മാതാപിതാക്കൾക്കു വളർത്തുനായയെക്കാൾ കുറഞ്ഞ പരിഗണന നൽകുന്ന മാനസികസ്ഥിതിയിലെത്തിയോ നമ്മൾ? മനുഷ്യബന്ധങ്ങളുടെ വിലയറിയാത്തവർ ചെയ്തുകൂട്ടുന്ന പാതകങ്ങൾ മനഃസാക്ഷിയുള്ളവരെ ലജ്ജിപ്പിക്കുന്നു.
വീടിനുള്ളിൽ നായക്കൊപ്പം പൂട്ടിയിട്ടതിനെ തുടർന്നു ഭക്ഷണവും വെള്ളവും കിട്ടാതെ വയോധികൻ മരിച്ച സംഭവം മനഃസാക്ഷിയുള്ളവരെയൊക്കെ അസ്വസ്ഥമാക്കുന്നതാണ്. കാരുണ്യത്തിന്റെ നീരുറവകളൊക്കെ നമ്മുടെ മനസിൽനിന്നു വറ്റിപ്പോകുകയാണോ എന്ന സംശയമുണരും. മലയാളികൾക്കാകെ മാനഹാനിയുണ്ടാക്കുന്ന സംഭവം നടന്നതു കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലാണ്. മകനും മരുമകളും ദിവസങ്ങളോളം വീട്ടിനുള്ളിൽ പൂട്ടിയിട്ടതിനെ തുടർന്ന് എൺപതുകാരനായ പൊടിയൻ മരിച്ചു. കൂടെ പൂട്ടിയിടപ്പെട്ടിരുന്ന ഭാര്യ അമ്മിണിയെ മനോനില തെറ്റിയനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വൃദ്ധമാതാപിതാക്കളെ മക്കൾ തിരിഞ്ഞുനോക്കാത്ത സംഭവങ്ങൾ മുന്പും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വീട്ടിൽ ബന്ധനസ്ഥരായി ഭക്ഷണം കിട്ടാതെ വിശന്നുമരിക്കുന്നത് അപൂർവം. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാമെങ്കിലും സ്വാർഥതയും കുടുംബബന്ധങ്ങളിലെ ശൈഥില്യവും മാതാപിതാക്കളോടുള്ള കരുതലില്ലായ്മയും വർധിച്ചതു കേരളസമൂഹത്തെ എത്ര വലിയ അപചയത്തിലേക്കാണു നയിച്ചതെന്നതിന്റെ ദൃഷ്ടാന്തമായും ഇതിനെ വിലയിരുത്താം.
കുടുംബബന്ധങ്ങൾക്ക് ഏറെ പവിത്രത കൽപിക്കപ്പെടുന്ന നാടാണു നമ്മുടേത്. വാർധക്യത്തിൽ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കും എന്നതായിരുന്നു പഴയ സങ്കൽപം. അണുകുടുംബങ്ങളുടെ ആവിർഭാവത്തോടെ അത്തരം ധാരണകൾ പലതും പൊളിച്ചെഴുതപ്പെട്ടു. മക്കൾ അവരുടെ പാടുനോക്കി പോകുന്പോൾ മാതാപിതാക്കളെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ ഇന്നുണ്ട്. വൃദ്ധമാതാപിതാക്കൾ ഒറ്റയ്ക്കു കഴിയുന്ന വീടുകളിലും കൂട്ടത്തോടെ കഴിയുന്ന വൃദ്ധസദനങ്ങളിലുംനിന്ന് ഉയരുന്ന വിങ്ങലുകളും തേങ്ങലുകളും ശ്രദ്ധിക്കാൻ സമൂഹത്തിനു നേരമില്ല. തീർത്തും ദരിദ്രരും നിരക്ഷരരുമായവൃദ്ധമാതാപിതാക്കളുടെ കാര്യമാണ് ഏറെ കഷ്ടം. വാർധക്യത്തിൽ നരകജീവിതമാണ് അവരിൽ പലർക്കും. പൊടിയനും അമ്മിണിയും ആ വിഭാഗത്തിൽപ്പെട്ടവരാണ്. പ്രായാധിക്യംമൂലം ജോലിക്കുപോകാൻ പറ്റാതായതോടെയാണ് ഇവർ വീട്ടിൽ ഒറ്റപ്പെട്ടത്. ഇവർക്കു നാട്ടുകാർ ഭക്ഷണം നൽകിയാൽപ്പോലും മകൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്നു പറയുന്നു. മദ്യപാനം മൂലമോ അല്ലാതെയോ സുബോധം നശിച്ചാൽ മാതാപിതാക്കൾക്കു വളർത്തുനായയെക്കാൾ കുറഞ്ഞ പരിഗണന നൽകുന്ന മാനസികസ്ഥിതിയിലെത്തുമോ? മനുഷ്യബന്ധങ്ങളുടെ വിലയറിയാത്തവർ ചെയ്തുകൂട്ടുന്ന പാതകങ്ങൾ മനഃസാക്ഷിയുള്ളവരെ ലജ്ജിപ്പിക്കുന്നു.
മക്കൾ തിരിഞ്ഞുനോക്കാത്ത വയോധികരെ സംരക്ഷിക്കാൻ സമൂഹത്തിനു കടമയില്ലേ? ഭക്ഷണം കിട്ടാതെ പൊടിയൻ മരിച്ചതു പാവപ്പെട്ടവർക്കു സൗജന്യറേഷനും ഭക്ഷ്യധാന്യ കിറ്റുമൊക്കെ മുടക്കംകൂടാതെ കൊടുക്കുന്ന നാട്ടിലാണിതൊക്കെ സംഭവിക്കുന്നതെന്നോർക്കണം. ദുർബലവിഭാഗങ്ങൾക്കു ക്ഷേമപെൻഷനുകളുമുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാത്തവരെ ശിക്ഷിക്കാൻ നിയമവുമുണ്ട്. എന്നിട്ടുമെന്തേ വൃദ്ധർ വിശന്നുമരിക്കേണ്ടിവരുന്നു? ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ എന്തൊക്കെയോ പന്തികേടുകളുണ്ടെന്നു വ്യക്തം. വിപുലമായ അധികാരങ്ങളുള്ള പഞ്ചായത്തുകളും ജനമൈത്രി പോലീസുമൊക്കെ ഉള്ള നാടാണിത്. പൊടിയനെയും അമ്മിണിയെയും കാണാനെത്തിയ പഞ്ചായത്ത് അധികൃതരെ വീട്ടിൽ കയറ്റാൻ മകൻ ആദ്യം വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. അയൽപക്കക്കാർ വേണ്ടവിധം സഹായിച്ചില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ടാകാം. നിർബന്ധപൂർവം ഭക്ഷണമോ സഹായമോ എത്തിക്കുന്നതിന് ഇപ്പോഴത്തെ ചില നിയമങ്ങൾ തടസമാകുന്നുണ്ട് എന്നതും വസ്തുതയാണ്. ഇതുപോലുള്ള നിർഭാഗ്യ സംഭവങ്ങൾ ഉണ്ടായതിനുശേഷം ആരെങ്കിലും ഞെട്ടൽ പ്രകടിപ്പിച്ചിട്ടോ സഹതാപം കാട്ടി യിട്ടോ കാര്യമില്ല. ഇവ ആവർത്തിക്കപ്പെടാതിരിക്കാനുള്ള വഴികളാണു നോക്കേണ്ടത്.
ആരും തുണയില്ലാത്ത വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളെടുക്കാൻ പഞ്ചായത്ത് അധികൃതർക്കു കഴിയണം. പകൽവീടുകൾപോലുള്ള പ്രസ്ഥാനങ്ങളും പാലിയേറ്റീവ് കെയർ പോലുള്ള സേവനങ്ങളുമുണ്ടെങ്കിലും ഇവയുടെയൊക്കെ ഏകോപനത്തിൽ പല പോരായ്മകളുമുള്ളതു പരിഹരിക്കപ്പെടണം.
വയോജനസംരക്ഷണം മിക്ക വികസിത രാജ്യങ്ങളിലും സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള സാന്പത്തികച്ചെലവുകൾ വഹിക്കാനും ആ രാജ്യങ്ങൾക്കു കെൽപുണ്ട്. ഇന്ത്യയെപ്പോലെ ഇത്രയേറെ വൃദ്ധജനസംഖ്യയുള്ള ഒരു വികസ്വര രാജ്യത്തിന് ആ നിലയിൽ കാര്യങ്ങൾ നടത്താൻ പറ്റില്ലായിരിക്കാം. എങ്കിലും ഇവിടെയും പ്രായമായവരുടെ സംരക്ഷണം വലിയൊരു സാമൂഹ്യപ്രശ്നമായി വളരുന്നതു സർക്കാർ കാണാതിരുന്നുകൂടാ. അതു പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് ചുമതല പഞ്ചായത്തുകളെ ഏൽപിക്കണം. കഷ്ടപ്പാടുകളും വേദനകളും സഹിച്ചു മക്കളെ വളർത്തിക്കൊണ്ടുവരുന്പോൾ മിക്ക മാതാപിതാക്കളും പ്രതീക്ഷിക്കുക വാർധക്യകാലത്ത് അവർ തങ്ങൾക്കു തണലാകുമെന്നാണ്. സാന്പത്തികശേഷിയില്ലാത്ത എത്രയോ മാതാപിതാക്കൾ മക്കൾക്ക് ആഹാരവും വസ്ത്രവുമൊക്കെ നൽകാനായി പട്ടിണി കിടന്ന് അത്യധ്വാനം ചെയ്തിട്ടുണ്ടാവും? ആ മക്കൾ പലരും മാതാപിതാക്കളുടെ വാർധക്യകാലത്ത് അവരോടു ചെയ്യുന്നതോ? മക്കളിൽനിന്നു സ്നേഹത്തോടെയുള്ള പെരുമാറ്റംകിട്ടാതെ കണ്ണീരൊഴുക്കുന്ന എത്രയോ വയോജനങ്ങളുണ്ട്. കാലം ചെല്ലുന്തോറും മനുഷ്യബന്ധങ്ങളുടെ വില കുറയുകയാണ്.
മാതാപിതാക്കളെ ദൈവമായി കരുതിയിരുന്ന കാലമൊക്കെ പോയി എന്ന യാഥാർഥ്യം നമുക്ക് അംഗീകരിക്കാം. പക്ഷേ, അവർ മാനുഷിക പരിഗണന അർഹിക്കുന്നുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾ ബാധ്യസ്ഥരാണ്. നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കാൻ സമൂഹത്തിനും കടമയുണ്ട് എന്ന കാര്യം നമുക്കു മറക്കാതിരിക്കാം.
നമ്മുടെ മനുഷ്യത്വം മരവിച്ചുവോ?
12:21 AM Jan 22, 2021 | Deepika.com