഷക്കണക്കിനു കർഷകരാണു ട്രാക്ടറുകളുമായി സംഘടിച്ചിരുന്നതെന്ന് അധികൃതർക്ക് അറിവുള്ളതായിരുന്നു. ഇത്രയധികം പേർ തലസ്ഥാനനഗരത്തിൽ പ്രവേശിച്ചു ട്രാക്ടർ റാലി നടത്തുന്പോൾ പല കുഴപ്പങ്ങളും സംഭവിക്കാമെന്നു കണക്കുകൂട്ടുന്നതിലും പ്രതിരോധമൊരുക്കുന്നതിലും കേന്ദ്രസർക്കാരിനും ഡൽഹി പോലീസിനും ഗുരുതരമായ പിഴവുപറ്റി. കരുത്തുള്ള ഒരു ഭരണകൂടം സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും ഡൽഹിയിൽ കണ്ടില്ല.
പോലീസ് ബാരിക്കേഡുകൾ തള്ളിമാറ്റി നിരോധിത മേഖലകളിലേക്കു കടന്നുവന്ന ട്രാക്ടറുകളിലുള്ളവരെ സമാധാനത്തോടെ മടക്കിഅയയ്ക്കുന്നതിനു പകരം ടയറിലെ കാറ്റഴിച്ചുവിട്ടു കൂടുതൽ പ്രകോപനം സൃഷ്ടിക്കാനാണു പോലീസ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. കലാപശ്രമത്തിനു പിന്നിൽ തങ്ങളല്ലെന്നു കർഷകസംഘടനകൾ വ്യക്തമാക്കുന്നു. പിന്നെ ആരുടെ തിരക്കഥയനുസരിച്ചാണു റിപ്പബ്ലിക് ദിനത്തിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതെന്ന് അന്വേഷിക്കണം.
വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ പിടിവാശിയാണു കർഷകസമരം ഇത്ര നീളാൻ കാരണം. പാർലമെന്റിൽ വേണ്ടത്ര ചർച്ചകൂടാതെ തിടുക്കത്തിൽ പാസാക്കിയെടുത്ത ഈ നിയമത്തിലെ ന്യൂനതകളും കുടുക്കുകളും സമരക്കാർ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അവ നടപ്പാക്കുന്നതു വേണമെങ്കിൽ ഒന്നര വർഷം വരെ നീട്ടിവയ്ക്കാമെന്ന നിലപാടിലേക്ക് അവസാനം എത്തിയിട്ടും പിൻവലിക്കില്ലെന്ന സർക്കാരിന്റെ ദുർവാശി ആർക്കുവേണ്ടിയാണ്? രാജ്യത്തെ ഭക്ഷ്യരംഗം കൈയടക്കാൻ വരുന്ന വൻകിട കോർപറേറ്റുകൾക്കു പരവതാനി വിരിക്കാനാണ് ഈ നിയമങ്ങൾ എന്ന കർഷകരുടെ ആക്ഷേപം ശരിയാണെന്നല്ലേ വ്യക്തമാകുന്നത്? തങ്ങളെടുത്ത ഒരു തീരുമാനം ജനതാത്പര്യം മാനിച്ചു പിൻവലിക്കുന്നതിൽ ഒരു നാണക്കേടും ഭരണകൂടത്തിനു തോന്നേണ്ടതില്ല.
ഡൽഹിയിൽ സമരത്തിനു ചെന്ന കർഷകരിൽ പലരും പ്രതികൂല കാലാവസ്ഥ മൂലം മരിച്ചു. ചൊവ്വാഴ്ചത്തെ ട്രാക്ടർ റാലിക്കിടയിലും ഒരാൾക്കു ജീവൻ നഷ്ടപ്പെട്ടു. സർക്കാരിന്റെ കണ്ണു തുറക്കാൻ ഇനിയെത്ര പേരുടെ ജീവൻ ബലിനൽകേണ്ടിവരും? ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം നിർത്തില്ലെന്നു കർഷകസംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം വളർത്താതിരിക്കാനുള്ള ഉത്തരവാദിത്വബോധം സർക്കാർ പ്രകടിപ്പിക്കുമെന്നു കരുതാം.
അണപൊട്ടിയ കർഷകരോഷം
12:02 AM Jan 28, 2021 | Deepika.com