സഭയിലെ കർദിനാൾമാരെ ചർച്ചയ്ക്കു ക്ഷണിക്കാനും സഭയും സമുദായവും നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും പ്രധാനമന്ത്രി തയാറായത് രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന കത്തോലിക്കർ ഉൾപ്പെടെയുള്ള മുഴുവൻ ക്രൈസ്തവർക്കും ഗുണകരമാകുമെന്നു പ്രതീക്ഷിക്കാം.
രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറെ താത്പര്യമുളവാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായുള്ള കർദിനാൾമാരുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ചാണ് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ മുൻ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ കൂടിക്കാഴ്ചയ്ക്കെത്തിയത്. മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള മുൻകൈയെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇത്തരമൊരു കൂടിക്കാഴ്ച ഒരുക്കിയത്.
എക്കാലത്തും രാഷ്ട്രപുരോഗതിയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ളതും ദേശീയ താത്പര്യങ്ങളോടു പൂർണമായും അണിചേർന്നു നിൽക്കുന്നതുമാണ് ഇന്ത്യയിലെ കത്തോലിക്കാ സഭ. ജനസംഖ്യയുടെ 1.55 ശതമാനത്തോളം മാത്രമുള്ള കത്തോലിക്കർ ഇന്ത്യയിൽ നടത്തുന്ന സാമൂഹിക സേവനപ്രവർത്തനങ്ങൾ മാതൃകാപരവുമാണ്. കോവിഡ് മഹാമാരിയിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മാത്രമായി കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 152 കോടി രൂപയുടെ സഹായങ്ങൾ രാജ്യത്തു നടത്തിയെന്നതും പ്രധാനമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചുവെന്നാണ് കർദിനാൾമാർ കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചത്. സഭയിലെ കർദിനാൾമാരെ ചർച്ചയ്ക്കു ക്ഷണിക്കാനും സഭയും സമുദായവും നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും പ്രധാനമന്ത്രി തയാറായത് രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന കത്തോലിക്കർ ഉൾപ്പെടെയുള്ള മുഴുവൻ ക്രൈസ്തവർക്കും ഗുണകരമാകുമെന്നു പ്രതീക്ഷിക്കാം.
കൂടിക്കാഴ്ചയിൽ കർദിനാൾമാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യങ്ങൾ ഏറെ ഗൗരവമുള്ളതാണ്. ന്യൂനപക്ഷ സഹായ പദ്ധതികളിൽ ക്രൈസ്തവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന ആവലാതി ശക്തമായിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകണമെന്നതായിരുന്നു ഒരു വിഷയം. കേരളത്തിൽ ഇക്കാര്യത്തിൽ കടുത്ത വിവേചനം അനുഭവിക്കുന്നു എന്ന് ക്രൈസ്തവസമൂഹം ഒന്നടങ്കം പരാതിപ്പെടുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലാകരുത് സംവരണമെന്നും സാമ്പത്തിക സഹായങ്ങൾക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കണമെന്നുമുള്ള ആവശ്യവും ഏറെ പ്രസക്തമാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുമോയെന്ന ആശങ്കയും പ്രധാനമന്ത്രിക്കു മുന്നിൽ നേരിട്ടെത്തിക്കാനായി. വന്യമൃഗശല്യവും പരിസ്ഥിതി ലോല വിഷയങ്ങളുമടക്കം കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയും ദളിത് ക്രൈസ്തവരുടെ സംവരണവും ചർച്ചാവിഷയങ്ങളായി. ഫാ. സ്റ്റാൻ സ്വാമിയുടെ വിഷയവും കർദിനാൾമാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഇടപെടാൻ പരിമിതികളുണ്ടെങ്കിലും ഫാ. സ്റ്റാൻ സ്വാമിക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കരുതെന്ന് ശക്തമായി ആവശ്യപ്പെടാൻ കർദിനാൾമാർക്കു കഴിഞ്ഞിട്ടുണ്ട്.
മാർപാപ്പയുടെ ഇന്ത്യാസന്ദർശനത്തിൽ അനുകൂല നിലപാടുണ്ടാകുമെന്ന ശുഭസൂചന ലഭിച്ചതായാണ് കർദിനാൾമാർ അറിയിച്ചിരിക്കുന്നത്. വത്തിക്കാനുമായി ഇന്ത്യക്ക് എക്കാലവും ഊഷ്മള ബന്ധമാണ് ഉള്ളതെങ്കിലും 22 വർഷമായി ഒരു മാർപാപ്പ ഇന്ത്യ സന്ദർശിച്ചിട്ട്. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ രണ്ടാം സന്ദർശനമാണ് അവസാനമായി നടന്നത്. അന്ന് എ.ബി. വാജ്പേയിയായിരുന്നു പ്രധാനമന്ത്രി. 1986ലും ജോൺ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യാസന്ദർശനം നടത്തിയിരുന്നു. രാജ്യത്തെ കത്തോലിക്കർ മാത്രമല്ല കൈസ്തവ സമൂഹം ആകമാനവും മറ്റനേകംപേരും ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കോവിഡ് പ്രതിസിന്ധി കുറയുകയും വിമാനസർവീസുകളടക്കം യാത്രാസംവിധാനങ്ങൾ സാധാരണനിലയിലാകുകയും ചെയ്യുമ്പോഴേക്കും മാർപാപ്പയുടെ സന്ദർശനം യാഥാർഥ്യമാകണമെന്നാണ് ഇവരെല്ലാം ആഗ്രഹിക്കുന്നത്.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമേ ആയിരുന്നില്ലെന്നാണ് കർദിനാൾമാർ വ്യക്തമാക്കിയിരിക്കുന്നത്. തീർച്ചയായും രാജ്യത്തിന്റെ പ്രധാനമന്ത്രി മുൻകൈയെടുത്തു നടത്തുന്ന ഇത്തരം ചർച്ചകളിൽ രാഷ്ട്രീയം കാണേണ്ടതില്ല. കേരളത്തിലുൾപ്പെടെ ക്രൈസ്തവർ ഏറെ പ്രതിസന്ധികൾ നേരിടുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ അതു കേൾക്കാനും മനസിലാക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചത് ശുഭ സൂചനയായി കാണാം. സംസ്ഥാന സർക്കാരും ഇത്തരത്തിൽ ക്രൈസ്തവർ നേരിടുന്ന വിവേചനങ്ങളും പ്രതിസന്ധികളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ കമ്മീഷനെ നിയമിച്ചിരിക്കുന്നു എന്നത് സ്വാഗതാർഹമാണ്. കമ്മീഷൻ വസ്തുനിഷ്ഠമായ പഠനം നടത്തുകയും സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനോടകം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനിവാര്യമായ ഇടപെടലുകൾകൂടി ഉണ്ടാകാൻ കർദിനാൾമാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ഉപകരിക്കുമെന്ന് പ്രത്യാശിക്കാം.
ക്രൈസ്തവരുടെ ആശങ്കകൾ പ്രധാനമന്ത്രിക്കു മുന്നിൽ
12:13 AM Jan 21, 2021 | Deepika.com